ലണ്ടന്‍: ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ ശക്തി പ്രാപിച്ച ഇസ്ലാമിക സ്റ്റേറ്റ് ഭീകര സംഘടന 2020 ആകുമ്പോഴേക്കും ഭാരതമടക്കമുള്ള രാജ്യങ്ങള്‍ കീഴടക്കുമെന്ന് മുന്നറിയിപ്പ്. മധ്യപൂര്‍വ ഏഷ്യ, വടക്കന്‍ ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം, യൂറോപ്പിന്റെ വിവിധ ഭാഗങ്ങള്‍ എന്നിങ്ങനെ അഞ്ചുവര്‍ഷത്തിനുള്ളില്‍ സംഘടന കീഴടക്കുന്ന രാജ്യങ്ങളെക്കുറിച്ചുള്ള ഭൂപടം ഐസിസ് തയ്യാറാക്കി.
ബിബിസി റിപ്പോര്‍ട്ടറായ ആന്‍ഡ്രൂ ഹോസ്കെ എംപയര്‍ ഓഫ് ഫിയര്‍: ഇന്‍സൈഡ് ദി ഇസ്ലാമിക് സ്റ്റേറ്റ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഖിലാഫത്തിന്റെ കീഴില്‍ ലോകത്തെ കൊണ്ടുവരികയെന്നതാണ് ഐസിസിന്റെ ലക്ഷ്യം. സ്പെയിന്, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നിവ കീഴടക്കിയാല്‍ ആന്‍ഡലസ് എന്ന അറബി പേരാണ് ഐസിസ് നല്‍കുക. പതിനഞ്ചാം നൂറ്റാണ്ട് വരെ മൂര്‍സ് കയ്യടക്കിയിരുന്ന പ്രദേശങ്ങളാണ് ഇവ.
ഖുറാസന്‍ എന്നാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം ഉള്‍പ്പെടുന്ന പ്രദേശം പിടിച്ചടക്കിയാല്‍ അറിയപ്പെടുകയെന്നും ഭീകരര്‍ പറയുന്നു. ഏഴു ഘട്ടങ്ങളായി ലോകം കീഴടക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പദ്ധതി. 1996ല്‍ സംഘടന രൂപീകരിച്ച അബു മുസബ് അല്‍ സര്‍ഖാവി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ 60 രാജ്യങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ രംഗത്തുള്ളതെന്ന് ഹോസ്കെന്‍ പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ‘
ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ എണ്ണ, വാതക പാടങ്ങളില്‍ നിന്നുള്ള വരുമാനമാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശ്രയം. അന്‍പതിനായിരത്തോളം വരുന്ന അംഗങ്ങള്‍ക്ക് വേണ്ടിയാണ് വരുമാനത്തിന്റെ മുഖ്യസ്രോതസ്സും ചെലവിടുന്നതെന്നും പുസ്തത്തില്‍ വിവരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: