തിരുവനന്തപുരം: കേരളത്തിലെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കൃത്യമായ ശുപാര്‍ശകളുമായി ടി.കെ. ചന്ദ്രശേഖര്‍ദാസ് കമ്മീഷന്. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്നും വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കണമെന്നുമാണ് കമ്മീഷന്റെ സുപ്രധാന ശുപാര്‍ശ. റിപ്പോര്‍ട്ട് ഇന്നലെ തിരുവനന്തപുരത്ത് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി.
സുപ്രധാന ശുപാര്‍ശകള്‍
- ലൈസന്‍സിനുള്ള പ്രായപരിധി ഉയര്‍ത്തുക (ഇപ്പോള്‍ 18 വയസ്സാണ്. ഇത് സ്ത്രീകള്‍ക്ക് 20 ഉം പുരുഷന്മാര്ക്ക് 21 ഉം വയസ്സാക്കണം).
- ഇരുചക്ര വാഹനവേഗപരിധി 50 കിലോമീറ്റര്‍ ആയി കുറയ്ക്കുക.
- ബസ്സുകളുടെ മുന്‍വാതില്‍ ഡ്രൈവര്‍ ഇരിക്കുന്നതിന് സമാന്തരമായി സ്ഥാപിക്കണം. വാതിലില്‍ നിന്ന് വീണും മറ്റും ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.
- റോഡ് സേഫ്റ്റി കമ്മീഷന് കൂടുതല്‍ അധികാരങ്ങള്‍ നല്കി പുന:സംഘടിപ്പിക്കുക
- ടിപ്പറുകളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുക
- പുതിയ വാഹനങ്ങളിലെ ഹാലജന്‍ ലൈറ്റുകള്‍ ഒഴിവാക്കുക
- ദേശീയ, സംസ്ഥാനപാതകളില്‍ ആംബുലന്‍സുകളുടെ എണ്ണം വര്‍ധിപ്പിക്കുക
- നായ്ക്കളും കന്നുകാലികളും റോഡില്‍ അലയാതിരിക്കാന്‍ നടപടിയെടുക്കും
- അഴിമതി തടയാന്‍ പിഴ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ മാത്രം
- ആര്‍ടി, ജോയിന്റ് ആര്‍ടി ഓഫീസ് 24 മണിക്കൂറും
- ഒരു ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഇരുചക്രവാഹനങ്ങള്‍ അനുവാദമില്ലാതെ അടുത്ത ജില്ലയില്‍ കടത്തരുത്.
- ഇന്‍ഷ്വറന്‍സ് കര്‍ശനമായി നടപ്പാക്കുക
- വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്‍സ് ലൈസന്‍സ്
- സ്റ്റുഡന്‍സ് ലൈസന്‍സ് വിദ്യാലയങ്ങളില്‍ പോകാന്‍ മാത്രം.
- ഡ്രൈവര്‍മാര്‍ക്ക് എട്ടു മുതല്‍ പത്തുമാസം വരെയുള്ള സാങ്കേതിക കോഴ്സ്.
- റോഡ് സുരക്ഷ, ഗതാഗതനിയമങ്ങള്‍ എന്നിവ സംബന്ധിച്ച് അഞ്ചുമാര്ക്കിന്റെയെങ്കിലും ചോദ്യങ്ങള്‍ സ്കൂള്‍ പരീക്ഷകളില്‍.
- അഞ്ചുവര്‍ഷത്തെ അനുഭവസമ്പത്തുള്ളവരെ മാത്രമേ ദേശീയപാതയില്‍ തുടര്‍ച്ചയായി വാഹനമോടിക്കാന്‍ അനുവദിക്കാവൂ.
- ദേശീയപാതകള്‍ നാലുവരി. സംസ്ഥാനപാതകള്‍ രണ്ടുവരി.
- റോഡിന്റെ സാഹചര്യവും വീതിയും കണക്കിലെടുത്ത് വേഗപരിധി (കാമറകള്‍ വച്ച് നിരീക്ഷിച്ച് വേഗപരിധി നിശ്ചയിക്കണം.)
- റോഡിലേക്ക് കിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റണം.
- വന്മരങ്ങള് യഥാകാലങ്ങളില്‍ പരിശോധിച്ച് അതിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്തണം.
- ആറുമാസം മഴയുള്ളതിനാല്‍ അടിയ്ക്കടി റോഡുകളുടെ നിലവാരം ഉറപ്പുവരുത്തണം.
- കാത്തിരിപ്പു കേന്ദ്രങ്ങള്‍, ആരാധനാലയങ്ങളുടെ കാണിക്കവഞ്ചികള്‍ എന്നിവ ഓരത്തു നിന്ന് മാറ്റണം.
- ശ്രദ്ധ ആകര്‍ഷിക്കുന്ന പരസ്യപ്പലകകളും ഫ്ളെക്സുകളും നീക്കണം.
- ജങ്ഷനുകളില്‍ നിന്ന് 250 മീറ്റര്‍ അകലത്തില്‍ ബസ് സ്റ്റോപ്പുകള്‍ ക്രമീകരിക്കണം.
- പ്രധാനറോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് ചെറിയ റോഡുകളില്‍ ഹമ്പുകള്‍ സ്ഥാപിക്കണം.
- എല്ലാ റോഡുകളിലും ബസ് ബേ വേണം.
- വളവുകളിലെ ബസ് സ്റ്റോപ്പുകള്‍ മാറ്റണം.
- കെട്ടിടനിര്‍മാണ സാമഗ്രികള്‍ റോഡിന്റെ വശങ്ങളില് ഇറക്കുന്നത് നിരോധിക്കണം.
- എല്ലാ ജങ്ഷനുകളിലും സീബ്രാ ലൈന്‍, സൈന്‍ ബോര്‍ഡ് സ്ഥാപിക്കണം. ദേശീയപാതകളില്‍ ഫഌഷ് എഴുതിക്കാണിക്കാവുന്ന ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകള്‍ ഉണ്ടാകണം
നഷ്ടപരിഹാരത്തിന് ഒരു രൂപ സെസ് ഏര്‍പ്പെടുത്തണം
തിരുവനന്തപുരം: അപകടങ്ങളില്‍ പെടുന്ന സ്വകാര്യബസ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്കാന് ഒരു രൂപയുടെ സെസ് ടിക്കറ്റിനോടൊപ്പം ഏര്‍പ്പെടുത്തണമെന്ന് കമ്മീഷന്. മിനിമം ചാര്‍ജ്ജിന് മുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമേ സെസ് ഏര്‍പ്പെടുത്താവൂ. ഇങ്ങനെ ഒരുവര്‍ഷം 300 കോടിരൂപ സമാഹരിക്കാം. മരണപ്പെടുന്ന ആളിന്റെ അനന്തരാവകാശിക്ക് രണ്ടുലക്ഷം രൂപസഹായധനം നല്‍കാനാകും. മലപ്പുറത്ത് 15 പേരുടെ ജീവനെടുത്ത ബസ്സപകടം സംഭവിക്കുമ്പോള്‍ ആ ബസ്സിന്റെ ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ചിരുന്നു.
സംസ്ഥാനത്ത് 2000 കിലോമീറ്റര്‍ സഞ്ചരിച്ചും അപകട സാധ്യത കൂടുതലുള്ള 720 സ്ഥലങ്ങള്‍ പരിശോധിച്ച് വിലയിരുത്തിയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ടി.കെ. ചന്ദ്രശേഖര്‍ദാസ് പറഞ്ഞു. നിസ്സാരമായ അശ്രദ്ധകള്‍ മൂലമാണ് പല വലിയ അപകടങ്ങളും സംഭവിച്ചത്. ഗതാഗത നിയമം കര്‍ശനമായി അനുസരിപ്പിക്കാന്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്കാകുന്നില്ല. ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകുന്നത് ഇരുചക്രവാഹനങ്ങള്‍ക്കാണ്. ഗതാഗതം, റവന്യൂ, പിഡബ്ല്യുഡി, പോലീസ് തുടങ്ങിയ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഇപ്പോള്‍ കുറവാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: