തൃശൂര്‍: ബീഫ് ഫെസ്റ്റിവലിന് പക്ഷം പിടിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ്യാപിക ദീപാ നിശാന്തിനെതിരെ അന്വേഷണം വേണമെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് തയ്യാറാകണമെന്നും എബിവിപി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരളവര്‍മ്മ കോളേജില്‍ മത്സ്യമാംസങ്ങള്‍ വിതരണം ചെയ്യരുതെന്ന പരമ്പരാഗത ‘രീതിയും നിയമങ്ങളും എസ്എഫ്ഐ ലംഘിച്ചതിനെയും എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ അക്രമത്തെയുമാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ബീഫ് ഫെസ്റ്റിവല്‍ എസ്എഫ്ഐ നടത്തിയത് തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള വര്‍ഗീയ അജണ്ടയുടെ ഭാഗമാണ്. മത്സ്യമാംസം കയറ്റരുതെന്ന കീഴ്വഴക്കമുള്ള കേരളവര്‍മ്മ കോളേജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയത് ഇതിന് തെളിവാണ്. അധ്യാപകരായ ദീപാ നിശാന്ത്, പ്രൊഫ.ആര്.ബിന്ദു, പ്രൊഫ.ജോണ്സണ് എന്നിവര്‍ നിഷ്പക്ഷ നിലപാട് എടുക്കുന്നതിന് പകരം കാമ്പസിനകത്തെ അക്രമത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്.
പക്ഷപാതപരമായി പെരുമാറുന്ന അധ്യാപകരെയും അക്രമം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെയും പുറത്താക്കണമെന്നും ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ നാളെ മുതല്‍ ബഹുജന പ്രക്ഷോഭവുമായി സമരത്തിനിറങ്ങുമെന്നും മുന്നറിയിപ്പ് നല്കി. എബിവിപി സംസ്ഥാന സെക്രട്ടറി എ.പ്രസാദ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പ്രിന്റു, ജില്ലാ കണ്‍വീനര്‍ വി.ആര്.അജിത്ത്, സി.എസ്.അനുമോദ്, ടി.ആര്.രമേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: