കൊച്ചി: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കത്തില്‍, സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ചു രാഷ്ട്രീയം കളിക്കുന്നു. ആ കളിയില്‍, എം.കെ. ദാമോദരനെ നിയമോപദേഷ്ടാവാക്കിയതില് മുഖ്യമന്ത്രിയ്ക്കുണ്ടായ പരാജയം ഒരു മൂലയ്ക്കായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇപ്പോള്‍ സംഘര്‍ഷം പടര്‍ന്നുകയറിയ ശേഷം, കൊച്ചിയില്‍ ഒരു ചെറിയ തീപ്പൊരിവച്ച് പോലീസ് മുതലെടുത്തതാണ്, മുന്നില്‍ നില്‍ക്കുന്നത്. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഘര്ഷമായിട്ടല്ല, കൊച്ചിയില്‍ പ്രശ്നം തുടങ്ങിയത്; പെണ്ണിനെ കടന്നുപിടിച്ച പ്രോസിക്യൂട്ടര്‍ക്കെതിരെ പോലീസ് കേസെടുത്തപ്പോള്‍, ബാര്‍ അസോസിയേഷന് ആസൂത്രണം ചെയ്ത പോലീസ് സ്റ്റേഷന് മാര്‍ച്ചാണ്, അടിസ്ഥാന വിഷയം. ബാര്‍ അസോസിയേഷന്റെ ജനറല്‍ ബോഡിയില്‍, പോലീസ് സ്റ്റേഷന് മാര്‍ച്ച് വേണ്ട, താന്‍ കോടതിയെ സമീപിക്കാം എന്നാണ് പ്രോസിക്യൂട്ടര്‍ എടുത്ത നിലപാട്.
എന്നാല്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് വേണം എന്നായിരുന്നു, അസോസിയേഷന്റെ തീരുമാനം.
ആ തീരുമാനത്തെപ്പറ്റി അഭിഭാഷകര്‍ രണ്ടുതട്ടില്‍ എന്ന വ്യാഖ്യാനം ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്നതാണ് അഭിഭാഷകരെ ചൊടിപ്പിച്ചത്. അതായിരുന്നു, ആദ്യ തീപ്പൊരി.
അങ്ങനെ ഇരുപക്ഷത്തും സംഘര്‍ഷം വളര്‍ന്നപ്പോള്‍, അതു പോലീസ് മുതലെടുത്തു- പോലീസ് പ്രോസിക്യൂട്ടര്‍ക്കെതിരെ എടുത്ത കേസും, പോലീസിനോട് അഭിഭാഷകര്‍ക്കുണ്ടായ എതിര്‍പ്പും, അഭിഭാഷകരുടെ പോലീസ് സ്റ്റേഷന് മാര്‍ച്ചും വിഷയമല്ലാതായി. പ്രകടനം നിരോധിക്കപ്പെട്ട ഹൈക്കോടതി വളപ്പിലേക്ക് മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ക്കെതിരെ നടത്തിയ പ്രകടനം, തടയുക പോലും ചെയ്യാതെ പോലീസ് നോക്കിനിന്നു. ”അവര്‍ തമ്മിലടിക്കട്ടെ” എന്ന പോലീസ് നിലപാടിനെ, മാനംപോയ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു.
സര്‍ക്കാരിനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും അവര്‍ ചെയ്ത തെറ്റില്‍ നിന്നു കൈ കഴുകാനാവില്ല. തിരുവനന്തപുരം വഞ്ചിയൂരിലേക്ക് പടര്‍ന്ന സംഘര്‍ഷ സമയത്ത്, കോടതി വളപ്പിനു മുന്പിലെ പാര്‍ട്ടി ഓഫീസില്‍ നിന്നു സിഐടിയു ഗുണ്ടകളാണ് കോര്പ്പറേഷന് കൗണ്‍സിലറുടെ നേതൃത്വത്തില്‍ അഭിഭാഷകരെ ആക്രമിച്ചത്. കൊച്ചിയിലും, പോലീസ് അടിച്ചപ്പോഴാണ്, അഭിഭാഷകര്‍ക്ക് പരിക്കേറ്റത്.
കോഴിക്കോട്ടാകട്ടെ, പാര്‍ട്ടി നടത്തിയ നാടകത്തില്‍, എസ്ഐ ബലിയാടായി; ടി.പി. സെന്‍കുമാറിനെ മാറ്റി രായ്ക്കുരാമാനം സിപിഎം അവരോധിച്ച ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് മാപ്പു പറയേണ്ടിവന്നു; ബെഹ്റ കൂടുതല്‍ പ്രശ്നത്തില്‍ പെട്ടേക്കാം-പാര്‍ട്ടി പറയുമ്പോള്‍, ചുടുചോറ് വാരരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: