ആലപ്പുഴ: ശക്തമായ കടല്‍ക്ഷോഭത്തില്‍ പുന്നപ്രയില്‍ വള്ളങ്ങള്‍ തകര്‍ന്ന് കോടികളുടെ നഷ്ടമുണ്ടാകാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ.സുനാമി മോഡല്‍ കടലാക്രമണമാണുണ്ടായതെന്ന് മത്സ്യത്തൊഴിലാളികള്‍ വെളിപ്പെടുത്തുന്നു.
കേരള തീരത്ത് കള്ളക്കടല്‍ (വേവ് സര്‍ജ്) എന്ന പ്രതിഭാസത്തിന്റെ ഭാഗമായി കൂറ്റന്‍ തിരമാലകള്‍ രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ഹൈദരാബാദിലെ സമുദ്ര പഠന കേന്ദ്രം (ഇന്‍കോയിസ്) ഒരാഴ്ച മുമ്പ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിനു മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവഗണിച്ചതാണ് നാശനഷ്ടത്തിനു കാരണം.
മഴക്കാലത്ത് രൂപപ്പെടുന്ന സാധാരണ തിരമാലകള്‍ക്കു പുറമെ കടല്‍ ഉള്‍വലിയുകയും ശക്തിയേറിയ തിരമാലകള്‍ രൂപപ്പെടുകയും ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്
തുടര്‍ച്ചയായി മൂന്നു ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുത്തില്ല. രണ്ടു ദിവസം കൂടി കള്ളക്കടലിനു സാദ്ധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചിട്ടുള്ളത്. ആഴക്കടലില്‍ രൂപപ്പെടുന്ന തിരമാലകളാണു കള്ളക്കടലിനു കാരണം. കള്ളക്കടലിന്റെ ശക്തിയും ആഘാതവും മുന്നില്‍ കണ്ട് ദുരന്ത നിവാരണ വകുപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയില്ല.
കടലാക്രമണത്തില്‍ 27 ബോട്ടുകള്‍ തകര്‍ന്ന് മണിക്കൂറുകള്‍കഴിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചതിന് ശേഷമാണ് അധികൃതര്‍ തിരിഞ്ഞു നോക്കാന്‍ പോലും തയ്യാറായത്. അതേസമയം പുന്നപ്രയിലുണ്ടായ കടല്‍ക്ഷോഭം സുനാമി മാതൃകയിലുള്ളതായിരുന്നുവെന്നാണ് തീരവാസികള്‍ പറയുന്നത്. കടല്‍ ഉള്‍വലിഞ്ഞ ശേഷം മൂന്നൂറ് മീറ്ററോളം കരയിലേക്ക് തിരമാലകള്‍ ആഞ്ഞടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: