അരുവിക്കര ഉണര്‍ന്നു. പതിവുപോലെ യുഡിഎഫും എല്‍ഡിഎഫും ആഴ്ചചന്തയിലേക്ക് ഇറങ്ങി. ഗീര്‍വാണങ്ങളുടെ ‘ഇടവപ്പാതി’ ഇനി നാട്ടാര്‍ക്ക് ആസ്വദിക്കാം. ഇവരുടെ കാക്കാരശ്ശി നാടകം കേരളീയര്‍ക്ക് ഒരു പതിവ് നേരമ്പോക്കായി മാറിയിട്ട് കാലമെത്രയായി. ദിനചര്യയുടെ ഒരു ഭാഗംപോലെ മലയാളി അതുകൊണ്ടുനടക്കുന്നു. എന്നിട്ട്, എന്നത്തേയും പോലെ ചക്കിനുചുറ്റും കറങ്ങാന്‍ വിധിക്കപ്പെട്ട കാളയെപ്പോലെ പോളിങ് ബൂത്തിലെത്തി ഇതിലൊന്നിനെ കസേരയിലിരുത്തുന്നു.
ജനങ്ങള്‍ക്ക് മുന്നില്‍ കടിച്ചുകീറി തിന്നാന്‍ നടക്കുന്ന ഇവരുടെ അവിഹിതകൂട്ടുകെട്ടിന്റെ ശിഷ്ടമാണ് കഴിഞ്ഞ നാലുവര്‍ഷമായി, വിഴുപ്പുഭാണ്ഡം ചുമക്കുന്ന കഴുതകളെപ്പോലെ നാം ചുമലിലേറ്റിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. നാല് അംഗങ്ങളുടെപോലും ഭൂരിപക്ഷം ഇല്ലാത്ത ഈ സര്‍ക്കാരിനെ നിലനിര്‍ത്തിയതിന് പ്രതിപക്ഷത്തോട് മാത്രം ഇവര്‍ കൂറുകാട്ടിയാല് മതി. അവര്‍ അങ്ങനെതന്നെയാണല്ലോ ഇക്കാലമത്രയും പെരുമാറിയതും. പഴഞ്ചൊല്ലുപോലെ, പൊതുജനത്തെ കഴുതയാക്കി, പുതപ്പിനുള്ളില്‍ മറഞ്ഞിരുന്ന് വെണ്ണകട്ടുതിന്നാന് ഇരുകൂട്ടര്‍ക്കും ഒരു ഉളുപ്പുമില്ല എന്ന യാഥാര്‍ത്ഥ്യമാണ് സാമാന്യബുദ്ധിയുള്ളവര്‍ മനസ്സിലാക്കേണ്ടത്. എന്തെല്ലാം നാണംകെട്ട അഴിമതിക്കഥകള്‍? എത്രയെത്ര ക്രൂരരാഷ്ട്രീയ വിനോദങ്ങള്‍? എല്ലാം പരവതാനിക്കടിയില്‍ തൂത്തുമാറ്റി മറച്ചുകളയാന്‍ രണ്ടുകൂട്ടരും കളിച്ച കളികളില്‍ ചിലതെങ്കിലും ഒന്നൊന്നായി നോക്കാം.
സൂര്യന്പോലും നാണക്കേടുകൊണ്ട് മുഖം മറച്ച കേസാണ് സോളാര്‍ അഴിമതി എന്ന നാറ്റക്കഥ. ചീട്ടുകൊട്ടാരം മറിഞ്ഞതുപോലെയല്ലേ പത്തുനാല്‍പ്പതു കേസുകള്‍ ഒന്നൊന്നായി വീണത്! ഇതിലെ പ്രധാന സ്ത്രീ കഥാപാത്രം ഒന്നു കണ്ണുരുട്ടിയാല്‍ വിളറുന്ന മുഖങ്ങള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും എത്രയെത്ര? രാത്രികാലങ്ങളില്‍ വിഡ്ഢിപ്പെട്ടിയുടെ മുമ്പില്‍ കണ്ണുംനട്ടിരുന്ന മലയാളിക്ക് എന്തെല്ലാം വെല്ലുവിളികളും ഗീര്‍വാണങ്ങളുമാണ് ഈ ചങ്ങാതിമാര്‍ വിളമ്പിക്കൊണ്ടിരുന്നത്. തലസ്ഥാനനഗരി മനുഷ്യസമുദ്രമാക്കി ആളെ പറ്റിച്ച പ്രതിപക്ഷം ഞൊടിയിടയില്‍ വലിഞ്ഞത്, ഗൂഢമായ ഒരു അഡ്ജസ്റ്റ്മെന്റ് ആയിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതാണല്ലോ. മനുഷ്യര്‍ തിങ്ങിവസിക്കുന്ന ഒരു നഗരം വിസര്‍ജ്യങ്ങളും ചപ്പുചവറുകളും വലിച്ചെറിഞ്ഞ് മലീമസമാക്കി എന്നതൊഴിച്ചാല്‍ ഏതു കാര്യമാണ് ലക്ഷ്യം കണ്ടത്? പരസ്പരപൂരകമായ ഈ സന്ധി ഇരുവര്‍ക്കും അല്ലാതെ മറ്റാര്‍ക്കാണ് പ്രയോജനമുണ്ടാക്കിയത്?
രാഷ്ട്രീയ കൊലപാതകങ്ങള്‍ മലയാളിക്ക് പുത്തരിയല്ല. എന്നിരുന്നാലും, ടിപിയുടെ വധവും അതിനുപിന്നിലുള്ള ഗൂഢാലോചനയും പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്കുവേണ്ടി അന്വേഷണ ഉദ്യോഗസ്ഥന്മാരെക്കൊണ്ട് തേച്ചുമാച്ചു കളയാന്‍ ഭരണക്കാര്‍ കാണിച്ച വിരുത് പ്രൊഫസര്‍ സര്‍ക്കാരിനെപ്പോലും കടത്തിവെട്ടുന്ന ജാലവിദ്യയായിപ്പോയി! ജയിലില്‍പ്പോലും പ്രതികളുടെ ഭാര്യമാര്‍വരെ കടന്നുചെന്ന് കുത്തിയിരുപ്പുകള് നടത്താന്‍ പാകത്തില്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നുകൊടുത്ത് ഭരണക്കാര്‍ കാട്ടിയ ആവേശം ജനങ്ങളെ വെറും നോക്കുകുത്തികളാക്കുന്നത് അഭിമാനികളായ മലയാളികള്‍ക്കെങ്കിലും മുഖത്തടിയേറ്റതുപോലെയായി. ഒടുവില്‍ അന്വേഷണ കോലാഹലങ്ങള്‍ അടങ്ങി ‘തേവരും വിളക്കും’ മാത്രമായി.
പീഡനക്കേസുകള്കൊണ്ട് പത്രത്താളുകള്‍ നിറഞ്ഞുകവിയുന്നത് ഇന്ന് സാധാരണ കാര്യമാണ്. എന്നാലും വേലിതന്നെ വിളവുതിന്നുന്നത് കണ്ടുനില്ക്കുന്നത് സഹനശക്തിക്കുള്ള പരീക്ഷയാണ്.
കിളിരൂര്‍ സംഭവത്തിന് കാരണക്കാര്‍ രണ്ടു മുന്‍മന്ത്രിമാരുടെ ഉത്തരവാദിത്തമില്ലാത്ത പുത്രസന്തതികളായിരുന്നുവെന്ന് അന്നത്തെ മുഖ്യമന്ത്രി തന്നെ പരോക്ഷമായി സമ്മതിച്ചതാണ്. ആ വിഐപികളെ ചൂണ്ടിക്കാണിക്കാമെന്ന് പറഞ്ഞു നടന്നിട്ട് അധികാരത്തിലിരുന്ന അഞ്ചുവര്‍ഷവും മൗനം വെടിയാന്‍ കൂട്ടാക്കിയില്ല എന്നതിനേക്കാള്‍ പിന്നീട് അധികാരത്തിന്റെ കൂച്ചുവിലങ്ങ് അഴിഞ്ഞുമാറിയ കാലത്തുപോലും ഒരക്ഷരം ശബ്ദിക്കാതിരുന്നത് അദ്ദേഹത്തിന്റെ ഭീരുത്വംകൊണ്ടായിരുന്നില്ലേ? ആ കേസുകെട്ടുകള്‍ അങ്ങനെതന്നെ കുഴിച്ചുമൂടി കൊടുത്തില്ലേ, അവരുടെ പിന്‍ഗാമികള്‍. മറ്റൊരു കൂട്ടുകച്ചവടം!
കവിയൂര്‍ കേസും സിബിഐയാല് വേരറ്റുപോയത് നാം കണ്ടു. ഇനി ആര്‍ക്കും അതില്‍ ഒരു പുനരന്വേഷണത്തിന് ഇടനല്‍കാതെ കരിച്ചുകളയാന്‍, ശത്രുപാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തികളായ സിബിഐയെ ഉപകരണമാക്കി മാറ്റാന്‍ പോരുന്ന തന്ത്രശാലികളാണ് തങ്ങളെന്ന് ഈ അതിപുരോഗമന പ്രസ്ഥാനക്കാര്‍ തെളിയിച്ചു. മുന്‍മന്ത്രിയും പൊളിറ്റ്ബ്യൂറോ മെമ്പറുമായ തങ്ങളുടെ സമുന്നത നേതാവിന്റെ വഴിപിഴച്ച സന്തതിയുടെ ഡിഎന്‍എ റിപ്പോര്‍ട്ട് മുക്കിയാണ് സിബിഐയെക്കൊണ്ട് ഇവര്‍ കാര്യം നേടിയത്. ചോദിക്കാനും പറയാനും ഒരുത്തനെയും അവശേഷിപ്പിക്കാതെ കൂട്ട ആത്മഹത്യചെയ്ത ഇരകളുടെ ആത്മാക്കളെപ്പോലും കുത്തിക്കീറിക്കാണും. പാപം ചെയ്തവര്‍ പിതാവു തന്നെയാണെന്ന് ധാര്‍ഷ്ട്യത്തോടെ വിളിച്ചുകൂവിയ സിബിഐയുടെ വിചിത്രമായ കണ്ടെത്തല്‍ കോടതിയെപ്പോലും ഞെട്ടിപ്പിച്ച അസംബന്ധം! ഒരു രാഷ്ട്രീയ വിലപേശലിന് സ്വാധീനമില്ലാത്ത ഒരു സമൂഹത്തിന്റെ പ്രതിനിധികളായതുകാരണം ഒരു കൊച്ചു ഹര്ത്താലുപോലുമില്ലാതെ നിശ്ശബ്ദമായി ആ കേസിന്റെയും ശവമടക്കം നടന്നു. വിമാനത്താവളങ്ങളില്‍ തൊണ്ടിസഹിതം പിടിക്കപ്പെടുന്ന രാജ്യാന്തര കള്ളക്കടത്തുകാരുടെ കൂടെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞുകൂടുന്ന ഭരണ-പ്രതിപക്ഷ നേതാക്കന്മാരുടെ ഒരു കേസുപോലും വെളിച്ചം കണ്ടില്ല.സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ഫോണും അന്യസംസ്ഥാനങ്ങളില്‍ സൗജന്യയാത്രയും തരപ്പെടുത്തിക്കൊടുത്ത് ഇവര്‍ വിശ്വാസം കാത്തുസൂക്ഷിക്കുന്നു.
പര്വതാകാരങ്ങളായ ഭൂമി തട്ടിപ്പുകേസുകളില്‍ മുഖ്യമന്ത്രിയുടെ പാര്ശവര്ത്തിയെ പ്രധാന കണ്ണിയാക്കി കേസുവന്നിട്ടും മുഖ്യമന്ത്രിക്കും ഭരണകക്ഷിപ്രമുഖര്ക്കും അവരുടെ സഹയാത്രികരായ ഉന്നതോദ്യോഗസ്ഥന്മാര്ക്കും പങ്കുണ്ടെന്ന് ബലമായി സംശയിക്കുമ്പോഴും അവസരം വേണ്ടവിധം മുതലെടുക്കാന്‍ മടിക്കുന്ന ഒരു പ്രതിപക്ഷത്തേയല്ലേ കേരളം കണ്ടത്. തിരശ്ശീലക്ക് പിന്നിലാടുന്ന അന്തര്‍നാടകങ്ങള്‍ ഇവിടെയും ഉണ്ടായിക്കാണുമെന്ന് അനുമാനിക്കാന്‍ പാഴൂര്‍പടി ചവിട്ടേണ്ടതില്ല!
ധര്‍മവും നീതിയും അനുവര്ത്തിക്കുന്നവന് കലിയുഗത്തിന് കഴുമരം എന്നതിന് ദൃഷ്ടാന്തമാണ്, മലബാര്‍ സിമന്റ്സിലെ അഴിമതിയും അതിനെ പല്ലും നഖവും കൊണ്ടെതിര്‍ത്ത ധാര്‍മികനായ ശശീന്ദ്രന്റെയും പിഞ്ചുകുഞ്ഞുങ്ങളുടെയും ദാരുണമായ കൊലപാതകവും. തെളിവുകള്‍ നിശ്ശേഷം നശിപ്പിക്കാന്‍ എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെപ്പോലും കൊന്ന് കെട്ടിഞാത്തി, ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് കരാറുകാരനെ രക്ഷിക്കാന്‍ മാത്രമല്ല, അയാളുടെ സൗജന്യങ്ങള്‍ ആസ്വദിച്ചനുഭവിച്ച പാര്‍ട്ടി സഖാക്കളെയും മന്ത്രി പുംഗവന്മാരെയും ശത്രുപക്ഷക്കാരെന്ന് വൃഥാ വിശേഷിപ്പിക്കപ്പെടുന്ന എതിര്‍ചേരിയിലെ രാജവെമ്പാലകളെയും ഒറ്റയടിക്ക് കരകയറ്റി രംഗമൊഴിയാനുള്ള തന്ത്രപരമായ കൗശലംകൂടിയാണ്.
നേതാവിന്റെയും കുടുംബത്തിന്റെയും ദാസ്യവൃത്തിചെയ്ത് പടികള്‍ കയറി കസേര ഉറപ്പിക്കുന്ന ഏറാന്മൂളികളായ രണ്ടാംനിര രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങള്‍ക്ക് ഒരു ഗ്രാമജനത മുഴുവന്‍ ഇരയായപ്പോള്‍ ജനരോഷം കത്തി ഉയര്‍ന്ന് ലക്ഷ്യംനേടിയത് ആറന്മുളയില് നാം കണ്ടു. തങ്ങളുടെ തെറ്റ് തിരുത്തിയെന്ന് കുമ്പസാരിച്ച് ജനപക്ഷത്തേക്ക് വന്നവര്‍ വലിയ ആവേശമൊന്നും കാട്ടിയതായി തോന്നിയില്ല. ഇത്ര വലിയ ഒരു തെറ്റ് പറ്റിപ്പോവാന്‍ മാത്രം നിഷ്കളങ്കരായി അവരെക്കാണാന്‍ ഇത്തിരി പ്രയാസമുണ്ടുതാനും. റോബര്‍ട്ട് വധേരയ്ക്കുവേണ്ടി നിയമങ്ങള്‍ ഒന്നൊന്നായി കാറ്റില്‍ പറത്തിയ ഖാദി വേതാളങ്ങള്‍ അവസാനം ആ ചെളിമണ്ണില്‍ ഉരുണ്ട് ആറന്മുളയപ്പന് ശയനപ്രദക്ഷിണം ചെയ്ത് സ്ഥലം വിടേണ്ടിവന്നു. ഈ വിജയം മലയാളിക്ക് എന്നെന്നും മാതൃകയാക്കാം.
ഇക്കണ്ടതെല്ലാം ഒരു സാമ്പിള്‍ വെടിക്കെട്ടുപോലുമായില്ലെന്ന് തോന്നുന്നെങ്കില്‍ യഥാര്‍ത്ഥ പൂരത്തിന്റെ കോപ്പുകള്‍ എണ്ണിയാലൊടുങ്ങാത്തവണ്ണം ഭീമാകാരമാണെന്നേ അതിന്നര്‍ത്ഥമുള്ളൂ. ഇനിയും പ്രതികരണശേഷി നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാന്‍ മലയാളിക്ക് അരുവിക്കരയില്‍ തുടങ്ങാം. അതോ ഇനി രണ്ടിലൊരു ഭാഗ്യവാനെ ഇരുവരുംകൂടി ഇതിനകം തന്നെ ഉറപ്പിച്ചു കാണുമോ? ഒരുവര്‍ഷംകൂടി കാത്തിരിക്കാന്‍ പ്രധാനപ്രതിപക്ഷത്തിന് വൈമനസ്യം ഉണ്ടാവില്ല.
ഇപ്പോള്‍ ഭരണക്കാര്‍ക്കും പിന്നീട് എതിര്ചേരിക്കാര്ക്കും പരസ്പരം താങ്ങാവാന്‍ ഇരുവരും മാനസികമായി തയ്യാറെടുത്തു കഴിഞ്ഞമാതിരിയാണ് സംഗതികളുടെ പോക്ക്. ഈ പരസ്പര സഹായസഹകരണ സംഘക്കാരുടെ പൊറാട്ടുനാടകം കണ്ടുമതിയായെങ്കില് കേരളീയര്‍ക്ക് ഇനി പുതിയ ഒരദ്ധ്യായം തുടങ്ങാം. അതല്ലെങ്കില്‍ ‘കമാ’ന്ന് ഒരക്ഷരം ഉരിയാടാതെ, എതിര്‍കക്ഷിയെ ജയിപ്പിക്കാനായി സ്ഥിരം വോട്ടുകള്‍ അട്ടിമറിച്ച് മൂന്നാമനെ അകറ്റുവാനുള്ള അടവുനയമാണെന്ന ഒഴിവുകഴിവു എടുത്തുവീശി അത് കൂസലന്യേ വിളിച്ചുകൂവാന്‍ തയ്യാറായി നടക്കുന്ന രാഷ്ട്രീയമാലിന്യങ്ങളെ എതിരേല്ക്കാന് തയ്യാറാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: