ധനമന്ത്രി വാങ്ങിയ കോടികളുടെ കോഴയെപ്പറ്റിയുള്ള വിവാദവും അതില്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് നടത്തുന്ന പ്രതികരണങ്ങളും ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റേയും മുഖ്യമന്ത്രിയുടേയും നിലപാടുകളും കേരളത്തെ ഭരണസ്തംഭനത്തിലാക്കിയിരിക്കുകയാണ്.
തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവരുടെ ജീവിതം മെച്ചപ്പെടുത്താനുമാണ് ജനങ്ങള്‍ സ്വന്തം പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരക്കസേരയില്‍ ആസനസ്ഥരായാല് പാര്‍ട്ടിഭേദമെന്യേ ജനപ്രതിനിധികള്‍ സ്വന്തം പ്രതിനിധികളാകുന്നു. സ്വന്തം താല്‍പ്പര്യം, സ്വന്തക്കാരുടെ താല്‍പ്പര്യം, ഏറിയാല്‍ മണ്ഡലത്തിന്റെ താല്‍പ്പര്യം. ഇതിനപ്പുറം ഒരു ജനപ്രതിനിധിയും ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല എന്നതാണ് ഇന്ന് കേരളത്തില്‍ കാണുന്ന അവസ്ഥ.
ജലസമൃദ്ധമായിരുന്ന കേരളത്തില്‍ മണല്‍മാഫിയക്കും മണ്ണുമാഫിയക്കും മണല്‍വാരാനും കുന്നിടിക്കാനും കോഴവാങ്ങി അനുമതി നല്കിയ അധികാരവൃന്ദം ഇന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ജലക്ഷാമം കണ്ടില്ലെന്ന് നടിച്ച് അതിന് പരിഹാരം കാണാതെ നിസ്സംഗത പുലര്‍ത്തുന്നു. ദൃശ്യമാധ്യമങ്ങള്‍ സ്ത്രീകള്‍ കുടങ്ങളുമായി വെള്ളംവരാത്ത ടാപ്പുകള്ക്കടുത്ത് ടാങ്കര്‍ ലോറിയ്ക്കായി കാത്തുനില്ക്കുന്ന ദൃശ്യങ്ങളും ജലസമൃദ്ധമായിരുന്ന പെരിയാര്‍ ശുഷ്കമായി ഒഴുകുന്ന കാഴ്ചയും നമ്മുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോഴും പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ ജനകീയപ്രശ്നങ്ങളെ അവഗണിച്ച് കെ.എം.മാണി-പി.സി.ജോര്‍ജ് ദ്വയത്തില്‍ ഉടക്കി നിശ്ചേഷ്ടമായിരിക്കുന്നു.
കെ.എം.മാണിയ്ക്ക് കോടികള്‍ കോഴ കൊടുത്തു എന്ന് സമര്‍ത്ഥിക്കുന്ന ബിജു രമേശിനെ പിന്തുണച്ച് പി.സി.ജോര്‍ജും ആര്.ബാലകൃഷ്ണപിളളയും രംഗത്തുവന്നിട്ടും അക്ഷോഭ്യനായി, സുസ്മേരവദനനായി ഇനിയും കോഴയുണ്ടോ എന്നന്വേഷിച്ചു നടക്കുകയാണ് മന്ത്രി മാണി.
സ്വതവേ വാചാലനായ പി.സി.ജോര്‍ജ് നിരന്തരം മാധ്യമങ്ങളില്‍ മാണിക്കെതിരെ പ്രതികരിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് ചെയര്മാന് എന്നനിലയില്‍ മാണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോടാവശ്യപ്പെടുന്നത് ജോര്‍ജിനെ മുന്നണിയില്‍നിന്ന് പുറത്താക്കണമെന്നും ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കണമെന്നുമാണ്. ചീഫ് വിപ്പ് സ്ഥാനം ജോര്‍ജിന് ലഭിച്ചത് കേരള കോണ്‍ഗ്രസ് അംഗമെന്ന നിലയിലാണ്.
മന്ത്രിസ്ഥാനം ലഭിക്കേണ്ടിയിരുന്ന പി.സി.ജോര്‍ജിനെ ചീഫ് വിപ്പായി ഒതുക്കിയ മാണി ഇപ്പോള്‍ തന്റെ ഔദാര്യമായ ആ സ്ഥാനത്തുനിന്നും ജോര്‍ജിനെ നീക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ മാണിയ്ക്ക് കിട്ടുന്ന പിന്തുണ തുച്ഛമാണ്. മാണി ബാറുകാരില്‍നിന്നും കോഴവാങ്ങി എന്ന ആരോപണം വിജിലന്‍സിന്റേയും കോടതിയുടെയും മുന്പില് എത്തിയിട്ടും അഴിമതി ആരോപിതനായ അദ്ദേഹം സ്ഥാനം വെടിയാതെ പ്രതിഷേധമുന യുഡിഎഫിനെതിരെ തിരിക്കുകയാണ്. നേരിയ ഭൂരിപക്ഷത്തില്‍ ഭരണംകയ്യാളുന്ന ഉമ്മന്‍ചാണ്ടിയാകട്ടെ നിസ്സഹായത നടിക്കുകയും ചെയ്യുന്നു.
മാണി-ജോര്‍ജ് തര്‍ക്കത്തില്‍ കുടുങ്ങി കോഴയാരോപിതനെതിരെ നടപടി എടുക്കാതെ ഒത്തുതീര്‍പ്പുണ്ടാക്കാനുള്ള ശ്രമത്തില്‍ മുഖ്യമന്ത്രി മുഴുകുന്നതാണ് കേരളഭരണം സ്തംഭനാവസ്ഥയിലാവാന്‍ കാരണം. പഞ്ചായത്തു തെരഞ്ഞെടുപ്പുള്‍പ്പടെ സമാഗതമായിരിക്കെ തന്റെ പാര്‍ട്ടിയുടെ സുരക്ഷിതത്വത്തെപ്പറ്റിയോ ഭാവിയെപ്പറ്റിയോ ശ്രദ്ധിക്കാതെ മാണി-ജോര്‍ജ് തര്‍ക്കം പര്യവസാനിപ്പിക്കാനുള്ള തത്രപ്പാടിലാണ് മുഖ്യമന്ത്രി. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ ഭാവി ആരുനോക്കും, ഭരണത്തിന്റെ ഗതി ആരുനിയന്ത്രിക്കും എന്ന വി.ഡി.സതീശന്റെ ചോദ്യം പ്രസക്തമാണ്.
മാണിക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കെ കോഴയാരോപിതനായ മാണിയെ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് കേരളാ കോണ്‍ഗ്രസ് മുന്നണിവിട്ട് ഭരണനഷ്ടത്തില്‍ കലാശിക്കുമോ എന്ന് ഭയന്നാണ്. ചീഫ് വിപ്പ് സ്ഥാനം നഷ്ടമായാല്‍ പി.സി.ജോര്‍ജ് തന്റെ സെക്കുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ച് യുഡിഎഫില്‍ തുടര്ന്നതിനോടും മാണിക്ക് വിയോജിപ്പാണത്രെ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോഴപ്രശ്നത്തില്‍ മൗനവും നിഷ്ക്രിയതയും പുലര്‍ത്തി കൂടുതല്‍ അഴിമതികള്‍ക്ക് പച്ചക്കൊടികാട്ടുകയാണ്.
എല്ലാ തട്ടിലും ഇന്ന് അഴിമതി നിറഞ്ഞാടുകയാണ്. അപ്പോള്‍ പ്രത്യക്ഷത്തില്‍ കളങ്കിതനായ, കേരളത്തിന്റെ സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്ന ധനമന്ത്രിയെ പുറത്താക്കുകയല്ലേ വേണ്ടത്? അതോ എം.എം.ഹസ്സന് പറഞ്ഞപോലെ മാണിയേക്കാളധികം കോഴവാങ്ങിയവര്‍ തന്റെ പാര്‍ട്ടിയായ കോണ്ഗ്രസിലുള്ളതിനാലാണോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഈ മൗനം? ഇത് ജനങ്ങളോട് ചെയ്യുന്ന വഞ്ചനയും ചതിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: