സ്ത്രീപുരുഷ സമത്വം ഭരണഘടനയിലുണ്ട്, രാഷ്ട്രീയത്തിലില്ല. ആദിമമനുഷ്യര്‍ക്കിടയില്‍ നിലനിന്നിരുന്ന, പുരുഷന് വേട്ടയാടി ഭക്ഷണം ശേഖരിക്കലും സ്ത്രീ പാചകംചെയ്യലും എന്ന തൊഴില്‍വിഭജനം ഇന്നും ഒരുരൂപത്തിലല്ലെങ്കില്‍ മറ്റൊരുരൂപത്തില്‍ തുടരുന്നു. കേരള സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടു എന്നൊരു ധാരണയുണ്ട്. സ്ത്രീശാക്തീകരണത്തിന് കേരളം മാതൃകയാണെന്നും പറയുന്നവരുണ്ട്. തുല്യതയ്ക്ക് ഇതുമാത്രം മതിയോ?
ഒരു വ്യക്തിയുടെ പ്രഭാവം ഇക്കാലത്ത് നിര്‍ണയിക്കപ്പെടുന്നത് അയാള്‍ക്ക് രാഷ്ട്രീയത്തിലുള്ള സ്ഥാനമാണ്. അത് മന്ത്രിസഭയിലായാലും നിയമസഭയിലായാലും പഞ്ചായത്ത് തലത്തിലായാലും. പഞ്ചായത്തില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമുണ്ട്. പക്ഷേ ഭൂരിഭാഗം പഞ്ചായത്തുകളും ഭരിക്കുന്നത് പഞ്ചായത്ത് സെക്രട്ടറിയോ പ്രസിഡന്റിന്റെ ഭര്‍ത്താവോ ആയിരിക്കും.
കേരള നിയമസഭയില്‍ 140 അംഗങ്ങളില്‍ വനിതകള്‍ ഏഴാണ്. ഇത് തെളിയിക്കുന്നത് കേരളം ഇന്നും പുരുഷമേധാവിത്വത്തില്‍നിന്നും മാറിയിട്ടില്ല എന്നല്ലേ? 1957 ലെ നിയമസഭയില്‍ ഉണ്ടായിരുന്നത് ആറു സ്ത്രീകളായിരുന്നു. അരനൂറ്റാണ്ടിനിപ്പുറം നോക്കുമ്പോഴും നിയമസഭയില്‍ സ്ത്രീകള്‍ ഏഴ് മാത്രം!
സ്ത്രീ പിന്തള്ളപ്പെടുന്നതിന്റെ പ്രധാന കാരണം തെരഞ്ഞെടുക്കപ്പെട്ടാലും അവരെ ഒരു ഘട്ടത്തിനപ്പുറം പോകാന്‍ പുരുഷമേധാവിത്വം അനുവദിക്കാത്തതാണ്. ഇപ്പോള്‍ ഭരണമുന്നണിയായ യുഡിഎഫില്‍ ഒരേ ഒരു വനിത. അവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും മന്ത്രി ആക്കാനും സമ്മര്‍ദ്ദം ചെലുത്തിയത് രാഹുല്‍ രാജകുമാരനായിരുന്നുവത്രെ. പുരോഗമനം പ്രസംഗിക്കുന്ന സിപിഎമ്മില്‍ വനിതാ എംഎല്‍എമാര്‍ മൂന്നുപേര്‍, കെ.കെ.ലതികയും അയിഷ പോറ്റിയും കെ.കെ.ശ്രീലതയും. സിപിഐയില്‍ ബിജിമോള്‍, ഗീത ഗോപി, ജനതാദള്‍ സെക്യുലറിന്റെ ജമീല പ്രകാശം.
അധികാരം എന്നാല്‍ അഴിമതി എന്ന് വിവര്‍ത്തനം ചെയ്യപ്പെടുന്ന ഇക്കാലത്ത് അധികാരം സ്ത്രീകളുമായി പങ്കിടാന്‍ പുരുഷന്മാര് വിമുഖരാണ്.അതുകൊണ്ടുതന്നെ പ്രാപ്തിയും പരിചയവുമുള്ള വനിതാ നേതാക്കള്‍ക്ക് വിജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കുന്നില്ല. ബിന്ദു കൃഷ്ണ കഴിവുള്ള നേതാവാണ്; ഷാനിമോള്‍ ഉസ്മാനും. അവര്‍ക്കെല്ലാം കൊടുത്തത് ജയസാധ്യത ഇല്ലാത്ത സീറ്റുകളായിരുന്നല്ലോ. ആര്‍ക്കൊക്കെ ഏതൊക്കെ സീറ്റുകള്‍ നല്‍കണമെന്ന് തീരുമാനിക്കുന്നതും പുരുഷകേസരികളാണല്ലോ.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് എട്ട് വനിതകളെയും എല്‍ഡിഎഫ് 14 വനിതകളെയും തെരഞ്ഞെടുപ്പിന് നിര്‍ത്തി.സിപിഎം 10, സിപിഐ മൂന്ന്, ജെഡിഎസ്-ഒന്ന്. ബിജെപി 14 വനിതകളെ രംഗത്തിറക്കി. മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും വനിതകളെ തിരസ്കരിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച 78 സ്ത്രീകളില്‍ ബാക്കിയുള്ളര്‍ സ്വതന്ത്രസ്ഥാനാര്ത്ഥികളായിരുന്നു.
കേരളത്തിന് മാനവ വികസന സൂചികയില്‍ പ്രഥമ സ്ഥാനവമുണ്ട്. പക്ഷേ കേരളം ഇനിയും പിതൃമേധാവിത്വ മനഃസ്ഥിതിയില്‍ നിന്നും വിമുക്തമല്ല. ഇവിടെ പിതൃമേധാവിത്വം വളരെ പ്രബലമാണ്. അതുകൊണ്ട് ലിംഗസമത്വം ഇവിടെ നടപ്പാകുന്നില്ല. സ്ത്രീ ഇന്ന് തൊഴിലിടങ്ങളില്‍ സാന്നിദ്ധ്യം ഉറപ്പാക്കുമ്പോഴും പരമ്പരാഗതമായി അവരുടെ വകുപ്പായി കരുതിയിട്ടുള്ള അടുക്കളയില്‍ നിന്നോ, ശിശുപരിപാലനത്തില്‍ നിന്നോ, ഗാര്‍ഹിക ജോലികളില്നിന്നോ അവള്‍ക്ക് മുക്തിനേടാനായിട്ടില്ല. മേല്‍പ്പറഞ്ഞ വകുപ്പുകളുടെ സ്ത്രീലിംഗ പദവി നിലനിര്‍ത്താന്‍ പുരുഷന്മാര് ആ ലക്ഷ്മണ രേഖ കടക്കുകയില്ല. ഇത് സ്ത്രീകളില്‍ ഇരട്ടി ഭാരം അടിച്ചേല്‍പ്പിക്കുന്നു.
സ്ത്രീ രാഷ്ട്രീയത്തില്‍ വന്നാല്‍ തങ്ങളുടെ കഞ്ഞികുടിമുട്ടും എന്ന് പരേതനായ ഒരു മന്ത്രി എന്നോട് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് സ്ത്രീകള്‍ക്ക് സീറ്റ് കൊടുക്കുന്നില്ല എന്ന എന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ”പിന്നെ ആര് ഞങ്ങള്‍ക്ക് കഞ്ഞിവച്ചുതരും? എന്നായിരുന്നു. പുരുഷന് അടുക്കള വര്‍ജ്യമായത് ഏത് നിയമത്തിന് പ്രകാരമാണ്? അല്ലെങ്കില്‍ ഏത് സൂക്തത്തിന്റെ അടിസ്ഥാനത്തിലാണ്? മറ്റൊരു കാര്യം സ്നേഹമുള്ള, കോംപ്ലക്സ് ഇല്ലാത്ത ഒരു ഭര്‍ത്താവ് വാഷിംഗ് മെഷീനില്‍നിന്ന് തുണികള്‍ എടുത്ത് ഉണക്കാനിടുന്നത് അയല്പക്കത്തെ സ്ത്രീ കണ്ടാല്‍ അയാള്‍ പെണ്‍കോന്തനായി മുദ്രകുത്തപ്പെടുന്നു. ഒരു പരിധിവരെ സ്ത്രീകളുടെ വിധേയത്വം സ്ത്രീതന്നെ ക്ഷണിച്ചുവരുത്തുന്നതാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തവും രാഷ്ട്രീയ ഇടവും രാഷ്ട്രീയമായ ശബ്ദവും ഇന്ന് അവര്‍ക്ക് അന്യമായിരിക്കുന്നു.
കേരളത്തില്‍ വളരെയധികം അഭ്യസ്തവിദ്യരായ സ്ത്രീകളുണ്ട്, വളരെ വലിയ അധികാരസ്ഥാനത്തിരിക്കുന്നവരുണ്ട്. ഐഎഎസും ഐപിഎസും ജയിച്ച് അധികാരത്തിലെത്തുന്ന വനിതകളുമുണ്ട്-പക്ഷേ പുരുഷന്റെ കണ്ണില്‍ അവര്‍ക്ക് രാഷ്ട്രീയപ്രവേശന യോഗ്യത ഇല്ല. സ്ത്രീകള്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടമാക്കാറില്ല. സ്ത്രീകളും ഉള്‍ക്കൊണ്ട മൂല്യങ്ങള്‍ സ്ത്രീ പുരുഷന് വിധേയയാകണമെന്നാണല്ലൊ!
ഇന്ന് സ്ത്രീകളില്‍ രൂഢമൂലമായിരിക്കുന്ന വിഗ്രഹഭഞ്ജകത്വം അവരെ അര്‍ഹമായ ഇടങ്ങള്‍ എത്തിപ്പിടിക്കാന്‍ വിമുഖരാക്കും. അഭ്യസ്തവിദ്യരായ സ്ത്രീകള്‍ ലയണ്‍സ്-റോട്ടറി ക്ലബുകളിലെ പ്രവര്‍ത്തനംകൊണ്ടുമാത്രം സംതൃപ്തി അടയരുത്. ഈ ക്ലബുകളിലെ പുരുഷാംഗങ്ങള്‍ സമൂഹത്തില്‍ ഉന്നതവ്യക്തികളായതെങ്ങനെ എന്നവര്‍ പരിശോധിച്ച്, അതുപോലെയാകാന്‍ ശ്രമിക്കണം. സ്ത്രീകള്‍ ഒരുമിച്ച് തങ്ങളുടെ ജീവിതനിലവാരവും ശാക്തീകരണവും നേടാന്‍ ശ്രമിക്കാതെ പിതൃമേധാവിത്വ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് തങ്ങളുടെ വ്യക്തിത്വം ചുരുക്കരുത്.
പുരുഷ മേധാവിത്വം സമൂഹത്തിലടിച്ചേല്പ്പിക്കുന്നതില് മതങ്ങള്‍ക്കും നല്ല റോളാണുള്ളത്. ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്ന മനുവാക്യത്തിന്റെ ദുര്‍വ്യാഖ്യാനവും ആദാമിന്റെ ആറാം വാരിയെല്ല് എന്ന സങ്കല്‍പ്പവുമെല്ലാം സ്ത്രീ വ്യക്തിത്വത്തെ ചുരുക്കുന്നു. അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം മലയാളികളില്‍ എത്രപേര്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് എനിക്ക് സംശയമാണ്.സ്ത്രീകള്‍ മതമേഖലകളിലും ഭക്തര്‍ മാത്രമാണ്. മാതാ അമൃതാനന്ദമയിയെപ്പോലെ ആത്മീയ വ്യക്തിപ്രഭാവം നേടിയ സ്ത്രീകള്‍ ചുരുക്കമാണ്.
കേരളസമൂഹം പരിശോധിച്ചാല്‍ ഗൗരവതരമായ വൈപരീത്യങ്ങള്‍ കണ്ടെത്താനാവും. ഇതിന്റെ ഭാഗമാണ് സ്ത്രീ-അശാക്തീകരണവും. കേരളത്തില്‍ വനിതാ നേതാക്കള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു വനിതയും മുഖ്യമന്ത്രിപദത്തില്‍ എത്തിയിട്ടില്ല. എണ്‍പതുകളില്‍ സിപിഎമ്മിന്റെ ചുവരെഴുത്തുകളില്‍ പ്രത്യക്ഷപ്പെട്ട മുദ്രാവാക്യം ”കേരം തിങ്ങും കേരള നാട് കെ.ആര്.ഗൗരി ഭരിച്ചിടും” എന്നായിരുന്നു. എന്നാല്‍ ഗൗരിയമ്മ ജയിച്ചുവന്നിട്ടും മുഖ്യമന്ത്രിയായത് ഇ.കെ.നായനാര്‍ ആണ്. പക്ഷേ ഗൗരിയമ്മ തന്റെ കഴിവ് പ്രകടിപ്പിച്ച് ഭൂപരിഷ്കരണ ബില്ലിനും മറ്റും രൂപം നല്കി.
ഗൗരിയമ്മ ഒരു അപവാദം ആയിരുന്നുവെന്നു കാലം തെളിയിച്ചു. സ്ത്രീകള്‍ അഭ്യസ്ത വിദ്യരായി, സാംസ്കാരിക-രാഷ്ട്രീയ അവബോധം കരസ്ഥമാക്കി, വൈദഗ്ദ്ധ്യം നേടി, സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ജയിച്ച് ഉന്നതങ്ങളിലെത്തി. 1957-80 വരെ രാഷ്ട്രീയത്തിലെ സ്ത്രീ പങ്കാളിത്തം വെറും 3.5 ശതമാനമായിരുന്നു. 80-87 ല്‍ അത് 5.7 ശതമാനമായി.
സ്ത്രീകള്‍ കുഴിയാനകളായി പിന്നോട്ട് നടക്കുകയാണോ? അന്ന ചാണ്ടി 1931-32 കാലഘട്ടത്തില്‍ മന്ത്രിയായിരുന്നു. എന്റെ സ്കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ അവര്‍ പെരുമ്പാവൂര്‍ ടിബിയില്‍ വന്നപ്പോള്‍ ഞങ്ങള്‍ മൂന്നുനാലുപേര്‍ ആരാധനയോടെ അവരെ കണ്ടു വണങ്ങിയത് ഞാനോര്‍ക്കുന്നു. അവര്‍ സമര്‍ത്ഥയായ വക്കീലായിരുന്നു. നാരായണി അമ്മ എന്ന വനിത സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി പ്രസംഗിച്ചിരുന്നു. ആനി തയ്യില്‍ സ്വാതന്ത്ര്യസമര സേനാനിയും ഏതാണ്ട് 78 പുസ്തകങ്ങളുടെ കര്‍ത്താവും ആയിരുന്നു.
കേരളത്തില്‍ 32 ദശലക്ഷം ജനസംഖ്യയുണ്ട്. ഇതില്‍ സ്ത്രീകളാണ് പുരുഷന്മാരെക്കാള് കൂടുതല്‍. 1000 പുരുഷന്മാര്ക്ക് 1058 സ്ത്രീകള്‍. എന്നിട്ട് സ്ത്രീകള്‍ എവിടെ?
ഇന്ന് കേരളത്തിനഭിമാനമായുള്ളത് കുടുംബശ്രീ മാത്രമാണ്. കുടുംബശ്രീ സാമൂഹ്യമാറ്റങ്ങള്‍ക്ക് തിരികൊളുത്തി. അവരില്‍ സ്വയം സഹായ സംഘങ്ങള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു. ആലപ്പുഴയില്‍ കുടുംബശ്രീ രൂപീകരിക്കാന്‍ തുടങ്ങിയ വേളയില്‍ ‘ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ടര്‍ ആയിരുന്ന ഞാന്‍ അതിനെപ്പറ്റി എഴുതി വളരെയധികം പ്രചാരം നല്കുകയുണ്ടായി.
കുടുംബശ്രീ രൂപീകരിച്ച് സ്വയംസഹായ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ പല സ്ത്രീകളുടെയും ഭര്ത്താക്കന്മാര് മദ്യപാനം നിര്‍ത്തി സഹകരിക്കാനിറങ്ങി എന്നവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
പക്ഷെ കേരളത്തില്‍ എന്തും ഏതും രാഷ്ടീയവല്കൃതമാകുന്നു. കുടുംബശ്രീ ഇന്ന് പിണറായി ഗ്രൂപ്പിന്റെ സ്വന്തമാണ്. കുടുംബശ്രീയോട് മത്സരിച്ച് കോണ്‍ഗ്രസ് ജനശ്രീ ഉണ്ടാക്കിയിട്ടും ശോഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: