ഒരു കുടുംബം പുലര്‍ത്തുക ഏറെ വിഷമം പിടിച്ച ജോലിയാണിക്കാലത്ത്. സാമ്പത്തിക പ്രശ്നം മാത്രമല്ല, സാമൂഹ്യപ്രശ്നങ്ങളും കണക്കിലെടുക്കണം. അപ്പോള്‍ ഒരു കുടുംബത്തെ പുലര്‍ത്തുകയെന്നത് അതിനേക്കാള്‍ കുഴപ്പം പിടിച്ചതൊന്നുമാണ്; പ്രത്യേകിച്ച് ആ കുടുംബം അത്ര വലുതും പ്രധാനപ്പെട്ടതും നിര്‍ണായകവും രാഷ്ട്രത്തിനു ബാധ്യതയും ആയിത്തീരുമ്പോള്‍. വിലക്കയറ്റം, പ്രതിദിന ആവശ്യങ്ങളുടെ പെരുപ്പം, ആഡംബരമെന്ന സാമൂഹ്യപ്രശ്നം, സുരക്ഷയെന്ന നിലനില്‍പ്പിന്റെ പ്രശ്നം തുടങ്ങി ഒട്ടേറെ പ്രതിസന്ധികള്‍ കുടുംബം പുലര്‍ത്തുന്നവര്‍ നേരിടുന്നു.
ഡീസല്‍ വില കൂടിയത് എപ്പോളെങ്കിലും കുറഞ്ഞാലും വിപണിയില്‍ നിത്യോപയോഗ വസ്തുക്കള്‍ പലതിനും ഉയര്‍ന്ന വില കുറയുന്നില്ല. ഡീസല്‍ വിലനിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞ് എണ്ണക്കമ്പനികള്‍ക്കു കൊടുത്തപ്പോള്‍ സംഭവിച്ചത് ഇതാണ്- എണ്ണവിലകൂടുന്നതിന് സര്‍ക്കാരിന് പുലഭ്യവും കുറഞ്ഞാല്‍ എണ്ണക്കമ്പനികള്‍ക്കു പുകഴ്ത്തലും! വിപണിയിലെ വിലനിയന്ത്രണകാര്യം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നു ചിന്തിച്ചപ്പോള്‍, ഫെഡറല്‍ സംവിധാനം തകര്‍ക്കാന്‍ ഒരുങ്ങുന്നേ എന്നു മുറവിളിയായി. പക്ഷേ സംസ്ഥാന സര്‍ക്കാരുകള്‍ വിപണിയില്‍ വിലക്കയറ്റം തടയുന്നതിന് തീരെ താല്‍പ്പര്യം കാണിക്കുന്നുമില്ല. കേരളത്തില്‍ ഇപ്പോള്‍ പ്രതിപക്ഷത്തിനും ഇക്കാര്യങ്ങളിലൊന്നും ഒരു പ്രശ്നവുമില്ല, കാരണം മോദി സര്‍ക്കാരിനെ പഴി പറയാന്‍ മാത്രമേ വിമര്‍ശകര്‍ക്കു നാവുപൊന്തുന്നുള്ളൂ. ഇപ്പറഞ്ഞതെല്ലാം സാധാരണ കുടുംബപ്രശ്നം. മറ്റൊരു കുടുംബത്തെക്കുറിച്ചാണ് പറയാന്‍ തുനിഞ്ഞത്: ഒരു വലിയ കുടുംബകഥ. ആ കുടുംബം പുലര്‍ത്തുന്നതിന് ഒരു രാജ്യം നേരിടുന്നത് വിഷമതകളുടെ കാര്യവും.
മഹാത്മാഗാന്ധി, രാഷ്ട്രപിതാവ്, ഭാരതത്തിലും പുറംലോകങ്ങളിലും ഏറ്റവും പ്രശസ്തന്‍. സ്വാതന്ത്ര്യസമരത്തിന്റെ നെടുനായകത്വം വഹിച്ചയാള്‍. ജീവിതം സന്ദേശമാക്കിയ മഹാത്മാവ്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍, ദീര്‍ഘകാലംകൊണ്ട് അദ്ദേഹം നയിച്ച കോണ്‍ഗ്രസിനെ മറ്റൊന്നാക്കി മാറ്റുകയും ഗാന്ധിജിയെത്തന്നെ മറക്കുകയും ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഗാന്ധിജിയുടെ പ്രസക്തിയും പ്രശസ്തിയും വര്‍ധിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സക്രിയമായി. ഗാന്ധിജിയെ ആദരിച്ച് അഭിമാനപൂര്‍വം അയല്‍രാജ്യങ്ങളിലും അന്യരാജ്യങ്ങളിലും പോലും പോയി നരേന്ദ്ര മോദി വാഴ്ത്തുമ്പോള്‍ പക്ഷേ, സര്‍ദാര്‍ പട്ടേലിനോടുള്ള മോദിയുടെ പ്രേമം ഗുജറാത്തുകാരുടെ പ്രാദേശികതയാണെന്ന് വിമര്‍ശിച്ചവരും അതൊന്നും കണ്ടില്ല; ഗാന്ധിജിയും മോദിയുടെ ‘ഗുജറാത്തി’ തന്നെ ആയിട്ടും!!
പറഞ്ഞുവരുന്നത് അതല്ല, ഗാന്ധിജിയുടെ ലളിതജീവിതം നിലനിര്‍ത്താന്‍ രാജ്യം അന്ന് ഏറെ ചെലവിടുമെന്ന് ഒരു വിമര്‍ശനം ഒരിടയ്ക്ക് ഉയര്‍ന്നിരുന്നു. (ഗാന്ധിജിയെ വിമര്‍ശിക്കാം; പ്രസ് കൗണ്‍സില്‍ അധ്യക്ഷനായിരുന്ന മാര്‍ക്കണ്ഡേയ കട്ജു, ഗാന്ധിജിയെയും നെഹ്റുവിനെയും വിമര്‍ശിച്ചതിനെതിരെ പാര്‍ലമെന്റ് പാസാക്കി. ആ പ്രമേയത്തെ വിമര്‍ശിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തീര്‍പ്പാക്കിയ സുപ്രീംകോടതി അങ്ങനെയാണ് അഭിപ്രായപ്പെട്ടത്. ഗാന്ധി വിമര്‍ശം ശരിയാണ്, വിമര്‍ശനങ്ങള്‍ക്ക് ഒരു വിലക്കുംവേണ്ട, വിമര്‍ശിക്കുന്നവരും വിമര്‍ശിക്കപ്പെടുന്നതിന് വിസമ്മതിക്കരുതെന്നുമാത്രം.) ഗാന്ധിജിയെ പുലര്‍ത്താന്‍ രാജ്യം അനുഭവിച്ച വിഷമത്തിന്റെയും ചെലവിന്റെയും പലമടങ്ങാണ് തുടര്‍ന്ന് സ്വാതന്ത്ര്യാനന്തരം പ്രധാനമന്ത്രിയായ പണ്ഡിറ്റ് നെഹ്റുവിന്റെ കാര്യത്തില്‍ സംഭവിച്ചത്.
നെഹ്റുവിനെ പോറ്റാന്‍ രാജ്യം ചെലവിട്ടത് വിലയുറ്റ പലതുമായിരുന്നുവല്ലൊ. ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കപ്പെട്ട കശ്മീരിനെ ഇന്നത്തെ സ്ഥിതിയിലാക്കിയതു മാത്രമല്ല, ഭാരതത്തിന്റെ ഭാവിയെ വഴിതിരിച്ചുവിട്ടതുള്പ്പെടെ പലതും രാജ്യം നെഹ്റുവിനെ പോറ്റിയതിന് കിട്ടിയ പ്രതിഫലമായിരുന്നല്ലോ? സ്വന്തം രാജ്യത്തിന്റെ ആത്മാവ് നശിപ്പിച്ച് റഷ്യ-ചൈന മാതൃകകളെ ആശ്രയിച്ച നെഹ്റുവിന്റെ നയങ്ങള്‍ പോറ്റിന് കിട്ടിയ സമ്മാനങ്ങളായിരുന്നു- കനത്ത ചെലവുതന്നെ, ചേതംതന്നെ.
അടുത്ത കുടുംബം ഇന്ദിരാഗാന്ധിയുടേതായിരുന്നു. ഇന്ദിരയുടെ കുടുംബം രാജ്യത്തെ എന്തെല്ലാമായിരുന്നു തകര്‍ത്തതെന്നതിന് ഇന്നത്തെ സ്ഥിതിയും പഴയ ചരിത്രവും സാക്ഷി. മതവര്‍ഗീയതയുടെ ദുര്‍ഭൂതത്തെ കുടംതുറന്നുവിട്ട ഇന്ദിരയെ പോറ്റാന്‍ രാജ്യത്തിന് സ്വാതന്ത്ര്യംതന്നെ അടിയറവക്കേണ്ടിവന്നതിന് അടിയന്തരാവസ്ഥ ചരിത്രം. ഭരണഘടനയെത്തന്നെ പിച്ചിച്ചീന്തി, ജനാധിപത്യത്തെ അരുംകൊല ചെയ്ത്, നടത്തിയ മുടിഞ്ഞ ഭരണമാണ് ഇന്ദിരയെ പോറ്റിയ രാജ്യത്തിന് തിരിച്ചുകിട്ടിയത്.
പിന്നെയും കുടുംബപ്പോറ്റല് തുടര്‍ന്നു. പൈലറ്റിനെ വിശ്വസിച്ച് വിമാനയാത്ര ചെയ്യുന്ന യാത്രക്കാരന്റെ വിശ്വാസവും ഉദ്വേഗവും പൂണ്ടുകൊണ്ടു തന്നെയായിരുന്നു ആ സാഹസത്തിന് ജനത തയ്യാറായത്. അതിന്റെ ആത്യന്തിക ഫലം ശ്രീലങ്കയിലെ സൈനിക അബദ്ധങ്ങളും പ്രതിരോധമേഖലക്ക് തീരാക്കളങ്കമുണ്ടാക്കിയ ബോഫോഴ്സ് കുംഭകോണവും മാത്രമായിരുന്നില്ല. സുപ്രീംകോടതിയുടെ പരമാധികാരത്തെ മറികടന്ന് പാര്‍ലമെന്റില്‍ നിമയം പാസാക്കി ഷാബാനു ബീഗം കേസില്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയിലൂടെ വര്‍ഗീയ രാക്ഷസന് അധികാരം അടിയറവെക്കുകകൂടിയായിരുന്നല്ലോ.
ഭാഗ്യം, അവിടെ അര്‍ദ്ധവിരാമം സംഭവിച്ചു. പിന്നെ കുടുംബത്തിന്റെ ബോര്‍ഡുവെച്ച് പിന്‍സീറ്റ് ഡ്രൈവിങ്ങായിരുന്നു. പക്ഷേ, അതിനിടയ്ക്ക് സാമാന്യേന നീണ്ടകാലം കുടുംബക്കാര്‍ക്ക് നിലവറ കൈകാര്യം ചെയ്യാനാവാത്ത, താക്കോല്‍ കൈയിലില്ലാത്ത സ്ഥിതിയായിരുന്നു. ഇടയ്ക്ക് കുറച്ചുനാള്‍, അഞ്ചുവര്‍ഷത്തോളം തികച്ചും അപ്രസക്തമായിപ്പോയ നാളുകളും. പക്ഷേ പിന്‍സീറ്റ് ഡ്രൈവിങ്ങിന്റെ ഏറ്റവും മികച്ച ആസ്വാദനഘട്ടം, പത്തുവര്‍ഷം, പിന്നിട്ടെത്തിയിരിക്കുന്ന ഇന്നത്തെ സ്ഥിതിയില്‍ ഈ കുടുംബത്തെ പോറ്റല്‍ രാജ്യത്തിന് വന്‍ ബാധ്യതതന്നെയായിട്ടുണ്ട്. കാരണം പല കാരണങ്ങളാല്‍ പ്രക്ഷുബ്ധമാണ് ആ കുടുംബാന്തരീക്ഷം.
ആഭ്യന്തര ബാഹ്യപ്രശ്നങ്ങള്‍ ഒട്ടേറെയാണ്. അതുകൊണ്ടുതന്നെ അവ കൈകാര്യം ചെയ്യല്‍ ഏറെ ശ്രമകരവുമാണ്. നിലനില്‍പ്പിനുവേണ്ടിയുള്ള മുറവിളിയോ സാഹസമോ അവര്‍ നടത്തുമ്പോള്‍ അതിന് നഷ്ടം സഹിക്കുന്നത് രാജ്യമാണ്. അതിന് വരുന്ന ചെലവ് വഹിച്ചതാണ്.
പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്ന സോണിയ-രാഹുല്‍-പ്രിയങ്ക-വധേര ചതുരംഗങ്ങളുടെ സംരക്ഷണത്തിനാണ് ഈ ചെലവ് എന്നതാണ് തിരിച്ചറിയേണ്ടത്. സുബ്രഹ്മണ്യന് സ്വാമി അവസരം പാര്‍ത്തിരിക്കുന്ന എത്ര കേസുകളില്‍ നിന്നാണ് സോണിയയ്ക്ക് തലയൂരേണ്ടത്. സ്വാമിതന്നെ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയകളില്‍ സൂചിപ്പിച്ച്, ഓര്‍മിപ്പിച്ച് നിര്‍ത്തുന്ന മയക്കുമരുന്നു കേസിന്റെ കാര്യത്തില്‍ രാഹുല്‍ഗാന്ധി എന്തുകൊണ്ട് മറ്റു കാര്യങ്ങളിലേതുപോലെ പ്രതികരിച്ച് ”പൊട്ടിത്തെറി”ക്കുന്നില്ല.
റോബര്‍ട്ട് വധേരയുടെ റിയല്‍ എസ്റ്റേറ്റ് മാഫിയ പ്രവര്‍ത്തനങ്ങളില്‍നിന്ന് കേസില്ലാതെ രക്ഷപ്പെടുക എത്ര എളുപ്പമാണോ. ഹരിയാനയില്‍ കുടക്കുവീഴുമോ രാജസ്ഥാനില്‍ വിലങ്ങ് വീഴുമോ എന്ന കാത്തിരുന്നാല്‍മതി. ഷിംലയിലെ അനധികൃത ഭൂമി കൈയേറ്റവും റിസോര്‍ട്ട് നിര്‍മാണവും സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വക്കാന്‍ പ്രിയങ്കയ്ക്ക് കുറച്ചുനാള്‍കൂടി സാധിച്ചേക്കും. പക്ഷേ, ആത്യന്തികമായി നിയമം നേര്വഴിക്കുപോകുമ്പോള് കുഴപ്പത്തിലാകും. ഈ കുടുംബത്തെ പോറ്റാന്‍ രാജ്യം ചെലവിടുന്നത് കോടികളാണ്. അവര്‍ക്കറിയാം ഇന്നല്ലെങ്കില്‍ നാളെ കുടുക്കുവീഴുമെന്ന്. അപ്പോള്‍ പ്രതിരോധിക്കാന്‍ നടത്തുന്ന ഉപരോധമാണ് പാര്‍ലമെന്റില്‍ നടക്കുന്നത്.
അഴിമതിക്കും അനീതിക്കും എതിരെ കുരിശുയുദ്ധം നടത്തിയതിന് രക്തസാക്ഷിയായെന്ന വചനപ്രഘോഷണങ്ങള്‍ക്ക് വീഥിയൊരുക്കുകയാണ് സോണിയയുടെ തന്ത്രം. അതിനുപയോഗിക്കുന്ന തെറ്റായ മന്ത്രമാണ് ലളിത് മോദി. അതൊന്നും പക്ഷേ നരേന്ദ്രമോദിക്കു നേരെ ഫലിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ലമെന്റിന്റെ അടിസ്ഥാന കര്‍ത്തവ്യമായ നിയമനിര്‍മാണകാര്യത്തില്‍ അത്ര നിര്ബന്ധമുള്ളവയ്ക്കൊന്നും ഇതുവരെ തടസ്സമുണ്ടായിട്ടില്ല. ധനകാര്യ ബില്ലുകള്‍ പാസാകുന്നുണ്ട്. പുതിയ ഭരണത്തില്‍, സര്‍ക്കാരും ബഹുജനങ്ങളും തമ്മിലുള്ള ഇടപാടുകള്‍ ഫയലുകളുടെ ഇടനിലപോലുമില്ലാതെ നേരിട്ടു നടന്നു തുടങ്ങി. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ആവശ്യമില്ലെന്ന് പ്രതിപക്ഷം സ്ഥാപിക്കുമ്പോള്‍, സമ്മേളനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തയ്യാറായി നില്ക്കുന്ന ഭരണപക്ഷത്തെ ജനങ്ങള്‍ ശരിയായി വിലയിരുത്തുന്നുണ്ട്. രാഷ്ട്രതന്ത്രത്തിന്റെ കാര്യത്തിലാണിപ്പോള്‍ സര്‍ക്കാരിന്റെ ശ്രദ്ധ. തെരഞ്ഞെടുപ്പ് രാഷ്ട്രീയം പുറത്തെടുക്കാന്‍ വര്‍ഷങ്ങള്‍ ഇനിയും മുന്നിലുണ്ട്. അപ്പോഴേക്കും നിയമം നിയമത്തിന്റെ വഴിക്ക് സഞ്ചരിച്ച് കോടതിമുറിയിലെത്തും.
അവിടെ ഉപ്പുതിന്നവര്‍ വെള്ളംകുടിയ്ക്കും. അതിനുമുമ്പ് ഒരു രക്തസാക്ഷി പരിവേഷം സര്‍ക്കാര്‍ ചെലവില്‍ ഉറപ്പിക്കാനുള്ള കുടുംബപരിശ്രമം പാഴിലാകുകതന്നെ ചെയ്യും. സര്‍ക്കാര്‍ വകുപ്പുകളില്‍ ജനക്ഷേമ കാര്യങ്ങള്‍ സുഗമമായി നടക്കുന്നു. നയപരിപാടികളില്‍ തടസ്സമില്ല. തീരുമാനങ്ങളില്‍ മാറ്റമില്ല. ശരിയാണ്, ഭീകരപ്രവര്ത്തനമുണ്ടാകുമ്പോള് പാര്‍ലമെന്റ് ഏകകണ്ഠമായി പ്രമേയം പാസ്സാക്കി വാര്‍ത്തകളിലിടം പിടിക്കുന്ന പണ്ടത്തെ പതിവു നാടകം നടക്കുന്നില്ല. പക്ഷേ ഭീകരനെ കൈയോടെ പിടിക്കുന്നു. പിടിച്ചവനെ, അവസാന നീതിയും നല്‍കിത്തന്നെ ശിക്ഷിക്കുന്നു. അകലെയുള്ള രാജ്യങ്ങളുമായും അയല്‍ രാജ്യങ്ങളുമായും ചര്‍ച്ചകള്‍ക്ക് പുതിയ വഴികള്‍ തുറക്കുന്നു; സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നു.
പാര്‍ലമെന്റ് സര്‍ക്കാരിനെ തുണയ്ക്കാനും തിരുത്താനും തടയാനുമുള്ള പ്രതിപക്ഷത്തിന്റെ നിയമാനുസൃത പരമാധികാര വേദിയാണ്. അവിടെ കുടുംബകാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കാര്യങ്ങള്‍ ശരിയായിക്കാണുന്നവര് മൂക്കത്തു വിരല്‍വെച്ചു പറയും അയ്യോ കഷ്ടം! സാധാരണക്കാരുടെ നികുതിപ്പണമാണ് പ്രതിദിനം രണ്ടു കോടിയിലേറെയായി പാഴാക്കുന്നതെന്നറിയുമ്പോള് പ്രതികരിക്കേണ്ട മട്ടില്‍ത്തന്നെ ജനം വീണ്ടും പ്രതികരിക്കും. അപ്പോള്‍ ജനാധിപത്യത്തിന്റെ കൊലപാതകമല്ല കുടുംബാധിപത്യത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും പെടുമരണമാണ് സംഭവിക്കുന്നതെന്ന് വ്യക്തമാകും.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അമ്മായിയമ്മ, പ്രതിപക്ഷനേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ അത് സോണിയയ്ക്ക് ജനാധിപത്യമായിരുന്നു! ഭര്‍ത്താവ് രാജീവ് പ്രധാനമന്ത്രിയായിരിക്കെ പാര്‍ട്ടിക്ക്”മൃഗീയ ഭൂരിപക്ഷ”മുള്ള (400 എംപിമാര്‍) പാര്‍ലമെന്റില്‍, അമ്മായിയമ്മ കൊല്ലപ്പെട്ട കേസന്വേഷിച്ച താക്കര്‍ കമ്മീഷന് റിപ്പോര്‍ട്ട് പരസ്യമാക്കണമെന്നാവശ്യപ്പെട്ട 63 എംപിമാരെ പുറത്താക്കിയപ്പോള്‍ സോണിയക്കത് ജനാധിപത്യമായിരുന്നു!! മന്മോഹന് സിങ്ങിനെ മുന്‍നിര്‍ത്തി പിന്‍സീറ്റ് ഭരണം നടത്തിയകാലത്ത് തെലങ്കാനക്കുവേണ്ടി സമരം നടത്തിയ 18 എംപിമാരെ രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത് പിടിച്ചുപുറത്താക്കിയത് സോണിയയ്ക്ക് ജനാധിപത്യമായിരുന്നു!!! (പിന്നീട് സോണിയ തന്നെ ആന്ധ്രയെ വിഭജിച്ച് തെലങ്കാന രൂപീകരിക്കുകയും ചെയ്തു!) യുപിഎ അദ്ധ്യക്ഷ സോണിയ വാശിപിടിച്ച് സര്‍ക്കാരിനെക്കൊണ്ട് അവതരിപ്പിച്ച വനിതാ സംവരണബില്ലിനെ എതിര്‍ത്ത എംപിമാരെ സസ്പെന്റ് ചെയ്തത് ജനാധിപത്യമായിരുന്നു!!!
ഇപ്പോള്‍ സ്വന്തം കുടുംബം പോറ്റാന്‍ പാര്‍ലമെന്റിനു പുറത്ത് ഓരിയിടുന്ന ഒരു സംഘത്തെ നയിക്കുമ്പോള്‍, സ്വാര്‍ത്ഥതാല്‍പ്പര്യത്തിന് സംഘടനയേയും ജനാധിപത്യ പരമാധികാര കേന്ദ്രമായ പാര്‍ലമെന്റിനേയും ദുര്‍വിനിയോഗം ചെയ്യുമ്പോള്‍, ജനാധിപത്യത്തെ കൊല ചെയ്യുന്നത് ആരാണെന്നു വ്യക്തം. (നമ്മുടെ കാലഹരണപ്പെട്ട സമരമുറകള്‍ മാറ്റണമെന്ന് ഗീര്‍വാണപ്രസംഗം നടത്താറുള്ള എ.കെ. ആന്റണി തലക്കുമുകളില്‍ കൈപൊക്കി മുദ്രാവാക്യം വിളിക്കുന്ന കാഴ്ച ജുഗുപ്സാവഹമായിരുന്നു- അറപ്പും വെറുപ്പും ഉളവാക്കുന്നത്.) കുടുംബം പോറ്റാന്‍ സോണിയയ്ക്ക് ഏറെ വിയര്‍ക്കേണ്ടിവരുന്നു. രാജ്യത്തിന് ഈ കുടുംബത്തെ പോറ്റാന്‍ അതിലേറെ നഷ്ടം സഹിക്കേണ്ടിയും വരുന്നു.
പിന്കുറിപ്പ്: 1. കള്ളവും കള്ളനും എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ഗാന്ധി പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെ പ്രതിമക്കു മുന്നില്‍ വിവരിച്ചു. അത് അളിയന് പഠിപ്പിച്ചു, അമ്മ പരിശീലിപ്പിച്ചു, കുറച്ചെല്ലാം ജനിതക ഘടനവഴി കിട്ടി. മകന് താക്കോലൊന്നുമില്ലാതെതന്നെ ഓടുപൊളിച്ചിറങ്ങുമെന്ന് സമാധാനിയ്ക്കാം അമ്മയ്ക്ക്. ഭാഗ്യം, ധ്യാനനിരതമായിരുന്നു ഗാന്ധി പ്രതിമ. ആ ഊന്നുവടി കൈയില്‍ ഉണ്ടായിരുന്നുവെങ്കില്‍ പ്രതിമയുടെ തല്ല് തലക്ക് കിട്ടിയേനെ.
2. ശര്‍മ്മിഷ്ഠ-ദേവയാനി പുരാണകഥ കവിതയാക്കിയ കവിയുടെ ഒരു ശ്ലോകമിങ്ങനെ: ദേവയാനി ശുക്രാചാര്യരുടെ മകള്‍, ശര്‍മ്മിഷ്ഠയുടെ അച്ഛന് വൃഷപര്‍വാവിന്റെ കൊട്ടാരത്തിലെ ആശ്രിതര്‍. ശര്‍മ്മിഷ്ഠ ദേവയാനിയോടു പറയുന്നു: ”ഒരുപോക്കുമെഴാത്ത എച്ചില്‍നക്കി-
ക്കുരുടച്ചാര്ക്കു പിറന്ന കൊച്ചുപെണ്ണേ
കരുതുക്കളി അച്ഛനോടിരപ്പോ-
രുരുളച്ചോറതില് മണ്ണു വീണുപോമേ” ചില കവികള്‍ ക്രാന്തദര്ശികളാണ്, അവരുടെ കവിതകള്‍ കാലാതിവര്‍ത്തിയും.
നിരീക്ഷണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: