തിടംവാര്‍ന്നു പെയ്യുന്ന പെരുമഴപോലെയായിരുന്നു സുകുമാരന്‍ മാഷിന്റെ സംഭാഷണ ശൈലി. ഒരിയ്ക്കലെങ്കിലും നാവുപിഴയ്ക്കാതെ അതിവേഗതയില്‍ അക്ഷരങ്ങളെ എങ്ങനെ ഉച്ചരിക്കുന്നു എന്നോര്‍ത്ത് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.
മാതൃഭാഷയോടുള്ള അഗാധപ്രണയത്തില്നിന്നാണ് മാഷ് അതിലേക്കുള്ള ഊര്‍ജം സംഭരിക്കുന്നതെന്ന് പില്ക്കാലം മനസ്സിലായി. കേഴ്വിയുടെ ശിഥിലതയില്നിന്ന് ഉദാത്തഭാവനയുടെ അനന്തസ്ഥലിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വാഗ്പ്രതിവാദം നിലച്ചു എന്നുകേട്ടപ്പോള്‍ മാഷുമൊത്തുനടത്തിയ യാത്രകളും സര്‍ഗസംവാദങ്ങളും രണ്ടുദിനംകൂടിയുള്ള ടെലിഫോണ്‍ സംഭാഷണങ്ങളുമെല്ലാം മനസ്സില്‍ തുളുമ്പി. തീവ്രവിഷാദത്തിന്റെ നിശബ്ദയാമത്തില്‍ മാഷിന്റെ കരുണാര്‍ദ്രമായ മിഴികള്‍ ഉറ്റുനോക്കുന്നതായി അനുഭവപ്പെടുന്നു.
ദീര്‍ഘകാലം അധ്യാപകനായിരുന്ന സുകുമാരന്‍ മാഷ് ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും കുട്ടികള്‍ക്കുള്ള രചനകളും അവരില്‍ മലയാള ഭാഷാ പഠനതാല്‍പ്പര്യം വളര്‍ത്താനുതകുന്ന കളികളും പലയിനം പഠന പ്രവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.പന്ത്രണ്ടോളം ബാലസാഹിത്യകൃതികള്‍ സുകുമാരന്‍ മാഷിന്റെതായുണ്ട്. മലയാള ഭാഷയുടെ മധുരിമയും മഹത്വവും കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിനായി എണ്ണൂറിലധികം വേദികളില്‍ ‘മാഷും കുട്ടികളും’എന്ന സര്‍ഗസംവാദം അവതരിപ്പിച്ചു.
കുട്ടികളുടെ പ്രിയപ്പെട്ട കവിമാഷിന് അവര്‍ സ്നേഹം പകരം കൊടുത്തു. കുട്ടികളുമായി ഇടപഴകിയ മാഷിന് എന്നും പ്രചോദനമായിരുന്നത് ഇതുതന്നെയായിരുന്നു. ഇന്നത്തെ മുതിര്‍ന്നവര്‍ക്ക് ഓര്‍മപുതുക്കാനും പുതിയ കുട്ടികള്‍ക്ക് വായിച്ചുരസിച്ച് ഗുണപാഠം ഉള്‍ക്കൊള്ളാനും കഴിയുന്ന വിധത്തിലായിരുന്നു മാഷ് പുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. അക്ഷരക്കളികള്‍, എല്ലാം നല്ലതിനാണ്, വാക്കുകളുണ്ടാക്കി കളിക്കാം, കളിച്ചു പഠിക്കാം മലയാളം, മൂക്കിച്ചെന്നു കേറുറുമ്പേ, ശരി ശരി വളരെ ശരി തുടങ്ങിയ പുസ്തകങ്ങള്‍ക്ക് അഞ്ചിലധികം പതിപ്പുകള്‍ ഉണ്ടായതും ഇതുകൊണ്ടാവണം.
2012 ലെ പുസ്തകോത്സവത്തിനു മുന്നോടിയായി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി നടത്തിയ തകഴി സ്മൃതി യാത്രയില്‍ നായകരായിരുന്നത് സുകുമാരന്‍ മാഷും വെണ്ണല മോഹനനുമായിരുന്നു. ഒട്ടേറെ സാംസ്കാരിക പൈതൃകകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച മുപ്പതോളം സംഘാംഗങ്ങളുണ്ടായിരുന്ന ആ യാത്രയെ തികച്ചും സര്ഗാത്മകമാക്കിത്തീര്ത്തു സുകുമാരന്‍ മാഷുടെ കാവ്യ വ്യക്തിത്വം. 2013 ല്‍ നടത്തിയ ഗുരുവന്ദന യാത്രയുടെ മുമ്പില്‍ സുകുമാരന്‍ മാഷ് സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ച് തോളത്തുതട്ടി പ്രോത്സാഹിപ്പിച്ച് യാത്ര ഉഷാറാക്കി.
നമ്മുടെ സാംസ്കാരിക കേന്ദ്രങ്ങളുടെ ജീര്ണതകണ്ട് ആ ഹൃദയം നോവുന്നത് അരികെ കണ്ടുനിന്നും കണ്ണീരോടെ മാഷ് ഒരുദിനം സ്വകാര്യ സംഭാഷണത്തില്‍ വിങ്ങിപ്പൊട്ടിയതുമോര്ക്കുന്നു.അധികാരികളുടെ ഭാഗത്തുനിന്നുമുള്ള അപഹാസ്യമായ പെരുമാറ്റം ആ മനസ്സിനെ വല്ലാതെ നോവിച്ചിരുന്നു.എന്നും ഭാരതീയ പൈതൃകത്തെയും അതില്‍നിന്നു രൂപംകൊണ്ട ചിന്താധാരകളെയും അങ്ങേയറ്റം ബഹുമാനിക്കുകയും അതിലേക്ക് തന്നാലാവുംവിധം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത സാഹിത്യകാരനായിരുന്നു കാഞ്ഞിരമറ്റം സുകുമാരന്‍.
ജന്മഭൂമിയില് പ്രസിദ്ധീകരിച്ച ‘മഹാഭാരത പ്രശ്നോത്തരി’ മാഷിന് ഏറെ പ്രശംസ നേടിക്കൊടുത്തതായിരുന്നു.കുരുക്ഷേത്ര ബുക്സുമായും അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുമായും അഭേദ്യമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു മാഷ്. കുരുക്ഷേത്രയില്‍ മാഷ് വരുമ്പോള്‍ നല്ല മലയാളം കേള്‍ക്കാന്‍ ഞങ്ങള്‍ ചുറ്റിനും വിസ്മയഭരിതരായി കൂടുമായിരുന്നു. മാഷുതന്നിട്ടുപോയ വാക്കുകള്‍ മരണമേല്ക്കാതെ നിലനില്‍ക്കെ മാഷ് അമരത്വം വരിക്കുന്നു. ആ ധന്യജീവിതത്തിന് പ്രണാമമര്‍പ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: