അവരെല്ലാം ഗീതയെ മാതൃസ്ഥാനത്തും ഗുരുസ്ഥാനത്തും പ്രതിഷ്ഠിച്ചു. ഗീതാസന്ദേശത്തിന്റെ സമഗ്രതയെക്കുറിച്ചും സമ്പൂര്‍ണ മാനവദര്‍ശനമെന്ന ഗീതയുടെ അസ്തിത്വത്തെക്കുറിച്ചും അവര്‍ക്കാര്‍ക്കും സംശയമുണ്ടായിരുന്നില്ല.
മതവിശ്വാസത്തിന്റെ തുലാസ്സിലിട്ട് തൂക്കം നിര്‍ണയിക്കേണ്ട ഒന്നായി ഗീതയെ അവരാരും കണ്ടതുമില്ല. അതേസമയം ഭഗവദ്ഗീത പലതലങ്ങളില്‍ വിമര്ശനവിധേയമായിട്ടുണ്ടുതാനും. ഗീത ദേശീയഗ്രന്ഥമായി അവരോധിക്കപ്പെടണമെന്ന അഭിപ്രായത്തിന് ശക്തിയും ജനപിന്തുണയും കൂടിവരുന്ന ഇക്കാലത്ത് അത്തരം വിമര്‍ശനങ്ങള്‍ അസഹിഷ്ണുത നിറഞ്ഞ എതിര്‍പ്പിന്റെ രൂപഭാവങ്ങള്‍ കൈവരിക്കുന്നുണ്ടെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
‘സംഘപരിവാര്‍’ രോഗം കാര്യമായി പിടികൂടിയവരാണ് അത്തരക്കാരില്‍ ഏതാണ്ട് മുഴുവനും. സാഹിത്യ അക്കാദമിയുടെ സാരഥ്യം വഹിക്കുന്ന മാന്യനില്നിന്ന് ഈയടുത്തുണ്ടായ വിചിത്രമായ വെളിപാടുകളാണ് അവയില്‍ ഒടുവിലത്തേത്.
കേവലം ‘യുദ്ധവെറിയുടെ ആവിഷ്കാരമാണ് ഭഗവദ്ഗീത’യെന്നാണ് പെരുമ്പടവം ശ്രീധരന്റെ അഭിപ്രായം. യുദ്ധോത്സുകത വളര്‍ത്തുന്ന മതഗ്രന്ഥമെന്നതിനപ്പുറം വലിയ മഹത്വമൊന്നും ഗീതയ്ക്കില്ലെന്ന് പ്രഖ്യാപിച്ചുകളഞ്ഞ പെരുമ്പടവം മതാധിഷ്ഠിതമായി വ്യാഖ്യാനിക്കപ്പെടുന്ന ഗീതയിലൂടെ സൃഷ്ടിക്കപ്പെടുന്നത് ഫാസിസ്റ്റ് മനോഭാവമാണെന്നും പറഞ്ഞുവെച്ചു. അധഃസ്ഥിതരുടെ വ്യക്തിത്വത്തെ നിഷേധിക്കുന്ന ഗീത, പാര്ശ്വവല്ക്കരിക്കപ്പെടുന്നവര് അതിനര്ഹര്തന്നെയെന്ന് സ്ഥാപിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു അദ്ദേഹം.
ഇക്കാരണങ്ങള്‍കൊണ്ട് ഭഗവദ്ഗീത ദേശീയഗ്രന്ഥമാക്കാനുള്ള ശ്രമത്തെ ചെറുക്കണമെന്ന ആഹ്വാനവും ഒരു പൊതുവേദിയിലെ പ്രഭാഷണത്തിലൂടെ പെരുമ്പടവം പുറപ്പെടുവിച്ചു. പത്രവാര്‍ത്ത വന്നപ്പോള്‍, സാഹിത്യവിശാരദനായ പെരുമ്പടവം ഇങ്ങനെയൊക്കെ പറയുമോ എന്ന ആശങ്ക തോന്നി. ഫോണില്‍ ചിലര്‍ അദ്ദേഹവുമായി ബന്ധപ്പെട്ടു. അങ്ങനെ ഉദ്ദേശിച്ചില്ല, ഇങ്ങനെ ചിന്തിച്ചില്ല, മാധ്യമക്കാര് വളച്ചൊടിച്ചു എന്നൊക്കെയുള്ള പതിവ് ശീലുകള്‍ ഉരുവിട്ട അദ്ദേഹം, പക്ഷേ, ഗീത മതഗ്രന്ഥംതന്നെയെന്നും ദേശീയഗ്രന്ഥമാക്കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും ദൃഢമായിത്തന്നെ പറഞ്ഞു.
അതങ്ങനെ തന്നെ വേണം! കാരണം, അമ്മയെപ്പോലെ കരുതി ആദരവോടെ കയ്യിലേന്തി നടന്ന മഹാപുരുഷന്റെ അനുയായിവൃന്ദങ്ങളില്പ്പെട്ട പ്രമുഖനാണ് പെരുമ്പടം ശ്രീധരന്. ഏതായാലും ‘ഉദരനിമിത്തം’ എന്ന് അദ്ദേഹത്തെപ്പോലൊരാളെക്കുറിച്ച് പറയാനുള്ള സാഹസത്തിന് മുതിരുന്നില്ല.
ഭഗവദ്ഗീത ഉയര്‍ത്തുന്ന സന്ദേശം ആദ്യമായി അര്‍ജുനനല്ല ഭഗവാന് പകര്ന്നുനല്കുന്നത്.
‘ഇമം വിവസ്വതേ യോഗം
പ്രോക്തവാനഹമവ്യയം
വിവസ്വാന് മനവേ പ്രാഹ
മനുരിക്ഷ്വാകുവേളബ്രവീത്.”
(ഭഗവദ്ഗീത 4-1)
ഈ യോഗം അവ്യയമാണ്. വ്യവച്ഛേദിക്കാന്‍ സാധിക്കാത്തതാണ്. നാശമില്ലാത്തതാണ്. ഞാന്‍ വിവസ്വാനും (സൂര്യഭഗവാന്) വിവസ്വാന് മനുവിനും മനു ഇക്ഷ്വാകുവിനും ഇത് മുന്‍പേ ഉപദേശിച്ചിട്ടുണ്ടെന്ന് ഭഗവാന് വെളിപ്പെടുത്തുന്നു. ജ്ഞാനകര്‍മ സന്യാസയോഗമെന്ന നാലാമധ്യായത്തില് ഗീതയുടെ ചരിത്രം അനാവരണം ചെയ്യപ്പെടുന്നുണ്ട്. ക്ഷത്രിയര്‍ക്കാണ് ഗീത ഉപദേശിക്കപ്പെട്ടത്. (ക്ഷത്രിയധര്മം ദേശരക്ഷയും ധര്മരക്ഷയുമാണെന്നോര്ക്കുക.)
ഗീതാസന്ദേശം വിവസ്വാനില്നിന്ന് മനുഷ്യപിതാവായ മനുവിലേക്കും മനുവില്‍നിന്ന് ഇക്ഷ്വാകുവിലേക്കും വ്യാപിക്കുന്നു. വ്യാഖ്യാനങ്ങളിലൂടെ മൂല്യച്യുതി സംഭവിച്ചുപോയ ഗീതാതത്വം കാലപ്രവാഹത്തില്‍ തകര്‍ക്കപ്പെടുന്നു. (പെരുമ്പടവം പ്രതിനിധാനം ചെയ്യുന്ന വിഭാഗം എന്നും ഭൂമുഖത്തുണ്ട്) ഈ സന്ദര്‍ഭത്തിലാണ് ആ പ്രമാണങ്ങള്‍ അര്‍ജുനനില്‍ക്കൂടി വീണ്ടും മനുഷ്യരാശിയിലെത്തിക്കാന് ഭഗവാന് നിശ്ചയിക്കുന്നത്.
അങ്ങയെക്കാള്‍ മുന്‍പ് ജന്മംകൊണ്ട വിവസ്വാന് അങ്ങിത് ഉപദേശിച്ചു എന്ന് എങ്ങനെ പറയുന്നു എന്ന ചോദ്യമുന്നയിച്ച അര്ജുനന് ആദ്യനും നിരപേക്ഷനും അച്യുതനും തുടക്കമില്ലാത്തവനും ഏറ്റവും പ്രായംകൂടിയവനും എന്നാല്‍ യൗവനയുക്തനും ആണ് താനെന്ന മറുപടിയാണ് ഭഗവാന് നല്‍കുന്നത്. എവിടെയൊക്കെ ധര്മാചരണത്തിന് ക്ഷയം സംഭവിക്കുന്നുവോ, എവിടെയെല്ലാം അധര്‍മം തഴച്ചുവളരുന്നുവോ അവിടെ ഞാന്‍ അവതരിച്ചുകൊണ്ടായിരിക്കും എന്നുകൂടി ബോധ്യപ്പെടുത്തുന്നു ഭഗവാന്. ധര്‍മസംരക്ഷണത്തിനായി അവതാരംകൊണ്ട ശ്രീകൃഷ്ണന്, അധര്‍മത്തിനെതിരെ പടയൊരുക്കവുമായി യുദ്ധക്കളത്തിലെത്തി തളര്‍ന്നുപോയ അര്‍ജുനനെ യുദ്ധോത്സുകനാക്കുകയല്ലാതെ മറ്റെന്തു ചെയ്യണം? കുരുക്ഷേത്രഭൂമിയില്‍ പകിടകളിക്കാനാവശ്യപ്പെടില്ലല്ലോ!
എല്ലാവരും യുദ്ധംചെയ്യേണ്ടവരാണെന്നോ ആരും യുദ്ധംചെയ്യരുതെന്നോ ഗീത പറയുന്നില്ല. ഭഗവാന് നിഷ്കര്‍ഷിക്കുന്നത് എല്ലാവരും സ്വധര്‍മം അനുഷ്ഠിക്കണമെന്ന് മാത്രമാണ്. യുദ്ധം സ്വധര്‍മമായി വരുന്നവര്‍ അത്യാവശ്യമായി വരുന്ന സ്ഥലത്തും അനിവാര്യമാകുന്ന കാലത്തും യുദ്ധം ചെയ്യുകതന്നെ വേണം. അര്‍ജുനനെന്ന ക്ഷത്രിയന്റെ സ്വധര്‍മം യുദ്ധമാണ്. സ്വധര്‍മാനുഷ്ഠാനം ശ്രേയസ്കരമാണ്. അതല്ലാതെ ഒളിച്ചോടുന്നത് അപമാനകരമാണെന്നും വളച്ചുകെട്ടില്ലാതെ ഗീത പറയുന്നു.
രാജ്യാതിര്‍ത്തി കാക്കാന്‍ നിയോഗിക്കപ്പെടുന്ന പട്ടാളക്കാര്‍ ആവശ്യമായിവരുന്ന ഘട്ടങ്ങളില്‍, സ്ഥലങ്ങളില്‍ യുദ്ധംചെയ്യുന്നില്ലെങ്കില് എന്താകും അവസ്ഥ? ഹിമസാനുക്കളില്‍ അത്യാധുനിക ആയുധങ്ങളേന്തി ജാഗരൂകരായി കഴിയുന്നവരോട് വൃക്ഷച്ചുവട്ടിലും ഗുഹാന്തരങ്ങളിലും ചെന്ന് തപസ്സിരിക്കാന്‍ പറയാമോ? കാര്‍ഗില്‍ മേഖലയില്‍ പാക്സൈന്യം കടന്നുകയറിയപ്പോള്‍ നമ്മുടെ ജവാന്മാര് നാമജപവുമായി ഇരുന്നു എന്നു സങ്കല്‍പ്പിക്കുക. സാധിക്കുമോ അങ്ങനെയൊന്ന്? പട്ടാളക്കാര്‍ക്ക് യുദ്ധം സ്വധര്‍മമാണ്. അതില്‍ ഹിംസയുടെ പ്രശ്നം ഉദിക്കുന്നില്ല. മാത്രമല്ല, ഭയാനകമായ ഹിംസയില്‍നിന്ന് രാഷ്ട്രത്തെ രക്ഷപ്പെടുത്താനുള്ള ഉപാധിയാണിത്. ധര്മസംരക്ഷണത്തിനുപയോഗിക്കുന്ന അസ്ത്രം ധാര്മികമെന്നത്രെ ഗീത ഉദ്ഘോഷിക്കുന്നത്.
സമൂഹം ശ്രേയസ് കൈവരിക്കേണ്ടത് സ്വാര്‍ത്ഥപ്രേരിതമായ മനോവൈകല്യങ്ങള്‍ മൂലമുണ്ടാകുന്ന സംഘര്‍ഷത്തിലൂടെ ഉരുത്തിരിയുന്ന കലാപങ്ങളിലൂടെയല്ലെന്നും ഗീത വ്യക്തമായിത്തന്നെ ബോധ്യപ്പെടുത്തുന്നുണ്ട്. പരസ്പരപോഷണത്തിലൂടെയാണ് പരമമായ ശ്രേയസ് കൈവരിക്കേണ്ടത്. വ്യക്തികള്‍ക്ക് നിശ്ചയിക്കപ്പെടുന്ന ധര്‍മം അനുഷ്ഠിക്കപ്പെടണമെന്നതുപോലെ തന്നെ വ്യക്തികള്‍ ചേര്ന്നുരൂപപ്പെടുന്ന സമൂഹത്തിനും ധര്‍മാനുഷ്ഠാനം നിര്‍ബന്ധമാണ്. സമൂഹത്തിന്റെ സാമാന്യധര്‍മം പരസ്പരപോഷണമാണ്, സഹവര്‍ത്തിത്വവും സഹകരണവുമാണ്.
യുദ്ധമെന്നത് ഒരപവാദമായി സംഭവിക്കുന്നതാണ്. അക്രമവാസനയുടെയും ആസുരികതയുടെയും അന്ധത നടമാടുമ്പോള്‍, അധര്‍മത്തിന്റെ മൂര്‍ത്തികള്‍ അനിഷേധ്യരായി വിലസുമ്പോള്‍ യുദ്ധമെന്ന അപവാദം അനിവാര്യമായിത്തീരും. സമന്വയത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും അതുവഴി അഹിംസയുടെയും മഹത്വം ഊന്നിപ്പറയുന്ന ഗീത ധര്‍മയുദ്ധത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നത് ഇതുകൊണ്ടാണ്. യുദ്ധമൊഴിവാക്കാന്‍ സ്വയം അപമാനം സഹിച്ചുകൊണ്ടുപോലും ഭഗവാന് ശ്രമിച്ചത് ‘യുദ്ധോത്സുകവ്യാഖ്യാന’വാദികള്‍ കാണാതെ പോകരുത്. അധര്‍മത്തിന് കീഴടങ്ങുകയും വഴിപ്പെടുകയും ചെയ്യുന്ന ഭീരുത്വത്തെക്കാള്‍ ശ്രേഷ്ഠം അധര്‍മത്തിനുമേല്‍ വിജയംവരിക്കുകയോ വേണ്ടിവന്നാല്‍ പോരാടി മരിക്കുകയോ ചെയ്യുകയാണ്.
ധര്മാധര്മ വിവേചനം ഇവിടെ സുപ്രധാനമാണ്. സമാജജീവിതത്തിന് കരുത്തുപകര്‍ന്ന് അതിനെ ഏതവസ്ഥയിലും താങ്ങിനിര്‍ത്തി ഭദ്രതയോടെയും സുഖസമ്പന്നമായും മൂല്യാധിഷ്ഠിതമായും ലക്ഷ്യോന്മുഖമായും മുന്നോട്ടുകൊണ്ടുപോകുന്നതെന്തോ അതാണ് ധര്‍മം. അതിനുവിരുദ്ധമായതെല്ലാം അധര്‍മവും. ധര്മാനുഷ്ഠാനമെന്ന പവിത്രകര്മത്തെയാണ് ഗീതയിലൂടെ ഭഗവാന് ലോകസംഗ്രഹം എന്ന് വ്യാഖ്യാനിക്കുന്നത്. സമൂഹത്തിലുള്ള ഓരോരുത്തരും ലോകസംഗ്രഹത്തിനായി സ്വധര്‍മം അനുഷ്ഠിക്കണമെന്ന് ‘കര്‍മയോഗ’ത്തിലൂടെ ഭഗവാന് ഓര്‍മപ്പെടുത്തുന്നു.
രണഭൂമിയില്‍ തളര്‍ന്നുപോയ അര്ജ്ജുനന് സ്വധര്‍മം വിസ്മരിക്കുന്ന അവസ്ഥയിലായി. അര്‍ജ്ജുനനെ ബാധിച്ചത് ഒരു സാധാരണ അവസ്ഥയുമല്ല. ഒരുതരം കോംപ്ലക്സ് എന്നതിനെ വിളിക്കാം. ക്ഷാത്രവീര്യത്തിന്റെ പൂര്‍ണതയായിരുന്നു അര്ജ്ജുനന്. എന്നിട്ടും പതറിപ്പോയി. ഒന്നുമറിയാത്തവനും അനുഭവിക്കാത്തവനുമായിരുന്നില്ല പാര്ത്ഥന്. എല്ലാം അറിഞ്ഞും അനുഭവിച്ചും തന്നെയാണ് ജീവിതവഴികള്‍ താണ്ടിയത്.
പരീക്ഷണങ്ങളുടെ തീക്ഷ്ണതയിലൂടെ വികസിച്ചുവന്ന വ്യക്തിത്വം. യുദ്ധക്കളത്തിലെത്തുംവരെ ആ പോരാളിക്ക് ആശയക്കുഴപ്പങ്ങളുണ്ടായിരുന്നില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം അര്ജുനനില് മാറ്റമുണ്ടാക്കി. ആ മാറ്റം ലോകഹിതകാരിയായിരുന്നില്ല. അര്‍ജുനനെ ബാധിച്ച ദൗര്‍ബല്യത്തിന് നിമിത്തമായ സാഹചര്യങ്ങളെ യഥാവിധി വിശകലനം ചെയ്ത് അവയെ മറികടക്കാനുള്ള മാനസികാവസ്ഥ സൃഷ്ടിക്കുകയായിരുന്നു ഭഗവാന്.
ഉപനിഷത്തുക്കളുടെ സാരസര്‍വസ്വമാണ് ഭഗവദ്ഗീത. അര്‍ജുനനാകുന്ന കിടാവിനെ നിമിത്തമാക്കി ഗോപാലനന്ദനന്‍ ഉപനിഷത്താകുന്ന ഗോമാതാവില്‍ നിന്ന് കറന്നെടുത്ത അമൃതതുല്യമായ പാല്. കുരുക്ഷേത്ര യുദ്ധത്തിനുമെത്രയോ മുമ്പ് ഇതുണ്ടായി. മാനവധര്മമാണ് പ്രതിപാദ്യവിഷയം. കാലാതീതമായ മാനവധര്‍മത്തിന്റെ യുഗാനുസാരിയായ ആഖ്യാനമാണ് ഗീതയെന്ന് പണ്ഡിതന്മാര് സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യകുലം നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാമുള്ള ഉത്തരമായി ഗീതയെ സ്വീകരിക്കാം. മനുഷ്യര്‍ നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ എപ്പോഴും സമാനമാണ്. ജാതിയും മതവും ദേശവും കാലവും ഭൗതികസാഹചര്യങ്ങളിലെ ഗതിവിഗതികളും പ്രശ്നങ്ങളുടെ അടിസ്ഥാനസ്വഭാവത്തെ ബാധിക്കുന്നില്ല. അതുകൊണ്ടുതന്നെ അവയ്ക്കുള്ള ഉത്തരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ദാര്ശനികഗ്രന്ഥത്തെയും മതിലുകള്‍ക്കുള്ളില്‍ ഒരുക്കിനിര്ത്താനാവില്ല.
അയ്യായിരം വര്‍ഷം മുമ്പുടലെടുത്ത ഗീതയെ അന്നത്തെ സമൂഹത്തിന്റെ പിന്മുറക്കാരനായ ഇന്നത്തെ ഹിന്ദു എന്നറിയപ്പെടുന്ന ജനസഞ്ചയം അവരുടെ അടിസ്ഥാനഗ്രന്ഥമായി നെഞ്ചേറ്റുന്നത് സാങ്കേതികം മാത്രമാണ്,സ്വഭാവികവും. അതുകൊണ്ട് അത് മതഗ്രന്ഥമാകുന്നില്ല. ഹിന്ദുക്കളെന്ന് വിവക്ഷിക്കപ്പെടുന്നവര്ക്കുള്ള അത്രതന്നെ അവകാശം മറ്റുള്ളവര്‍ക്കും ഗീതയുടെമേലുണ്ട്. ‘ദേശീയം’ എന്ന വാക്കിന്റെ വ്യാഖ്യാന വിശേഷങ്ങളിലേക്ക് ഊളിയിടുന്നവര്‍ ഇക്കാര്യം ഓര്‍ത്താല്‍ നന്ന്. ഗീതക്ക് സര്‍വഥാ യോജിക്കുന്ന പരിവേഷം ‘ദേശീയം’ തന്നെയാണ്.
വര്‍ത്തമാനകാല കേരളീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ക്കൂടി ഗീത വായിക്കപ്പെടണം. സങ്കീര്‍ണതകളുടെ കൂത്തരങ്ങായി മാറിക്കൊണ്ടിരിക്കുന്ന വെള്ളരിക്കാ പട്ടണമാണിന്ന് കേരളം. എന്നിട്ടും മലയാളികളും അവരെ നയിക്കേണ്ട പ്രസ്ഥാനങ്ങളും അമ്പരപ്പിക്കുന്ന നിഷ്ക്രിയത്വം പുലര്‍ത്തുകയാണ്.
കര്മവിമൂഢതയും മാനസിക വിഭ്രാന്തിയും മലയാളിയെ ചൂഴ്ന്നുനില്ക്കുന്നു. കൊടുംഭീകരതയുടെ കൊടുങ്കാറ്റിലുലയുന്ന കശ്മീര്‍ മകുടങ്ങളില്‍ ദേശീയപൈതൃകത്തെ സംരക്ഷിക്കാന്‍ ജനസമൂഹം കൈകോര്‍ത്തു. കാശ്യപവരദാന ഭൂമിയായ കശ്മീരില്‍ സര്‍വജ്ഞപീഠം കയറാന്‍ യോഗ്യത നേടിയ ശ്രീശങ്കരന്റെ പ്രഥമപദമൂന്നിയ കേരളത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വിലക്കാണ്. ജനാധിപത്യ സങ്കല്‍പ്പങ്ങളും പ്രായോഗിക നടപടികളും വസ്ത്രാക്ഷേപത്തിനും കടിച്ചുപറിക്കലിനും വിധേയമായിക്കൊണ്ടിരിക്കുന്നു. ആണ് പെണ് ഭേദമില്ലാതെയാണ് ജനപ്രതിനിധികള്‍ ജനങ്ങളെ നോക്കി കൊഞ്ഞനം കാട്ടുന്നത്. തലമുറകളായി നാം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങള്‍ തെരുവില്‍ ചവിട്ടിമെതിക്കപ്പെടുന്നു.
വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മാറുന്ന സാമൂഹ്യബന്ധങ്ങളുടെ പുതുപുത്തന്‍ ആവിഷ്കാരങ്ങളുടെയും പേരില്‍ അരങ്ങേറുന്ന ആഭാസങ്ങള്‍ അംഗീകരിക്കപ്പെടുന്നു. ചോദ്യംചെയ്യുന്നവര്‍ സദാചാരഗുണ്ടകള്‍! ജനസേവനത്തിന്റെ മറവില്‍ ശതകോടികള്‍ മറിയുന്നു. നാടിനും നാട്ടാര്‍ക്കും ഉയിരേകാന്‍ ഉപകരിക്കപ്പെടേണ്ട സമ്പത്ത് ഏതാനും അമ്പലംവിഴുങ്ങികള്‍ വെട്ടിവിഴുങ്ങുന്നു. ഇതൊക്കെയായിട്ടും എരിപൊരി കൊള്ളണ്ട വിധത്തിലുള്ള അനീതി ചുറ്റിലും വന്നുമൂടുമ്പോള്‍ എത്ര കൂളായി മലയാളി കഴിയുന്നു! ഒന്നല്ല പല കുരുക്ഷേത്രങ്ങളും ആവര്‍ത്തിക്കാനുള്ള സാഹചര്യമാണിവിടെ.
എന്നിട്ടും എത്രശാന്തമാണ് കേരളം! ഈ ശാന്തത ആഗ്രഹിക്കുന്നവരാണ് ഭഗവദ്ഗീതയെ യുദ്ധവെറിയുടെ ആവിഷ്കാരമായി വ്യാഖ്യാനിക്കുന്നത്. അവര്‍ക്ക് സരസ്വതിയുടെ അനുഗ്രഹംകൂടി ലഭിക്കുമ്പോള്‍ ഭഗവദ്ഗീത തിരസ്കരിക്കപ്പെടേണ്ട ഗ്രന്ഥമാകുന്നു, യുദ്ധോത്സുകത വളര്‍ത്തുന്ന ഫാസിസ്റ്റ് മനോഭാവത്തിന്റെ മൂശയാകുന്നു. അഥവാ ഗീതാതത്വം ഉള്‍ക്കൊണ്ട് ആവേശഭരിതരായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ അധികാരത്തിന്റെയും അംഗീകാരത്തിന്റെയും തണലില്‍ നുണയാന്‍ കഴിയുന്ന സുഖം, ശീതളിമ നഷ്ടപ്പെട്ടുപോകും. അതുകൊണ്ട് ഗീത വെറുക്കപ്പെടേണ്ടതു തന്നെ…..!
പ്രതികരിക്കാൻ ഇവിടെ എഴുതുക: