ഒടുവില്‍ അത് സംഭവിച്ചു. രാജ്യത്താകമാനം മാഗി നൂഡില്‍സ് ഉല്പന്നങ്ങള്ക്ക് വിലക്കേര്‍പ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം എടുത്ത തീരുമാനം കേന്ദ്ര ആരോഗ്യമന്ത്രി ജയപ്രകാശ് നദ്ദയാണ് വെളിപ്പെടുത്തിയത്. ആരാണ് ഈ മാഗി? ഏതാണ്ട് 140 വര്‍ഷം പഴക്കമുള്ള സ്വിറ്റ്സര്‍ലന്റില്‍ തുടങ്ങിയ കമ്പനി. പിതാവില്‍നിന്നും ജൂലിയസ് മാഗി കമ്പനി ഏറ്റെടുത്തതോടെ പടര്‍ന്ന് പന്തലിച്ച ഭക്ഷ്യോത്പാദന സ്ഥാപനം. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം കമ്പനിക്കും വ്യതിയാനമുണ്ടായി. ബഹുരാഷ്ട്ര കുത്തകയായി രൂപാന്തരപ്പെട്ട മാഗി നെസ്ലെയുമായി ലയിച്ചു. ലോകമാകെ വിപണി വ്യാപിപ്പിച്ചിട്ടുള്ള മാഗിക്ക് ഉല്പന്നങ്ങള് നിരവധിയാണ്. മട്ടണും ചിക്കനും ഉള്‍പ്പെടുത്തിയിട്ടുള്ള ഉത്പന്നങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ഉണ്ടായിരുന്നത്.
രണ്ട് മിനിറ്റുകൊണ്ട് സ്വാദിഷ്ടവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം. ചൈനക്കാരന് നൂഡില്‍സിനെ നമ്മുടെ തീന്മേശകളുടെ പ്രിയങ്കരനാക്കി. പണ്ടുകാലത്ത് ഒരനന്യനെപ്പോലെ കരുതിയിരുന്ന നൂഡില്‍സ് ഇന്ന് പുട്ടും ഉപ്പുമാവും പോലെയൊക്കെ നമ്മുടെ സ്വന്താക്കാരനായി കഴിഞ്ഞു. ചുരുങ്ങിയ സമയം പണിതീര്ക്കാമെന്നത് തന്നെയാണ് നൂഡില്‍സിനെ വീട്ടമ്മമാരുടെ ഓമനയാക്കിയത്. പോഷകസമ്പുഷ്ടമാണെന്ന് കരുതി കുട്ടികള്‍ക്ക് കൊടുക്കാനും അവര്‍ ഉത്സാഹം കാണിയ്ക്കുന്നു. എന്നാല്‍ പരസ്യങ്ങളില്‍ മതിമയങ്ങി ജനം വാങ്ങിക്കഴിയ്ക്കുന്നത് അപകടകരമായ ഭക്ഷണമാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നൂഡില്‍സ് ആരോഗ്യകരമായ ഭക്ഷണമെന്ന പരസ്യങ്ങളിലെ അവകാശവാദത്തിന് ഏറെ അകലെയാണ് യാഥാര്‍ഥ്യമെന്ന് മോദിയുടെ ഗുജറാത്തില്‍ അഹമ്മദാബാദിലെ സിഇആര്‍എസ് (കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് സൊസൈറ്റി) നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിരിയ്ക്കുന്നു. ഇതുമാത്രമല്ല നൂഡില്‍സില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള സോഡിയം, കൊഴുപ്പ് കാര്‍ബോ ഹൈഡ്രേറ്റ് തുടങ്ങിയവ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ‘അത്യുത്തമമാണെന്ന്’ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഭാരതത്തില്‍ വന്‍പ്രചാരമുള്ള പതിനഞ്ചോളം നൂഡില്‍സ് ബ്രാന്‍ഡുകള്‍ നടത്തുന്ന പരസ്യപ്രചാരണങ്ങള്‍ ഉപഭോക്താക്കളെ വഴിതെറ്റിയ്ക്കുന്നതാണെന്നാണ് യാഥാര്‍ഥ്യം. മാഗി, ടോപ് രാമന്, ക്നോര്‍, ചിംഗ്സ് സീക്രറ്റ്, സണ്‍ഫീസ്റ്റ് യിപ്പി, ഫൂഡില്‍സ്, ടേസ്റ്റി ട്രീറ്റ്, വെയ് വെയ് എക്സ്പ്രസ് തുടങ്ങിയ ബ്രാന്റുകളാണ് പഠനവിധേയമാക്കിയത്. ഇതിന്റെ ഫലങ്ങള്‍ ആരെയും ഞെട്ടിയ്ക്കുന്നതാണത്രേ. സോഡിയം സാള്‍ട്ടിന്റെ ഉയര്‍ന്ന അളവ്, ഉയര്‍ന്ന അളവിലുള്ള കൊഴുപ്പ് തുടങ്ങിയവയെല്ലാം എല്ലാ നൂഡില്‍സ് ബ്രാന്‍ഡുകളിലും ഏതാണ്ട് ഒരുപോലെയാണ്.
പരസ്യങ്ങളില്‍ പറയുന്നതുപോലുള്ള പ്രോട്ടീന്‍ സമ്പുഷ്ടം, ആരോഗ്യദായകം തുടങ്ങിയ അവകാശവാദങ്ങളെല്ലാം തട്ടിപ്പാണെന്നും പഠനങ്ങളില്‍ വെളിവായിട്ടുണ്ട്. ഇന്ത്യയില്‍ പ്രതിവര്‍ഷം ആയിരം കോടിയോളം രൂപയുടെ നൂഡില്‍സ് ഉത്പന്നങ്ങള്‍ വിറ്റുപോകുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നൂഡില്‍സ് പ്രിയരില്‍ ഭൂരിഭാഗവും രണ്ടാഴ്ചയിലൊരിയ്ക്കലെങ്കിലും ഇത് ഉപയോഗിക്കുന്നുണ്ട്. മാഗിയും ടോപ് രാമനും പോലുള്ള കമ്പനികള്‍ അവകാശപ്പെടുന്നത് മറ്റു നൂഡില്‍സ് ഉത്പന്നങ്ങളെക്കാള്‍ ഇരട്ടി ആരോഗ്യദായകമാണെന്നതാണ്. എന്നാലീ കമ്പനികള്‍ ഉപഭോക്താക്കളെ മണ്ടന്മാരാക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്നും സിഇആര്‍എസ് കണ്ടെത്തി.
മാഗിയില്‍ അനുവദിച്ചതിലും കൂടുതല്‍ ലെഡും മോണോസോഡിയം ഗഌട്ടാമേറ്റും ചേര്‍ത്തിട്ടുള്ളതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഹരിയാന, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ 15 ദിവസത്തേക്കും ഗുജറാത്തില്‍ ഒരു മാസത്തേയ്ക്കും മാഗിക്ക് നിരോധനം നേരത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഛത്തീസ്ഗഡിലും ഉത്തരാഖണ്ഡിലും നേരത്തെ നിരോധനം നടപ്പാക്കി. അതിനിടയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് രാജ്യത്താകെ വ്യാപിപ്പിച്ചത്.
മാഗി നൂഡില്‍സ് പരിശോധന നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദശം നല്‍കിയിരുന്നു. മാഗി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ ഉത്തരവിറക്കി. മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങള്‍ മാഗിയുടെ പുതിയ സാംപിളുകള്‍ ശേഖിച്ച് പരിശോധയ്ക്ക് അയച്ചിരിക്കുകയാണ്.
വിവിധ സംസ്ഥാനങ്ങളില്‍ മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ നെസ്ലെയുടെ ഓഹരി വില്‍പ്പനേയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാഗിയില്‍ രുചി പകരുന്നതിനായി ചേര്‍ക്കുന്ന മായം അനുവദനീയമായതിലും 17 മടങ്ങ് കൂടുതലാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പൊതുതാത്പ്പര്യാര്ത്ഥമാണ് മാഗി നിരോധിച്ചത്.
ഉയര്‍ന്ന അളവില്‍ ലെഡ് ശരീരത്തില്‍ പ്രവേശിക്കുന്നത് മാനസികരോഗ്യത്തേയും എല്ലുകളേയും കിഡ്നിയേയും ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നെസ്ലെ ഇന്ത്യയ്ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് പലേടത്തും ഭക്ഷ്യസുരക്ഷാ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാഗിയുടെ രണ്ടു മിനിട്ട് നൂഡില്‍സിന്റെ പരസ്യത്തില്‍ ആഭിനയിച്ചതിന് അമിതാഭ് ബച്ചന്, മാധുരി ദിക്ഷിത്, പ്രീതി സിന്റ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
കള്ളന് മാത്രമല്ല കള്ളന് കഞ്ഞിവച്ചവനും പ്രതിക്കൂട്ടിലെന്ന ന്യായമാണ് ഇതിലേക്ക് നയിക്കുന്നത്. ഭാരതത്തില്‍ വില്‍ക്കുന്ന ഉല്പന്നങ്ങളെല്ലാം മികച്ചതാണെന്നാണ് നെസ്ലെ അവകാശപ്പെടുന്നത്. എന്നാലും വില്പന നിര്‍ത്തുകയാണെന്ന് അവര്‍ അറിയിച്ചിട്ടുമുണ്ട്.
നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വന്‍കിട കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുകയാണെന്ന് വലുപ്പചെറുപ്പമില്ലാതെ വിളിച്ചുകൂവുകയാണല്ലോ. മാഗിയോളം വലിയ ബഹുരാഷ്ട്ര കുത്തകയെ നിയന്ത്രിക്കാനുള്ള നട്ടെല്ല് വേറെ ഏതെങ്കിലും സര്‍ക്കാര്‍ കാണിച്ചിട്ടുണ്ടോ? നേരത്തെ ബഹുരാഷ്ട്ര കുത്തകയായ ഹിന്ദുസ്ഥാന്‍ ലീവര്‍ അടക്കമുള്ള സ്ഥാപനങ്ങളെ സ്വദേശി ജാഗരണ്‍ മഞ്ചും മറ്റ് സ്വദേശി പ്രസ്ഥാനങ്ങളും വ്യാപാരികള്‍ ഉള്‍പ്പെടെ ബഹിഷ്ക്കരിച്ചത് വലിയ സംഭവമായിരുന്നു. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി കേരളം ഭരിച്ചകാലം. അന്ന് സഹകരണ മന്ത്രിയായിരുന്നു പിണറായി വിജയന്. ഹിന്ദുസ്ഥാന്‍ ലീവറിന്റെ ഉത്പന്നങ്ങള്‍ സഹകരണ മേഖലയില്‍ ത്രിവേണി സ്റ്റോറിലും മറ്റും വിപണി ഒരുക്കിക്കൊടുത്തത് മറക്കാറായിട്ടില്ല. മാഗിക്ക് വിലക്കേര്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്യാന്‍ വലിയ പ്രയാസം കാണും. കുറഞ്ഞപക്ഷം ഇനിയും മോദി കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ഭരണം നടത്തുന്നു എന്ന പ്രചാരണമെങ്കിലും നിര്‍ത്തിക്കൂടെ.
2008ല്‍ മാഗി തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നതായി തെളിഞ്ഞിരുന്നു. മസിലുകള്‍ ബലപ്പെടുമെന്നും എല്ലിനും പല്ലിനും തലമുടിക്കും പറ്റിയ സാധനമെന്നൊക്കെയായിരുന്നു പ്രചാരണം. എന്നാല്‍ തെറ്റിദ്ധരിപ്പിച്ച് കച്ചവടം കൊഴുപ്പിക്കുന്ന പ്രവണതക്കെതിരെ നടപടി സ്വീകരിക്കാന്‍ മസിലുള്ളവരും നട്ടെല്ലുള്ളവരും അന്നുണ്ടായില്ല. മാഗിയുടെ പൊള്ളത്തരം മനസ്സിലാക്കിയ മോദിയുടെ സര്‍ക്കാര്‍ ആദ്യം നടപടി തുടങ്ങിയത് പട്ടാളക്കാര്‍ ഇത് കഴിക്കുന്നത് വിലക്കിക്കൊണ്ടാണ്. നാഡീ വ്യവസ്ഥയെ തകിടംമറിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ മാഗിയില്‍ ചേര്‍ത്തത് നിരുപദ്രവകരമായ നടപടിയാണെന്ന് ശുദ്ധാത്മാക്കള്‍ക്ക് പോലും ചിന്തിക്കാന്‍ കഴിയില്ല. നടപടി സ്വീകരിച്ചത് മോദി സര്‍ക്കാരായതിനാല്‍ മാഗിയെ ന്യായീകരിക്കാനും ഇവിടെ ആളുണ്ടായേക്കാം. ഏതായാലും പലനാള്‍ കള്ളന് ഒരു നാള് കുരുങ്ങും. അതൊരു അലിഖിത നീതിയാണ്.
നൂഡില്‍സ് കാലംകുറേയായി കബളിപ്പിച്ച് കോടികള്‍ വാരിക്കൂട്ടുന്നു. ഇപ്പോഴത് പിടിക്കപ്പെട്ടു. സലിംരാജിനെപോലുള്ളവരും ചെയ്തുകൊണ്ടിരുന്നതും അതുതന്നെ. പോലീസുകാരനായിരുന്ന സലീംരാജിനെ പിടികൂടാന്‍ കേരളത്തിലെ ഏതെങ്കിലും ഒരു പോലീസുകാരന് തയ്യാറാകുമോ? നേരറിയാനും നേരിടാനും സിബിഐ തന്നെ വേണ്ടിവന്നു. നിയമമന്ത്രി കുറ്റക്കാരനാണോ എന്ന് നിയമമന്ത്രി നിയമിച്ച സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചാല്‍ കുറ്റക്കാരനല്ലേയല്ല എന്നേ മറുപടി ലഭിക്കൂ. അതിലെന്തെങ്കിലും മിടുക്കുണ്ടെന്ന് ധരിക്കുന്നതാണ് തെറ്റിദ്ധാരണ. കടുവയെ പിടിക്കുന്ന കിടുവ വരും. അന്വേഷണ ചുമതല കേരള പോലീസില്‍ നിന്നും മാറ്റിനോക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: