ഹരിപ്പാട്: മുംബൈയിലെ താനയില്‍ ബഹുനില കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളി നഴ്സും. ചേപ്പാട് ചക്കാട്ട്ശേരില് കുശന്റെ ഭാര്യയും മുംബൈ കല്ലാണില് മീര ഹോസ്പിറ്റലില്‍ ജനറല്‍ നഴ്സുമായ ഉഷാകുമാരി (48) ആണ് മരിച്ചത്. അപകടത്തില്‍ കുശനും പരിക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്തെ മഴയെത്തുടര്‍ന്നാണ് ഇവര്‍ താമസിച്ചിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണത്. അപകടത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് കെട്ടിടത്തിന് ചലനം ഉണ്ടാകുകയും ഒന്നാം നിലയില്‍ താമസിച്ചിരുന്ന കുശന് മക്കളായ സൂരജ്, കിരണ്‍ എന്നിവരെയും കൊണ്ട് പുറത്തേക്ക് ചാടുകയും ഭാര്യയോട് പുറത്ത് കടക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍ ഉഷാകുമാരി പുറത്തു കടക്കുന്നതിന് മുമ്പ് തന്നെ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു.
ഇവര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കുടുംബസമേതം മുംബൈയില്‍ സ്ഥിരതാമസമാണ്. ഉഷാകുമാരിക്ക് മൂന്ന് വര്‍ഷം മുമ്പാണ് മീര ഹോസ്പിറ്റലില്‍ ജോലി ലഭിച്ചത്. ആറ് മാസം മുമ്പ് വീടിന്റെ ഗൃഹപ്രവേശനത്തിന് നാട്ടില്‍ എത്തി മടങ്ങിയതാണ്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മുട്ടം പാനേത്ത് വടക്കതില്‍ പരേതനായ രാജപ്പനന് തണ്ടാരുടെയും സരോജിനിയുടെയും മകളാണ് ഉഷാകുമാരി. സഹോദരങ്ങള്‍: സുരേഷ്, ലതാകുമാരി, പരേതനായ വേണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: