കൊട്ടാരക്കര: രാഷ്ട്രീയത്തിനും ജാതിക്കും അതീതമായ ഒരു ഹൈന്ദവമുന്നേറ്റം കേരളത്തില്‍ വളരുന്നുണ്ടെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. അതിനെ വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. കൊട്ടാരക്കര ഗണപതിക്ഷേത്ര ആഡിറ്റോറിയത്തില്‍ നടന്ന ദേവസ്വംബോര്‍ഡ് സബ്ഗ്രൂപ്പ് ഉപരി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രയാര്‍.
ശ്രീകൃഷ്ണജയന്തിക്ക് എല്ലാ ക്ഷേത്രങ്ങളിലും ഉറിയടി മഹോത്സവം നടത്തണം. ചിങ്ങം ഒന്നിന് എല്ലാ ദേവസ്വം ഉദ്യോഗസ്ഥരും ഉപദേശകസമിതി ഭാരവാഹികളും ശബരിമലയില്‍ ഉപവസിക്കും. സര്‍ക്കാരിനോടും കോടതിയോടും കലഹം കൂടാന്‍ ദേവസ്വം ബോര്‍ഡില്ലെന്നും ഒപ്പുശേഖരണം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ ദേവസ്വംബോര്‍ഡിന്റെ നിലപാടിന് മാറ്റമില്ല. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ നീളുന്ന അയ്യപ്പജ്യോതിയാത്ര ചരിത്രമായി മാറുമെന്നും പ്രയാര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും നിറപുത്തിരി ആഘോഷിക്കണം. കൂടാതെ ക്ഷേത്രങ്ങളിലെ വഴിപാടുകള്‍ പേരിനു വേണ്ടി മാത്രമാക്കാതെ ഭക്തന് സംതൃപ്തിയും ഫലവും ലഭിക്കത്തക്കരീതിയില്‍ നടത്തണം.
ശബരിമലയില്‍ പ്രധാനികളെ തൊഴുവിക്കല് ജോലിയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ദിവസങ്ങളോളം കഷ്ടപ്പെട്ടും ക്യൂനിന്നും അവശരായി എത്തുന്നവരെ സഹായിക്കാന്‍ ആരുമില്ലാത്ത കാഴ്ചയാണ്. മല കയറിയെത്തുന്ന വികലാംഗരെ ചക്രക്കസേരയിലിരുത്തി ദര്‍ശനം നല്‍കാനുള്ള സംവിധാനം ഉണ്ടാകണം. ദര്‍ശനത്തിനു നില്ക്കുന്ന‘ഭക്തരെ പോലീസ് തള്ളിനീക്കുന്ന രീതി ശരിയല്ല.
എല്ലാവര്ക്കും തൊഴുതുപോകാനുള്ള സംവിധാനമൊരുക്കുകയാണ് വേണ്ടത്. അടുത്ത മണ്ഡലകാലത്തിനു മുന്‍പായി പൂങ്കാവനത്തിലെ പതിനെട്ടു മലകളിലും ദേവസ്വംബോര്‍ഡ് പ്രതിനിധികളെത്തും. അയ്യപ്പനെ സേവിച്ചിരുന്ന മലപണ്ടാരങ്ങളുള്പ്പടെയുള്ള വനവാസികള്‍ക്ക് ബോര്‍ഡിന്റെ ആദരം നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: