കുറെക്കാലം കൂടിയിട്ട് അമ്മാത്തേക്കൊരു യാത്ര. ഇത്തവണ അന്നേക്കന്നു പോരേണ്ടെന്നു തീരുമാനിച്ചു. ഒരു ദിവസം സ്റ്റേ ചെയ്യണം. ട്രാന്സ്പോര്ട്ടില്നിന്നു റിട്ടയര്‍ ചെയ്തയുടനെ നാട്ടിലെ ക്ഷേത്രത്തില്‍ ശാന്തിയേറ്റെടുക്കേണ്ടിവന്നതുകൊണ്ട് എങ്ങും പോകാന്‍ പറ്റില്ല. യഥാര്‍ത്ഥത്തില്‍ ശാന്തിക്കാരന്റെ ബുദ്ധിമുട്ടെന്തന്നറിയുകയാണിപ്പോള്. എങ്ങനെയും ജീവിച്ചുപോകാന്‍ കഴിയുന്നുണ്ടെന്നുള്ളതാണ് ഏക ആശ്വാസം. ഉമ്മനും തൊമ്മനും നാവുകൊണ്ടുതരുന്ന പെന്ഷന് വാങ്ങി ഒരു കെഎസ്ആര്‍ടിസി പെന്‍ഷണര്‍ക്ക് എത്രകാലം പിടിച്ചുനില്ക്കാനാവും!
ചെറുപ്പമത്രയും അമ്മാത്തായിരുന്നു. സ്കൂളിലും കോളേജിലും പഠിച്ചത് ആ അപ്പര്‍ കുട്ടനാടന്‍ ഗ്രാമത്തിലും തൊട്ടടുത്ത കോട്ടയത്തും. അന്ന് ഒരുപാട് മുട്ടുശാന്തി കഴിച്ചിട്ടുള്ള ഒരമ്പലം അവിടെയുണ്ട്. വൈകിട്ട് ദീപാരാധന തൊഴാന്‍ ആ അമ്പലത്തില്‍ പോയി.
കുറച്ചുമാറ്റമൊക്കെയുണ്ടായിട്ടുണ്ട് ക്ഷേത്രത്തിന്. കുറെ കാട്ടുമരങ്ങള്‍ക്കും വള്ളിപ്പടര്‍പ്പുകള്‍ക്കുമിടയില്‍ പൊട്ടിപ്പൊളിഞ്ഞ ശ്രീകോവിലും ചെളി നിറഞ്ഞ അമ്പലക്കുളവും കുളം നിറയെ ആമ്പല്പ്പൂക്കളുമൊക്കെയായിരുന്നു. ഇപ്പോള്‍ ശ്രീകോവില്‍ പുതുക്കിയിട്ടുണ്ട്. ചെറിയൊരു മണ്ഡപവും തിടപ്പിള്ളിയും ചുറ്റുമതിലും. കുളം കെട്ടിയെടുത്തിട്ടുണ്ട്. സര്‍പ്പക്കാവ് അതേപടി നിലനിര്ത്തിയിരിക്കുന്നതുകണ്ടപ്പോള് സന്തോഷം തോന്നി. കാവു വെട്ടിത്തെളിച്ച് വിഗ്രഹം പ്രതിഷ്ഠക്കുകയാണല്ലോ ഇപ്പോഴത്തെ പരിഷ്കാരം. മതിലിനുപുറത്ത് റോഡരുകില്‍ അന്നില്ലാതിരുന്ന ഒരു ആല്‍മരം ശാഖവീശി യൗവനത്തിലേക്കു കടന്നിരിക്കുന്നു. കുറച്ചുമാറി ഞങ്ങളോടിക്കളിച്ചിരുന്ന അന്നത്തെ സംഘസ്ഥാന് അവിടത്തന്നെയുണ്ട്. ഗണവേഷം ധരിച്ച കുറച്ചു കുട്ടികള്‍ അവിടെ ഒത്തുകൂടിയിരിക്കുന്നു.
അമ്പലത്തിലേക്കു കയറിയപ്പോഴെ കണ്ടത് രാമന്നായരെ (പേര് സാങ്കല്പികം)യാണ് വാര്‍ദ്ധക്യം പഴയ ഓജസ്സൊക്കെ കവര്‍ന്നിട്ടുണ്ട്.കൊടിയ കമ്മ്യൂണിസ്റ്റുകാരനായിരുന്നു സഖാവ് രാമകൃഷ്ണന് നായരെന്ന രാമന് നായര്‍. ഞാനവിടെ പഠിച്ചുകൊണ്ടിരുന്ന കാലത്ത് പഞ്ചായത്തു പ്രസിഡന്റും പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി മെമ്പറുമൊക്കെയായിരുന്നു സഖാവ്. നാലും കൂടിയ കവലയിലുള്ള രണ്ടരയേക്കര്‍ തെങ്ങിന്‍തോപ്പും വീടും മഠത്തില്പറമ്പെന്നാണറിയപ്പെട്ടിരുന്നത്.
അമ്പലം പൊളിച്ച് കപ്പയിടണമെന്ന സിദ്ധാന്തക്കാരനായിരുന്നു സഖാവ്. ഭാര്യയെയും മകളെയും പോലും അമ്പലത്തില്‍ വിടാറില്ല. വെറും പാവമായിരുന്നു ഭാര്യ. അന്തിക്ക് ഉമ്മറത്തു നിലവിളക്കു കൊളുത്തുന്നതുപോലും സഖാവ് വിലക്കിയിരുന്നതായി അവര്‍ പരിതപിച്ചു കേട്ടിട്ടുണ്ട്. മകളോ അച്ഛന്റെ മകള്‍ തന്നെ. തീപ്പൊരി എസ്എഫ്ഐ. ഒടുവില്‍ അന്നത്തെ കോളേജ് യൂണിയന് കൗണ്‍സിലറായിരുന്ന എസ്എഫ്ഐ നേതാവുമായി പ്രണയത്തിലായെന്നും പാര്ട്ടിയാപ്പീസില്വച്ചു കല്യാണം കഴിഞ്ഞെന്നും കേട്ടു. സാക്ഷാല്‍ സഖാവ് ഇഎംഎസ് ആയിരുന്നത്രെ വധൂവരന്മാര്ക്കു രക്തഹാരം കൈമാറിയത്. മതമില്ലാത്ത വരന്റെ മതം, പറഞ്ഞാല്‍, ഹൈറേഞ്ച് ക്രിസ്ത്യാനി. കല്യാണം കഴിഞ്ഞ് ചെറുക്കന് വിദേശത്തു ജോലികിട്ടി. കൂടെ പെണ്ണിനേയും കൊണ്ടുപോയി.
ഇരട്ടപെറ്റ കൈക്കുഞ്ഞുങ്ങളുമായാണ് ആദ്യത്തെ തിരിച്ചുവരവ്.ഹൈറേഞ്ചിലെ ചെറുക്കന്റെ വീട്ടിലേക്ക്. കുട്ടികളുടെ മാമോദീസക്കു ക്ഷണക്കത്തു വന്നപ്പോഴാണ് സഖാവ് രാമന് നായര്‍ക്കും ചെറുക്കന്റെ തനിനിറം മനസ്സിലായത്! രക്തഹാരം കിടന്നിടത്ത് വെന്തിങ്ങ! മകളെയും നിര്‍ബന്ധിച്ചു മതംമാറ്റി. അല്ലെങ്കില്‍ കുട്ടികളുടെ ഭാവി സാമൂഹ്യപ്രശ്നമാകുമത്രെ! ഇത് കുറെ പഴയ കഥ. ഇപ്പോള്‍ വിദേശത്തുനിന്നു ജോലി രാജിവച്ചു വന്നിട്ടു രണ്ടുവര്‍ഷത്തോളമായി. ഹൈറേഞ്ചിലേക്കു പോകുന്നില്ല. ഇവിടെയെവിടെയെങ്കിലും പുര പണിയണം. ഒറ്റ മകളല്ലേയുള്ളൂ, വീടുവയ്ക്കാന്‍ കവലയിലുള്ള കണ്ണായ സ്ഥലം രാമന് നായര്‍ മകള്‍ക്കു കൊടുത്തു. എന്തിനേറെ. ആദ്യം അവിടെ ഉയര്‍ന്നത് ഒരു കുരിശടിയാണ്. അയാള്‍ക്ക് സുവിശേഷത്തിലാണത്രെ കമ്പം. ഇന്ന് ആ കുരിശടിയുടെ വെഞ്ചരിപ്പും സുവിശേഷ യോഗത്തിന്റെ ഉദ്ഘാടനവുമാണ്. നായര്‍ തറവാടായിരുന്ന മഠത്തിപ്പറമ്പിലെ കുരിശടിയുടെ വെഞ്ചരിപ്പിനും സുവിശേഷ യോഗത്തിനും ആശംസയര്‍പ്പിക്കാന്‍ പുതിയ തലമുറയിലെ നായര്‍ സഖാക്കളുള്‍പ്പെടെ ഇടതു-വലതു പാര്‍ട്ടിക്കാരൊക്കെ എത്തിയിട്ടുണ്ട്. സന്ധ്യാ പ്രാര്‍ത്ഥന കേള്‍ക്കുന്നത് അവിടെനിന്നാണ്-രാമന് നായര്‍ പറഞ്ഞുനിര്‍ത്തി.
ദീപാരാധന നട തുറന്നു. അമ്പലമണിനാദം ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്ന സന്ധ്യാപ്രാര്‍ത്ഥനയുടെ കഠോരശബ്ദത്തില്‍ മുങ്ങിപ്പോയി. കര്‍പ്പൂര ദീപം സ്വീകരിച്ച് രാമന് നായര്‍ തിരികെ ആല്‍ത്തറയില്‍ വന്നു. വല്ലാത്തൊരു വിഷമത്തോടെ അദ്ദേഹം ചോദിച്ചു-അന്ന് ക്ഷേത്രപുനരുദ്ധാരണമെന്നും പറഞ്ഞ് നിങ്ങള്‍ കുറെ ആര്‍എസ്എസ് പിള്ളേര് വീട്ടില്‍ വന്നു ഭണ്ഡാരം സ്ഥാപിക്കാന്‍ സ്ഥലം ചോദിച്ചതോര്‍മയില്ലേ. അതേ സ്ഥലത്താണ് ഇന്നു കുരിശടി. അന്നു നിങ്ങളെ ആട്ടിയിറക്കിവിട്ടതിന്റെ വേദന ഇപ്പോള്‍ ഞാന്‍ അറിയുന്നു. അന്ന് ഞാന്‍ കമ്മ്യൂണിസ്റ്റായിരുന്നു. ആ വിശ്വാസം എന്നെ ചതിച്ചു….
ചന്ദനത്തിരിയുടെ സുഗന്ധം നിറഞ്ഞുനില്ക്കുന്ന ക്ഷേത്രാന്തരീക്ഷത്തില്‍ സര്‍പ്പക്കാവിലെ അരളിപ്പൂക്കളെ തഴുകിവരുന്ന സായന്തനത്തിലെ ഇളംകാറ്റില്‍ സംഘസ്ഥാനിലെ ഭഗവത് ധ്വജം ഇളകിപ്പറക്കുന്നുണ്ട്. ”നമസ്തേ സദാ വത്സലേ മാതൃഭൂമേ” അച്ചടക്കത്തോടെയുള്ള ഗണവേഷധാരികളുടെ പ്രാര്‍ത്ഥന. ശാഖ പിരിയാന്‍ നേരമായി. ഒടുവില്‍ വെറും രാമന്നായര് മാത്രമായിത്തീര്‍ന്ന സഖാവ് രാമകൃഷ്ണന് ആല്‍ത്തറയില്‍ നിന്നെഴുന്നേല്ക്കുമ്പോള് എന്നോടു പറഞ്ഞു. നമ്മളൊക്കെ പലതും വളരെ വൈകിയാണറിയുന്നത്! ”അപ്പോഴേക്കും എല്ലാം കൈവിട്ടിരിക്കും അല്ലേ?”ഞാന്‍ പൂര്‍ത്തീകരിച്ചു.
ആല്‍ത്തറയില്‍ നിന്നു ഞങ്ങള്‍ പിരിയുമ്പോള്‍ സന്ധ്യ പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത ഇരുണ്ടരാത്രിയിലേക്ക് വളര്‍ന്നിരുന്നു….!
പ്രതികരിക്കാൻ ഇവിടെ എഴുതുക: