മായയുള്ളിടത്തോളം കാലം ജന്തുക്കൾക്ക് മോഹമടങ്ങി മുക്തിയുണ്ടാവുക സാദ്ധ്യമല്ല. സൃഷ്ടിയുടെ കാലത്ത് ജനനം, പ്രളയകാലത്ത് മരണം. ഈ നിയമം ബ്രഹ്മാദികൾക്ക് മുതൽ അണുക്കൾക്ക് വരെ ബാധകമാണ്. ജരയും വ്യാധിയും സുഖവും ദുഃഖവും ഇങ്ങനെ തന്നെ എല്ലാവർക്കും ബാധകമാണ്.
കാണപ്പെട്ട ദൈവങ്ങളായ സൂര്യചന്ദ്രന്മാർക്ക് പോലും രാഹുവിൽ നിന്നുള്ള ഉപദ്രവം മൂലം ഭയം ഒഴിഞ്ഞ നേരമില്ല. വേദ വിരചിതാവായ ബ്രഹ്മാവിന്റെ കാര്യം വിചിത്രമല്ലേ? അദ്ദേഹം സ്വപുത്രിയായ സരസ്വതിയെക്കണ്ട് മോഹിച്ചുപോയി. പത്നിയായ സതീദേവി അഗ്നിപ്രവേശനം ചെയ്തതിൽ ഖിന്നനായ ശിവൻ ദുഃഖിച്ചു നടന്നില്ലേ? സ്വയം മറ്റുള്ളവരുടെ ദുഃഖമകറ്റുന്ന മഹാദേവന്റെ കാര്യം പോലും ഇങ്ങനെയാണ്. കാമാഗ്നിയിൽ എരിഞ്ഞു കറുത്തുപോയ തന്റെ ദേഹം കാളിന്ദിയിൽ വീണതിനാലാണ് ആ ജലം ഇങ്ങിനെ കറുത്തിരുണ്ട് പോയത്.
ഭൃഗുമുനി വസിക്കുന്ന വനത്തിൽ പരമശിവൻ കാമപരവശനായി ഉടുതുണിപോലുമില്ലാതെ പ്രവേശിച്ചപ്പോൾ മുനി അദ്ദേഹത്തെ ശപിച്ചു. ‘നാണമില്ലാത്ത നിന്റെ ലിംഗം തൽക്ഷണം ഉരിഞ്ഞു വീഴട്ടെ’ എന്ന്.
ഇന്ദ്രൻ പണ്ട് കാളയായി ഭൂമിയിൽ ജനിച്ച് ഭാരം ചുമന്ന് നടന്നു. വിഷ്ണുവിന്റെ സർവ്വജ്ഞത്വം നഷ്ടപ്പെട്ട അവസരങ്ങളും ഉണ്ടായിട്ടില്ലേ? മായപ്പൊന്മാനെ തിരിച്ചറിയാൻ ശ്രീരാമന് കഴിയാതെ പോയില്ലേ? ഇതാണ് മായയുടെ ബലം. വിരഹദുഃഖിതനായി രാഘവൻ കാട്ടിൽ നടന്നു. കാട്ടിലെ മരങ്ങളോടും വള്ളിച്ചെടികളോടും ‘എന്റെ സീതയെ കണ്ടോ’ എന്ന് ചോദിച്ച് വിലപിച്ചലഞ്ഞു. ‘ഇനി വല്ല ദുഷ്ടരും എന്റെ പ്രേയസിയെ കൊണ്ടുപോയി ആഹാരമാക്കിയോ? അവളെ കിട്ടിയില്ലെങ്കിൽ ഞാൻ മരിക്കും ലക്ഷ്മണാ.
നാം മരിച്ചെന്നറിഞ്ഞാൽ അമ്മ ജീവിച്ചിരിക്കില്ല. ശത്രുഘ്നനും ദുഃഖം സഹിക്കില്ല. പിന്നെ മക്കൾ മരിച്ച ദുഃഖത്തിൽ സുമിത്രയും ജീവനൊടുക്കും. പിന്നെ കൈകേയി അമ്മയും മകനും മാത്രം സുഖിച്ചു കഴിയും. സീതേ, സുന്ദരീ, നീയെവിടെ? നിന്നെ കണ്ടില്ലെങ്കിൽ ഞാൻ മരിക്കും. ഞാൻ നിന്റെ അടിമ. എന്നെ ആശ്വസിപ്പിക്കാൻ നീയടുത്തില്ലാതെ പോയല്ലോ?’ എന്നൊക്കെ പുലമ്പി നടന്നത് സാക്ഷാൽ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനല്ലേ?
ലോകത്തിനു മുഴുവൻ ആശ്രയം നൽകുന്ന ശ്രീരാമൻ വാനരന്മാരെ ആശ്രയിച്ച് അവരുടെ സഹായത്തോടെ കടൽ കടന്ന് രാവണനെ നിഗ്രഹിച്ചു. കൂടെ കുംഭകർണ്ണനടക്കം മറ്റു രാക്ഷസന്മാരെയും വധിച്ചു. സർവ്വജ്ഞനാണെങ്കിലും രാവണൻ കട്ടുകൊണ്ടുപോയ സീതയെ അഗ്നി പരീക്ഷയ്ക്ക് വിധേയയാക്കിയിട്ടേ ശ്രീരാമൻ സ്വീകരിച്ചുള്ളൂ.
യോഗമായയുടെ ശക്തിയെത്ര അപാരം! അവൾ ചുറ്റിക്കുന്നതിനനുസരിച്ച് സകലരും വട്ടം കറങ്ങുന്നു! വിഷ്ണുവിന്റെ നാനാവതാരങ്ങളും ശാപഫലമായി കർമ്മഫലാനുസാരിയായി അനുഭവങ്ങളെ ആർജ്ജിക്കുന്നു. വീണ്ടും കർമ്മങ്ങളിൽ ഏർപ്പെടുന്നു.
ദേവകാര്യം നടത്താനായി ഭഗവാൻ ഹരി ശ്രീകൃഷ്ണനായി അവതരിച്ചതിന്റെ കാര്യങ്ങളും ഇനി പറയാം. പണ്ട് കാളിന്ദീനദിയുടെ തീരത്ത് മധുവനം എന്നൊരു നന്ദനോദ്യാനമുണ്ടായിരുന്നു. അവിടം വാണിരുന്നത് ശക്തിമാനായ ലവണാസുരനായിരുന്നു. ബ്രാഹ്മണദ്രോഹിയും വരബലത്താൽ അഹങ്കാരിയുമായിരുന്ന അവനെ ശത്രുഘ്നൻ വധിച്ചു. അവിടെയാണ് അദ്ദേഹം മനോഹരമായ മഥുരാപുരി നിർമ്മിച്ചത്.
അദ്ദേഹത്തിന്റെ കാലശേഷം പുത്രന്മാർ രാജ്യഭാരമേറ്റു. സൂര്യവംശം ക്ഷയിച്ചപ്പോൾ മഥുരാപുരി യയാതിയുടെ പുത്രന്മാരായ യാദവർ കീഴടക്കി. ശൂരസേനൻ അവിടത്തെ രാജാവായി. അദ്ദേഹത്തിന്റെ പുത്രനായി വസുദേവൻ ജനിച്ചു. കശ്യപമുനിയുടെ അംശാവതാരമായിരുന്നു വാസുദേവൻ. അച്ഛൻ മരിച്ചപ്പോൾ വാസുദേവൻ വൈശ്യവൃത്തിയായ പശുപരിപാലനം ചെയ്യുകയും ആ സമയം ഉഗ്രസേനൻ രാജപദവി ഏറ്റെടുത്തു. ഉഗ്രസേനന്റെ മകനാണ് കംസൻ.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: