ന്യൂദല്‍ഹി: കൊല്ലം പരവൂര്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് കൈയയച്ച് സഹായം നല്കി. ലോക്സഭയില്‍, ചോദ്യോത്തരവേളയില്‍ കൊല്ലം എംപി എന്‍. കെ. പ്രേമചന്ദ്രന് ഉന്നയിച്ച ചോദ്യത്തിനു നല്കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വെടിക്കെട്ട് അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസഹായം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്തെ മുഴുവന്‍ നടുക്കിയ മഹാദുരന്തമായിരുന്നുവെങ്കിലും നിര്‍വ്വചന പ്രകാരം ഇത് ദേശീയ ദുരന്തത്തില്‍ പെടുത്താനാവില്ല. എന്നാല്‍ ദേശീയ ദുരന്തം പോലെതന്നെയുള്ള പരിഗണനയാണ് വെടിക്കെട്ട് അപകടത്തിനു നല്‍കിയത്. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കൃത്യമായ സഹായം ലഭ്യമാക്കിയിട്ടുമുണ്ട്. മന്ത്രി പറഞ്ഞു.
സംസ്ഥാന ദുരന്ത നിവാരണത്തിനായി കേന്ദ്രം 69.375 കോടി വീതം 2015 മെയ് 27നും 2016 മാര്‍ച്ച് 30നും കേരളത്തിനു നല്‍കിയിരുന്നു. മൊത്തം 138.75 കോടിയാണ് നല്‍കിയത്. റിജിജു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: