തൃശൂര്‍: ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി ആരോപണം. ചാവക്കാട് രാജ ആശുപത്രിയ്ക്കെതിരെയാണ് വീട്ടമ്മയുടെ കുടുംബം ആരോപണം ഉന്നയിക്കുന്നത്. ചാവക്കാട് പുന്നയൂര്‍ ആലത്തറ മൊയ്തുണ്ണിയുടെ ഭാര്യ റസിയ(42)യെ വൃക്കയില്‍ കല്ല് ബാധിച്ചാണ് ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ എത്തിക്കുന്നത്. നാല് ദിവസം കഴിഞ്ഞതിന് ശേഷം എത്താന്‍ ഡോക്ടര്‍ പറഞ്ഞതനുസരിച്ച് പത്തിന് വീണ്ടും ആശുപത്രിയില്‍ എത്തി.
വേദനയാല്‍ പുളയുന്ന റസിയയെ അത്യാഹിതവിഭാഗത്തില്‍ വീല്‍ചെയറില്‍ ഇരുത്തി വേദനസംഹാരി മരുന്നുകള്‍ കുത്തിവെയ്ക്കുക മാത്രമാണ് ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രമേഹരോഗിയായ റസിയയുടെ ആരോഗ്യനില മോശമായപ്പോള്‍ തങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിനോ ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിക്കാനോ തയ്യാറായില്ലെന്ന് മൊയ്തുണ്ണി പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാജ ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ന്യൂറോളജിസ്റ്റ് ഉള്ള സ്വകാര്യ ആശുപത്രിയില്‍ പോയെങ്കിലും ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ തിരിച്ച് രാജയിലേയ്ക്ക് കൊണ്ടുവന്നു. വീണ്ടും ചികിത്സ നിഷേധിച്ചപ്പോള്‍ തിരിച്ച് രോഗിയെ വീട്ടിലേയ്ക്ക കൊണ്ടുവന്നു. രാത്രിയായപ്പോള്‍ നില ഗുരുതരമായതിനെത്തുടര്‍ന്ന് മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവര്‍ രോഗിയുടെ പ്രമേഹനില പരിശോധിക്കുകയും 1000ത്തില്‍ കൂടുതലാണ് രക്തത്തിലെ പഞ്ചസാരയുടെ അളവെന്ന് രേഖപ്പെടുത്തുകയും ചെയ്തു.
ഷുഗര്‍ വര്‍ദ്ധിച്ചതാണ് ആരോഗ്യനില വഷളാക്കിയതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചുവെന്നും മൊയ്തുണ്ണി പറഞ്ഞു. തുടര്‍ന്ന് മൂന്ന് മണിക്കൂറിന് ശേഷം റസിയ മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട്് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശകമ്മീഷന്, റൂറല്‍ എസ്.പി തുടങ്ങിയവര്‍ക്ക് പരാതി നല്കി. റസിയയുടെ മരണകാരണം പരാമര്‍ശിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമായാലുടന്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ റസിയയുടെ മക്കളായ റഹ്മാന്, റഹ്മത്ത്, മരുമകള്‍ ഫാത്തിമ റംസി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: