2015-ല്‍ പുതിയതായി ഭാരതത്തില്‍ സ്തന കാന്‍സര്‍ കണ്ടുപിടിച്ചിരിക്കുന്നത് 155000 പേര്‍ക്കാണ്. ഇതില്‍ 76000 സ്ത്രീകളെങ്കിലും ഇതിനകം കാന്‍സര്‍ മൂലം മരണപ്പെട്ടിട്ടുണ്ടാകാം. ബ്രസ്റ്റ് കാന്‍സര്‍ ഉണ്ടാകുന്നത് തടയാനാകില്ലെങ്കിലും രോഗം നേരത്തെ കണ്ടുപിടിച്ചാല്‍ ഒരു പരിധിവരെ ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ. കേരളത്തിലാണത്രെ ഭാരതത്തിലെ കാന്‍സര്‍ രോഗികളില്‍ കൂടുതലും. ജനസംഖ്യയുടെ ഓരോ ഒരുലക്ഷത്തിലും 133 ആണുങ്ങളിലും 123 സ്ത്രീകളിലും വിവിധങ്ങളായ കാന്‍സറുകള്‍ ഉണ്ടാകുന്നുണ്ട്.
രോഗത്തിന്റെ പ്രാരംഭദശയില്‍ കാന്‍സര്‍ ചികിത്സിച്ച് മാറ്റുന്നത് 50 ശതമാനം വരെയാണ്. കേരളത്തില്‍ ഓരോവര്‍ഷവും 35000 പുതിയ കാന്‍സര്‍ രോഗികളെങ്കിലും ഉണ്ടാകുന്നതായാണ് കണക്ക്. ഒരു ദശലക്ഷം കാന്‍സര്‍ രോഗികളില്‍ 913 ആണുങ്ങളും 974 സ്ത്രീകളും ഉണ്ടാകുന്നുണ്ടത്രെ! ആണുങ്ങളില്‍ 50 ശതമാനം കാന്‍സറുകളും വായ, തൊണ്ട, ശ്വാസകോശം എന്നിവിടങ്ങളിലാണെങ്കില്‍ സ്ത്രീകളില്‍ സ്തനത്തിലും ഗര്‍ഭപാത്രത്തിലുമാണ്. ജീവിതശൈലീ മാറ്റങ്ങളും പുകവലിയും മദ്യപാനവും ഭക്ഷ്യവസ്തുക്കളിലെ മാരകവിഷ പദാര്‍ത്ഥങ്ങളും കീടനാശിനികളും പ്ലാസ്റ്റിക്കില്നിന്നുണ്ടാകുന്ന ബിഡ്ഫീനോള്‍ എ യും ഫ്ത്താലേറ്റുകളും പഴം-പച്ചക്കറി വിഷാംശങ്ങളും കേരളത്തില്‍ കാന്‍സറിന് കാരണമാകുന്നുണ്ട്. സംസ്ഥാനത്തെ കാന്‍സറുകളില്‍ 30 ശതമാനവും ഭക്ഷ്യവസ്തുക്കളില്നിന്നുണ്ടാകുന്നതാണ്.
ഭാരതത്തിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ബ്രസ്റ്റ് കാന്‍സര്‍ ഉണ്ടാകുന്നത് കര്‍ണാടകത്തിലെ ബെംഗളൂരുവിലാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലെ കാന്‍സര്‍ രോഗികളുടെ കേരളത്തിലെ എണ്ണത്തില്‍ 200 ശതമാനം വര്‍ധനവാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ കാന്‍സര്‍ രോഗികളുടെ എണ്ണം വര്ധിക്കുവാന് ഒട്ടനവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതില്‍ ശ്വാസകോശത്തിനും കരളിലും കിഡ്നിയിലും ഫ്ളെക്സില്നിന്നും മറ്റുപ്ലാസ്റ്റിക് വസ്തുക്കളില്‍നിന്നും അരിച്ചിറങ്ങുന്ന ഡയോക്സിനുകള്‍, ജിസ്ഫിനോള് എ, വിവിധങ്ങളായ ഫ്ത്താലേറ്ററുകള് എന്നിവ ഉള്‍പ്പെടുന്നുണ്ട്.
കുപ്പിവെള്ളത്തിലൂടെയും മഴവെള്ളത്തിലൂടെയും കുടിവെള്ളത്തിലെത്തുന്ന ഈ രാസവസ്തുക്കള്‍ രക്തത്തിലൂടെയാണ് ശരീരാവയവങ്ങളില്‍ എത്തിച്ചേരുന്നത്. മനുഷ്യശരീരത്തിലെ ചില അവയവങ്ങള്‍ ഈ മാരക വസ്തുക്കളെ ആഗീരണം ചെയ്യുകയും ബയോമാഗ്നിഫിക്കേഷന്വഴി സാന്ദ്രത വര്‍ധിക്കുകയും കാന്‍സറിന് വഴിവയ്ക്കുകയും ചെയ്യുന്നു. ഇതുകൂടാതെ പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ പുറത്തുവരുന്ന വിവിധയിനം ഡയോക്സിനുകള്‍ ശ്വാസകോശ കാന്‍സറിന് ഇടയാക്കുന്നു. ഇത്തരം ഡയോക്സിനുകള്‍ നിരവധി പേരെ രോഗാതുരമാക്കുന്നുണ്ട്. ഇതുകൂടാതെ ഇ-മാലിന്യങ്ങളില്‍നിന്നും പുറത്തുവരുന്ന ഘനലോഹങ്ങളായ കാഡ്മിയം, ലെഡ്, മെര്‍ക്കുറി, ആന്റിമണി, ബര്‍ലിയം, ആര്‍സിനിക്, പ്ലാറ്റിനം, ബേരിയം, കോബാള്‍ട്ട്, അലുമീനിയം തുടങ്ങിയ ഘനലോഹങ്ങള്‍, കുടിവെള്ളത്തിലൂടെയും ആഹാരത്തിലൂടെയും മനുഷ്യരക്തത്തില്‍ എത്തുന്നുണ്ട്.
ഘനലോഹങ്ങള്‍ കോശങ്ങളിലെ പ്രോട്ടീന്‍ നിര്‍മാണത്തെയും അതിന് സഹായിക്കുന്ന രാസാഗ്നികളുടെ പ്രവര്‍ത്തനങ്ങളെയും തകിടം മറിക്കുന്നു. അതില്‍ മെര്‍ക്കുറി തലച്ചോറിനും കാഡ്മിയം എല്ലിനും ലെഡ് രക്തത്തിനും കാന്‍സര്‍ ഉണ്ടാക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇവയെല്ലാം വളരെ കുറഞ്ഞ അളവിലും മനുഷ്യശരീരത്തില്‍ കാന്‍സര്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമാണെന്നതാണ് ഭീതിജനകമായിട്ടുള്ളത്. പെയിന്റുകളില്നിന്നും അച്ചടി മഷികളില്നിന്നും പുറത്തുവരുന്ന പോളിക്ലോറോ ബൈഫിനൈല്‍സ് (പിസിബി) എന്ന രാസപദാര്‍ത്ഥങ്ങളും ശരീര അവയവങ്ങളില്‍ കാന്‍സറിന് വഴിതെളിക്കുന്ന രാസപദാര്‍ത്ഥങ്ങളാണ്. ആഹാര പദാര്‍ത്ഥങ്ങള്‍ വര്‍ത്തമാനപത്രങ്ങളില്‍ പൊതിഞ്ഞുവാങ്ങുമ്പോഴും വെള്ളത്തിലൂടെയും ഈ രാസപദാര്‍ത്ഥങ്ങള്‍ ശരീരത്തിലെത്തുവാന്‍ സാധ്യതയുണ്ട്.
കാന്‍സറിന് വഴിവയ്ക്കുന്ന 14 ഡൈയോജിക്സിനുകള്, ഫോര്‍മാല്‍ഡിഹൈഡ്, ഫ്ത്താലേറ്റുകള്‍, പാരാബനുകള്‍ തുടങ്ങി എണ്ണിയാലോടുങ്ങാത്ത മാരക രാസവിഷങ്ങളാണ് സൗന്ദര്യവര്‍ധകവസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍, കുട്ടികളുടെ കളിക്കോപ്പുകള്‍ ഉടുപ്പുകള്‍, ലോഷനുകള്‍, ഓയിലുകള്‍ എന്നിവയിലൂടെ മനുഷ്യനിലെത്തുന്നുണ്ട്. ഡൈബ്യൂട്ടല്‍ ഫ്ത്താലേറ്റ്, ഡൈ ഐസോണില്‍ ഫ്ത്താലേറ്റ്, ഡൈ ഈതൈല്‍ ഫ്ത്താലേറ്റ് എന്നിവ അടങ്ങിയ കളിപ്പാട്ടങ്ങളും ഉപകരണങ്ങളും വസ്തുക്കളും കാന്‍സറിന് കാരണമാകുന്നു എന്നതുകൊണ്ട് അമേരിക്കയിലും യൂറോപ്പിലും നിരോധിച്ചുകഴിഞ്ഞു. കരള്‍, വൃക്ക എന്നീ അവയവങ്ങളുടെ കാന്‍സര്‍ ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ പതിന്മടങ്ങായി വര്‍ധിപ്പിക്കുന്നു എന്നതാണിതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
‘സുഗന്ധം’ പരത്തുന്ന കൃത്രിമ രാസവസ്തുക്കളെല്ലാം അപകടകാരികളാണ്. ഒന്നുമുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളില്‍ കാണുന്ന കാന്‍സറുകള്‍ പലപ്പോഴായി അവര്‍ ഉപയോഗിക്കുന്ന വസ്തുക്കളില്നിന്നാണെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു. ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍, പാല്, പാല്‍പ്പൊടി, മത്സ്യം, ഇറച്ചി എന്നിവയിലൂടെ ശരീരത്തിലെത്തുന്ന മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ശരീരാവയവങ്ങളുടെ കാന്‍സറിന് വഴിവയ്ക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കള്‍ കേടാകാതെ സൂക്ഷിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്ന വിവിധയിനം രാസപദാര്‍ത്ഥങ്ങളാണ് രക്താര്‍ബുദത്തിന് കാരണമാകുന്ന ഒരു കാരണമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.
ലിപ്സ്റ്റിക്കുകള്‍, തലമുടി ചായങ്ങള്‍, സുഗന്ധതൈലങ്ങള്‍ എന്നിവയിലൂടെ കാന്‍സറിന് വഴിവയ്ക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ മനുഷ്യശരീരത്തിലെത്തുന്നുണ്ട്. കോയമ്പത്തൂരിലെ പക്ഷി ഗവേഷണ സ്ഥാപനമായ സാക്കോണ്‍ മത്സ്യങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ കേരളത്തിലെ മത്സ്യങ്ങളില്‍ ഓര്‍ഗാനോ ക്ലോറിന്‍ കീടനാശിനികള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മത്സ്യം കഴിക്കുന്നവരില്‍ ഇത് കുടല് കാന്‍സറിന് കാരണമാകുന്നുണ്ടത്രെ! ഭക്ഷണവസ്തുക്കളില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകളായ സാലിക് സിലിക് ആസിഡ്, ബെന്‍സോയില്‍ ആസിഡ് എന്നിവ നിരന്തരമായി മനുഷ്യശരീരത്തിലെത്തുന്നതിനാല് വിവിധ അവയവങ്ങളുടെ കാന്‍സറിന് കാരണമാകുന്നുണ്ട്. കൃത്രിമമായി ഉണ്ടാക്കുന്ന പാല്, മധുരപലഹാരങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ എന്നിവയെല്ലാം അപകടകാരികളാണ്. പഴങ്ങള്‍, മാങ്ങകള്‍ എന്നിവ പെട്ടെന്ന് പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന കാര്‍ബൈഡ് കാന്‍സര്‍ സൃഷ്ടിക്കുന്നതാണെന്ന് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്.
ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കേടാവാതിരിക്കുവാന്‍ ഉപയോഗിക്കുന്ന മെഴുക്, പച്ചക്കറികളില്‍ പുഴുശല്യം ഒഴിവാക്കുവാന്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍, മനുഷ്യശരീരത്തിലെത്തുന്നത് അവയവങ്ങളുടെ കാന്റീനുകളിലും ന്യൂജെന്‍ ബേക്കറികളിലും നല്കുന്ന ‘ജങ്ക്’ഫുഡില്‍ രുചി വര്‍ധിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ യുവജനങ്ങളില്‍ കാന്സര്തോത് വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പല ഭക്ഷണപദാര്‍ത്ഥങ്ങളും ശീലങ്ങളും ഉപയോഗിക്കുന്ന ആള് അറിഞ്ഞുകൊണ്ട് തന്നെയാണ് മാറ്റിയിരിക്കുന്നത്. എന്നാല്‍ അവര്‍ അറിയാതെ ശരീരത്തിലെത്തുന്ന പല രാസപദാര്‍ത്ഥങ്ങളും കുറഞ്ഞതോതില്‍ അകത്തെത്തിയാലും പലരിലും കാന്‍സറിന് വഴിവയ്ക്കുന്നുണ്ട്.
മദ്യപാനം, പുകവലി, പാന്‍മസാല, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം കാന്‍സറിലേക്ക് നയിക്കുന്ന വസ്തുക്കളാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നും തൊഴിലാളികള്‍ കേരളത്തില്‍ വ്യാപകമായതോടെ ചവയ്ക്കുന്നതിനും വലിക്കുന്നതിനും ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. കേരളത്തിലെ യുവാക്കളിലും ഈ ശീലം പടര്‍ന്നുപിടിക്കുകയാണ്. വിദ്യാഭ്യാസം കുറഞ്ഞ ഇതര സംസ്ഥാന തൊഴിലാളികളില്‍നിന്നും കേരളത്തിലെ കുട്ടികളില്‍ എത്തുന്ന ലഹരിമരുന്നു പ്രയോഗവും പുകയില കലര്‍ന്ന മത്തുപിടിപ്പിക്കുന്ന പല ഉല്‍പ്പന്നങ്ങളും വായില്‍ കാന്‍സര്‍ സൃഷ്ടിക്കുന്നതായി തെളിവുകളുണ്ട്. സംസ്ഥാനത്തെ ആശുപത്രികളില്‍ പുരുഷന്മാരുടെ കാന്‍സര്‍ വാര്‍ഡുകള്‍ സന്ദര്‍ശിച്ചാല്‍ ഈ വസ്തുത മനസ്സിലാക്കാനാകും.
ഇതര സംസ്ഥാന തൊഴിലാളികള്‍ രോഗം വന്നാല്‍ നാട്ടില്‍ പോകുന്നതിനാല്‍ ഇവരിലെ കാന്‍സര്‍ ബാധിതരെ കണ്ടെത്തുക പ്രയാസമാണ്.
എന്നാല്‍ കേരളത്തിലെ യുവാക്കളുടെ കാന്‍സര്‍ പലമടങ്ങായി വര്‍ധിച്ചതായി പല സര്‍വേകളും സൂചിപ്പിക്കുന്നു. യാതൊരു നിയമങ്ങളും ഇല്ലാത്തതിനാല്‍ മൊബൈല്‍ ടവറുകളും ഫോണുകളും വരുത്തുന്ന കാന്‍സര്‍ തടയുവാന്‍ സര്‍ക്കാരുകള്‍ നിഷ്ക്രിയമാണ്. കാന്‍സര്‍ ബാധിക്കുന്ന ആളുടെ ആശങ്ക രോഗത്തെക്കാളേറെ അതിന്റെ ചികിത്സയെ ഓര്‍ത്താണ്. കഴിഞ്ഞ മാസം (2015 ഡിസംബര്‍ 10) തൃശൂരിനടുത്ത് ഈ ലേഖകന്റെ ഒരു ബന്ധുവായ 35 കാരിയായ വയസ്സ് മരിച്ചത് ശ്വാസകോശത്തിന് ബാധിച്ച കാന്‍സര്‍ മൂലമാണ്. ഈ കുട്ടിയെ കാണുവാന്‍ ഞാന്‍ പലതവണ വീട്ടിലും ആശുപത്രിയിലും പോയിരുന്നു. കണ്ടുനില്ക്കുവാന് കഴിയാത്ത വിധം രോഗി അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടിരുന്നു. മുറിയില്‍ ഒരാള്‍ കടന്നുവന്നാല്പ്പോലും വായുവിന് തടസ്സമുണ്ടാകുന്നു എന്ന തോന്നല്‍ അവളിലുണ്ടായിരുന്നു. രോഗത്തിന്റെ വേദനയ്ക്കിടയിലും മരുന്നിന്റെ വിലയും ചികിത്സാ ചെലവിനെക്കുറിച്ചുമാണ് അവര്‍ ആകുലയായിരുന്നത്.
ബന്ധുക്കളും അഭ്യുദയകാംക്ഷികളും സഹായിച്ചിട്ടും കിടപ്പാടം പണയം വെച്ച് ആറുമാസത്തോളം ചികിത്സ നടത്തിയിട്ടും ബീന രക്ഷപ്പെട്ടില്ല. ഇതോടെ ബീനയുടെ കുടുംബം കടക്കെണിയിലാവുകയും ചെയ്തു. ദയാവധത്തെ കുറിച്ച് ചിന്തിച്ച നിമിഷങ്ങളായിരുന്നു ബീനയെ കാണുവാന്‍ പോയ ഓരോ അവസരവും! മരിക്കുമെന്ന് ഉറപ്പായ രോഗിയെപ്പോലും പല ആശുപത്രികളിലും ഓപ്പറേഷന് വിധേയമാക്കുകയും വന്‍തുകകള്‍ മുടക്കി മരുന്നുവാങ്ങിപ്പിക്കുകയും കടക്കെണിയിലെത്തിക്കുകയും ചെയ്യുന്നത് വലിയ ക്രൂരതയാണ്.
ഇന്ന് നഗര-ഗ്രാമ വ്യത്യാസമില്ലാതെ കാന്‍സര്‍ ബാധിച്ച കിടപ്പുരോഗികള്‍ നമ്മുടെ പരിസരങ്ങളില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്.
ഇന്നല്ലെങ്കില്‍ നാളെ നാമെല്ലാവരും കാന്‍സര്‍ ബാധിതരാകുമെന്ന ചിന്തയിലേക്കാണ് നാം നയിക്കപ്പെടുന്നത്. കാന്‍സറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയും നേരത്തെ തന്നെ രോഗം കണ്ടുപിടിക്കുവാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതു കൂടാതെ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ മനുഷ്യശരീരത്തിലെത്തുന്നത് തടയുകയും ചെയ്താല്‍ മാത്രമേ കാന്‍സര്‍ രോഗികളെയും അതുവഴി കടക്കെണിയിലാകുന്ന കുടുംബങ്ങളെയും രക്ഷിക്കാനാകൂ. ഇന്‍ഷുറന്‍സും അഭ്യുദയകാംക്ഷികളുടെ സഹായവും എല്ലാമുണ്ടെങ്കിലും കാന്‍സര്‍ ചികിത്സ ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യമാകുന്നത് തടയാനാകണം. രോഗി മരിക്കുകയും കുടുംബം കൊടിയ കടത്തിലാകുകയും ചെയ്യുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെങ്കില്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ അത്യാവശ്യമാണ്.
കാന്‍സര്‍ മരുന്നുകമ്പനികളുടെയും വ്യാപാരികളുടെയും ഇടപെടല്‍ അത്യാവശ്യമാണ്. കാന്‍സര്‍ മരുന്നു കമ്പനികളുടെയും വ്യാപാരികളുടെയും ഇടനിലക്കാരുടെയും കൊള്ളയില്‍നിന്നും കാന്‍സര്‍ രോഗികളെ രക്ഷിക്കണം. കാന്‍സര്‍ വരാവുന്ന രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത ഉപകരണങ്ങള്‍, കളിക്കോപ്പുകള്‍, വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, പാനീയങ്ങള്‍, സുഗന്ധവസ്തുക്കള്‍ എന്നിവയുടെ വില്‍പ്പന നിയന്ത്രിക്കുകയും നിരന്തരം പരിശോധന നടത്തുകയും കാന്‍സര്‍ വരുവാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യാതെ കാന്‍സര്‍ രോഗത്തില്‍നിന്നും മനുഷ്യന് രക്ഷപ്പെടാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: