ചരിത്രസംഭവങ്ങളും വ്യക്തിത്വങ്ങളും വ്യത്യസ്തകാഴ്ചപ്പാടുകളില് അപഗ്രഥിക്കപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയയെ ഭൂതകാലത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍, വര്‍ത്തമാനകാല ധാരണകള്‍, ഭാവിയെ മുന്‍നിര്‍ത്തിയുള്ള അഭിലാഷങ്ങള്‍ എന്നിവ സ്പഷ്ടമായ സ്വാധീനിക്കുന്നു.
ധാരണകള്‍ സ്പഷ്ടമാക്കുന്നതിന് വ്യക്തികളെയും സംഭവങ്ങളെയും സ്വന്തം വീക്ഷണകോണിലൂടെ പരുവപ്പെടുത്തിയെടുക്കാനാണ് നാം ശ്രമിക്കാറുള്ളത്. ഇത് ചരിത്രസംഭവങ്ങളെയും വ്യക്തികളെയും വളച്ചൊടിക്കാനിടയാക്കുന്നു. ഈ പ്രക്രിയയുടെ ഒരുപക്ഷേ ഏറ്റവും വലിയ ഇരയായിരിക്കും ഡോക്ടര്‍ അംബേദ്കര്‍.
വര്‍ത്തമാനകാല കാഴ്ചപ്പാടുകളുടെ സൗകര്യമനുസരിച്ചാവും നമ്മിലധികം പേരും അദ്ദേഹത്തിന്റെ തത്വചിന്തയും പ്രവര്‍ത്തനങ്ങളും വിലയിരുത്തുക. അംബേദ്കറെ സമഗ്രമായ കാഴ്ചപ്പാടില്‍ കാണാനുള്ള നമ്മുടെ കഴിവുകേടുകൊണ്ടാണ് അദ്ദേഹം ഒരു ദളിത് വിഗ്രഹമാക്കപ്പെടുന്നത്. ഇത് ശരിയല്ല. അദ്ദേഹത്തിന്റെ വ്യക്തിത്വം വളരെ വലുതും ഐതിഹാസികവുമായിരുന്നു. ‘രാഷ്ട്ര നിര്‍മാണം’ എന്ന ഒറ്റവാക്കില്‍ അദ്ദേഹത്തിന്റെ ദൗത്യത്തെ വിശേഷിപ്പിക്കാം.
ഒരു രാഷ്ട്രത്തിന് രൂപംനല്കുന്ന നാഗരികതയ്ക്ക് സാമൂഹ്യ-സാംസ്കാരികമായ കലാപങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. രാഷ്ട്രിനിര്മാണ പ്രക്രിയയില്‍ ഭൂതകാല മഹിമയും പൈതൃകവും മാത്രമല്ല, ഇതോടൊപ്പം ദുരന്തപൂര്ണവും നിര്‍ഭാഗ്യകരവുമായ സ്ഥിതിവിശേഷങ്ങളും ചരിത്രം കൊണ്ടുവരുന്നു.
ഈ സ്ഥിതിവിശേഷങ്ങളെ സ്വാംശീകരിക്കാനുള്ള നമ്മുടെ ശേഷിയെ ആശ്രയിച്ചാണ് ഒരു നാഗരികത സജീവമായി നിലനില്ക്കുക. ഡോക്ടര്‍ അംബേദ്കര്‍ സാമൂഹ്യമാറ്റത്തിനുവേണ്ടി നിലകൊണ്ട പോരാളിയുമായിരുന്നു. ഹിന്ദുസമൂഹത്തിലെ അസമത്വത്തെ നാഗരികമായ വിടവിന്റെ പ്രതീകമായാണ് അദ്ദേഹം കണ്ടത്.
ഈ അപൂര്‍ണത ഇല്ലാതാക്കാന്‍ അദ്ദേഹം സ്വജീവിതം സമര്‍പ്പിക്കുകയും ചെയ്തു. മറ്റ് പലരും ഇതേക്കുറിച്ച് ചിന്തിക്കുകയും ജാതീയമായ ഈ അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഡോ.അംബേദ്കര്‍ അവരെ ‘പരിചാരിക’ മാര്‍ എന്ന് ശരിയായ തന്നെ വിളിക്കുകയും ചൂഷണം ചെയ്യപ്പെടുന്ന ദളിതുകളുടെ ‘മാതാവ്’ താനാണെന്ന് കരുതുകയും ചെയ്തു.
അംബേദ്കറുടെ രാഷ്ട്രീയ ചിന്തയില്‍ ശത്രുതയ്ക്കോ വെറുപ്പിനോ സ്ഥാനമുണ്ടായിരുന്നില്ല. ഹിന്ദുസമൂഹത്തിലെ ഭിന്നതകള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും പൈശാചികതകള്ക്കുമെതിരെയാണ് അദ്ദേഹം പോരാടിയത്. ഹിന്ദുസമൂഹത്തിനും നാഗരികതയ്ക്കുമെതിരെയല്ല.
ഭാരതത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും അടിസ്ഥാനം സംസ്കാരമാണെന്നും മറ്റ് മാറ്റങ്ങളുടെയും പ്രധാന സ്രോതസ്സ് അതാണെന്നും അംബ്ദേകര്ക്ക് തികഞ്ഞ ബോധമുണ്ടായിരുന്നു.
രാഷ്ട്രീയ വിപ്ലവങ്ങള്‍ക്ക് മുന്നോടിയായി സാമൂഹ്യ സാംസ്കാരിക വിപ്ലവങ്ങള്‍ വേണമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതിന് മതിയായ സൂചനയാണ്. ചന്ദ്രഗുപ്തന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് മുമ്പ് ശ്രീബുദ്ധന്റെ നേതൃത്വത്തിലുണ്ടായ സാമൂഹ്യ-സാംസ്കാരിക വിപ്ലവവും ഛത്രപതി ശിവാജിക്കുമുമ്പുണ്ടായ ഭക്തിപ്രസ്ഥാനവും ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അംബേദ്കറെപ്പോലെ ആര്‍എസ്എസ് സ്ഥാപകനായ ഡോ.ഹെഡ്ഗേവാറും സാമൂഹ്യ സാംസ്കാരിക മാറ്റത്തിലാണ് ശ്രദ്ധയൂന്നിയത്. സാമൂഹ്യ-സാംസ്കാരിക മാറ്റത്തിന് മാത്രമേ വ്യക്തിഗത, സാമൂഹ്യ, ദേശീയ അവബോധത്തെ സ്വാധീനിക്കാവുകയുള്ളൂവെന്നും ദേശീയ ജീവിതത്തില്‍ ഭാവാത്മകമായ മാറ്റം കൊണ്ടുവരാനാവുകയുള്ളൂവെന്നും ഇരുവരും വിശ്വസിച്ചു. ഡോക്ടര്‍ ഹെഡ്ഗേവാര്‍ ‘ഒരൊറ്റ ജനത’ എന്ന വിശ്വാസപ്രമാണത്തിലൂടെ കാതലായ ദേശീയപ്രശ്നത്തിന്റെ കാര്യത്തില്‍ സമത്വത്തെക്കുറിച്ചും പൊതു സമീപനത്തെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു.
ഇക്കാരണത്താല്‍ ആര്‍എസ്എസ് മാറ്റം കൊണ്ടുവരുമെന്ന് അംബേദ്കര്‍ വിശ്വസിച്ചു. സാമൂഹ്യ-സാംസ്കാരിക മാറ്റത്തിനുശേഷം മാത്രം പൊതുസമീപനവും സമത്വവും കൊണ്ടുവരാന്‍ രാഷ്ട്രീയം ആയുധമാക്കാന്‍ ആഗ്രഹിച്ചതിലൂടെ ആര്‍എസ്എസിനോടും അംബേദ്കറിന് ഒരു സ്വാഭാവിക ആദരവ് ഉണ്ടായിരുന്നുവെന്നാണ് കരുതേണ്ടത്. രാഷ്ട്രീയ ഐക്യവും സാമൂഹ്യസമത്വവും പ്രഖ്യാപിക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ അത് ദേശീയജീവിതത്തില്‍ വ്യാപിപ്പിക്കുക ശ്രമകരമായ ദൗത്യമാണെന്നും അംബേദ്കറിനും ഗാന്ധിജിക്കും നന്നായി അറിയാമായിരുന്നു.
1920 കളിലും ’30കളിലും നിരവധിയാളുകള്‍ സാമൂഹ്യസമത്വത്തിന്റെ കൊടിക്കൂറ ഉയര്‍ത്തുകയുണ്ടായി. എന്നാല്‍ ഇത്തരം പുരോഗമന ശബ്ദങ്ങള്‍ പ്രമേയങ്ങളിലും പ്രസംഗങ്ങളിലുമൊതുങ്ങി. നേരെമറിച്ച്, ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ആഗ്രഹിച്ച ഫലം തരുമെന്ന് സ്വന്തം സമീപനത്തിലൂടെ ഡോ.ഹെഡ്ഗേവാര്‍ തെളിയിച്ചു. ആര്‍എസ്എസ് ശിബിരത്തില്‍ ജാതിയുടെ സമ്പൂര്‍ണമായ അഭാവംകണ്ട് ആശ്ചര്യപ്പെട്ട ഗാന്ധിജിയും അംബ്ദേകറും ഡോ.ഹെഡ്ഗേവാറിന്റെയും അദ്ദേഹത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ആരാധകരായി മാറി.
സമത്വം സിദ്ധാന്തവത്കരിക്കുന്നതിനെക്കാള് വളരെയേറെ പ്രധാനപ്പെട്ടതാണ് അത് ജീവിതത്തില്‍ ആചരിക്കുന്നതെന്ന് സ്വന്തം പത്രമായ മൂകനായകില് അംബ്ദേകര്‍ എഴുതുകയുണ്ടായി.
ഒരൊറ്റ രാഷ്ട്രം ഒരൊറ്റ ജനത എന്നതിന് തടസ്സമായ തിന്മകളെല്ലാം ഇല്ലാതാകണമെന്നത് അംബേദ്കറുടെ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈ ലക്ഷ്യപൂര്ത്തിയ്ക്കുള്ള ഏറ്റവും വലിയ തടസ്സം അസ്പൃശ്യതയായിരുന്നു. ഇക്കാരണത്താല്‍ സാമൂഹ്യസമത്വം കൈവരിക്കാന്‍ 1920-1930 കാലയളവില്‍ സത്യഗ്രഹം നടത്താനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. 1920 ല്‍ സ്ഥാപിതമായ ‘മൂകനായകി’ലൂടെ അദ്ദേഹം സാമൂഹ്യമാറ്റത്തിനുള്ള പശ്ചാത്തലം സൃഷ്ടിച്ചു.
പക്ഷേ ഇതോടൊപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജാതിവിഭാഗങ്ങളെ സ്വാതന്ത്ര്യപ്രക്ഷോഭത്തിലേയ്ക്ക് കൊണ്ടുവരാനും അദ്ദേഹം ശ്രമിച്ചു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ സാമൂഹ്യ-സാംസ്കാരിക വിവേചനങ്ങള്‍ അനുഭവിച്ചിരുന്ന ഈ ജനവിഭാഗങ്ങള്‍ രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ ഭാഗമായില്ല.
മഹതില്‍ വെള്ളത്തിനുവേണ്ടിയും നാസിക്കിലും പൂനെയിലും ക്ഷേത്രപ്രവേശനത്തിനുവേണ്ടിയും അംബ്ദേകര്‍ നടത്തിയ സത്യഗ്രഹങ്ങള്‍ സാമൂഹ്യ-സാംസ്കാരിക പരിവര്‍ത്തനം സംബന്ധിച്ച അദ്ദേഹത്തിന്റെ തത്വശാസ്ത്രം പ്രതിഫലിപ്പിക്കുന്നതാണ്. അംബേദ്കറുടെ രാഷ്ട്രീയചിന്തയില്‍ ശത്രുതയ്ക്കും വെറുപ്പിനും യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. ഭാരതീയമായ നാഗരികതയും ദേശീയതയും പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യം.
അക്കാലത്ത് ദളിതുകളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും വിഘടനവാദത്തിനും അക്രമത്തിനും പ്രേരിപ്പിച്ചിരുന്ന ഭാരതവിരുദ്ധ മനോഭാവത്തിന് ഇതൊരു കനത്ത അടിയായിരുന്നു.ഏത് രാഷ്ട്രത്തിന്റെയും ഏറ്റവും വലിയ ഭീഷണി വൈദേശികമെന്നതിനേക്കാള് ആഭ്യന്തരമാണെന്ന് അംബേദ്കറിന് നന്നായറിയാമായിരുന്നു. ഭരണഘടനാ നിര്‍മാണസഭയില്‍ 1950 ജനുവരി 26 ന് അദ്ദേഹം ഒരു ചോദ്യമുന്നയിക്കുകയുണ്ടായി. നാം ഒരു റിപ്പബ്ലിക്കാവും. പക്ഷെ നമ്മുടെ സ്വതന്ത്ര്യത്തിന് എന്തുസംഭവിക്കും എന്നതായിരുന്നു ആ ചോദ്യം.
മുന്‍കാലങ്ങളില്‍ നമുക്ക് സ്വാതന്ത്ര്യം നഷ്ടമായിട്ടുള്ളത് ആഭ്യന്തര ദൗര്ബല്യങ്ങള്കൊണ്ടായിരുന്നുവെന്ന് ചരിത്രത്തിലേക്ക് കണ്ണോടിച്ചുകൊണ്ട് അദ്ദേഹം ഭരണഘടനാ നിര്‍മാണസഭയിലെ അംഗങ്ങളെ ഓര്‍മിപ്പിച്ചു. ഇത് വീണ്ടും സംഭവിക്കാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷംമൂലം ജയചന്ദ്രന് എന്ന രാജാവ് രാജ്യത്തെ വഞ്ചിച്ച കാര്യം അംബ്ദേകര്‍ നമ്മെ ഓര്‍മപ്പെടുത്തിയതായി ”രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രനിര്മാണത്തെക്കുറിച്ചുമുളള അംബേദ്കറുടെ ആശയങ്ങള്‍” എന്ന പ്രബന്ധത്തില്‍ പ്രൊഫ.വിവേക് കുമാര്‍ പറയുന്നുണ്ട്.
ജയചന്ദ്രനെപ്പോലുള്ളവര്‍ അധികാരസ്ഥാനങ്ങളില്‍ എത്തുന്നതിലായിരുന്നു അംബേദ്കറുടെ ആശങ്ക. ഇതുസംബന്ധിച്ച് ആത്മപരിശോധനയ്ക് തയ്യാറാവണമെന്നാണ് ഭരണഘടനാ നിര്‍മാണ സഭയിലൂടെ മുഴുവന്‍ രാഷ്ട്രത്തേയും അംബേദ്കര്‍ ആഹ്വാനം ചെയ്തത്. അദ്ദേഹം രാഷ്ട്രത്തിന്റെ നിസ്വാര്‍ത്ഥ സേവകനായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വം, കാര്യശേഷി, കഠിനപ്രയത്നം എന്നിവ ഭരണഘടനാ നിര്‍മാണസഭയിലെ എല്ലാവര്ക്കും ബോധ്യപ്പെട്ടിരുന്നു.
ഭരണഘടനാ നിര്‍മാണസഭയുടെ അദ്ധ്യക്ഷനെന്ന നിലയില്‍ അംബേദ്കറുടെ പ്രാധാന്യം സഭയില്‍ പ്രമുഖ അംഗമായിരുന്ന ടി.ടി.കൃഷ്ണമാചാരി ഉയര്ത്തുക്കാട്ടുന്നുണ്ട്.
കൃഷ്ണമാചാരിയുടെ വാക്കുകള്‍ രാഷ്ട്രനിര്‍മാണത്തില്‍ അംബേദ്കറുടെ പങ്കാളിത്തവും സമര്‍പ്പണവും സംക്ഷിപ്തമായി വിവരിക്കുന്നു. ഇതിന് നാം അംബേദ്കറോട് കടപ്പെട്ടിരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഭരണഘടനാ നിര്‍മാണപ്രക്രിയയില്‍ ഒതുക്കുന്നത് നന്ദികേടായിരിക്കും. അംബേദ്കര്‍ ഒരു പേരുമാത്രമല്ല, ഒരു സന്ദേശമാണ്. ഈ സന്ദേശമാണ് അസ്പൃശ്യത ഒരു ജീവന്മരണ പ്രശ്നമാക്കി മാറ്റിയത്. സാമൂഹ്യഐക്യത്തിനുവേണ്ടി യാഥാസ്ഥിതിക ശക്തികളോടും പ്രതിലോമശക്തികളോടും പോരടിക്കുകയെന്നതാണ് മറ്റൊരു സന്ദേശം.
സമ്പൂര്‍ണ ഹിന്ദുസമൂഹത്തിനുംവേണ്ടി ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സമര്‍പ്പണമനോഭാവമുള്ള വ്യക്തികളുടെ സംഘടനയ്ക്കും അംബേദ്കര്‍ ഒരു സന്ദേശമാണ്. ”ഒരു കിണര്‍, ഒരു ക്ഷേത്രം, ഒരു ശ്മശാനം” എന്ന ആര്‍എസ്എസിന്റെ ആഹ്വാനം ഡോ.അംബേദ്കര്‍, ഗാന്ധിജി, ഡോ.ഹെഡ്ഗേവാര്‍ എന്നിവരുടെ ദര്‍ശനങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള സാധ്യത തുറന്നിരിക്കുകയാണ്.
മുന്‍കാലങ്ങളില്‍ അസ്പൃശ്യതയുടെ പ്രശ്നം പ്രതീകാത്മകമായാണ് നേരിട്ടതെന്ന് അംബ്ദേകര്‍ വിശ്വസിച്ചു. അതിനാല്‍ സാമൂഹ്യവിപ്ലവത്തിന്റെ പ്രശ്നമെന്നതിനുപരി രാഷ്ട്രീയേതര പ്രശ്നമായി അത് മാറേണ്ടതുണ്ട്. 1920 കളില്‍ തിലക് സ്വരാജ് ഫണ്ടെന്ന പേരില്‍ കോണ്‍ഗ്രസ് സ്വരൂപിച്ച ഒരുകോടി മുപ്പതുലക്ഷം രൂപയില്‍ വെറും ഏഴായിരം രൂപ മാത്രമാണ് അസ്പൃശ്യരുടെ ഉന്നമനത്തിനായി ചെലവഴിച്ചതെന്ന് ഇക്കാര്യം വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രതീകാത്മകമായ പരിപാടികള്‍ക്കു പകരം ഫലപ്രദമായ സാമൂഹ്യമാറ്റത്തിനായാണ് നാം ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സാമൂഹ്യമാറ്റത്തിനുവേണ്ടിയാണ് മൂകനായക് പ്രസിദ്ധീകരിച്ചുകൊണ്ട് തന്റെ അവസാനകാലത്തും അംബേദ്കര്‍ യാത്രയാരംഭിച്ചത്. വാക്കിലും പ്രവൃത്തിയിലും ശരിയായ ഒരു ദേശീയനേതാവായിരുന്ന അംബേദ്കര്‍ അക്ഷരാര്‍ത്ഥത്തില്‍ സാമൂഹ്യസമത്വവും സമരസതയും കൊണ്ടുവരാന്‍ അശ്രാന്തമായി പരിശ്രമിച്ച ഒരു നേതാവുമായിരുന്നു.
(ഇന്ത്യന്‍ പോളിസി ഫൗണ്ടേഷന്
ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: