ഓരോ നീക്കവും സൂക്ഷിച്ച്, വിശകലനം ചെയ്ത്, മനനം ചെയ്ത്, പഠിച്ച് പതറാത്ത കാല്‍വെപ്പുകളോടെ മുന്നോട്ട്. ഇതാണ് ഒരു യഥാര്‍ത്ഥ ഭരണാധികാരിയുടെ കാതല്‍, കൈമുതല്‍. അത് കൈവരിക്കുക എന്നത് അത്ര എളുപ്പമല്ല. അത് നടന്നാലോ ഒരിക്കലും തിരിഞ്ഞു നോക്കുകയും വേണ്ട. നരേന്ദ്രഭായ് എന്ന ഭാരതപ്രധാനമന്ത്രി നരേന്ദ്രദാമോദര്‍ദാസ് മോദിയുടെ ഇപ്പോഴത്തെ അവസ്ഥ അതാണ്. സ്വന്തം രാഷ്ട്രത്തിനുവേണ്ടി ഊണും ഉറക്കവും വെടിഞ്ഞുള്ള നരേന്ദ്രമോദിയുടെ ജീവിതരീതി പുഷ്കലമാവുന്നതിന്റെ എത്രയെത്ര ഉദാഹരണങ്ങളാണ് നമുക്കു മുമ്പിലുള്ളത്. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തം, വ്യതിരിക്തം. ഭാരതത്തിന്റെ ഓജസും തേജസ്സും കണ്ടറിഞ്ഞ് അനുഭവിച്ച ഒരു ഭരണാധികാരിക്ക് കാര്യങ്ങള്‍ എല്ലാം നിഷ്പ്രയാസമായിരിക്കുകയാണ്.
ഏറ്റവും ഒടുവില്‍ യുഎഇയില്‍ പര്യടനം നടത്തിയ നരേന്ദ്രമോദിയെ ഹൃദയപൂര്‍വമാണ് അവിടത്തെ ജനങ്ങള്‍ സ്വീകരിച്ചത്. ജനങ്ങളെ സ്നേഹിക്കുന്ന ഒരു ഭരണാധികാരി എങ്ങനെയാണ് പെരുമാറുന്നതെന്ന് അറിയണമെങ്കില്‍ രാഷ്ട്രീയ കണ്ണടയില്ലാതെ നോക്കണം. വായ തുറക്കാത്ത പ്രധാനമന്ത്രിയും കാര്യങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ പറയുന്ന ഒരു പ്രധാനമന്ത്രിയും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ നാം അനുഭവിക്കുകയാണ്. ഉത്തരവാദിത്തം ഏറ്റെടുത്തതു മുതല്‍ രാഷ്ട്രത്തിന്റെ പുരോഗതിയും ഉയര്‍ച്ചയും മാത്രം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തന രീതികളാണ് നരേന്ദ്രമോദിയുടേത്. സത്യപ്രതിജ്ഞാ വേളയില്‍ തുടങ്ങിയ വ്യത്യസ്തമായ നിലപാടുകള്‍ പിന്നീടങ്ങോട്ട് ത്വരിതഗതിയിലായി എന്നു പറയുന്നതാവും നന്ന്.
മൂന്നു ദശാബ്ദത്തിലേറെയായി ഒരു ഭാരത പ്രധാനമന്ത്രി അറബ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ട്. അതുകൊണ്ടുതന്നെ നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് ഒട്ടേറെ പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നു. അതൊക്കെ അക്ഷരം പ്രതി ശരിവെക്കുന്ന സംഭവഗതികളാണ് ഉണ്ടായിരിക്കുന്നത്. ലോകത്തിന്റെ ഏതു കോണിലായിരുന്നാലും നിങ്ങളുടെയൊക്കെ ഹൃദയം ഭാരതത്തിനു വേണ്ടി തുടിക്കണമെന്നും അതിന്റെ ഉയര്‍ച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞപ്പോള്‍ ജീവിതത്തിലിന്നോളം അനുഭവിച്ചിട്ടില്ലാത്ത സ്വാസ്ഥ്യവും സന്തോഷവുമാണ് പ്രവാസിഭാരതീയര്ക്കുണ്ടായത്. അതൊരു വികാരമാണ്. തങ്ങളെ അറിയുന്ന തങ്ങളുടെ വ്യഥകളും വേദനകളും അറിയുന്ന ഒരു ഭരണാധികാരി തങ്ങളിലേക്ക് ഇറങ്ങിവരുന്ന അനുഭവം അവര്‍ക്ക് മറക്കാനാവില്ല. ഇങ്ങനെയും ഭരണാധികാരികള്‍ ഉണ്ടാവും എന്ന അവിശ്വസനീയതയുടെ ഉള്പ്പുളകത്തിലാണവര്.
അവരുടെ ആവേശം പരകോടിയിലെത്തുന്ന അനുഭവങ്ങളാണ് പിന്നീടുണ്ടായത്. അടിസ്ഥാന സൗകര്യരംഗത്ത് നിക്ഷേപത്തിനായി ഭാരത-യുഎഇ നിധി രൂപീകരിക്കുന്നത് അതില്‍ പ്രധാനപ്പെട്ടതാണ്. അഞ്ചു ലക്ഷം കോടിയുടെതാണ് പ്രസ്തുത നിധി. കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചര്‍ച്ചകളിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നാണ് ഭാരത വിദേശകാര്യ സെക്രട്ടറി എസ.് ജയശങ്കറും വിദേശകാര്യ വക്താവ് വികാസ് സ്വരൂപും അറിയിച്ചിരിക്കുന്നത്. റയില്‍, റോഡ്, ഊര്‍ജ്ജം, തുറമുഖം, പെട്രോളിയം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപ സാധ്യത. അഞ്ചു വര്‍ഷത്തിനകം 60 ശതമാനം വ്യാപാരവളര്‍ച്ചയും ലക്ഷ്യമിടുന്നുണ്ട്.
വെറും വ്യാപാരക്കരാര്‍ മാത്രമല്ല നരേന്ദ്രമോദിയുടെ ലക്ഷ്യമെന്ന് വ്യക്തമാണ്. യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഭാരതത്തിന് യുഎഇ യുടെ പിന്തുണ ഉറപ്പാക്കാനും മോദിക്കായി എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. അതിനൊപ്പം തന്നെ പ്രതിരോധ സഹകരണവും ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ ആഗോള ഭീകരതക്കെതിരെ യോജിച്ച നീക്കം നടത്തുന്നത് തുടരുമെന്നും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ യുഎഇയുമായുള്ള സഹകരണം വന്‍ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. അവിടെ ജോലിചെയ്യുന്ന ഭാരതീയരെ സംബന്ധിച്ച് ഏറെ പ്രതീക്ഷയും പ്രത്യാശയും നല്‍കുന്നതാണ് ഇതൊക്കെ. സമാധാനവും സഹകരണവും വഴി രാജ്യത്തുണ്ടാകുന്ന മാറ്റം അനുഭവിച്ചറിയാന്‍ സാധിക്കുമെന്നത് സ്വപ്നതുല്യമായ അനുഭവമാണ്. അത് ലഭിക്കുന്നതോടെ രാഷ്ട്രം അതിന്റെ യഥാര്‍ത്ഥ സത്തയില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച് കുതിക്കും.
നേരത്തെ വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ മോദിക്ക് ലഭിച്ച അതേ സ്വീകരണമാണ് യുഎഇയിലും ലഭിച്ചത്. ദുബായ് നഗരം കണ്ട ഏറ്റവും വലിയ ജനസമുദ്രമാണ് മോദിയെ കാണാനും ഭാഷണം ശ്രവിക്കാനും അവിടത്തെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തിയത്. ഒരു വിദേശഭരണാധികാരിക്ക് ലഭിക്കുന്ന അത്യപൂര്‍വമായ സ്വീകരണച്ചടങ്ങായിരുന്നു അത്. രാത്രി എട്ടുമണിക്കുള്ള പരിപാടിക്ക് നാലു മണിക്കു തന്നെ ജനങ്ങള്‍ ഒഴുകിയെത്തിയിരുന്നു.
മുപ്പതിനായിരം പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ അരലക്ഷത്തില്‍ കൂടുതല്‍ ജനങ്ങളാണത്രെ ഒത്തുകൂടിയത്. ഇതൊരു നിമിത്തമാണ്. ഭാരതം ലോകത്തിന്റെ രാജഗുരുസ്ഥാനത്തെത്തുമെന്നതിന്റെ സൂചനയാണ്. ഭാരതത്തിന്റെ വൈകാരികതയും അതിന്റെ സത്തയും അസ്മിതയും അറിയുന്ന ഒരു ഭരണാധികാരിയെ എങ്ങനെയാണ് മറ്റു രാജ്യങ്ങള്‍ നെഞ്ചേറ്റുക എന്നതിന്റെ സൂചന കൂടിയാണ്. രാഷ്ട്രീയ ദുഷ്ടലാക്കിന്റെ മേച്ചില്‍പ്പുറങ്ങളില്‍ അലഞ്ഞു നടക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ഇതൊന്നും ദഹിക്കാന്‍ ഇടയില്ല. അവരെക്കുറിച്ച് സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: