മൂന്നുലക്ഷം കുട്ടികളാണ് ഇന്നലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെത്തിയത്. ഈവര്‍ഷം പാഠപുസ്തകങ്ങളും സ്കൂള്ബാഗുകളുമെല്ലാം ഫ്രീയായി നല്‍കിയാണ് കുട്ടികളെ വരവേല്‍ക്കുന്നത്. ബിപിഎല്‍കാര്‍ക്ക് ഫ്രീ യൂണിഫോമുകളും. വീടുവിട്ട്, അമ്മമാരെ പിരിഞ്ഞ് എത്തിയ കുട്ടികള്‍ കണ്ടത് ഉത്സവ പ്രതീതിയുള്ള സ്കൂളുകളാണ്. ഈ ഉത്സവാന്തരീക്ഷം സ്കൂള്‍ അവസാനംവരെ നിലനിര്‍ത്താന്‍ സര്‍ക്കാരിനോ സ്കൂള്‍ അധികൃതര്‍ക്കോ ആകുമോ എന്നാണ് കണ്ടറിയാനിരിക്കുന്നത്. സ്കൂളുകളില്‍ ശുചിമുറികളുള്‍പ്പെടെ എല്ലാം റെഡിയാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
സ്കൂള്‍ പിരിയഡുകള്‍ എട്ടായി. വെള്ളിയാഴ്ചകളില്‍ 9.30 മുതല്‍ 4.30 വരെ ക്ലാസ്, സര്‍ഗവേളക്ക് ഒരു പിരിയഡ്, യുപിക്ലാസുകളില്‍ പ്രത്യേക ലൈബ്രറി പീരിയഡ്. ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍ ഇൗവര്‍ഷം മുതല്‍ കുട്ടികള്‍ക്ക് ലഭിക്കുന്നതോടെ അവര്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് കാല്‍വയ്ക്കുകയാണ്. ഇപ്പോള്‍ കേരളത്തില്‍ ആളിക്കത്തുന്നത് ഒരു ഐജിയുടെ കോപ്പിയടി വിവാദമാണല്ലോ.
എല്ലാ സ്കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി പരാതിപ്പെട്ടി ഒരുക്കിയിരിക്കുന്നത് ബാലപീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഭികാമ്യമാണ്. പുതിയ പാഠ്യപദ്ധതി ഇന്റര്‍നെറ്റ് വ്യാപനം വര്‍ധിപ്പിക്കാനും സഹായകമാകുന്നു. ഒന്നുമുതല്‍ എട്ടാംക്ലാസ് വരെ കുട്ടികളെ തോല്‍പ്പിക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്നിട്ടുണ്ട്. ഈവര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ പൂര്ണവിജയമാണല്ലോ വിദ്യാര്‍ത്ഥികള്‍ നേടിയത്. പരീക്ഷ എഴുതാത്ത കുട്ടികൂടി വിജയിച്ച ഈ ഫലപ്രഖ്യാപനം സര്‍ക്കാരിന് വരുംതലമുറയോടുള്ള പ്രതിബദ്ധതയാണോ കാണിക്കുന്നത്?
ഇന്ന് ചില അച്ഛനമ്മമാര്‍ കുട്ടികളെ സ്കൂളിലേക്കയക്കുന്നത് അവര്‍ ഡോക്ടറും എഞ്ചിനീയറും മറ്റും ആകാനാണ്. ഇങ്ങനെ ജയിക്കുന്ന ആണ്മക്കള് വമ്പിച്ച സ്ത്രീധനം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷെ വിദ്യാഭ്യാസം ഈവിധം തുടര്‍ന്നാല്‍ അക്ഷരങ്ങള്‍പോലും വ്യക്തമായറിയാത്ത ഒരു തലമുറ സാക്ഷരകേരളത്തില്‍ രൂപപ്പെടുമോ എന്ന ആശങ്കയും ഉയരുന്നു. കുട്ടികള്‍ക്ക് ലൈബ്രറി പീരിയഡ് മാറ്റിവച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുമ്പോഴും അവര്‍ക്ക് കളിക്കാന്‍, മാനസികവും ശാരീരികവുമായി ഉല്ലസിക്കാന്‍ സമയം കിട്ടുമോ? ഇനിവരുന്ന തലമുറയില്‍നിന്നും ഒരു ഉഷയെയും വിജയനെയും സാനിയയെയും മറ്റും വാര്‍ത്തെടുക്കാന്‍ കഴിയുമോ? അതോ ഒരുപറ്റം പുസ്തകപ്പുഴുക്കളെയോ നിരക്ഷരകുക്ഷികളെയുമാകുമോ വിദ്യാലയങ്ങള്‍ പുറംതള്ളുക? വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുന്നത് കുട്ടികളുടെ ബുദ്ധിവികാസവും പെഴ്സണാലിറ്റി ഡവലപ്മെന്റും സമൂഹത്തില്‍ ഇടപെടാനുള്ള ആത്മവിശ്വാസവും തന്റേടവും എല്ലാമാണ്.
വിദ്യാഭ്യാസമന്ത്രിക്ക് വീക്ഷണചാതുരിയില്ല എന്ന് അദ്ദേഹത്തിന്റെ പല നടപടികളും തെൡയിച്ചിട്ടുണ്ട്. വര്‍ഗീയതാല്‍പര്യങ്ങള്‍ക്ക് വഴങ്ങി കൂട്ടുകക്ഷിഭരണം നടത്തുന്ന ഒരു സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ ഇത്തരം സങ്കുചിതതാല്പര്യങ്ങള് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വിദ്യാര്‍ത്ഥികളിലേക്കും പകരാതെ സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് അനിവാര്യമാണ്.’ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം രാജ്യം ഉള്‍ക്കൊള്ളേണ്ടതാണ്. ആദിവാസി-പട്ടികജാതി-പട്ടികവകുപ്പ് ഭേദമില്ലാതെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമായാലേ രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവി ശോഭനമാകുകയുള്ളൂ. സിലബസിന്റെ കുറ്റമല്ല അത് നടപ്പാക്കുന്നതിലെ പിഴവുകളാണ് വിദ്യാഭ്യാസത്തിന്റെ മേന്മ കുറയ്ക്കുന്നത്.
കേരളത്തിലെ അഴിമതിയും അവിഹിതവും നിറഞ്ഞാടുന്ന സാമൂഹ്യസ്ഥിതി ഇനിയത്തെ തലമുറക്ക് പ്രതിബന്ധമാകരുത്. രാഷ്ട്രീയക്കാരെ റോള്മോഡലാക്കാതെ മറ്റ് മാതൃകകള്‍ ചൂണ്ടിക്കാണിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ ശ്രദ്ധാലുക്കളാകണം. മറ്റൊന്ന് പരിസ്ഥിതിനാശമാണ്. ഇന്ന് ടിവി ചാനലുകള്‍ പരിസ്ഥിതി അവബോധം വളര്‍ത്താന്‍ ശ്രമിക്കുന്നത് സ്വാഗതാര്‍ഹമാണ്. അതുപോലെതന്നെ മലിനീകരണത്തിനെതിരെയും പ്രതികരിക്കാന്‍ വരുംതലമുറയെ പഠിപ്പിക്കണം.
അല്ലെങ്കില്‍ ഒരു തലമുറയുടെ ആരോഗ്യമായിരിക്കും നശിക്കുക. ഇന്നത്തെ ആരോഗ്യകേരളം രോഗാതുരകേരളമാകാതെ സുരക്ഷിതമായി സംരക്ഷിക്കാനും വരുംതലമുറയെ പരിശീലിപ്പിക്കണം. പ്രവേശനോത്സവത്തിന്റെ കൊഴുപ്പല്ല, അടിസ്ഥാനസൗകര്യങ്ങളും പ്രതിബദ്ധതയുള്ള അധ്യാപകരും യഥാസമയം ലഭ്യമാകുന്ന പാഠപുസ്തകങ്ങളുമാണ് വേണ്ടത്. കൂടുതല്‍ ഡിവിഷനുകളും സ്കൂളുകളും സ്ഥാപിക്കാന്‍ വിദ്യാഭ്യാസമന്ത്രി കാണിക്കുന്ന ഉത്സാഹം ഇതിലും വേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: