തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഔഷധസേവ നാളെ നടക്കും. രാവിലെ 6 മണിക്ക് ഔഷധസേവ ആരംഭിക്കും. കര്‍ക്കിടക മദ്ധ്യത്തില്‍, ക്ഷേത്രത്തില്‍ നിന്നും പൂജിച്ചു നല്കുന്ന ഔഷധക്കൂട്ട്, പ്രാര്‍ത്ഥനയോടുകൂടി സേവിക്കുന്ന ചടങ്ങാണിത്. ഔഷധസേവ ഉച്ചയ്ക്ക് 1.30 വരെ നീണ്ടുനില്‍ക്കും.ഔഷധസേവയുടെ ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം ഔഷധസൂക്തജപത്തോടുകൂടി ആരംഭിക്കും. തൃശൂര്‍ തെക്കേമഠത്തില്‍ നിന്നുള്ള വേദപണ്ഡിതരാണ് ഈ ചടങ്ങിന് നേതൃത്വം നല്‍കുന്നത്. പൂജിച്ച ഔഷധം അരയാലിലയിലാണ് നല്‍കുന്നത്. നാലമ്പലത്തിനുള്ളില്‍ വടക്കുഭാഗത്തേക്ക് തിരിഞ്ഞിരുന്ന്, ആചാര്യന്മാര് ചൊല്ലിത്തരുന്ന മന്ത്രം ഏറ്റുചൊല്ലിയാണ് ഔഷധം സേവിക്കേണ്ടത്. ഔഷധസേവ വെറും വയറ്റിലാണ് നടത്തേണ്ടത്. അതിനുശേഷമാണ് ഭഗവാനെ ദര്‍ശിച്ച് തീര്‍ത്ഥസേവയും നടത്തി, തുടര്‍ന്ന് ഔഷധക്കഞ്ഞികൂടി കഴിച്ചാണ് ഈ ചടങ്ങ് പൂര്‍ത്തീകരിക്കുന്നത്.
കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണ്ണാടക, ഡെല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുമുള്ള ഭക്തജനങ്ങളും ഈ വര്‍ഷത്തെ ഔഷധസേവയില്‍ പങ്കെടുക്കും. ഔഷധസേവയുടെ അന്യസംസ്ഥാനങ്ങളിലുള്ള കണ്‍വീനര്‍മാരെയും ഈ വര്‍ഷം ഔഷധസേവാദിനത്തില്‍ പുറത്തിറക്കുന്ന ഔഷധകൃഷ്ണന് എന്ന ഓഡിയോ സിഡിയുടെ അണിയറശില്പ്പികളെയും രാവിലെ അനുമോദിക്കും. കെഎസ്ആര്‍റ്റിസി ബസുകള്‍ രാവിലെ 5.30മുതല്‍ തൊടുപുഴ പ്രൈവറ്റ് സ്റ്റാന്റില്‍ നിന്നും സ്പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും. പത്രസമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് വി.ബി.ജയന്, കൗസ്തുഭം, സെക്രട്ടറി സിജു.ബി. വടക്കേമൂഴിക്കല്‍, ഔഷധസേവാ ജനറല്‍ കണ്‍വീനര്‍ ബി.സജിത്കുമാര്‍, മിറ്റത്തുകുന്നേല്, ക്ഷേത്ര പുനരുദ്ധാരണ കണ്‍വീനര്‍ എം.ആര്.ജയകുമാര്‍ പുത്തന്മഠത്തില്, , ദേവസ്വം ഖജാന്‍ജി കെ.പി.രാജേന്ദ്രന് കുരീക്കാട്ട് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: