ഒരു കാലഘട്ടത്തെ രസിപ്പിക്കുകയും അഭിനയത്തിന്റെ മൂര്‍ത്തഭാവങ്ങള്‍ അനുഭവിപ്പിക്കുകയും ചെയ്ത നടിയായിരുന്നു കല്പന. ഹാസ്യനടിയെന്ന ചട്ടക്കൂടില്‍ കല്പനയെ തളച്ചിടുന്നത് ശരിയായ വിലയിരുത്തലല്ല. ഹാസ്യത്തിനുമപ്പുറം അഭിനയത്തിന്റെ സൂക്ഷ്മ ഭാവങ്ങളിലേക്കിറങ്ങിച്ചെല്ലാന് കല്പനയിലെ നടിക്കു കഴിഞ്ഞു. അഭിനയിച്ച ചിത്രങ്ങളേറെയും ഹാസ്യപ്രാധാന്യമുള്ളതായതിനാലാണ് ഹാസ്യ നടിയായി കല്പന അറിയപ്പെട്ടത്. എന്നാല്‍ ഒരുപിടി ചിത്രങ്ങളില്‍ അഭിനയത്തിന്റെ രസതന്ത്രം മനസ്സിലാക്കിത്തരുന്ന പ്രകടനം അവര്‍ കാഴ്ചവച്ചിട്ടുണ്ട്.
1977ല്‍ പി.സുബ്രഹ്മണ്യം സംവിധാനം ചെയ്ത വിടരുന്ന മൊട്ടുകള്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് കല്പന സിനിമയിലേക്കെത്തുന്നത്. അതില്‍ ബാലതാരമായാണ് അഭിനയിച്ചത്. മധുവും കവിയൂര്‍ പൊന്നമ്മയും രാഘവനും അഭിനയിച്ച ചിത്രത്തില്‍ കല്പനയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 1980ല്‍ ദ്വിഗ്വിജയത്തിലും ബാലതാരമായി. 1981ല്‍ കെ.പി.പിള്ള സംവിധാനം ചെയ്ത പാതിരാസൂര്യനില്‍ അഭിനയിക്കുമ്പോഴും കല്പന കുട്ടിത്തം വിട്ടുമാറാത്ത നടിയായിരുന്നു. പ്രേംനസീറും സോമനും ജയഭാരതിയും ശ്രീവിദ്യയുമായിരുന്നു പാതിരാസൂര്യനിലെ താരങ്ങള്‍. 1982ല്‍ പ്രശസ്ത സംവിധായകന് അരവിന്ദന്റെ പോക്കുവെയിലിലെ അഭിനയമാണ് കല്പനയെ ശ്രദ്ധിക്കപ്പെടുന്ന നടിയാക്കിയത്. അതിനു ശേഷം എംടിയുടെ മഞ്ഞ്, കെ.ജി.ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലം, എം.എസ്.ബേബിയുടെ ചൂടാത്ത പൂക്കള്‍, ഭരതന്റെ സായാഹ്നത്തിന്റെ സ്വപ്നം തുടങ്ങി നല്ല സിനിമകളുടെ പൂക്കാലമായിരുന്നു കല്പനയ്ക്ക്.
തൊണ്ണൂറുകള്‍ കല്പനയുടെ സിനിമാ ജീവിതത്തില്‍ വളരെ നിര്‍ണ്ണായകമായിരുന്നു. 90 ല്‍ ആറ് സിനിമകളിലും 91ല്‍ ഏഴു സിനിമകളിലും 92ല്‍ ആറെണ്ണത്തിലും 93ല്‍ 12 സിനിമകളിലും 94ല്‍ അഞ്ച്, 95ല്‍ 15, 96ല്‍ ഏഴ്, 97ല്‍ 14, 98ലും 99ലും ആറ് വീതം എന്നിങ്ങനെയാണ് തൊണ്ണൂറുകളിലെ കല്പനയുടെ സിനിമാ സാന്നിധ്യം. ഈ കണക്കുകളില്‍ ഭൂരിപക്ഷവും പ്രമുഖ സംവിധായകരുടെ ചിത്രങ്ങളാണെന്നതാണ് പ്രത്യേകത. പലതും ബോക്സോഫീസില്‍ വന്‍ വിജയം കരസ്ഥമാക്കുകയും ചെയ്തു. തമിഴ്, തെലുങ്ക്, കന്നട എന്നീ അന്യഭാഷാ ചിത്രങ്ങളും ഇക്കാലയളവില്‍ കല്നയെ തേടിയെത്തി. തൊണ്ണൂറുകള്‍ക്ക് ശേഷവും വിശ്രമമില്ലാതെ ജോലിചെയ്യേണ്ട അവസ്ഥയില്‍ കല്പനയെ തേടി സിനിമകള്‍ വന്നുകൊണ്ടിരുന്നു. അത് മരിക്കുന്നതുവരെ തുടരുകയുമായിരുന്നു.
സിനിമയില്‍ ഉന്നതിയിലെത്തിയപ്പോഴും നാടകപ്രവര്‍ത്തകനായിരുന്ന ചവറ വി.പി.നായരുടെ മകള്‍ കല്പന താന്‍ കടന്നുവന്ന വഴികളെയും ജീവിതത്തെയും മറന്നില്ല. വി.പി.നായര്‍ക്ക് തന്റെ പെണ്മക്കള് സിനിമാഭിനയത്തിന് പോകുന്നതിനോട് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ തന്റെ മൂന്ന് മക്കള്‍ക്കും അഭിനയിക്കാന്‍ ഏറെ അവസരങ്ങള്‍ ലഭിച്ചപ്പോഴും നിരസിക്കുകയാണുണ്ടായത്. വി.പി.നായരുടെ മരണ ശേഷമാണ് കല്പനയടക്കമുള്ള മക്കള്‍ അഭിനയ രംഗത്തേക്ക് സജീവമായി ഇറങ്ങിയത്.
മലയാള സിനിമയിലെ ഹാസ്യത്തിന്റെ വേറിട്ടമുഖമായാണ് പലരും കല്പനയിലെ നടിയെ വിലയിരുത്തുന്നത്. എന്നാല്‍ ആ വിലയിരുത്തല്‍ അവരിലെ യഥാര്‍ത്ഥ നടിയെ തിരിച്ചറിയാതെയുള്ളതാണ്. കെ.ജി.ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലത്തില്‍ അത്രപ്രാധാന്യമുള്ള വേഷമായിരുന്നില്ല കല്പനയ്ക്കുണ്ടായിരുന്നത്. കെ.പി.ഉമ്മര്‍ അവതരിപ്പിച്ച ജഹാംഗീര്‍ താത്ത എന്ന കാപ്പിക്കച്ചവടക്കാരന്റെ മകളായാണ് കല്പന വേഷമിട്ടത്. എന്നാല്‍ തന്റെ അഭിനയമികവുകൊണ്ട് പ്രധാനപ്പെട്ട കഥാപാത്രമാക്കി പഞ്ചവടിപ്പാലത്തിലെ അനാര്‍ക്കലിയെ മാറ്റാന്‍ കല്പനയ്ക്കായി.
രഞ്ജിത്തിന്റെ നേതൃത്വത്തിലൊരുങ്ങിയ കേരളാ കഫേ എന്ന സിനിമകളുടെ കൂട്ടത്തിലെ ഒരു കഥയായ ബ്രിജ് എന്ന ഭാഗത്ത് കല്പനയുടെ പ്രകടനം അഭിനയത്തിന്റെ സൂക്ഷ്മ ഭാവങ്ങള്‍ കാട്ടിത്തരുന്നതാണ്. ജീവിതസുഖങ്ങള്‍ ആഗ്രഹിക്കുകയും അത് ലഭിക്കാതെ വരികയും ചെയ്യുമ്പോഴുണ്ടാകുന്ന സ്ത്രീയുടെ ഭാവങ്ങളാണ് മണികണ്ഠന്റെ ഭാര്യയായി വേഷമിട്ട കല്പന അഭിനയിച്ചത്. ഭര്‍ത്താവിന്റെ രോഗിയായ അമ്മയെ നോക്കുന്നത് ഒരു ഭാരമായി കാണുന്ന അവരുടെ വഴക്കുകളില്‍ സഹികെട്ട് മണികണ്ഠന് അമ്മയെ പൊതുവഴിയില്‍ ഉപേക്ഷിക്കുന്ന സിനിമയില്‍ കല്പനയുടെ അഭിനയം ആരിലും നൊമ്പരമുണര്‍ത്തുന്നതായിരുന്നു.
രഞ്ജിത്തിന്റെ തന്നെ സംവിധാനത്തിലിറങ്ങിയ ഇന്ത്യന്‍ റുപ്പിയിലും കല്പനയുടെ ഗംഭീര പ്രകടനം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുന്നതായി. അതിലെ മേരി എന്ന കഥാപാത്രത്തെയും തെല്ലു നൊമ്പരത്തോടെ മാത്രമേ പ്രേക്ഷകര്‍ക്ക് ഓര്‍ക്കാന്‍ കഴിയുകയുള്ളു. ദാരിദ്ര്യത്തിനു നടുവില്‍ മന്ദബുദ്ധിയായ സഹോദരനെയും കൊണ്ട് ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ ദയനീയാവസ്ഥയാണ് കല്പനയുടെ മേരിയെന്ന കഥാപാത്രം പ്രേക്ഷകനെ അനുഭവിപ്പിച്ചത്.
രഞ്ജിത്തിന്റെ മറ്റൊരു സിനിമയായ സ്പിരിറ്റിലെ പങ്കജം കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടെ പ്രതീകമായിരുന്നു. മദ്യപനായ ഭര്‍ത്താവില്‍ നിന്ന് ഒരു സ്ത്രീനേരിടേണ്ടിവരുന്ന ദുരിതങ്ങളും ദുരന്തങ്ങളും കല്പനയുടെ അഭിനയത്തിലൂടെ നമുക്കറിയാന്‍ കഴിയുന്നു. ആധുനിക കാലത്തെ കേരളീയ ജീവിതത്തിന്റെ നേരെപിടിച്ച കണ്ണാടിയായിരുന്നു സ്പിരിറ്റെന്ന ചലച്ചിത്രമെങ്കില് അതിലെ മേരി എന്ന കഥാപാത്രം കേരളീയ സ്ത്രീത്വത്തിന്റെ നേരനുഭവങ്ങളായിരുന്നു.
ഫാസില്‍ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്തിലെ ഭ്രാന്തി, ഷാജികൈലാസ് സംവിധാനം ചെയ്ത ഡോ.പശുപതിയിലെ യുഡിസി കുമാരി, തുളസീദാസിന്റെ പൂച്ചക്കാരു മണികെട്ടും എന്ന ചിത്രത്തിലെ കാര്‍ത്തിക, രാജസേനന്റെ സിഐഡി ഉണ്ണികൃഷ്ണന് ബിഎബിയെഡിലെ വീട്ടുവേലക്കാരി, രഞ്ജിത്തിന്റെ മിഴിരണ്ടിലും എന്ന സിനിമയിലെ ശാരദ, തുളസീദാസിന്റെ മി.ബ്രഹ്മചാരിയിലെ അനസൂയ, സിബി മലയിലിന്റെ ഇഷ്ടത്തിലെ മറിയാമ്മ തോമസ് എന്ന പോലീസ് വേഷം, ജയരാജിന്റെ സംവിധാനത്തിലുള്ള ലൗഡ് സ്പീക്കരിലെ രുഗ്മിണി, ഗാന്ധര്‍വ്വത്തിലെ നാടകക്കാരി അങ്ങനെ ഓര്‍ത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങള്‍ കല്പനയുടേതായുണ്ട്. മലയാള സിനിമയിലെ ഏറ്റവും ‘ഫ്ളെക്സിബിളാ’യ നടിയായിരുന്നു കല്പന. സുകുമാരി അന്തരിച്ച ശേഷം സിനിമാ ലോകം കല്പനയെ ആ സ്ഥാനത്താണ് പ്രതിഷ്ഠിച്ചിരുന്നത്. തമിഴ് സിനിമാ ലോകം തമിഴ് നടി മനോരമയുടെ സ്ഥാനത്തും.
ഏതു പ്രതിസന്ധിയെയും ശുഭാഭിപ്തി വിശ്വാസത്തോടെ നേരിടുന്ന പ്രകൃതമായിരുന്നു കല്പനയുടേതെന്നാണ് സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നത്. എപ്പോഴും ചിരിച്ച മുഖത്തോടു മാത്രമെ കല്പനയെ കാണാന്‍ കഴിയൂ. സംസാരത്തിനിടയില്‍ നര്‍മ്മം ചാലിക്കുമായിരുന്നു. എങ്കിലും അനാവശ്യമായി സംസാരിക്കുകയോ പറയുന്ന കാര്യങ്ങളില്‍ നിന്ന് പിന്തിരിയുകയോ ചെയ്തിരുന്നില്ല. ജീവിതത്തിലും ഇതേ നിലപാടാണ് കല്പന പിന്തുടര്ന്നിരുന്നത്. വിട്ടുവീഴ്ചകള്‍ ചെയ്യാത്തതിനാലാണ് ജീവിതത്തില്‍ ചില പ്രശ്നങ്ങളുണ്ടായതെന്ന് അവര്‍ പറഞ്ഞിരുന്നു.
ആഴക്കടലിലേക്ക് ചാടി ജീവിതമൊടുക്കുന്ന എയിഡ്സ് രോഗിയുടെ വേഷമാണ് അവര്‍ അവസാന ചിത്രമായ ചാര്‍ലിയില്‍ അവതരിപ്പിച്ചത്. പ്രേക്ഷകരുടെ കരളലിയിപ്പിച്ച ഈ വേഷത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചാര്‍ളിയില്‍ ആരുമറിയാതെ എവിടെയോ മറഞ്ഞുപോകുന്ന കഥാപാത്രമായി കല്പന മാറി. ജീവിതത്തിന്റെ അവസാനവും കല്പനയ്ക്ക് അങ്ങനെ തന്നെയായി വിധി. ആരുമറിയാതെ, ഒരു ഹോട്ടല്‍ മുറിയില്‍ ആ ജിവിതം അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: