വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് തുരങ്കം വയ്ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ലീഗുമായി രഹസ്യധാരണയിലെന്ന മാധ്യമവാര്‍ത്ത ആശങ്കാജനകമാണ്. ഇത് യഥാര്‍ത്ഥത്തില്‍ ദുബായ് പോര്‍ട്ടിനെ സഹായിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും ദുബായ് പോര്‍ട്ടിന്റെ നിയന്ത്രണത്തിലാണ്. വിഴിഞ്ഞം വികസിച്ചാല്‍ വല്ലാര്‍പാടത്ത് കപ്പലുകള്‍ എത്തുന്നത് കുറയുമെന്ന ഭീതിയിലാണ് ദുബായ് പോര്‍ട്ട് വിഴിഞ്ഞം പദ്ധതിക്ക് പാരവയ്ക്കുന്നത്.
സഹസ്രകോടികള്‍ മുതല്‍മുടക്ക് വേണ്ടിവരുന്ന വിഴിഞ്ഞം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അത് ഭാരതത്തിലെ ആദ്യത്തെ മദര്‍ പോര്‍ട്ടായി മാറും. ഇതിന്റെ പൂര്‍ണ കപ്പാസിറ്റി 6.5 ദശലക്ഷം ടിഇയു ആണ്. സിങ്കപ്പൂരിനെക്കാളും വളരെ കൂടുതലാണിത്. വിഴിഞ്ഞം പദ്ധതി കടല്ക്കരയില്നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലമുള്ളതാണ്. പേര്‍ഷ്യന്‍ ഗള്‍ഫ്-മലബാര്‍ ഷിപ്പിംഗ് ലെയിന്‍ ആണ് ലോകത്തിലെ മൂന്നുഭാഗം ഷിപ്പിംഗ് ട്രാഫിക് നിയന്ത്രിക്കുന്നത്. വിഴിഞ്ഞം ഭാരതത്തിലെ ഏറ്റവും വലിയ തുറമുഖമായി സൂപ്പര്‍ കണ്ടെയ്നര്‍ഷിപ്പുകളെ സ്വീകരിക്കാന്‍ സാധ്യത കൈവരിക്കുന്നത് കേരളത്തിന് വളരെ ഗുണകരമാണ്. പക്ഷെ കേരളസര്‍ക്കാര്‍ ദുബായ് പോര്‍ട്ടിനെ സംരക്ഷിക്കാനാണ്, സ്വന്തം സംസ്ഥാനത്തിന്റെ ലാഭമല്ല നോക്കുന്നത്. അഴിമതിയില്‍ ആറാടിയ സര്‍ക്കാരിന് ഇതില്‍നിന്നും കൊള്ളലാഭം ഉണ്ടാക്കാന്‍ പഴുതുണ്ടോ എന്നാകും അന്വേഷണം. മുപ്പത് വര്‍ഷത്തേക്കാണ് വല്ലാര്‍പാടം കരാര്‍.
ആറു കിലോമീറ്റര്‍ നീളമുള്ള തടാകവും 400 ഏക്കര്‍ കണ്ടെയ്നര്‍ യാര്‍ഡും ബങ്കറിംഗ് സൗകര്യങ്ങളും റോഡ്-റെയില്‍ കണക്ഷനുമുണ്ട് എന്നതാണ് വിഴിഞ്ഞത്തിന്റെ സാധ്യതകള്‍. വിഴിഞ്ഞം തുറുമുഖത്തിനുള്ള ഏക ടെണ്ടറുകാരന്‍ അദാനി ഗ്രൂപ്പാണ്. വിഴിഞ്ഞത്തിന്റെ വികസനമോ സംസ്ഥാനത്തിന്റെ ലാഭമോ അല്ല, ദുബായ് പോര്‍ട്ട് നല്കുന്ന കോഴയാണ് കേരളത്തിലെ ഭരണാധികാരികള്‍ക്ക് പ്രധാനം. അദാനി വിഴിഞ്ഞത്ത് പുതിയ തുറമുഖം സ്ഥാപിക്കുമെന്ന് ഉറപ്പായതോടെയാണ് ചിലര്‍ കളികള്‍ തുടങ്ങിയിരിക്കുന്നത്.
അദാനിയെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ നിലപാട് ഇരട്ടത്താപ്പാണ്. ഇതും പരോക്ഷമായി ദുബായ് പോര്‍ട്ടിനെ സഹായിക്കാനുള്ളതാണ്. വിഴിഞ്ഞം യാഥാര്‍ത്ഥ്യമായാല്‍ തൊഴില്‍ സാധ്യതയും വര്‍ധിക്കും. വിഴിഞ്ഞം തുറമുഖത്തിലൂടെ 18000 ടിഇയു ചരക്കുനീക്കം നടത്താനാവും. പദ്ധതിയുടെ ആകെ ചെലവ് 3930 കോടി രൂപയാണ്. കബോട്ടാഷ് നിയമപ്രകാരം ഇന്ത്യന്‍ കപ്പലുകള്‍ക്കു മാത്രമേ ഇവിടെ അടുക്കാനാകൂ. പക്ഷെ ഡി.പി.വേള്‍ഡിനുവേണ്ടി കബോട്ടാഷ് നിയമം മയപ്പെടുത്തിയിരുന്നു. വിഴിഞ്ഞത്തിനെതിരെ വരുന്ന മറ്റൊരു ആരോപണം അത് കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ബാധിക്കുമെന്നും സോമതീരവും ആയുര്ബേയും പോലെയുള്ള 40 ഓളം റിസോര്‍ട്ടുകളെ ദോഷകരമായി ബാധിക്കുമെന്നുമാണ്. പരിസ്ഥിതിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും വാദമുയരുന്നു. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട് എന്ന കാര്യം വിസ്മരിച്ചുകൊണ്ടാണ് ഈ വാദഗതികള്‍.
വല്ലാര്‍പാടം കപ്പല്‍ചാലിന്റെ ആഴം നിലനിര്‍ത്താനുള്ള ഡ്രഡ്ജിംഗ് നിര്‍വഹിക്കുന്ന പോര്‍ട്ട് ട്രസ്റ്റിന് പ്രതിവര്‍ഷം 150-170 കോടി രൂപ ഇതിനായി ചെലവഴിക്കേണ്ടിവരുന്നു. പൊതുഖജനാവില്‍നിന്നും കോടികള്‍ ചെലവഴിച്ച് ദുബായ് പോര്‍ട്ടിന് ലാഭമുണ്ടാക്കാനുള്ള കേന്ദ്രമായി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ മാറ്റുന്നതിന്റെ പിന്നില്‍ എന്ത് രഹസ്യധാരണയാണുള്ളതെന്ന് പൊതുജനത്തെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം വല്ലാര്‍പാടം ടെര്‍മിനലിനെയും കൊച്ചി തുറമുഖത്തേയും സംരക്ഷിക്കാന്‍ ദുബായ് പോര്‍ട്ടുമായുള്ള കരാര്‍ റദ്ദാക്കാനുള്ള സാധ്യതകള്‍ തേടിയിരുന്നു. പക്ഷേ സംസ്ഥാന കോണ്‍ഗ്രസ്-ലീഗ് നേതൃത്വമാണ് അതിനെ എതിര്‍ത്തതും. ഇപ്പോള്‍ പിണറായി വിജയനും വിഴിഞ്ഞം പദ്ധതിയെ എതിര്‍ത്ത് രംഗപ്രവേശം ചെയ്തതും ദുബായ് പോര്‍ട്ടിനെ സഹായിക്കാനാണെന്ന ആരോപണമുണ്ട്.
വിഴിഞ്ഞം വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് ലീഗും സമവായത്തിനാണ് നീക്കം നടത്തുന്നത്. കോണ്‍ഗ്രസും ലീഗും സിപിഎമ്മും ദുബായ് പോര്‍ട്ടിനെ സഹായിക്കാന്‍ രംഗപ്രവേശം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ വിഴിഞ്ഞം തുറമുഖം സ്വപ്നപദ്ധതിയായി അവശേഷിക്കാതെ നോക്കേണ്ടതാണ്. ഇടതു-വലതു ഭേദമില്ലാതെ പാര്‍ട്ടികള്‍ അധികാരത്തിലേറുന്നത് രാജ്യം നന്നാക്കാനല്ല, സ്വന്തം കീശവീര്പ്പിക്കാനാണെന്നത് കേരളത്തിന്റെ ദൗര്‍ഭാഗ്യമാണ്. സാക്ഷര മലയാളി ഈ ചൂഷണത്തിനെതിരെ നിശ്ശബ്ദത പാലിക്കുന്നതെന്തുകൊണ്ട് എന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: