ദശാബ്ദങ്ങളായി ഉയര്‍ന്നുവരുന്ന ആവശ്യമാണ് വിമുക്തഭടന്മാര്ക്ക് വണ്‍ റാങ്കിന് വണ്‍ പെന്ഷന് എന്നത്. യുപിഎയുടെ 10 വര്‍ഷത്തെ ഭരണത്തിനിടയില്‍ പല തവണ ഇതിനായി വിവിധ വിമുക്തഭട സംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തി. അധികാരം വിടുന്നതിന് ഏതാനും മാസം മുമ്പ് യുപിഎസര്‍ക്കാര്‍ തത്വത്തില്‍ അത് അംഗീകരിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചായിരുന്നു. യാതൊരു ഗൃഹപാഠവും നടത്താതെ യുപിഎ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കുമെന്നുതന്നെയാണ് തുടര്‍ന്നുവന്ന എന്‍ഡിഎ സര്‍ക്കാരും നിശ്ചയിച്ചത്. അതിന് നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അര്‍ഹതപ്പെട്ടവരുടെ കണക്കെടുപ്പും വിവിധ മന്ത്രാലയങ്ങളുടെ തീരുമാനങ്ങളും വേണം.
പെന്ഷന് മാത്രമല്ല വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും സമഗ്രമായ ഉന്നതിക്കായുള്ള പദ്ധതിയും ഇതിനോടൊപ്പം പ്രഖ്യാപിക്കാനാണ് നരേന്ദ്രമോദിസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായി പ്രതിരോധവകുപ്പ് മന്ത്രി മനോഹര്‍ പരീഖ് വെളിപ്പെടുത്തി ദിവസങ്ങള്‍ പിന്നിടും മുമ്പാണ് വിമുക്തഭടന്മാരുടെ പേരില്‍ ദല്‍ഹിയില്‍ സമരം ആരംഭിച്ചത്. ഇതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് സമരവേളകളില്‍ പലപ്പോഴും കാണാനായത്. സമരവേദിയില്‍ അടിക്കടി കോണ്‍ഗ്രസ് നേതാക്കള്‍ എത്തിക്കൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുലും എത്തി സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന കാഴ്ചയും കണ്ടു.
10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചപ്പോള്‍ പെന്ഷന് കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാത്തവരുടെ ഇപ്പോഴത്തെ നിലപാട് പരിഹാസ്യമാണ്. ഏതായാലും 40000 കോടി രൂപയോളം ചെലവ് കണക്കാക്കിയിട്ടുള്ള വണ്‍റാങ്ക് വണ്‍ പെന്ഷന് എത്രയും വേഗം യാഥാര്ത്ഥ്യമാകുമെന്നുതന്നെയാണ് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നല്കിയ സന്ദേശത്തിലൂടെ വ്യക്തമായിരിക്കുന്നത്. ദേശീയപതാകയെ സാക്ഷിനിര്‍ത്തി 125 കോടി ജനങ്ങളടങ്ങുന്ന ടീം ഇന്ത്യയുടെ പേരില്‍ പ്രധാനമന്ത്രി നല്കിയ ഉറപ്പ് വിശ്വാസത്തിലെടുക്കാന്‍ സമരമിരിക്കുന്ന ചിലര്‍ ശ്രമിക്കാത്തത് ഖേദകരമാണ്.
രാജ്യത്തിന്റെ സര്‍വ്വതോമുഖമായ പുരോഗതിക്കായി ഒട്ടനവധി പരിപാടികളാണ് പ്രധാനമന്ത്രി പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. ഒരു വര്‍ഷം മുമ്പ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പുരോഗമിക്കുന്നതിന്റെ വിവരങ്ങളും പ്രധാനമന്ത്രി വിശദീകരിക്കുകയുണ്ടായി. മുമ്പൊരു സ്വാതന്ത്ര്യദിന പ്രസംഗത്തിലും മുമ്പ് നടത്തിയ പ്രസംഗത്തിന്റെ പുരോഗതി അറിയിക്കാറില്ല. ഒരു പ്രസംഗം നടത്തിയാല്‍ കടമ തീര്‍ന്നു എന്ന ശൈലിയല്ല നരേന്ദ്രമോദി സര്‍ക്കാരിനെ നയിക്കുന്നതെന്നതാണ് ഇതോടെ വ്യക്തമായത്. രാജ്യമാണ് പ്രധാനം. രാജ്യരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് നല്കുന്നതെന്നറിയിച്ച പ്രധാനമന്ത്രി. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നതിനുളള ഒരു ശ്രമവും അനുവദിക്കില്ലെന്ന് അസന്നിഗ്ധമായി തന്നെ പറഞ്ഞു.
ഐക്യം തകര്‍ന്നാല്‍ സ്വപ്നങ്ങളും തകരും. ഭാരതത്തിലെ ജനങ്ങള്‍ക്ക് ഇന്ന് സാധാരണ പുലരിയല്ല. രാജ്യത്തിനിത് പ്രതീക്ഷയുടെ പുലരിയാണെന്നാണ് നരേന്ദ്രമോദി ചെങ്കോട്ടയില്‍ നിന്ന് ഓര്‍മ്മിപ്പിച്ചത്. രാജ്യത്തിന്റെ സമഗ്രപുരോഗതിയാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ലക്ഷ്യം. ഗ്രാമങ്ങളിലേക്കാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. അതിനായി കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ കൊണ്ടുവരുന്നതിന്റെ സാധ്യതകളെപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. മാത്രമല്ല ഇന്ന് വൈദ്യുതി എത്താത്ത 18500 ഗ്രാമങ്ങളിലും 1000 ദിവസത്തിനകം അത് ലഭ്യമാക്കാനുറച്ച തീരുമാനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണം പ്രധാനമന്ത്രി, അഴിമതി നടത്തിയവരാണ് അഴിമതിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് വിവരിക്കുകയുണ്ടായി. 10 വര്‍ഷം രാജ്യത്തെ കൊള്ളയടിച്ചവര്‍ ഇല്ലാത്ത അഴിമതിയുടെ പേരില്‍ പാര്‍ലമെന്റ് സമ്മേളനംപോലും സ്തംഭിപ്പിക്കുകയാണല്ലോ. അഴിമതിക്കെതിരെ സംസാരിക്കുകയല്ല പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അഴിമതി തുടച്ചു നീക്കാന്‍ എല്ലാ തലങ്ങളിലും ശ്രമം ഉണ്ടാകണം.
കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു അഴിമതിയാരോപണവും ആര്‍ക്കും ഉന്നയിക്കാനായിട്ടില്ല. അഴിമതിരഹിത സര്‍ക്കാരാണ് തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി 1800ല്‍ പരം അഴിമതി കേസുകളെടുത്തകാര്യവും സൂചിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വികസനത്തിന് ജനങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്. പദ്ധതികളെല്ലാം പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയായിരിക്കണം. ജന്‍ധന്‍ യോജന പദ്ധതിയുടെ നേട്ടം ശ്ലാഘനീയമാണ്. ഇതുവരെ ബാങ്കുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ 17 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ നല്‍കാനായി. ഇതിലൂടെ 30,000 കോടി രൂപ ബാങ്കുകളിലെത്തി. സമ്പദ്ഘടനയിലേക്ക് സാധാരണക്കാരെയും പങ്കാളികളാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.
ജനക്ഷേമ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാനല്ല അവയെ തകര്‍ക്കാനാണ് പ്രതിപക്ഷ നീക്കം. ലോകസഭയിലും രാജ്യസഭയിലും വര്‍ഷകാല സമ്മേളനത്തില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടത്തിയ കോപ്രായങ്ങള്‍ രാഷ്ട്രപതിയെപോലും വേദനിപ്പിച്ചു. സ്വാതന്ത്ര്യദിന തലേന്ന് പ്രണബ് കുമാര്‍ മുഖര്‍ജി നല്കിയ സന്ദേശത്തില്‍ അത് പ്രകടമാണ്. ജനാധിപത്യ സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നുണ്ടെങ്കില്‍ ജനങ്ങളും അവരുടെ പാര്‍ട്ടികളും അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നാണ് രാഷ്ട്രപതി ആഹ്വാനം ചെയ്തത്. അതോടൊപ്പം കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യം പുരോഗമിക്കുന്നതിന്റെ സൂചനയായി സാമ്പത്തിക വളര്‍ച്ച ചൂണ്ടിക്കാട്ടുകയും ചെയ്തു.
2014-15 സാമ്പത്തിക വര്‍ഷം നാം 7.3 ശതമാനം വളര്‍ച്ച വീണ്ടെടുത്തു എന്നത് നിസ്സാര കാര്യമല്ല. വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ പണക്കാരില്‍ കേന്ദ്രീകരിക്കാനല്ല പാവങ്ങള്‍ക്കായി വികേന്ദ്രീകരിക്കാനാണ് ഇന്നത്തെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. അതിനെ തടയാന്‍ ശ്രമിക്കുന്നവര്‍ ആരായാലും ജനങ്ങളുടെ മിത്രമല്ല, ശത്രുവായിരിക്കും. അവരുടെ കൈയ്യില്‍ പാവകളാകാന്‍ വിമുക്തഭടന്മാര് തയ്യാറല്ലെന്ന് പ്രഖ്യാപിക്കുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: