വധശിക്ഷ നിര്‍ത്തലാക്കണമെന്നു പറയുന്ന ചില മനുഷ്യാവകാശ പ്രവര്‍ത്തകരുണ്ട്. ഭരണഘടന ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നതിനാല്‍ വധശിക്ഷക്ക് ന്യായീകരണമില്ലെന്നാണവരുടെ വാദം. വധിക്കപ്പെടുന്നവന്റെ ജീവിക്കാനുള്ള അവകാശം നിഷേധിച്ച്, അവനെ നിഷ്ക്കരുണം കൊലചെയ്യുന്നവന് എന്തവകാശമാണ് ജീവിക്കാന്‍? കൊലപാതകമാണെങ്കില്‍ പോലും ആദ്യതെറ്റ് ക്ഷമിക്കാം. പക്ഷേ, സീരിയല്‍ കില്ലേഴ്സിനെയും ബോണ്‍ ക്രിമിനല്സിനെയും ജീവിക്കാന്‍ അനുവദിക്കുന്നത് സമൂഹത്തിന് ഭീഷണിയാണ്.
ജനജീവിതത്തിന് ഭീഷണിയാകുന്നവരെ ജനങ്ങളുടെതന്നെ നികുതിപ്പണമുപയോഗിച്ച് ആജീവനാന്തം തീറ്റിപ്പോറ്റുന്നതെന്തിന്? മുംബൈ ഭീകരാക്രമണം, പാര്‍ലമെന്റാക്രമണം തുടങ്ങിയവ നടത്തുന്നവരോട് കരുണ കാട്ടുന്നവരോട് പരമകാരുണികനായ ദൈവംപോലും പൊറുക്കുമെന്ന് തോന്നുന്നില്ല.
പതിനഞ്ച് കുട്ടികളെ ബലാല്‍സംഗം ചെയ്ത് കൊന്ന ദല്‍ഹിയിലെ രവീന്ദ്രകുമാറിനെപ്പോലുള്ളവരെ വെച്ചുപൊറുപ്പിക്കാമോ? കരയാന്‍ വാതുറക്കുന്ന കുട്ടിയെ വായടച്ചുപിടിച്ച്, ശ്വാസംമുട്ടിച്ച് കൊലചെയ്തശേഷം ബലാല്‍സംഗം ചെയ്യുന്ന നിഷ്ഠുരന്മാര്‍ക്കുവേണ്ടി വാദിക്കാന്‍ ആളുകളുണ്ടാകുന്നത് അതിശയകരംതന്നെ. ഇളംപ്രായത്തില്‍ ഒട്ടേറെ കുട്ടികളെ കാലപുരിക്കയച്ച രവീന്ദ്രകുമാറിനെപ്പോലുള്ളവര്‍ മാനസാന്തരം വന്ന് നല്ലവരായി ജീവിക്കുമെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍തന്നെ നിഷ്ഠുരമായി പിച്ചിച്ചീന്തപ്പെട്ട കുരുന്നുജീവനുകളോട് നീതിപുലര്‍ത്താന്‍ ഇത്തരം കൊടുംക്രിമിനലുകളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. മനുഷ്യാവകാശം ഫാഷനായി കൊണ്ടുനടക്കുന്നവര്‍ ഇക്കാര്യങ്ങള്‍ നന്നായി പഠിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: