ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള നാടൻ കലയാണ് തിറയാട്ടം. ഈ അനുഷ്ഠാനകല പഴയ തറവാടുകളോടനുബന്ധിച്ചുള്ള ക്ഷേത്രങ്ങളിലാണ് നടത്തിവരുന്നത്. വർഷംന്തോറും നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിലാവും ഈ ചടങ്ങ് അരങ്ങേറുക. ക്ഷേത്രങ്ങളിൽ കുടിവച്ചിരിക്കുന്ന ആരാധനാമൂർത്തികളെ സങ്കൽപ്പിച്ച വേഷംകെട്ടി കളിക്കുകയാണ് ഇതിലെചടങ്ങ്.
ദേവതയെ പ്രീതിപ്പെടുത്തി അനുഗ്രഹം വാങ്ങുകയാണ് ഇതിന്റെ ലക്ഷ്യം. കുട്ടിച്ചാത്തൻ, ഗുളികൻ, ഭൈരവൻ, തലച്ചില്ലോൻ, കരിയാത്തൻ, ചാമുണ്ഡി തുടങ്ങിയ മൂർത്തികളെ ഇത്തരത്തിൽ ആരാധിച്ചുവരുന്നു. ഓരോ ദേവന്റേയും വേഷം തങ്ങളുടേയായ സങ്കൽപ്പങ്ങൽക്കനുസരിച്ച് കൊട്ടുകയാണ് പതിവ്.
തിറയിൽ വാദ്യം, നൃത്തം, വേഷം,ഗാനം എന്നിവയ്ക്ക് മുഖ്യമായ സ്ഥാനമുണ്ട്. അണിയറയിൽ നടക്കുന്ന ഗുരുവന്ദനത്തോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. ഇതിനുശേഷമാണ് മുഖത്തെഴുത്തുതന്നെ തുടങ്ങുന്നത്. കരവിരുതും, പരിശീലനവും, സാങ്കേതിക വൈദഗ്ധ്യവുമുള്ളകലാകാരന്മാരാണ് മുഖത്തെഴുതുന്നത്. പലവിധത്തിലുള്ള ചായങ്ങളാൽ മുഖത്തും മാറിലും എഴുതുന്നു.ഇതിനെ കോലമെഴുതുക എന്നാണ് പറയുന്നത്. തിറയുടെ പ്രൗഢി വർദ്ധിപ്പിക്കുന്നതിൽ തലയിലണിയുന്ന മുടി(കിരീടം)കൾക്ക് പ്രത്യേകമായ സ്ഥാനം നൽകുന്നുണ്ട്. മറ്റുചമയങ്ങളെല്ലാം അണിഞ്ഞശേഷമാണ് മുടിചൂടുന്നത്. പല വലിപ്പത്തിലും ആകൃതിയും ഇവയ്ക്ക് കാണും. നേരിയ മരപ്പലകകൾകൊണ്ടാണ് മുടികൾ നിർമ്മിക്കുന്നതു തന്നെ.
തിറയാട്ടം നടക്കുന്നത് രാത്രിയിലാണ്. ചില തിറകൾക്ക് കെട്ടിയാട്ടത്തിന്റെ അവസാന സമയത്ത് ചാന്തുതേയ്ക്കുക എന്നൊരു ചടങ്ങുണ്ട്. ഇതിൽ മുടിയും ആഭരണങ്ങളമെല്ലാം അഴിച്ച് അഞ്ചടിചൊല്ലി ഉറഞ്ഞ് ചാന്തുവാങ്ങി മാറിലും കൈകളിലും മറ്റും തേയ്ക്കും.സുഗന്ധത്തോടുകൂടിയ കറുത്തകുഴമ്പാണ് ചാന്ത്.
ചിലതിറകൾ ഉയരമുള്ള തോൽമുടികൾ അണിയാറുണ്ട്. ഇവയെല്ലാം ഓരോസ്ഥാനത്തുവച്ച് കെട്ടിയുണ്ടാക്കിയതാണ്. വലിയ മുളയുടെ വണ്ണമുള്ള ഭാഗം അൽപ്പം ചീന്തി നടുവിൽ കമ്പുവച്ച് വീതി കൂട്ടിയശേഷം കുരുത്തോലവെട്ടി ഭംഗിയായി മുറിച്ചെടുക്കുന്നു. മുളയുടെ മീതെ മുഴുവൻ നിരത്തി ഈർക്കിൽകൊണ്ട് തുന്നിച്ചേർക്കുന്നു. ചിത്രപ്പണികളോടുകൂടി പട്ടുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇരുപത്തൊന്ന് അടി ഉയരമുള്ള മുള്ളവവരെ ഇതിനായി നിർമ്മിക്കും.
പാമ്പുരിക്കരുവോൻ, നാഗക്കാളി, ചാമുണ്ഡി, ഗുളികൻ തുടങ്ങി മൂർത്തിയുടെ കോലങ്ങൾക്കാണ് ഇത്തരം മുടികൾ ഉപയോഗിക്കുന്നത്. നാഗക്കാളിയുടെ തിറ അണിയുന്നതാണ് വലിയമുടി. ഈ വലിയ മുടി നാലുകെട്ടുകൾകൊണ്ടാണ് ശരീരത്തിൽ ഉറപ്പിക്കുക.രണ്ടുകെട്ട് ചെന്നിയിൽ, രണ്ടുകെട്ട് അരയിലും ഇത്രയും വലിയമുടി കെട്ടിക്കൊണ്ട് നൃത്തംചെയ്യാറുണ്ട്. ഒരുസ്ഥലത്തെ ഉപയോഗത്തിനുശേഷം ഇത് അഴിച്ചുകളയും പിന്നെ ഉപയോഗിക്കാറില്ല. നാഗങ്ങളുമായി ബന്ധമുള്ള തിറകളുടെ ഉയരമുള്ളമുടികൾ നാഗരൂപങ്ങൾ പാളയിൽ ചായംകൊണ്ട് വരച്ചെടുത്ത് തുന്നിപിടിപ്പിക്കാറുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: