തൃശൂര്‍: നഗരത്തിലെ കടമുറിയില്‍ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. രാഗം തിയറ്ററിനു സമീപം ചെമ്പോട്ടില്‍ ലൈനില്‍ തുന്നല്‍ മെഷീനും സാമഗ്രികളും വില്‍ക്കുന്ന മെഷീന് ഹൗസ് എന്ന കടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നെടുപുഴ റെയില്‍വേ ഗേറ്റിനു സമീപം തിരുനിലത്ത് വീട്ടില്‍ ധര്‍മന്റെ ഭാര്യ ബിന്ദു (42), കണിമംഗലം അറയ്ക്കല്‍ വീട്ടില്‍ സലീഷ് (32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ഒറ്റമുറി കടയുടെ തട്ടിന്മുകളില് കണ്ടെത്തിയത്. സലീഷ് കടയുടമയുടെ മകനാണ്. കിഴക്കേ കോട്ടയിലെ സ്വകാര്യ ടെയ്ലറിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ബിന്ദു. തുന്നല്‍ സാമഗ്രികള്‍ വാങ്ങുന്നതിന് ഇവര്‍ സ്ഥിരമായി കടയില്‍ വരാറുണ്ടായിരുന്നു. ബിന്ദുവിനെ കഴിഞ്ഞ ദിവസം കാണാതായതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മകളെ ട്യൂഷന് സെന്ററില്‍ എത്തിക്കാന്‍ വേണ്ടി നഗരത്തിലേക്കു പോയ ബിന്ദു പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബിന്ദുവിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ചെമ്പോട്ടില്‍ ലൈനിനു സമീപമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ പരിസരത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച വൈകീട്ട് കടതുറന്ന് അകത്തു കയറിയിരിക്കാമെന്നാണ് നിഗമനം. ഞായറാഴ്ചയായതിനാല്‍ കട മുടക്കമായിരുന്നു. ഷട്ടര്‍ പാതി നിലയില്‍ തുറന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാരന് പുറത്തുനിന്നു പൂട്ടിയിരുന്നു. സലീഷിന്റെ വിവാഹം മൂന്ന് മാസം മുമ്പ് ഉറപ്പിച്ചിരുന്നു. ഏപ്രിലിലാണ് വിവാഹം. ഈസ്റ്റ് സി.ഐ. കെ.സി. സേതുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: