ഞങ്ങളിരിക്കുമ്പോൾ അങ്ങെന്തിന് അടരാടണംഎന്ന് മഹോദരൻ പറഞ്ഞു. മഹോദരൻ ചില്ലറക്കാരനായിരുന്നില്ല. വിഭീഷണൻ രാമന് പറഞ്ഞുകൊടുക്കുന്നത് ഇവന്റെ ഉപദേശങ്ങൾ മൂലമാണ് ഈ വിഷമമൊക്കെയുണ്ടായത് എന്നാണ്. രാജ്യസഭയിൽ വിഭീഷണനെയും മഹോദരൻ അധിക്ഷേപിച്ചിരുന്നല്ലോ. എല്ലാ ഏകാധിപതിക്കും ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്നപോലെ ഒരു ഉപദേശകൻ ഉയണ്ടായിരിക്കും. മഹോദരനെ സുഗ്രീവൻ നേരിട്ടു. സുഗ്രീവൻ എറിഞ്ഞ കല്ലും മരവുമെല്ലാം അയാൾ എയ്തു വീഴ്ത്തി. സുഗ്രീവൻ ഒരു ഗദകൊണ്ടയാളുടെ കുതിരകളെ കൊന്നു. അയാളും താഴെയിറങ്ങി ഗദായുദ്ധം നടത്തി. പിന്നീട് വാൾപ്പയറ്റായി.
സുഗ്രീവന്റെ പോർച്ചട്ടയിൽ വാൾ കുടുങ്ങിയപ്പോൾ മഹോദരന്റെ തല സുഗ്രീവൻ വെട്ടി. മഹോദരൻ വീണതു കണ്ട് ദേവ ഗന്ധർവ യക്ഷ കിന്നരന്മാർ നൃത്തം ചവിട്ടി. രാക്ഷസസൈന്യം വേനൽക്കാലത്ത് തടാകത്തിലെ വെള്ളംപോലെ ചുരുങ്ങി. ഇതുകണ്ട് മഹാപാർശ്വൻ യുദ്ധ നേതൃത്വം ഏറ്റെടുത്തു. അംഗദൻ അയാളെ ഇടിച്ചുകൊന്നു. അതോടെ രാവണൻ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ലക്ഷ്മണനോട് ഏറ്റുമുട്ടി. ലക്ഷ്മണന്റെ അമ്പുകളും പടച്ചട്ടയും രാവണൻ ഏഴായിട്ട് കീറി. പിന്നെ ലക്ഷ്മണനെ ഒഴിവാക്കി രാമനോട് നേരിട്ട് എതിർക്കാൻ ചെന്നു.
രാവണന്റെ നേർമുന്നിൽ വന്നപ്പോൾ രാമൻ അയാളെ അധിക്ഷേപിച്ചു. ”ഒറ്റയ്ക്കിരിക്കുന്ന സ്ത്രീയെ അപഹരിച്ചിട്ടാണോ നീ വീരനായത്, മറ്റുള്ളവരുടെ ഭാര്യമാരെ തട്ടിയെടുത്താണോ നീ വീരനായത്? മരണത്തെ (സീതാരൂപത്തിൽ) തലയിലേറ്റിയിട്ടാണോ നീ വീരനായത്? സഹോദരന്റെ സമ്പത്തു തട്ടിയെടുത്താണോ (കുബേരന്റെ) നീ വീരനായത്?. ഇന്ന് നീ എന്റെ കൺമുന്നിൽ വന്നുപെട്ടിരിക്കുന്നു. സീതാപഹരണത്തിന്റെയും മറ്റു പാപങ്ങളുടെയും ശിക്ഷ ഇപ്പോൾ തരാം”.
എന്ന് ശ്രീരാമൻ രാവണനെ വെല്ലുവിളിച്ചു. ”ഇന്ന് കാക്കയും കഴുകനും നിന്റെ ശരീരം കൊത്തിക്കീറും”. രണ്ടുപേരും ബാണവർഷം തുടങ്ങി. പൗരാണികകാലത്ത് ഇന്ദ്രൻ അസുരന്മാരോട് നടത്തിയ യുദ്ധം വർണനയിലൂടെമാത്രം.കേട്ടവർക്ക് അതിലും ഭയാനക യുദ്ധം കാണാനായി. രാവണൻ എന്നാൽ ലോകത്തെ കരയിപ്പിക്കുന്നവൻ. രാമനെന്നാൽ ലോകത്തെ ആഹ്ലാദിപ്പിക്കുന്നവൻ. രാവണൻ മുന്നേറുമ്പോൾ ലോകം കരയുകയും രാമൻ മുന്നേറുമ്പോൾ മൂന്നുലോകവും സന്തോഷിക്കുകയും ചെയ്യുന്നു.
അമ്പുകളാൽ ആകാശം ഇരുണ്ടതായി കാണപ്പെട്ടു. ഇതിനിടെ രാവണന്റെ കുതിരകളെ ലക്ഷ്മണൻ കൊന്നു. വിഭീഷണനും സഹോദരനോടേറ്റുമുട്ടി. വിഭീഷണനെ കൊല്ലാൻ വേൽ എടുത്തപ്പോൾ ലക്ഷ്മണൻ അമ്പുകളാൽ രാവണനെ കുത്തിക്കീറി. ഉടനെ രാവണൻ ലക്ഷ്മണന്റെനേരെ വേൽപ്രയോഗിച്ചു. വേലേറ്റ സൗമിത്രി ചേതനയറ്റു വീണു. ഇതുകണ്ട് ശ്രീരാമൻ നടുങ്ങി. രാമൻ രാവണനെയും നിലത്തുവീഴ്ത്തി. തന്റെ സ്വാമി മോഹാലസ്യപ്പെട്ടതുകണ്ട സാരഥി രാവണനെ തേരിൽവലിച്ചു കയറ്റി ലങ്കയിലേക്കുപോയി. ബോധം തെളിഞ്ഞ രാവണൻ ”നീയെന്ത് ചതിയാണ് ഈ കാണിച്ചത്. ഞാൻ ചെയ്ത ഉപകാരമെല്ലാം മറന്നോ”? എന്നു ചോദിച്ചപ്പോൾ യഥാകാലം യഥായോഗ്യമായതു ചെയ്യുന്നവനാണ് ഉത്തമ സാരഥി എന്ന് അയാൾ ഉത്തരം പറഞ്ഞതുകേട്ടപ്പോൾ സന്തുഷ്ടനായ രാവണൻ യുദ്ധക്കളത്തിലേക്ക് മടങ്ങാൻ ആജ്ഞാപിച്ചു.
ശ്രീരാമൻ ലക്ഷ്മണന്റെ അവസ്ഥ കണ്ട് ഇനി യുദ്ധമൊന്നും വേണ്ട എന്നു പറയാൻ തുടങ്ങി. സുഷേണൻ എന്ന വൈദ്യനായ വാനരൻ ഹനുമാനോട് നാലു മരുന്നുകൾ കൊണ്ടുവരാൻ- വിശല്യകരണി, സാവർണ്യകരണി, സഞ്ജീവകരണി, സമധനി (അമ്പിന്റെ മുറിവുണക്കാൻ പൊള്ളലില്ലാതാക്കി പാടകറ്റാൻ, ബോധം തെളിക്കാൻ, എല്ലുപൊട്ടിയതു ചേർക്കാൻ എന്നീ ഗുണങ്ങൾ യഥാക്രമം ഇവയ്ക്കുണ്ട്)- വീണ്ടും അയച്ചു. ലക്ഷ്മണൻ ഇവ നസ്യം ചെയ്തപ്പോൾ എണീറ്റിരുന്നു. ഞാൻ യുദ്ധം നിർത്തിപ്പോയെനെ നീ എണീറ്റില്ലെങ്കിൽ എന്നുപറഞ്ഞ് രാമൻ ലക്ഷ്മണനെ മുകർന്നു. ലക്ഷ്മണനപ്പോൾ എന്നോടുള്ള സ്നേഹം അങ്ങയെ ദുർബലനാക്കരുത്. നിരവധി സത്യങ്ങൾ അങ്ങേയ്ക്ക് നിറവേറ്റാനായിട്ടുണ്ട് എന്നോർമ്മിപ്പിച്ചു. ഇന്ദ്രൻ രാമന്റെ അടുത്തേക്ക് തന്റെ ദിവ്യരഥം അയച്ചു. അതോടെ യുദ്ധം പിന്നെയും മുറുകി. തളർന്ന രാമന് അഗസ്ത്യനെത്തി ആദിത്യഹൃദയമന്ത്രം ഉപദേശിച്ചു. നിരന്തരം രാമന്റെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുന്ന മഹർഷിയുടെ സ്വഭാവം ഒരു നല്ല ഉത്സാഹിയുടെതാണെന്ന് നമുക്ക് കാണാൻ കഴിയുന്നു.
ഇന്ദ്രനയച്ച കവചവും വില്ലും രാമനുതുണയായി. അയോദ്ധ്യയിൽനിന്നും അഗസ്ത്യൻ നൽകിയതുമായ ശസ്ത്രങ്ങൾ തീരാനായിരുന്നല്ലോ? രാവണൻതിരിച്ചത്തിയപ്പോൾ ശ്രീരാമനും രാവണനും നേർക്കുനേർ ഏറ്റുമുട്ടി. മനോനുകൂലമായി മനോവേഗത്തോടെ രഥം ചലിപ്പിച്ചു. ദേവസാരഥിയും അസുരസാരഥിയും തമ്മിലുള്ള മത്സരംകൂടിയായി യുദ്ധം ഏതുവ്യസ്ഥയും നിലനിൽക്കുന്നത് അതിന്നനുകൂലമായി പ്രവർത്തിക്കുന്ന സമർത്ഥരായ പിന്നണി പ്രവർത്തകരിലൂടെയാണ്. അവരുള്ളിടത്തോളംകാലം ആവ്യവസ്ഥ വിജയകരമായി തുടരുന്നു.
രാവണൻ പുറപ്പെടുന്നതിനുമുമ്പ് മണ്ഡോദരിയോട് എന്തുചെയ്യണമെന്നുചോദിച്ചപ്പോൾ ‘ഇന്ദ്രജിത്ത് മരിച്ച ദിവസം മുതൽ ഞാനും മരിച്ചു. ഇനികീഴടങ്ങുന്നതിലും ഭേദം പൊരുതിമരിക്കുന്നതാണ്. ഇതുവരെ ആരുപറഞ്ഞിട്ടും അങ്ങ് കേട്ടില്ലല്ലോ’ എന്നുത്തരം പറഞ്ഞു. ‘ഇപ്പോഴും സീതയെ മടക്കിക്കൊടുക്കാനോ കീഴടങ്ങാനോഉള്ള ഉദ്ദേശ്യമൊന്നും ഇല്ല. വെറുതെ ചോദിച്ചുവെന്നുമാത്രം’. എന്നുമൊഴിഞ്ഞ് രാവണൻ പുറപ്പെട്ടു.
യുദ്ധം കണ്ടുനിന്നവരെല്ലാവരും രാമ രാവണയുദ്ധം താരതമ്യമില്ലാത്തത് എന്നു വാഴ്ത്തുന്നു.
ഇന്നത്തെ സുഭാഷിതം
ഗഗനം ഗഗനാകാരം സാഗരം സാഗരോപമം
രാമ രാവണയുദ്ധം രാമരാവണയുദ്ധോരിവ
ആകാശം ആകാശതുല്യം, സമുദ്രം സമുദ്രതുല്യം, രാമ രാവണയുദ്ധം രാമരാവണ യുദ്ധത്തിനുതുല്യം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: