കേരള ധനകാര്യമന്ത്രി കെ.എം. മാണിയെ കേന്ദ്ര ചരക്കു-സേവന നികുതി പിരിവു സംബന്ധിച്ച എംപവേഡ് കമ്മറ്റി ചെയര്‍മാനാക്കിയത് ഉയര്‍ത്തിക്കാട്ടി വന്‍ വിവാദം സൃഷ്ടിക്കാന്‍ സിപിഎം സംഘടിത ശ്രമം നടത്തുകയാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അവരുടെ മുഖപത്രവും ദിവസങ്ങളായി ഇത്വച്ച് പ്രചാരണങ്ങളും പ്രതികരണങ്ങളും നടത്തുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുമായുള്ള രഹസ്യധാരണ പ്രകാരം മാണിയെ സഹായിക്കാനാണ് ഈ തീരുമാനമെന്നൊക്കെയാണ് തട്ടിവിടുന്നത്.
സംവിധാനങ്ങളെ സംബന്ധിച്ച് ഒരു വിവരവും ഇല്ലാത്തതുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറയാനാവില്ല. സ്വന്തം തെറ്റുകുറ്റങ്ങള്‍ മറച്ചുവയ്ക്കാന്‍ മറ്റുള്ളവരുടെ മേല്‍ നുണക്കഥകളുണ്ടാക്കി സമര്‍ത്ഥമായി പ്രചരിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരുടെ സ്വഭാവമാണ്. അതാണിപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കെ.എം. മാണിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും പാട്ടിലാക്കേണ്ട ഒരുഗതികേടും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കില്ല.
പട്ടിണി കിടക്കുന്നവരാണ് പട്ടിയിറച്ചി തിന്നെങ്കിലും വിശപ്പടക്കണമെന്നാഗ്രഹിക്കുക. കേരളത്തില്‍ ഭരണം നഷ്ടപ്പെടുകയും അണികള്‍ കൊഴിഞ്ഞുപോവുകയും നേതാക്കള്‍ പല തട്ടില്‍ നില്‍ക്കുകയും ചെയ്യുന്ന സിപിഎം ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാന്‍ നോക്കുകയാണ്. ആരെ കിട്ടിയാലും കൂട്ടിക്കെട്ടാന്‍ അവര്‍ ഒരുങ്ങിക്കഴിഞ്ഞു. കെ.എം. മാണിയുടെ പിന്നാലേ ഏറെ നടന്ന് കാലുകുഴഞ്ഞവര്‍ മുട്ടനാടിന്റെ പിറകെ നടന്ന കുറുക്കന്റെ നിരാശാവസ്ഥയില്‍ മാത്രമാണ് ഇപ്പോള്‍ കെ.എം. മാണിയെ തള്ളിപ്പറയുന്നത്.
മുഖ്യമന്ത്രി പദവി മോഹിപ്പിച്ച് കെ.എം. മാണിയെ സമീപിച്ചതിന്റെ ചരിത്രമൊന്നും സിപിഎം മറക്കരുത്. ഭരണമുന്നണിയെ പിളര്‍ത്താന്‍ മാണിയെ കരുവാക്കുന്നതിന് ലക്ഷ്യമിട്ടാണല്ലോ പാലക്കാട് പ്ലീനത്തില്‍ കെ.എം. മാണിയെ പ്രബന്ധമവതരിപ്പിക്കാന്‍ ക്ഷണിച്ചത്. ഇടതു മുന്നണിയിലെ ഘടകകക്ഷിയായ സിപിഐക്കുപോലും നല്‍കാത്ത അംഗീകാരവും സ്വീകരണവും മാണിക്ക് നല്കിയ പാര്‍ട്ടിയാണ് സിപിഎം എന്ന് അറിയാത്തവരാരുമില്ല.
ബാര്‍ കോഴകേസില്‍ മാണിക്കെതിരെ ആരോപണം വന്നപ്പോള്‍ പ്രതികരിക്കാന്‍ ആദ്യം തയ്യാറാകാത്ത സിപിഎം ഗത്യന്തരമില്ലാതായപ്പോഴാണ് ബാര്‍കോഴ കേസില്‍ ഏറ്റുപിടിച്ചത്. അതില്‍ നിന്നും മാണിയെ രക്ഷപ്പെടുത്തിയെടുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് അനങ്ങാതിരുന്ന പാര്‍ട്ടിയാണിത്. മാണിയെ കിട്ടിയില്ലെങ്കില്‍ മാണിയുടെ എല്ലാ കൊള്ളരുതായ്മകള്‍ക്കും ഇതുവരെ കൂട്ടുനിന്ന ഏതെങ്കിലും വിഭാഗത്തെ വശത്താക്കാനും ഇപ്പോള്‍ തയ്യാറായിരിക്കുന്നു. പി.സി.ജോര്‍ജ്ജിനെ കാറല്മാര്ക്സിനെക്കാളും ആരാധ്യനായി എസ്എഫ്ഐയും ഡിവൈഎഫ്ഐയും കൊണ്ടു നടക്കുന്നതും ചര്‍ച്ചാവേദികളില്‍ അവതരിപ്പിക്കുന്നതും സിപിഎം നേതൃത്വം അറിയാത്തതുകൊണ്ടാണെന്ന് പറയാനാവില്ല.
ക്രൈസ്തവ വിഭാഗത്തെ സ്വാധീനിക്കാന്‍ കേരളാ കോണ്‍ഗ്രസ്സിന്റെ ലേബലൊട്ടിച്ച് ആരു വന്നാലും വാരിപ്പുണരാന്‍ സിപിഎം തയ്യാറാകും. ആര്. ബാലകൃഷ്ണപിള്ളയുടെ ഗ്രൂപ്പുമായി ഏറ്റവും ഒടുവിലുണ്ടാക്കിയ ബന്ധവും അതിന്റെ തെളിവാണല്ലോ. മാണിയുടെ സ്ഥാനലബ്ധി കേരളത്തില്‍ ധനമന്ത്രിയായിരിക്കുന്നതുകൊണ്ടാണ്. പശ്ചിമബംഗാളില്‍ സിപിഎമ്മിന് ഭരണമുണ്ടായിരുന്നെങ്കില്‍ അവിടത്തെ ധനകാര്യമന്ത്രിക്ക് ഈ സഥാനം ലഭിക്കുമായിരുന്നു. അതൊന്നും സിപിഎമ്മിന് അറിയാത്ത കാര്യമല്ല.
കെ. എം. മാണിയെ കേന്ദ്ര സര്‍ക്കാര്‍ പുതിയ ചുമതലയില്‍ നിയോഗിച്ചുവെന്നും അത് രഹസ്യധാരണ പ്രകാരമാണെന്നുമൊക്കെ വിളിച്ചുകൂവിയാല്‍ നിരക്ഷര കുക്ഷികളായ സിപിഎം അണികള്‍ പോലും ഇപ്പോള്‍ വിശ്വസിക്കില്ല. അത്രത്തോളം കാര്യവിവരം സമൂഹത്തിനുണ്ടെന്ന് സിപിഎം മനസ്സിലാക്കാത്തതാണ് അവരുടെ അധഃപതനത്തിന് കാരണം. സംസ്ഥാന ധനകാര്യമന്ത്രിമാര്‍ ചേര്‍ന്ന് തിരഞ്ഞെടുക്കുന്ന ഈ കമ്മറ്റിയുടെ ഘടനയെക്കുറിച്ച് അസംബന്ധം വിളിച്ചുപറയുന്നത് കഷ്ടമാണ്.
ഈ സമിതിയുടെ ചെയര്മാന് സ്ഥാനം സാധാരണയായി കേന്ദ്രഭരണത്തിലില്ലാത്ത പാര്‍ട്ടിക്കാണ് നല്‍കാറ്. കഴിഞ്ഞ യുപിഎ ഭരണകാലത്ത് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ധനകാര്യ വകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്ന ബിജെപിക്കാരനായ സുശീല്‍ കുമാര്‍ മോദിയാണ് ചെയര്മാന് സ്ഥാനം വഹിച്ചത്. 2011 വരെ അത് തുടര്‍ന്നു. അതിന് മുന്‍പ് പശ്ചിമബംഗാളിലെ ധനകാര്യ മന്ത്രിയായിരുന്ന അസിം ദാസ് ഗുപ്തയ്ക്കായിരുന്നു ചെയര്മാന് സ്ഥാനം.
ജമ്മു കശ്മീര്‍ ധനമന്ത്രിയായിരുന്ന അബ്ദുള്‍ റഹീം റാത്തര്‍ രാജിവെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. പ്രതിപക്ഷ ധനകാര്യ മന്ത്രിമാരിലെ സീനിയര്‍ മന്ത്രി എന്ന നിലക്കാണ് സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ കെ.എം. മാണിയെ തിരഞ്ഞെടുത്തത്. എന്നാല്‍ കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി ഇദ്ദേഹത്തെ നിയോഗിച്ചുവെന്നാണ് കോടിയേരി തട്ടിവിട്ടത്.
യുഡിഎഫുമായി നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ ഒത്തുതീര്പ്പിലെത്തുന്ന സിപിഎം തങ്ങളുടെ രഹസ്യബന്ധം മറച്ചുവെക്കുന്നതിനുള്ള വില കുറഞ്ഞ അടവാണ് ഇപ്പോള്‍ പയറ്റുന്നത്. ഇതിന് നേതൃത്വം നല്കുന്ന കോടിയേരിവൈദ്യരോട് സ്വയം ചികിത്സയ്ക്ക് വിധേയനാകുന്നതാണ് നല്ലതെന്ന് വിനയപൂര്‍വ്വം പറയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: