കരുവന്നൂര്‍ : കരുവന്നൂര്‍ വലിയപാലത്തിന് സമീപം ഹൈമാക്സ് ലൈറ്റ് സ്ഥാപിച്ചിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും ഇതുവരേയും ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഹൈമാക്സ് ലൈറ്റിന് റീത്തും റാന്തല്‍ വിളക്കും സമര്‍പ്പിച്ചു. മുന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചിലവഴിച്ചാണ് കരുവന്നൂര്‍ വലിയപാലത്തിന് സമീപം ഹൈമാക്സ് ലൈറ്റ് സ്ഥാപിച്ചത്.
എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരേയും ഈ ലൈറ്റ് പ്രകാശിച്ചിട്ടില്ല. സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ രാത്രികാലങ്ങളില്‍ ഭയാശങ്കകളോടെയാണ് യാത്രചെയ്യുന്നത്. വലിയപാലത്തിന് മുകളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാത്തതും ഈ പ്രദേശത്തെ കൂടുതല്‍ ഇരുട്ടിലാഴ്ത്തുന്നു. ഹൈമാക്സ് ലൈറ്റ് സ്ഥാപിക്കുന്നതിന് മുന്‍പ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഉണ്ടായിരുന്ന ലൈറ്റും ഇപ്പോള്‍ കത്താറില്ല. സമീപത്തുള്ള ഒന്നു രണ്ടു കടകളിലെ പ്രകാശം മാത്രമാണ് വലിയ പാലം സെന്ററില്‍ രാത്രിയായല് ഇപ്പോള്‍ ഉള്ളത്. പാലത്തിന് സമീപം ഹമ്പുകള്‍ സ്ഥാപിച്ചെടുത്ത് വേണ്ടത്ര പ്രകാശമില്ലാത്തതിനാല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. രാത്രികാലങ്ങളില്‍ പ്രദേശത്ത് കഞ്ചാവ് വില്പനയും മറ്റു അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പഴയ പാലം ഒഴിഞ്ഞു കിടക്കുന്നതും വേണ്ടത്ര വെളിച്ചമില്ലാത്തതുമാണ് ഇത്തരക്കാര്‍ക്ക് സൗകര്യമൊരുക്കുന്നത്. എത്രയും വേഗം ഹൈമാക്സ് ലൈറ്റും പ്രവര്‍ത്തിപ്പിക്കുകയും പാലത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഷാഫി ഉള്ളുവളപ്പില്‍, ഹാഷിം, സതീഷ്, ഷാജന്, വലിയപാലത്തിന് സമീപത്തെ ഓട്ടോ തൊഴിലാളികള്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: