പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജനോപകാരപ്രദമായ ചരക്കുസേവന നികുതി ബില്‍ ഉള്‍പ്പടെ നിരവധി ബില്ലുകള്‍ പാസ്സാകാതെ പിരിയുകയാണ് ചെയ്തത്. ക്രിയാത്മകമായ ഒരു വിഷയവും ഉന്നയിക്കാതെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ലളിത് മോദിയെ സഹായിച്ചു, പ്രതിഫലം കൈപ്പറ്റി എന്നൊക്കെയുള്ള ആരോപണം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് സഭ സ്തംഭിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ യുപിഎ സര്‍ക്കാരാണ് ലളിത് മോദിയ്ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിക്കാന്‍ സഹായിച്ചത്. ലളിത് മോദിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ യുപിഎ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അയാളെ ഭാരതത്തിന് തിരിച്ചുനല്കാനല്ല, മറിച്ച് അദ്ദേഹത്തെ നാടുകടത്തണമെന്നാണ്. അങ്ങനെ ഒരു രീതി ഇംഗ്ലണ്ടില്‍ ഇല്ലെന്ന് അറിഞ്ഞുകൊണ്ടുള്ള ആവശ്യമായിരുന്നു ഇത്. ഒരു സമ്മേളന കാലാവധി മുഴുവന്‍ കോണ്‍ഗ്രസ് സഭ സ്തംഭിപ്പിച്ചത് സുഷമയുടെ രാജി ആവശ്യപ്പെട്ടാണ്.
ബുധനാഴ്ച മാത്രമാണ് കോണ്‍ഗ്രസ് ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായത്. ലളിത് മോദി എത്ര കോടി തന്നു എന്ന ചോദ്യത്തിന് സുഷമ ഉരുളക്കുപ്പേരിപോലെയാണ് കോണ്‍ഗ്രസിന് മറുപടി കൊടുത്തത്. ബോഫോഴ്സ് ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ക്വത്റോച്ചിയെയും ആയിരക്കണക്കിന് മനുഷ്യരുടെ മരണത്തിനിടയാക്കിയ ഭോപ്പാല്‍ വാതകദുരന്തത്തിലെ കുറ്റവാളി ആന്‍ഡേഴ്സനെയും ഭാരതത്തില്‍നിന്നും രക്ഷപ്പെടാന്‍ അനുവദിച്ച രാജീവ് ഗാന്ധിക്ക് എത്ര കോടി കിട്ടി എന്ന് അമ്മയോട് ചോദിച്ചു മനസ്സിലാക്കാന്‍ രാഹുലിനെ സുഷമ ഉപദേശിക്കുകയുണ്ടായി.
ക്വത്റോച്ചിയില്നിന്ന് സോണിയയും അവരുടെ ഇറ്റാലിയന്‍ കുടുംബവും എത്ര പണം സ്വീകരിച്ചു എന്ന സുഷമയുടെ ചോദ്യവും കോണ്‍ഗ്രസിനെ വെട്ടിലാക്കി. സുഷമ സ്വരാജ് കത്തുനല്‍കിയത് 17 വര്‍ഷമായി അര്‍ബുദ ചികിത്സയില്‍ കഴിയുന്ന ഒരു സ്ത്രീക്കുവേണ്ടിയായിരുന്നു. മനുഷ്യത്വപരമായ ഈ ഇടപെടല്‍ നടത്തിയതുപോലും കോണ്‍ഗ്രസ് ആയുധമാക്കുമ്പോള്‍ വ്യക്തമാകുന്നത് സോണിയയുടെ മനുഷ്യത്വമില്ലായ്മയാണ്. സുഷമ മറുപടി പറഞ്ഞതോടെ കോണ്‍ഗ്രസ് സഭ ബഹിഷ്കരിച്ച് രക്ഷപ്പെടുകയായിരുന്നു.
കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം മോദി സര്‍ക്കാര്‍ കൊണ്ടുവരാന്‍ സാധ്യതയുള്ള നേട്ടങ്ങളെ പ്രതിരോധിക്കുക എന്നതാണ്. സ്വാതന്ത്ര്യം കിട്ടിയ നാള് മുതല്‍ കോണ്‍ഗ്രസ് അധികാരക്കസേരയിലായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്കിയ കുടുംബാധിപത്യ ഭരണവും മോദി സര്‍ക്കാരിന്റെ ഭരണവും തമ്മിലെ വ്യത്യാസം ജനങ്ങള്‍ തിരിച്ചറിയുമോ എന്ന ഭീതിയിലാണ് സോണിയയും മകന് രാഹുലും.പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അകാരണമായി മുടക്കിയതുമൂലം എത്ര കോടിയുടെ നഷ്ടമുണ്ടായി എന്നൊന്നും ജനസേവനം ലക്ഷ്യമല്ലാത്ത അമ്മയ്ക്കും മകനും അറിയേണ്ടതില്ല. ഓരോ മിനിട്ടിലെ സഭാ സ്തംഭനത്തിന് ഖജനാവിന് നഷ്ടം രണ്ടരലക്ഷം രൂപയാണ്. ഈ വര്‍ഷകാല സമ്മേളനം അട്ടിമറിച്ചതിലൂടെ 35 കോടി രൂപയാണ് നഷ്ടമായത്. ലളിത് മോദിയുടെ ക്യാന്‍സര്‍ രോഗിയായ ഭാര്യയെ മനുഷ്യത്വ മൂല്യങ്ങള്‍ മുന്‍നിര്‍ത്തി സുഷമ സ്വരാജ് സഹായിച്ചതും കൊടുംകുറ്റവാളികളായ ക്വത്റോച്ചിയെയും ആന്‍ഡേഴ്സനെയും കോണ്‍ഗ്രസ് രാജ്യം വിടാന്‍ അനുവദിച്ചതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വം ബോധപൂര്‍വം മൂടിവയ്ക്കുകയാണ്.
ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറിയപ്പോള്‍ അവിടെ ടൂര്‍ണമെന്റ് നടത്താന്‍ റിസര്‍വ് ബാങ്ക് അനുവാദമില്ലാതെ ലക്ഷങ്ങള്‍ കൈമാറിയത് യുപിഎ ഭരണകാലത്താണ്.സുഷമയുടെ മകള്‍ ലളിത് മോദിയുടെ അഭിഭാഷകരുടെ പട്ടികയിലുണ്ട് എന്നല്ലാതെ കേസുകളൊന്നും വാദിച്ചിട്ടില്ല. എന്നിട്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
യുപിഎ അധികാരത്തിലിരുന്ന സമയത്തും ലളിത് മോദി കുറ്റാരോപിതനായിരുന്നെങ്കിലും അയാള്‍ക്കെതിരെ യാതൊരു നടപടികളും എടുത്തില്ല എന്നത് ശ്രദ്ധേയമാണ്. വര്‍ഷകാല സമ്മേളനം നിഷ്ഫലമാക്കിയ കോണ്‍ഗ്രസിന് അവരുടെ നിഷേധാത്മക നടപടികളെ എങ്ങനെ ന്യായീകരിക്കാനാവും? പാര്‍ലമെന്റ് സമ്മേളിക്കുന്നത് വ്യക്തിഹത്യകള്ക്കാകരുത്, ജനോപകാരപ്രദമായ ബില്ലുകള്‍ പാസ്സാക്കി ജനസേവനം നടത്താനാണ്. ചരക്കു സേവന നികുതി ബില്‍ നിയമമാക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് എല്ലാം അവതാളത്തിലാക്കിയത്.
ഇവര്‍ എങ്ങനെ ജനപ്രതിനിധികളാകും? യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് നരേന്ദ്രമോദിയുടെ സദ്ഭരണത്തിന്റെ ഫലം ജനങ്ങളിലെത്തുന്നത് തടയാനാണ്. പത്ത് വര്‍ഷക്കാലം ജനവിരുദ്ധ ഭരണം നടത്തിയതിന്റെ തിരിച്ചടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനു നല്‍കിയത്. ഇതില്‍നിന്ന് പാഠം പഠിക്കാതെ വീണ്ടും ജനങ്ങളെ ദ്രോഹിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ഇതിലും വലിയ പരാജയങ്ങളായിരിക്കും. ‘വിവരമില്ലാത്ത വിദഗ്ദ്ധന്’ എന്ന വിശേഷണം കൂടി ലഭിച്ചിരിക്കുന്ന രാഹുലും മകന്റെ വിഡ്ഢിത്തങ്ങളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന അമ്മയും അധികാരമില്ലാതിരുന്നിട്ടും ജനങ്ങളെ ദ്രോഹിക്കുകയാണ്. ഇത് അനുവദിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: