ഇതി തസ്യ വച: ശ്രുത്വാ ഭാർഗ്ഗവസ്യ മഹാത്മന:
പ്രഹ്ലാദസ്തു സംഹൃഷ്ടോ ബഭുവ നൃപനന്ദന
ജ്ഞാത്വാ ദൈവം ബലിഷ്ഠം ച പ്രഹ്ലാദസ്താനു വാച:
കൃതേപി യുദ്ധേ ന ജയോ ഭവിഷ്യതി കദാചന
വ്യാസൻ പറഞ്ഞു: ശുക്രന്റെ വാക്കുകൾ കേട്ട് പ്രഹ്ലാദൻ സന്തുഷ്ടനായി. വിധിബലത്തെ തടുക്കാൻ ആർക്കാവും എന്ന് അദ്ദേഹം സമാധാനിച്ചു. വിജയിക്കില്ലെന്ന് ഉറപ്പുള്ളപ്പോൾ വെറുതെ യുദ്ധം ചെയ്തിട്ട് കാര്യമില്ല. എന്നാൽ അസുരന്മാർ അങ്ങനെ വിടാൻ ഭാവമില്ലായിരുന്നു. ‘വിധിയെന്നാൽ എന്താണ്? ധൈര്യമില്ലാത്തവരാണ് അതിനെ ആശ്രയിക്കുന്നത്. ദൈവത്തെ ആരാണ് കണ്ടിട്ടുള്ളത്? നമുക്ക് ആശ്രയിക്കാൻ നമ്മുടെ ബലം മാത്രമേയുള്ളൂ. അതുകൊണ്ട് നമുക്ക് ദേവന്മാരെ നേരിടാം. സർവ്വജ്ഞനായ അങ്ങ് മുന്നിൽ നിന്ന് ഞങ്ങളെ നയിച്ചാലും.’
അസുരന്മാർ ഇങ്ങനെ പറഞ്ഞപ്പോൾ പ്രഹ്ലാദൻ പോരിനു തയ്യാറായി. അസുരന്മാർ യുദ്ധാഹ്വാനം മുഴക്കിയപ്പോൾ ദേവന്മാരും തയ്യാറായി വന്നു. ഒരു നൂറ്റാണ്ടു നീണ്ടു നിന്ന യുദ്ധമാണ് പ്രഹ്ലാദനും ഇന്ദ്രനും തമ്മിൽ നടന്നത്. യുദ്ധത്തിനിടയിൽ ശുക്രൻ സഹായം ചെയ്തതിനാൽ അസുരന്മാർ ഇത്തവണ ജയിച്ചു. ഇന്ദ്രൻ ഗുരുവിന്റെ ഉപദേശപ്രകാരം സർവ്വമംഗളദായകിയായ പരമേശ്വരിയെ ശരണം പ്രാപിച്ചു. ‘മഹാമായേ, അമ്മേ, ദേവീ, ശൂലധാരിണീ, സകല ജയങ്ങളും അവിടുത്തേതാണ്.
ശംഖ്, ചക്രം, ഗദ, പത്മം, ഖഡ്ഗം, എന്നിവയാൽ അലംകൃതയായ ദേവിയെ ഞാൻ കൈകൂപ്പി സ്തുതിക്കുന്നു. സച്ചിദാനന്ദസ്വരൂപയും ഭുവനേശ്വരിയും ശൈവ, ശാക്ത, സൗര, ഗാണപത്യ, വൈഷ്ണവ, നാസ്തികങ്ങളായ ഷഡ്ദർശനങ്ങൾക്കെല്ലാം നായികയായ ദേവിയെ ഞാൻ വണങ്ങുന്നു. അംബികേ, പരബ്രഹ്മസ്വരൂപിണീ, പഞ്ചകോശങ്ങൾക്കും ഉള്ളിൽ വസിക്കുന്ന ദേവീ, സച്ചിദാനന്ദരൂപിണീ, മഹാകുണ്ഡലിനീ രൂപേ, ആനന്ദകലികേ അവിടുത്തേയ്ക്ക് നമസ്കാരം. എല്ലാ യാഗാഗ്നികൾക്കും അമ്മയാണ് അധിപ. സർവ്വോപനിഷദുക്കളും അമ്മേ നിന്നെയാണ് അർച്ചിക്കുന്നത്.
അമ്മേ, ഞങ്ങളിൽ പ്രസാദിച്ചാലും. ദൈത്യന്മാരോടു തോറ്റ് ഞങ്ങൾ ദുർബ്ബലരായിരിക്കുന്നു. ദുഃഖവിനാശം വരുത്തുന്ന ദേവീ, ഞങ്ങളിൽ പ്രസന്നയായാലും. ധ്യാനിക്കുന്നവർക്ക് അഭീഷ്ടങ്ങളെയും അല്ലാത്തവർക്ക് ദുഃഖഭയങ്ങളെയും നൽകുന്ന ദേവി, മോക്ഷാകാംക്ഷികൾക്ക് ഭവതാരണശക്തിയും, നിസ്സംഗത്വവും പരമശാന്തിയും നൽകുന്നു.
ലോകജനനിയായ അവിടുത്തെ പ്രാഭവം എങ്ങനെ വർണ്ണിക്കാൻ! ലോകരക്ഷചെയ്യുന്നതിൽ നിന്റെ പ്രതാപം എത്ര ഉന്നതമാണെന്ന് മൂഢന്മാർക്ക് അറിയാനാവുന്നില്ല. അവിടുന്നുതന്നെ സത്ത്വഗുണപ്രധാനിയായി സകലതും സംരക്ഷിക്കുന്നു. എന്നാൽ അതേസമയം ദേവി തമോഗുണിയായി സംഹാരവും ചെയ്യുന്നു. സാധാരണ മാതാക്കളിൽ സംരക്ഷണത്വം മാത്രമേ കാണുകയുള്ളൂ. എന്നാൽ ദേവിയുടെ ചരിതം വിസ്മയകരമാണ്! ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും യമൻ, ഇന്ദ്രൻ, അഗ്നി, സൂര്യൻ, എന്ന് വേണ്ട എല്ലാ ദിവ്യർഷികളും വിചാരിച്ചാലും അമ്മയെ അറിയാൻ കഴിയില്ല.
അവിടുത്തെ ഭക്തൻ മാത്രം സംസാരത്തിന്റെ ദുഖമേതും ഏശാതെ സുഖിയായി കഴിയുന്നു. എന്നാൽ നിന്നിൽ ഭക്തിയില്ലാത്ത ഒരുവന് ജനിമൃതികളുടെ ചക്രത്തിൽ നിന്നും മോചനമില്ല തന്നെ. ഇപ്പോൾ സുഖജീവിതം നയിക്കുന്നവർ പൂർവ്വജന്മങ്ങളിൽ നിന്നെ നനാദ്രവ്യങ്ങളാൽ പൂജിച്ചവർ ആയിരിക്കണം. ഇപ്പോൾ ആനപ്പുറത്തിരിക്കുന്നവരും വിലാസിനികളുമായി രമിക്കുന്നവരും, സാമന്തരാജാക്കന്മാരാൽ പരിസേവിതരും ആയുള്ളവർ പൂർവ്വജന്മങ്ങളിൽ നിന്റെ കാലടി പൂജിച്ചു പുണ്യം നേടിയവർ ആണെന്നുറപ്പ്.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: