തൃശൂര്‍: ദക്ഷിണ ഭാരതത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ വികസന രൂപരേഖ ചര്‍ച്ച ചെയ്യുന്നതിന് ദക്ഷിണേന്ത്യയിലെ മാധ്യമപ്രതിനിധികളുടെ ത്രിദിന യോഗം ചെന്നൈയില്‍ സപ്തംബര്‍ ഒന്നിന് തുടങ്ങും.
ആന്ധ്ര, തെലങ്കാന, കര്‍ണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. ദേശീയപാത വികസനം, ഷിപ്പിങ്ങ്, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നഗരവികസനം, ദേശീയ ദുരന്തനിവാരണ ഏജന്‍സി, ദേശീയ പ്രതിരോധ -പ്രതികരണ സേന, തീരസുരക്ഷാപദ്ധതികള് എന്നിവയാണ് കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യുന്നത്.
ദക്ഷിണഭാരതത്തിലെ സംസ്ഥാനങ്ങളുടെ സാമ്പത്തികവും വാണിജ്യപരവുമായ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കിയിട്ടുള്ള പദ്ധതികളാണ് ഇവയിലേറെയും. പദ്ധതികളുടെ പരിപൂര്‍ണമായ വിജയത്തിന് ജനകീയ സഹകരണം ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളെ 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് അപ്ഗ്രേഡ് ചെയ്യാനുള്ള പദ്ധതികള്‍ ഒരുങ്ങുകയാണ്.
ആന്ധ്രയുടെ പുതിയ തലസ്ഥാനം അമരാവതിയെ രാജ്യത്തെ മാതൃകാ തലസ്ഥാനനഗരിയാക്കി രൂപപ്പെടുത്തുകയാണ് ലക്ഷ്യം. വാണിജ്യരംഗത്ത് ദക്ഷിണ ഭാരതത്തിന്റെ സ്വാധീനമേഖലകളായ ഓട്ടോമൊബൈല്‍, ടെക്സ്റ്റൈല്‍സ്, സുഗന്ധവിളകള്‍ എന്നിവയുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള പുതിയ പദ്ധതികള്‍ ചര്‍ച്ച ചെയ്യപ്പെടും. ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നവുമായി ആരംഭിച്ചിട്ടുള്ള ഐടി വിപ്ലവത്തിന് ദക്ഷിണേന്ത്യയില്‍ വന്‍പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
ബെംഗുളുരു, ചെന്നൈ, ഹൈദ്രാബാദ്, കൊച്ചി എന്നീ മഹാനഗരങ്ങള്ക്കായി ഐടി രംഗത്ത് വികസന വിപ്ലവമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദേശീയപാത-ഷിപ്പിങ് രംഗത്തെ വികസനത്തിലൂടെ ചരക്കുനീക്കം വേഗത്തിലാക്കുക, വാണിജ്യമേഖലയ്ക്ക് കരുത്ത് പകരുക എന്നീ ലക്ഷ്യങ്ങളാണുള്ളത്. അതോടൊപ്പം സാഗര്‍മാല പദ്ധതിയുടെ ഭാഗമായി ദക്ഷിണേന്ത്യന്‍ തീരമേഖലയില്‍ പുതുതായി ആരംഭിക്കുന്ന വാണിജ്യ സൗഹൃദ തുറമുഖങ്ങള്‍ ഈ രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങള്‍ എന്നവയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങളെ തരണം ചെയ്യുന്നതിന് മതിയായ പുനരധിവാസവും സുരക്ഷയും ഒരുക്കുന്നതിനുമാണ് പുതിയ ദുരന്തനിവാരണ ഏജന്‍സി ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രിമാരായ എം. വെങ്കയ്യനായിഡു, രവിശങ്കര്‍പ്രസാദ്, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്, കിരണ്‍ റിജ്ജു എന്നിവരും വിവിധ വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: