ഇത്യുക്ത്വാ ഭഗവാൻ വിഷ്ണു: പുനരാഹ പ്രജാപതിം
യന്മായാ മോഹിത: സർവസ്തത്വം ജാനാതി നോ ജന:
വയം മായാവൃതാ കാമം ന സ്മരാമോ ജഗദ് ഗുരും
പരമം പുരുഷം ശാന്തം സച്ചിദാനന്ദമവ്യയം
വീണ്ടും മഹാവിഷ്ണു പറഞ്ഞു.’അഹോ കഷ്ടം! സത്യം എന്താണെന്ന് മായക്കടിപ്പെട്ടതിനാൽ മനുഷ്യർ തിരിച്ചറിയുന്നതേയില്ല. നാം മായാ ബന്ധിതരായതുകൊണ്ട് പരമപുരുഷനും സച്ചിദാനന്ദനും അജനും അവ്യയനുമായ ജഗദ് ഗുരുവിനെ സ്മരിക്കുന്നതുപോലുമില്ല. ഞാൻ ബ്രഹ്മാവ്, ഞാൻ വിഷ്ണു, ഞാൻ ശിവൻ എന്നിങ്ങനെ വേർതിരിച്ചു സ്വയം ഭ്രമബദ്ധരായി നാം സ്വയം പറയുന്നു. എന്നാൽ എന്താണ് നിത്യവസ്തു എന്ന് നാം അറിയുന്നില്ല.
ബ്രഹ്മാവേ, ഞാനും മായജാലക്കാരന്റെ കയ്യിൽക്കിട്ടിയ പാവയെപ്പോലെ ആടിക്കളിക്കുകയാണ്. പരമാത്മാവിന്റെ വിഭൂതികൾ കൽപം തുടങ്ങിയപ്പോൾത്തന്നെ സുധാസിന്ധുവിൽ വെച്ച് നാം മൂന്നുപേരും കണ്ടറിഞ്ഞതാണല്ലോ. പരമാത്മാവിന്റെ ശക്തിയായ യോഗമായയെ നാം മണിദ്വീപിലും മന്ദാരത്തോപ്പിലും കേളീ ഗ്രഹത്തിലും സർവ്വദേവസമാജത്തിലും ദർശിച്ചു. അതുകൊണ്ട് നമുക്കിപ്പോൾ ഒന്നേ കരണീയമായുള്ളു. ആ ആദിശക്തിയെ, സർവ്വകാമപ്രദായകയായ ദേവിയെ നമുക്കെല്ലാം ചേർന്ന് സ്മരിക്കാം. സ്തുതിക്കാം, നമസ്കരിക്കാം.’
ദേവന്മാർ എല്ലാവരും ചേർന്ന് മഹാമായയായ ഭുവനേശ്വരിയെ മനസാ സ്മരിച്ചു. സ്മരണമാത്രയിൽ സർവ്വാഭരണ വിഭൂഷിതയായ ദേവി അവർക്ക് മുന്നിൽ പ്രത്യക്ഷയായി. ചെമ്പരത്തിയുടെ രക്തവർണ്ണമാണ് ദേവിക്ക്. പാശം അങ്കുശം എന്നിവയാണ് ആയുധങ്ങൾ. കൈകളിൽ അഭയമുദ്ര. ദേവന്മാർ ആ ചേതോഹരമായ രൂപം കണ്ടു നമസ്കരിച്ചു സ്തുതിക്കാൻ തുടങ്ങി.
‘ചിലന്തി നൂലിഴകൾ തീർക്കുന്നതുപോലെയും അഗ്നി തീപ്പൊരിയുണ്ടാക്കുന്നതുപോലെയും ഈ ജഗത്തിനെ സൃഷ്ടിക്കുന്നതാരാണോ ആ അമ്മയ്ക്ക് നമസ്കാരം. ആരുടെ മായാശക്തിയിൽ ഈ വിശ്വമാകെ നിയന്ത്രിക്കപ്പെടുന്നുവോ ആ കാരുണ്യ വാരിധിയെ, ഭുവനേശ്വരിയായ ദേവിയെ ഞങ്ങൾ സ്തുതിക്കുന്നു.
എന്തിനെക്കുറിച്ചുള്ള ബോധമില്ലായ്മയാണോ ഈ ലോകം, എന്തിനെക്കുറിച്ചുള്ള ബോധം കൊണ്ടാണോ ഈ സംസാരം ഇല്ലാതാവുന്നത്, ആ പരമസത്തയായ ദേവി നമ്മിൽ ഉണർവുണർത്തട്ടെ. നമുക്ക് മഹാലക്ഷ്മിയെ സ്മരിക്കാം. സർവ്വശക്തിമയിയായ ദേവിയെ പൂജിക്കാം.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: