ഓരോ കൊലപാതകവും നടത്തുന്നത് മൂന്ന് ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്. ഒന്ന് യഥാര്‍ത്ഥ ആയുധം. അത് കൊടുവാളാകാം, കഠാരയാകാം, തോക്കാകാം, ബോംബാകാം. രണ്ട്, അതു പ്രയോഗിക്കുന്ന വ്യക്തി. അടുത്തത് അതിന് നിര്‍ദ്ദേശം കൊടുക്കുന്നയാള്‍. ആദ്യത്തെ രണ്ടു സംഗതികൊണ്ട് ഒരുപക്ഷേ, കൊലപാതകം പൂര്‍ണ പ്രാപ്തി കൈവരിക്കണമെന്നില്ല; മൂന്നാമന്റെ നിര്‍ദ്ദേശം കിട്ടുംവരെ. അതിന് വഴി തുറന്നുകൊടുക്കുന്നയാള്, അയാളാണ് യഥാര്‍ത്ഥ പ്രതി. ഏതു കോളിളക്കം സൃഷ്ടിച്ച കേസ്സെടുത്തുനോക്കിയാലും അതിന്റെ പിന്നാമ്പുറത്ത് അതിവിദഗ്ധമായ തരത്തില്‍ ഈ മൂന്നാം കക്ഷി ഒന്നുമറിയാത്ത ഭാവത്തില്‍ ഇരിക്കുന്നുണ്ടാവും. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ പോലും അയാള്‍ക്കുനേരെ വിരല്‍ചൂണ്ടില്ല. അത്ര മാന്യതയോടെയായിരിക്കും ആ കപടവേഷധാരി മന്ദഹസിച്ചു നില്ക്കുക. രാഷ്ട്രീയ കൊലപാതകങ്ങളിലെ സ്ഥിതിയും അങ്ങനെ തന്നെ. നാളിതുവരെയായിട്ടും അതില്‍ ഒരുമാറ്റവും ഉണ്ടായിട്ടില്ല. ഭാവിയില്‍ വലിയ മാറ്റം വരുമെന്ന് പ്രതീക്ഷിക്കാനും വയ്യ.
അരിയില്‍ ഷുക്കൂര്‍ വധത്തിന്റെ പിന്നാമ്പുറത്തെ കളികളെക്കുറിച്ച് സിബിഐ തുടരന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ വായിക്കുമ്പോള്‍ ഇങ്ങനെയൊക്കെ തോന്നാം. നമ്മുടെ മനസ്സാക്ഷിയെ ചുട്ടുപൊള്ളിക്കുന്നതാണ് കോടതി പരാമര്‍ശങ്ങള്‍. സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്ന് നാഴികക്കു നാല്പതുവട്ടം പുരപ്പുറത്തുകയറി നിന്ന് വലിയവായില്‍ പറയുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ഥ മുഖം വ്യക്തമാവുന്നതാണ് ഹൈക്കോടതി പരാമര്‍ശങ്ങള്‍. നവയൗവനത്തിന്റെ നെഞ്ചില്‍ കഠാരയിറക്കി പ്രസ്ഥാനത്തിന്റെ പേശീബലം കാണിച്ച് ഒരു സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഒരുമ്പെടുന്ന ആ പാര്‍ട്ടിക്ക് ആരോടാണ്, എന്തിനോടാണ് ആഭിമുഖ്യമെന്ന് വ്യക്തമായിക്കഴിഞ്ഞു. പാര്‍ട്ടിയുടെ ശാസനകളെ അങ്ങേയറ്റം പരിരക്ഷിക്കാന്‍ വേണ്ടി സ്വന്തം അമ്മയെപ്പോലും കൊല്ലേണ്ടിവരുന്ന മാനസികാവസ്ഥയിലേക്ക് അണികള്‍ കൂപ്പുകുത്തുന്നുവെങ്കില്‍ ഈ പാര്‍ട്ടി മനുഷ്യസമൂഹത്തിന് ഭീഷണിയല്ലേ?
സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിനു നേരെ മുസ്ലിംലീഗുകാര്‍ കല്ലെറിഞ്ഞതിന് പ്രതികാരമായി 21 കാരനായ അരിയില്‍ ഷുക്കൂറിനെ പാര്‍ട്ടിക്കോടതി പരസ്യവിചാരണ ചെയ്ത് കുത്തിക്കൊന്ന സംഭവം ഐഎസ് തീവ്രവാദികളുടെ ചെയ്തികള്‍ക്ക് തുല്യമാണ്്. ഷുക്കൂറിനെയും സുഹൃത്ത് സക്കറിയയെയും പിടിച്ചുവെച്ച് ഇഞ്ചിഞ്ചായി കൊല്ലുമ്പോള്‍ കുടിനിന്ന് പാര്ട്ടിക്കാര് ആഹ്ലാദാരവം മുഴക്കുകയായിരുന്നുവത്രെ. ഒരുവിധത്തില്‍ സക്കറിയ ഓടി രക്ഷപ്പെട്ടു. അതിനാല്‍ മരണം ഒന്നിലൊതുങ്ങി. തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ഏതു ഹീനശ്രമവും നടത്തുമെന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്? ഈ കേസില്‍ പ്രധാന പ്രതികളായി വരേണ്ട ജയരാജനെയും രാജേഷിനെയും പോലീസ് വിദഗ്ധമായി രക്ഷിക്കുകയായിരുന്നു. അവരുള്‍പ്പെട്ട കേസ് ഒരു വിധത്തിലും മുന്നോട്ടു കൊണ്ടുപോകാനാവില്ല എന്ന് പോലീസിന് അറിയാമായിരുന്നു. വാഹനത്തിനു നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുനേതാക്കളുടെയും അവരുടെ കൂട്ടിന് നിന്നവരുടെയും ഗൂഢാലോചനയുടെ അന്തിമ ഫലമായിരുന്നു ഒരു യുവാവിന്റെ കൊലപാതകം.
ഈ കേസ് എങ്ങനെയും തേച്ചുമാച്ച് കളയാന്‍ പോലീസ് ഒരുക്കിയ തിരക്കഥയെ നഖശിഖാന്തം വിമര്‍ശിച്ച കോടതിയുടെ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. ”ഒരമ്മയുടെ മുറവിളി വനരോദനമാകാന്‍ അനുവദിച്ചുകൂടാ. സിപിഎമ്മിന്റെ സമ്മര്‍ദ്ദവും ഭീഷണിയും മൂലം പോലീസിനു ശരിയായി കേസന്വേഷിക്കാന്‍ പറ്റിയില്ലെന്നു പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ജനറല്‍ കുറ്റസമ്മതം നടത്തുന്നതു കോടതിയുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്” എന്ന് കോടതി പറയുമ്പോള്‍ സിപി(ഐ)എം ക്രിമിനല്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസറ്റ്) ആവുകയല്ലേ? ”ഒരു കുറ്റവും ചെയ്യാത്ത എന്റെ മോനെയാണ് അവര്‍ കൊന്നത്. അന്നുമുതല്‍ ഇന്നുവരെ ഒരു രാത്രിയും ഉറങ്ങിയിട്ടില്ല” എന്ന് ഷുക്കൂറിന്റെ ഉമ്മ നെഞ്ചുപൊട്ടി വിതുമ്പുമ്പോള്‍ എന്ത് ന്യൂനപക്ഷ സംരക്ഷണമാണ് മാര്‍ക്സിസ്റ്റുകള്‍ ഉറപ്പു വരുത്തുന്നത്. തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി ജനങ്ങളെ വരിനിര്ത്തുകയെന്ന മ്ലേച്ഛമായ രാഷ്ട്രീയ നൃശംസതയല്ലേ അവര്‍ പയറ്റുന്നത്? മുപ്പത്തിനാല് കൊല്ലം സംഹാരതാണ്ഡവമാടിയ ബംഗാളില്‍ നിന്ന് ജനങ്ങളുടെ ചവിട്ടേറ്റ് ഓടിയൊളിക്കേണ്ടിവന്നവര് കോണ്‍ഗ്രസ്സിന്റെ വാലുപിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ കാരണവും ഈ നൃശംസതയല്ലേ? ഇതിന് അവസാനമുണ്ടാകേണ്ടേ?
നാടുഭരിക്കാന് വടിവൊത്ത ഭാഷയും വേഷവും കടംവാങ്ങി യാത്ര നടത്തുന്ന പാര്‍ട്ടിയുടെ നേതാവ് തല്ക്കാലം പാര്‍ട്ടിയിലെ ക്രിമിനല്‍ നേതാക്കളെ നല്ലനടപ്പിന് വിധേയമാക്കുകയാണ് വേണ്ടത്. ഹൈക്കോടതി പരാമര്‍ശംകൊണ്ട് അങ്ങനെയൊരു നല്ല കാര്യം ചെയ്താല്‍ കേരള സമൂഹം ഒരു പക്ഷെ അവരുടെ തെറ്റിന് ചെറിയ മാപ്പുകൊടുത്തേക്കാം. ഒരുപാട് അമ്മപെങ്ങന്മാരുടെ കണ്ണീരുവീണ് കുതിര്‍ന്ന പ്രദേശങ്ങളില്‍ മനുഷ്യത്വത്തിന്റെ നവമുകുളങ്ങള്‍ പൊടിച്ചു വളരണമെങ്കില്‍ പാര്‍ട്ടിയുടെ ജീനില്‍ നിന്ന് ക്രിമിനല്‍ ക്രോമസോമുകളെ വിഘടിപ്പിക്കേണ്ടിവരും. അസഹിഷ്ണുതക്കും മറ്റുമെതിരെ ഉറഞ്ഞുതുള്ളുന്ന പാര്‍ട്ടിയും അവരുടെ നിലയവിദ്വാന്മാരായ നേതാക്കളും ഇനിയെങ്കിലും കണ്ണുതുറന്ന് യാഥാര്‍ഥ്യങ്ങള്‍ കാണണം. അതിനനുസരിച്ച് മുന്നോട്ടുപോവണം. അരിയില്‍ ഷുക്കൂര്‍ ഉള്‍പ്പെടെയുള്ള ഒട്ടുവളരെപേരെ കൊന്ന് ചോരയൊഴുക്കിയതെന്തിന് എന്ന് സ്വയം ചോദിക്കണം. അതിന് ഉത്തരം കിട്ടിയിട്ടു മതി കേരള ഭരണം കൈയാളുന്നത്. ”ചുറ്റവട്ടത്തുള്ള സ്വയംപ്രഖ്യാപിത രാജാക്കന്മാര് പോലീസിനെ ഭരിക്കാന്‍ അനുവദിച്ചാല്‍ നീതി നടത്തിപ്പ് അപകടത്തിലാകും” എന്ന ഹൈക്കോടതി പരാമര്‍ശം അതിനൊപ്പം എപ്പോഴും ഓര്‍ക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: