കേരളത്തിലെ മദ്യവ്യവസായികള്‍ക്ക് ആത്മപരിശോധനയ്ക്ക് ഒരു അവസരമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉദയംകൊണ്ടിട്ടുള്ളത്. നിയമം അനുവദിക്കുന്നതായിരുന്നു ഇതുവരെ തുടര്‍ന്ന വ്യവസായമെങ്കിലും അത് നല്കിയ ദുഷ്പേര് അത്ര ചെറുതല്ല. സമ്പത്തിന്റെയും സ്വാധീനത്തിന്റെയും ശക്തിയില്‍ വിഹരിക്കുമ്പോഴും സമൂഹമനഃസാക്ഷിക്കുമുന്നില് എന്നും പതിതരാണ് മദ്യവ്യവസായികള്‍, വിശേഷിച്ച് ബാര്‍ മുതലാളിമാര്‍.
രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും മതനേതാക്കളുമെല്ലാം രഹസ്യമായി സ്നേഹം നടിക്കുമെങ്കിലും പരസ്യമായി എന്താണ് പറയുകയെന്ന് കഴിഞ്ഞ ഏതാനും മാസങ്ങള്‍കൊണ്ട് തിരിച്ചറിവുണ്ടായിക്കാണും. മദ്യവ്യാപാരികളുടെ പണം പറ്റാത്ത ഒരു പ്രസ്ഥാനവും കേരളത്തിലില്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയുമല്ല. പക്ഷേ പരസ്യമായി അവരെ അംഗീകരിക്കാന്‍ ഒരാളും രംഗത്തുവരാറില്ല.
ഇത്രയും വെറുക്കപ്പെട്ട ഒരു വ്യവസായത്തില്‍ നിന്ന് ലാഭകരമായ, മാന്യതയേകുന്ന മറ്റൊരു മേഖലയിലേക്ക് ചുവടുമാറ്റത്തിനുള്ള ഒരവസരമായി ഈ പ്രതിസന്ധിയെ കാണാന്‍ മദ്യവ്യവസായികളും അവരുടെ സംഘടനകളും സന്മനസുകാട്ടുകയാണ് വേണ്ടത്. പ്രതിസന്ധികള്‍ വളര്‍ച്ചയ്ക്ക് വളമാക്കിയ ആഗോള ബിസിനസ് ഭീമന്മാരെയാണ് ഇപ്പോള്‍ കണ്ടുപഠിക്കേണ്ടത്.
ലാഭത്തിന്റെ തോത് ഏറെയാണെങ്കിലും അതിന് പിറകിലെ നൂലാമാലകളും സമാധാനക്കേടുകളും കണക്കിലെടുക്കുമ്പോള്‍ ന്യായമായ ലാഭം കിട്ടുന്ന മറ്റേതെങ്കിലും രംഗം തിരഞ്ഞെടുക്കണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചവരാകും മദ്യവ്യവസായ രംഗത്തെ ഓരോരുത്തരും, കുറഞ്ഞപക്ഷം അവരുടെ കുടുംബാംഗങ്ങളെങ്കിലും. പുലിവാല് പിടിച്ച അവസ്ഥയായിരുന്നു ഈ വ്യവസായികള്‍ക്കെന്ന് എല്ലാവര്ക്കും അറിയാം. ആ പുലി മൃതപ്രായമായി, ഇനി വാലില്‍നിന്ന് പിടിവിട്ട് രക്ഷാമാര്‍ഗങ്ങള്‍ തിരയാനുള്ള അവസരങ്ങള്‍ കണ്ടെത്തുകയാണ് ബുദ്ധി.
എത്രയോ വ്യവസായ വാണിജ്യ മേഖലകള്‍ രാജ്യത്തുണ്ട്. ബാറുടമകള്‍ക്ക് ഒറ്റയ്ക്കോ ജില്ലാ സംസ്ഥാന തലത്തിലോ അല്ലാതെയോ കണ്‍സോര്‍ഷ്യങ്ങള്‍ രൂപീകരിച്ചോ പുതിയ ബിസിനസ് രംഗങ്ങളിലേക്ക് കടക്കാനാകും. സംഘടനാ നേതൃത്വം ഇക്കാര്യങ്ങള്‍ ഗൗരവമായി ആലോചിക്കണം. സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ട് പ്രതിസന്ധിയിലായവര്‍ എന്ന പരിഗണന എങ്ങിനെയും മുതലെടുത്ത് കൂടുതല്‍ സൗജന്യങ്ങള്‍ നേടിയെടുത്ത് പുതിയ സംരംഭങ്ങള്‍ക്ക് ഒരുങ്ങുകയാണ് വേണ്ടത്. കേരളമെന്ന ചെറിയ കളിക്കളം തന്നെ വേണമെന്നില്ല.
ഭാഗ്യവശാല്‍ കേരളത്തിലെ ബാറുടമകളില്‍ മറ്റ് വ്യവസായങ്ങളില്‍ കഴിവ് തെളിയിച്ചവരും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളവരും നേതൃഗുണമുള്ളവരും നിരവധിയുണ്ട്. തങ്ങളുടെ ശേഷിയും കാര്യപ്രാപ്തിയും പുതിയ സംരംഭങ്ങള്‍ക്കുവേണ്ടി കൂട്ടായി ഉപയോഗിക്കണം. ലാഭകരവും പ്രായോഗികവുമായ പുതിയ വ്യവസായവാണിജ്യ സംരംഭങ്ങള്‍ കണ്ടെത്തി അംഗങ്ങളെ അതിലേക്ക് നയിക്കാനും മൂലധനസമാഹരത്തിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും പ്രത്യേക സെല്ലുകള്‍ രൂപീകരിക്കാം.
ഒന്നിച്ചുചേര്‍ന്നുനിന്ന് വന്‍കിട സംരംഭങ്ങള്‍ ആസൂത്രണം ചെയ്യാം. ബാങ്കുകളുള്‍പ്പടെയുള്ള ഏജന്‍സികളില്‍നിന്ന് സാമ്പത്തികസമാഹരണം നടത്താം. കമ്പനികള്‍ രൂപീകരിക്കാം. സ്മാര്‍ട്ട് സിറ്റി പദ്ധതി പോലെ സര്‍ക്കാരുമായി സംയുക്തസംരംഭങ്ങളുടെ സാധ്യതകള്‍ തേടാം. കേരളത്തിലെ മുക്കിലും മൂലയിലുമുള്ള സ്വന്തം സ്ഥാപനങ്ങളെ ഒരു ശൃംഖലയാക്കി മാറ്റി വിനോദസഞ്ചാരമുള്‍പ്പടെ ലാഭംകൊയ്യാനുള്ള മറ്റ് സാധ്യതകള്‍ ഒരുപാടുണ്ട്. അതിനുവേണ്ടിയുള്ള പഠനമെങ്കിലും ഉടനെ ആരംഭിക്കണം.
തങ്ങള്‍ക്കൊപ്പം നിന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ കുടുംബത്തിനെ വഴിയാധാരമാക്കാതെ ഒപ്പം നിറുത്താനും കൂടാതെ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തങ്ങള്‍ക്ക് കഴിയുമെന്ന് ലോകത്തെ കാട്ടിക്കൊടുക്കണം. കേന്ദ്രസര്‍ക്കാരിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പോലെയുള്ള പദ്ധതികളുടെ സാധ്യതകളും തേടാം. മദ്യവ്യവസായികളുടെ സഹജമായ വാശിയും കാര്‍ക്കശ്യവും പുതിയൊരു വ്യവസായ പന്ഥാവ് തുറന്ന് വിജയിപ്പിക്കാനുള്ള ഊര്‍ജമാക്കി മാറ്റണം.
നിയമയുദ്ധങ്ങള്‍ക്കും പ്യൂണ്‍ മുതല്‍ മന്ത്രിമാര്‍ക്ക് വരെ കൈക്കൂലി നല്‍കാനും വര്‍ഷാവര്‍ഷം ബാറുടമകള്‍ സമാഹരിച്ച പണമുണ്ടായിരുന്നെങ്കില്‍ എത്രയോ വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കാമായിരുന്നു. അതിനിയും വൈകിയിട്ടില്ല. ഒന്നിച്ചുനിന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവുള്ളവരാണ് തങ്ങളെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. അടുത്ത തലമുറയെങ്കിലും കള്ളുകച്ചവടക്കാരനെന്ന ദുഷ്പേരില്‍ നിന്ന് രക്ഷനേടട്ടെ. സുപ്രീം കോടതി വിധി അനുകൂലമായോ പ്രതികൂലമായോ വരട്ടെ, അതിന് കാത്തുനില്‍ക്കാതെ പുതിയ ആകാശങ്ങള്‍ തേടി പറക്കാനുള്ള തീരുമാനമെടുക്കാന്‍ ബാറുടമകള്‍ക്ക് കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: