ഭാരതത്തിന് ഒരു നവചൈതന്യം ലഭ്യമായത് 2014 മെയ് മാസം 16 നാണ്. പൊതുതെരഞ്ഞെടുപ്പിന്റെ ഫലം അന്നാണ് പ്രഖ്യാപിച്ചത്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ ഭാരതീയ ജനതാപാര്‍ട്ടി സ്തുത്യര്‍ഹമായ വിജയം കൈവരിച്ചു.
1984 നുശേഷം ഭാരതരാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി, ഒരു രാഷ്ട്രീയകക്ഷിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം സമ്മതിദായകര്‍ നല്കി. നരേന്ദ്ര മോദി എന്ന സൂര്യതേജസ്സിന് ഭാരതജനത നല്കിയ അംഗീകാരവും ആദരവും ആയിരുന്നു ആ വിജയം.
മെയ് 26 ന് ലോകജനതയെ സാക്ഷിയാക്കി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഇതാദ്യമായി ദക്ഷിണേഷ്യന്‍ രാഷ്ട്രത്തലവന്മാര് ഭാരത പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത് ലോകശ്രദ്ധ നേടി. ഭരണതന്ത്രജ്ഞനെന്നും നയതന്ത്രശാലിയെന്നും കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് കക്ഷികള്‍ വിലയിരുത്തുന്ന ജവഹര്‍ലാല്‍ നെഹ്റുവിനുപോലും ആലോചിക്കാന്‍ കഴിയാതിരുന്ന നേട്ടമായിരുന്നു ഈ സാന്നിദ്ധ്യം.
ശ്രീലങ്കന്‍ രാഷ്ട്രപതി മഹിന്ദ രാജപക്സെ ദില്ലിയിലേക്കു തിരിക്കുന്നതിനുമുമ്പ്, ശ്രീലങ്കന്‍ ജയിലുകളില്‍ തടവുപുള്ളികളായിരുന്ന എല്ലാ ഭാരതീയ മത്സ്യബന്ധനതൊഴിലാളികളെയും വിട്ടയച്ചുകൊണ്ട് ഉത്തരവിറക്കി. പത്തുവര്‍ഷം ഭാരതം ഭരിച്ച മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ”കിണഞ്ഞു പരിശ്രമിച്ചെങ്കിലും” യാഥാര്‍ത്ഥ്യമാകാത്തത് നരേന്ദ്ര മോദിയുടെ വെറും ഒരു ഫോണ്‍ സംഭാഷണത്തിലൂടെ നടന്നു. തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ നരേന്ദ്ര മോദിയെ അനുമോദിക്കുന്നതിന് കോണ്‍ഗ്രസ് ചക്രവര്‍ത്തിനി സോണിയാ ഗാന്ധിക്ക് ആഴ്ചകള്‍ വേണ്ടിവന്നു.
മോദിയുടെ ഹൃദയനൈര്‍മല്യമാണ് ഭാരതീയരെ സ്വാധീനിച്ചത്. ഈ രാഷ്ട്രത്തിനുവേണ്ടി തനിക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് മോദി ജനങ്ങളോട് ഹൃദയത്തിന്റെ ഭാഷയില്‍ സംവദിച്ചു. ഇതാദ്യമായി ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി തങ്ങളിലേക്ക് ഇറങ്ങിവന്നതും തങ്ങളുടേതായ ശൈലിയില്‍ സംസാരിച്ചതും ജനകോടികളെ ആകര്‍ഷിച്ചു. അതിന് അവര്‍ നല്കിയ സമ്മാനമായിരുന്നു മോദിക്കു ലഭിച്ച ഭൂരിപക്ഷം.
2014 മെയ് 26 ന് സ്വതന്ത്രഭാരതത്തിന്റെ പുതിയ ചരിത്രം ആരംഭിച്ചു. സവിശേഷതകള്‍ നിറഞ്ഞ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. 2004 ലെ തെരഞ്ഞെടുപ്പിനുശേഷം പ്രവര്‍ത്തനം നിലച്ച ദേശീയ പാതകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം വേഗതയോടെ പുനഃരാരംഭിച്ചു. രാജ്യത്തിന്റെ പശ്ചാത്തല വികസനത്തിന് ഊന്നല്‍ നല്കിക്കൊണ്ടായിരുന്നു നരേന്ദ്രമോദി സര്‍ക്കാര്‍ ഓരോ നയങ്ങളും രൂപീകരിച്ചത്.
തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ജനങ്ങള്‍ക്ക് മോദി നല്കിയ വാഗ്ദാനമായിരുന്നു കള്ളപ്പണം വീണ്ടെടുക്കുമെന്നതും അത് ഭാരതത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസന പ്രക്രിയയില്‍ ഉപയോഗിക്കുമെന്നതും. വികസിത രാഷ്ട്രങ്ങളുടെ സംഘടനയായ ജി-20 ഉച്ചകോടിയില്‍ മുഴങ്ങിക്കേട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബ്ദമായിരുന്നു. കള്ളപ്പണം സൂക്ഷിക്കുന്നതിന് അനുമതിനല്‍കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ ബാങ്കുകള്‍ അതുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും പുറത്തുവിടണമെന്ന് മോദി ആവശ്യപ്പെട്ടത് ഐക്യകണ്ഠേനയാണ് ജി-20 രാഷ്ട്രത്തലവന്മാര് അംഗീകരിച്ചത്.
അധികാരമേറ്റെടുത്ത് ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ 16 കോടിയിലധികം ജനങ്ങളെ ബാങ്കിംഗ് സംവിധാനശൃംഖലയില് അംഗമാക്കിയതായിരുന്നു മോദി സര്‍ക്കാര്‍ നടത്തിയ പ്രധാന നിശ്ശബ്ദ വിപ്ലവം. 1985 ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്, ഗ്രാമീണര്‍ക്ക് സര്‍ക്കാര്‍ ചെലവാക്കുന്ന ഓരോ രൂപയും ഗുണഭോക്താവിലെത്തുമ്പോഴേക്കും പതിനഞ്ചുപൈസയായി ചുരുങ്ങുന്നു എന്ന കണ്ടെത്തല്‍ നടത്തിയത്.
രാജീവ് ഗാന്ധിക്കോ തുടര്‍ന്നുവന്ന നരസിംഹറാവു, മന്മോഹന് സിംഗ് സര്‍ക്കാരുകള്‍ക്കോ ആലോചിക്കാന്‍ കഴിയാതിരുന്ന സംവിധാനമാണ് പ്രധാനമന്ത്രി ജന്‍-ധന് യോജന. ഒന്നാംവാര്‍ഷികം ആഘോഷിക്കുന്നതിന് ആഴ്ചകള്‍ക്കുമുമ്പാണ് മറ്റൊരു വിപ്ലവകരമായ പദ്ധതിക്ക് മോദി സര്‍ക്കാര്‍ തുടക്കം കുറിച്ചത്. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളെയും ഇന്‍ഷുറന്‍സ് പരിരക്ഷക്കുകീഴില് കൊണ്ടുവരുന്ന രണ്ടുപദ്ധതികള്‍ക്കും അറുപതുവയസ്സിനുമേല്‍ പ്രായമുള്ള എല്ലാ വ്യക്തികള്‍ക്കും ആജീവനാന്ത പെന്ഷന് ഉറപ്പുനല്‍കുന്ന അടല്‍ജി പെന്ഷന് പദ്ധതിയും നടപ്പിലാക്കി.
ലോകത്തിലെതന്നെ ഏറ്റവും ബൃഹത്തായ ഇന്‍ഷുറന്‍സ്-പെന്ഷന് പദ്ധതികളാണത്രെ ഇവ. കനത്ത കൃഷിനാശവും വരള്‍ച്ചയും താറുമാറാക്കിയ സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചതും മോദി സര്‍ക്കാരിന്റെ ബുദ്ധിപൂര്‍വമായ വിപണി ഇടപെടല്‍ ഒന്നുകൊണ്ടുമാത്രം. അത്യാവശ്യവസ്തുക്കളുടെ വില കുറച്ചുകൊണ്ടുവരാനായതിന്റെ ‘ക്രെഡിറ്റ്’ നരേന്ദ്രമോദി സര്‍ക്കാരിന് മാത്രം അവകാശപ്പെട്ടതാണ്.
രാജ്യത്തെ വികസിത രാജ്യമാക്കി മാറ്റുന്നതിനുവേണ്ട നടപടികള്‍ക്കു ഗൗരവമായിത്തന്നെ തുടക്കം കുറിച്ചു. ഭാരതത്തില്‍ നിര്‍മിക്കുക (Make in India) എന്ന സ്നേഹപൂര്‍വമുള്ള ക്ഷണമാണ് ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ മോദി വച്ചത്.
ഭാരതത്തിലെ മാനവശേഷി ഉപയോഗിച്ച് പാശ്ചാത്യ സാങ്കേതിക ശക്തികള്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയോടെ നിര്‍മാണശാലകള്‍ ആരംഭിക്കാനുള്ള നരേന്ദ്രമോദിയുടെ ക്ഷണത്തിനെ വിദേശരാഷ്ട്രങ്ങളും ആ നാടുകളിലെ കോര്‍പ്പറേറ്റ് മേധാവികളും വിശേഷിപ്പിച്ചത് Irresistible offer അഥവാ തള്ളിക്കളയാന്‍ കഴിയാത്ത ക്ഷണം എന്നാണ്. ഒരു വര്‍ഷംകൊണ്ട് ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ സാധ്യമല്ല എന്നാണ് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ മോദി സര്‍ക്കാരിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. കേരള മുഖ്യമന്ത്രിക്കോ, കോണ്‍ഗ്രസ് ഭരണത്തിന്‍കീഴിലുള്ള സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കോ പ്രധാനമന്ത്രിയുടെ മുമ്പില്‍ താണുവണങ്ങേണ്ട. അത് അവര്‍ക്ക് ദില്ലിയിലെ പത്താം നമ്പര്‍ ജന്‍പഥില്‍ മാത്രം ചെയ്താല്‍ മതിയല്ലോ!
പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഉടന്‍ നരേന്ദ്രമോദി മുഖ്യമന്ത്രിമാരോട് പറഞ്ഞു. ”നോക്കൂ, നിങ്ങള്‍ സാമ്പത്തികമായി മുന്നേറുന്നതിലൂടെ മാത്രമേ രാജ്യവും മുന്നേറൂ. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകും.” മോദിക്കു മാത്രമേ ഇങ്ങനെ പറയാന്‍ കഴിയൂ. ഒരു മുഖ്യമന്ത്രി നേരിടുന്ന പ്രതിസന്ധികളും പ്രതിബന്ധങ്ങളും അദ്ദേഹത്തോളം മനസ്സിലാക്കിയ ഭരണകര്‍ത്താവ് ഭാരതത്തില്‍ ഇല്ല. അതുകൊണ്ടാണല്ലോ സ്ഥാനമേറ്റെടുത്ത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ, ആസൂത്രണ കമ്മീഷന് എന്ന വെള്ളാനയെ പിരിച്ചുവിടുകയും നിതി ആയോഗ് (നാഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ ട്രാന്‍സ്ഫോമിങ് ഇന്ത്യ ആയോഗ്) എന്ന പുതിയ സംവിധാനം രൂപീകരിക്കുകയും ചെയ്തത്. 1950 ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഭരണകാലത്ത് രൂപീകരിച്ച പ്ലാനിംഗ് കമ്മീഷന് തികഞ്ഞ പരാജയമായിരുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാണ് മോദി പ്രസ്തുത സംവിധാനത്തെ സമാധാനപരമായി കുഴിച്ചുമൂടിയത്. സോവിയറ്റ് യൂണിയന് മാതൃകയിലുള്ള പഞ്ചവത്സര പദ്ധതികളും തികഞ്ഞ പരാജയം തന്നെയായിരുന്നു.
ഓരോ പഞ്ചവത്സര പദ്ധതിയും ആരംഭിച്ചിരുന്നത് വന്‍കിട പ്രഖ്യാപനങ്ങളോടെയാണ്. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ അവസാനഘട്ടം ആകുമ്പോള്‍, രാജ്യത്തെ എല്ലാ ഭവനങ്ങളും വൈദ്യുതീകരിക്കുമെന്നും എല്ലാവര്ക്കും കുടിവെള്ളം ലഭ്യമാക്കും എന്നൊക്കെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിവിട്ടിരുന്നത്. ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളാണ് അവയെന്ന് ഏറ്റവും നന്നായി അറിയുന്നത് കോണ്‍ഗ്രസ് നേതാക്കള്ക്കുതന്നെയായിരുന്നു. ഏതായാലും ഒരു കാര്യം ഉറപ്പായി. 12-ാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാം വര്‍ഷമെന്നും 13-ാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വര്‍ഷമെന്നും പറഞ്ഞ് ജനങ്ങളെ വിരട്ടാനാവില്ല. ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ വികസനപ്രക്രിയകളായിരിക്കും നിതി ആയോഗ് തെരഞ്ഞെടുക്കുക.
ഹിമാചല്‍ പ്രദേശില്‍ നടപ്പിലാക്കേണ്ട പദ്ധതികളല്ല കേരളത്തില്‍ വേണ്ടത്. ഓരോ സംസ്ഥാനത്തിന്റെയും ഭൂമിശാസ്ത്രവും ആ സംസ്ഥാനത്തിലെ പ്രകൃതിവിഭവങ്ങളും കാലാവസ്ഥയും ആസ്പദമാക്കിയുള്ള വികസനപ്രക്രിയ. അതാണ് പ്രധാനമന്ത്രി മോദി വിഭാവനം ചെയ്യുന്നത്. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ മുഖ്യമന്ത്രിമാരായ അച്യുതാനന്ദനും നായനാരും പി.കെ.വാസുദേവന്‍ നായരും ആസൂത്രണ കമ്മീഷനെ എത്രയോ നിശിതമായി വിമര്‍ശിച്ചിരുന്നു. നിതി ആയോഗിനെ ഉമ്മന്‍ചാണ്ടി സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തിന് അതു തുറന്നുപറയാന്‍ ഭയമാണ്. അടുത്തനിമിഷം ആ കസേരയില്‍ കയറി ഇരിക്കുന്നത് രമേശ് ചെന്നിത്തലയായിരിക്കും എന്ന് ഉമ്മന്‍ചാണ്ടിക്ക് നന്നായി അറിയാം.
മോദി നടത്തുന്ന വിദേശയാത്രയെ പരിഹസിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും കമ്മ്യൂണിസ്റ്റ് സഖാക്കളും തന്ത്രപൂര്‍വം മറച്ചുവെക്കുന്ന ഒരു വസ്തുതയുണ്ട്. അദ്ദേഹം സന്ദര്‍ശിക്കുന്ന ഓരോരാജ്യങ്ങളില്നിന്നും ഭാരതത്തിലേക്ക് ഒഴുകുവാന്‍ പോകുന്ന വിദേശനിക്ഷേപം. അതിനൊപ്പം, വികസിത രാഷ്ട്രങ്ങള്‍ കയ്യടക്കിവെച്ചിരിക്കുന്ന സാങ്കേതിക വിദ്യകള്‍. കേരളത്തില്‍ ‘സൗരോര്‍ജ്ജം’ എന്നു കേള്‍ക്കുമ്പോഴേ ജനങ്ങള്‍ ചിരിച്ചുതുടങ്ങും. ജര്‍മനി, അമേരിക്ക, സ്പെയിന്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സൗരോര്‍ജ്ജ മേഖലയില്‍ നേടിയിരിക്കുന്ന സാങ്കേതിക മേന്മയും വൈദ്യുതി വിതരണ-പ്രസരണ മേഖലയിലെ സാങ്കേതികവിദ്യകളും ഭാരതത്തിനു കൈമാറാന്‍ അവര്‍ തയ്യാറായത് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനങ്ങള്‍ ഒന്നുകൊണ്ടുമാത്രമാണെന്ന് മറക്കരുത്.
1984-89 കാലത്ത് പ്രധാനമന്ത്രിപദം വഹിച്ചിരുന്ന രാജീവ് ഗാന്ധി രണ്ടാഴ്ച കൂടുമ്പോഴാണ് ഭാരതത്തിലെത്തിയിരുന്നത്. അദ്ദേഹത്തിന്റെ വിദേശയാത്രാ താല്‍പ്പര്യത്തില്‍ ക്ഷുഭിതനായ ഉപേന്ദ്ര എന്ന പാര്‍ലമെന്റ് അംഗം ”ഭാരത സന്ദര്‍ശനത്തിന് എത്തിച്ചേര്‍ന്നിരിക്കുന്ന പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് സ്വാഗതം” എന്നുപറഞ്ഞ് ആക്ഷേപിച്ചത് കോണ്‍ഗ്രസുകാര്‍ മറന്നുകാണും. ഉപേന്ദ്ര ബിജെപിക്കാരനല്ലായിരുന്നു.
ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങള്‍ക്കും അഭിമാനിക്കാം. ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി സാധാരണക്കാര്‍ കണക്കാക്കുന്നത്, മോദിയുടെ ആത്മാര്‍ത്ഥതയേയും സത്യസന്ധതയേയുമാണ്. ഒരു വര്‍ഷം അഴിമതിരഹിത ഭരണത്തിന് ഭാരതം സാക്ഷ്യംവഹിച്ചു എന്നത് കോണ്‍ഗ്രസിനോ കമ്മ്യൂണിസ്റ്റുകള്‍ക്കോ സഹിക്കാവുന്ന കാര്യമാണോ?
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: