കോഴിക്കോട്: കേരളത്തിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വികസന പാക്കേജിനെക്കുറിച്ച് ഇടതു സര്‍ക്കാര്‍ പ്രതികരിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ ഏറ്റുമുട്ടല്‍ നയത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഈ നിലപാട് നിര്‍ഭാഗ്യകരമാണ്. കേരളത്തിന്റെ വികനത്തിന് കേന്ദ്ര സര്‍ക്കാര്‍ അകമഴിഞ്ഞ പിന്തുണയാണ് നല്‍കുന്നത്. 1000 കോടി രൂപയുടെ പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയടക്കം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു പ്രതികരണവുമില്ലാത്തത് നിര്‍ഭാഗ്യകരമാണ്.
സംസ്ഥാനത്തുടനീളം സമാനതകളില്ലാത്ത അക്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. ബിജെപി – എന്‍ഡിഎ സഖ്യവുമായി പുതുതായി ബന്ധപ്പെട്ട ജനവിഭാഗത്തെ അക്രമിച്ചു മനസ്സുമാറ്റിക്കാനാണ് സിപിഎം ശ്രമം. സിപിഎം അക്രമം തുടരുകയാണെങ്കില്‍ അതിനെതിരായ പ്രതിഷേധം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കും. ബിജെപി സഖ്യവുമായി അടുത്ത ജനവിഭാഗങ്ങളെ ശാരീരികവും മാനസികവും സാമ്പത്തികവുമായി തകര്‍ക്കാനുള്ള ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്തും. ബിജെപി നടപടികള്‍ ആവിഷ്കരിക്കും.
കാവല്‍ മന്ത്രിസഭ നിലവിലുള്ളപ്പോള്‍ സര്‍ക്കാര്‍ പരസ്യമെന്ന നിലയില്‍ പാര്‍ട്ടി പരസ്യം നല്‍കിയതിന്റെ തുക സിപിഎമ്മില്‍ നിന്ന് തിരിച്ചടക്കണം. സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പായി നിയമവിരുദ്ധമായാണ് കോടികള്‍ ചെലവാക്കി പാര്‍ട്ടി പ്രചാരണം നടത്തിയത്.
എന്‍ഡിഎ അംഗം നിയമസഭയില്‍ എത്താതിരിക്കാന്‍ ഇരു മുന്നണികളുടെയും ഉന്നത നേതാക്കള്‍ നടത്തിയ ആസൂത്രിത ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്. ഇരു മുന്നണികള്‍ക്കും സംസ്ഥാനത്ത് വോട്ട് കുറഞ്ഞെങ്കിലും എന്‍ഡിഎക്ക് മാത്രമാണ് വോട്ട് കൂടിയത്. 77 മണ്ഡലങ്ങളില്‍ യുഡിഎഫിന് വോട്ട് കുറഞ്ഞു. 26 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനും വോട്ടുകുറഞ്ഞു. എന്നാല്‍ എന്‍ഡിഎ സഖ്യത്തിന് 19 ലക്ഷത്തിലേറെ വോട്ട് വര്‍ദ്ധിക്കുകയാണ് ചെയ്തത്.
ഒ. രാജഗോപാലിന്റെ നിയമസഭാ പ്രവേശനത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിപുലമായ സ്വീകരണം ഏര്‍പ്പെടുത്തും. 31 ന് പയ്യാമ്പലം കെ.ജി മാരാര്‍ സ്മൃതിമണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന പര്യടനം 2 ന് തിരുവനന്തപുരത്ത് അവസാനിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകരുടെയും മുതിര്‍ന്ന നേതാക്കളുടെയും അകമ്പടിയോടെയാണ് ഒ.രാജഗോപാല്‍ നിയമസഭാ മന്ദിരത്തിലെത്തുക. അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, ട്രഷറര്‍, ടി.വി. ഉണ്ണികൃഷ്്ണന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: