1999 ല്‍ ഒഡീഷയിലുണ്ടായ ചുഴലി കൊടുങ്കാറ്റ് അപഹരിച്ചത് 10000ത്തിലധികം ജീവനുകളാണ്. ഏറ്റവും കൂടുതല്‍ നാശംവിതച്ചത് ഏഷ്യയിലെ ഏറ്റവും വലിയ കായലായ ചില്‍ക്കയുടെ തീരത്തായിരുന്നു. ഒരുലക്ഷം വീടുകളും 10000 കോടിരൂപയുടെ വസ്തുവകകളും നഷ്ടപ്പെട്ടു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളായിരുന്നു മരിച്ചവരിലധികവും. അവരുടെ വീടുകള്‍ ചെറുതായതിനാലായിരുന്നു നഷ്ടം ഇത്രയും കുറഞ്ഞതെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
എന്നാല്‍ ശാസ്ത്രസമൂഹം പറഞ്ഞത് ചില്‍ക്കയുടെ ചുറ്റും ഉണ്ടായിരുന്ന കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചില്ലായിരുന്നുവെങ്കില്‍ മരണസംഖ്യ കുറയുമായിരുന്നുവെന്നാണ്. ആഞ്ഞടിച്ച കൊടുങ്കാറ്റിനെ ചെറുക്കാനും കരയിലോട്ടുള്ള ശക്തി കുറക്കുവാനും കണ്ടലുകള്‍ക്കു കഴിയുമായിരുന്നു. കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് ചെമ്മീന്‍ വളര്‍ത്തുന്നതിനായി കായലിലെ കണ്ടലുകള്‍ വെട്ടിനീക്കി പ്രാദേശിക സര്‍ക്കാരുകള്‍ സൗകര്യം ചെയ്തുകൊടുത്തതാണ് കൊടുങ്കാറ്റിനോടനുബന്ധിച്ചുള്ള വന്‍ ദുരന്തത്തിലേക്ക് നയിച്ചത്.
സാധാരണ ജനങ്ങളുടെ ജീവസന്ധാരണത്തിനുള്ള എല്ലാ കാര്യങ്ങളും കണ്ടല്‍ തുരുത്തുകള്‍ നല്‍കിവരുന്നുണ്ടെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കണ്ടല്‍ക്കാടുകള്‍ ജൈവവൈവിധ്യ നിലനില്‍പ്പിന് അത്യന്താപേക്ഷിതവുമാണ്. ഞണ്ടുകള്‍, ഞവുണിക്കകള്, ചെമ്മീനുകള്‍, വിവിധ മത്സ്യയിനങ്ങള്‍, ആമകള്‍, കക്കകള്‍, പാമ്പുകള്‍, പക്ഷികള്‍, മറ്റ് ജലജീവികള്‍ എന്നിവയ്ക്കെല്ലാം കണ്ടല്‍ക്കാടുകളുടെ അടിത്തട്ട് പറുദീസയാണ്.
1970 കളില്‍ മലേഷ്യന്‍ സാമ്പത്തികരംഗം മാന്ദ്യത്തിലായി. കാരണം ഡൂറിയാന്‍ പഴങ്ങളുടെ കയറ്റുമതിയില്വന്ന കുറവാണെന്ന് സാമ്പത്തികവിദഗ്ദ്ധര്‍ വിലയിരുത്തി. എന്താണതിന് കാരണമെന്ന് അന്വേഷിച്ചപ്പോഴാണറിയുന്നത് ഈ ചെടികളിലെ പരാഗണം നടത്തിയിരുന്ന ചെറിയ ഒരുതരം വവ്വാലിന്റെ എണ്ണക്കുറവാണെന്ന്. ഈ വവ്വാലുകള്‍ വംശനാശ ഭീഷണി നേരിടുന്നവയാണെന്ന് പിന്നീടാണ് മനസ്സിലായത്. ഈ ചെറുവവ്വാലുകള്‍ താമസിച്ചിരുന്നത് മലേഷ്യന്‍ തീരപ്രദേശത്തെ കണ്ടല്ക്കാടുകളിലായിരുന്നു.
വന്‍തോതിലുള്ള മത്സ്യഉല്പ്പാദനത്തിനായി തീരപ്രദേശ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചതിനാല്‍ ആ മരങ്ങളില്‍ തൂങ്ങിക്കിടന്നിരുന്ന വവ്വാലുകള്‍ക്ക് വാസസ്ഥലം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് അവ അടുത്തുള്ള കുന്നുകളിലെ ചെറുപോതുകളിലേക്ക് ചേക്കേറുകയായിരുന്നു. എന്നാല്‍ പിന്നീട് ചുണ്ണാമ്പുകല്ലുകള്കൊണ്ടുള്ള ഈ കുന്നുകള്‍ സിമന്റ് നിര്‍മാണത്തിനായി കുറേശ്ശേ കുറേശ്ശേ നശിപ്പിക്കപ്പെട്ടപ്പോള്‍ ഡ്യൂറിയാന്‍ മരത്തിലെ പൂക്കളില്‍ പരാഗണം നടത്തിയിരുന്ന ചെറുവവ്വാലുകള്ക്ക് വംശനാശം സംഭവിക്കുകയായിരുന്നു.
ഈ വവ്വാലുകളുടെ എണ്ണത്തില്‍ വന്ന ക്രമാതീതമായ കുറവ് മലേഷ്യയുടെ സാമ്പത്തികമേഖലയെ മാന്ദ്യത്തിലെത്തിച്ചുവെന്നത് ചരിത്രം. കണ്ടല്നശീകരണത്തിന്റെ തിക്തഫലങ്ങള്‍ ഒരുരാജ്യം അനുഭവിക്കുകയായിരുന്നു. ദേശാടനപക്ഷികളുടെ കണ്ടല്‍ക്കാട് സന്ദര്‍ശനം അവയുടെ വംശം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണെന്ന വസ്തുതയുണ്ട്. പ്രജനനത്തിനായി കൂടുകൂട്ടുവാന്‍ സാധാരണ ദേശാടനപക്ഷികള്‍ തിരഞ്ഞെടുക്കുന്നത് കണ്ടല്‍ കാടുകളെയാണ്. തീരപ്രദേശമാണെന്നതിനാലും കണ്ടല്‍കാടുകളുടെ അടിത്തട്ട്
ജൈവവൈവിധ്യസമൃദ്ധമായതിനാലും മുട്ടവിരിഞ്ഞുവരുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണത്തിന് മുട്ടുണ്ടാവുകയില്ലെന്ന തിരിച്ചറിവിനാലുമാണ് പക്ഷികള്‍ കണ്ടല്‍കാടുകള്‍ തിരഞ്ഞെടുക്കുന്നത്. കണ്ടല്‍ക്കാടുകളുടെ അടിത്തട്ടിലാണ് ലോകത്തിലെ ഏറ്റവും വേഗതയില്‍ ജൈവവിഘടനം നടക്കുന്നത്. ഇലകളും ജൈവപദാര്‍ത്ഥങ്ങളും അതിശീഘ്രതയില് വിഘടിപ്പിക്കുവാന്‍ കെല്‍പ്പുള്ള ബാക്ടീരിയ, ഫംഗസ്, മറ്റ് സൂക്ഷ്മജീവികള്‍ ഇവിടെയും സുലഭമാണ്.
തീരദേശമേഖലയില്‍ വേലിയേറ്റത്തിനും വേലിയിറക്കത്തിനും വിധേയമാകുന്ന ചെളി ഊറുന്ന പ്രദേശങ്ങളിലാണ് കണ്ടലുകള്‍ക്ക് നന്നായി വളരുവാനാകുക. മനുഷ്യനെ എന്നും ഇരുത്തിചിന്തിപ്പിച്ചിട്ടുള്ളതാണ് കണ്ടലുകളുടെ ജലശുദ്ധീകരണ പ്രക്രിയ. ഉപ്പുവെള്ളത്തില്‍ നിന്നും ഉപ്പുമാറ്റി ജലം വേര്‍തിരിച്ചെടുക്കുന്നതിന് കണ്ടലുകള്ക്കാകുന്നുണ്ട്. അത് ഉപ്പുജലം വലിച്ചെടുക്കുന്നതിന് മുമ്പും ശേഷവും സാധ്യമാണ് എന്നതാണിതിന്റെ പ്രത്യേകത.
ഉപ്പുവെള്ളം വലിച്ചെടുത്തതിനുശേഷം വേര്‍തിരിച്ചെടുക്കുന്ന ഉപ്പ് ഉപ്പുഗ്രന്ഥികളിലും പരലുകളാക്കി ഇലകളുടെ അഗ്രഭാഗം വഴിയും ശരീരത്തില്നിന്നൊഴിവാക്കുവാന് കണ്ടലുകള്‍ക്ക് കഴിയുന്നുണ്ട്.
കണ്ടലുകള്‍ നല്കുന്ന ഏറ്റവും പ്രധാനപ്പെട്ട സേവനം തീരപ്രദേശങ്ങള്‍ സംരക്ഷിക്കുന്നുവെന്നതാണ്. മണ്ണൊലിപ്പിനെ തടയുകയും കൊടുങ്കാറ്റ്, സുനാമി, കടല്ക്ഷോമം, കരയിടിച്ചില്‍ എന്നിവയെ ചെറുക്കുന്ന പ്രകൃതിദത്തമായ സംവിധാനമാണ് കണ്ടല്‍കാടുകള്‍.
പാഴ്ചെടികളായാണ് മിക്കവാറും ആളുകള്‍ കണ്ടലിനെ കാണുന്നത്. തീരദേശമേഖല റിസോര്‍ട്ട് മാഫിയ ലക്ഷ്യംവച്ചതുമുതല് കേരളത്തിലെ കണ്ടലുകള്‍ക്ക് കഷ്ടകാലമായി. പാവപ്പെട്ട മത്സ്യത്തൊഴിലാളിക്കായി തീരദേശ സംരക്ഷണ നിയമത്തില്‍ വരുത്തിയിരുന്ന ഇളവുകള്‍ ഭൂമാഫിയ കണ്ടല്നാശത്തിനായി ദുരുപയോഗിക്കുകയാണ്. അതുവഴി അംബരചുംബികളായ കെട്ടിടങ്ങള്‍ കെട്ടുവാന്‍ അവര്‍ക്ക് ഭൂമിയും ലഭിക്കുന്നു.
തീരദേശ സംരക്ഷണനിയമം മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും സുസ്ഥിരമായ ജോലിയും ഉറപ്പാക്കുന്നതിനാണ് ഉണ്ടാക്കിയതെങ്കില്‍ അതിലെ ചില വ്യവസ്ഥകള്‍ ഉദ്യോഗസ്ഥര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയും തീരദേശ വാസികളെയും ബുദ്ധിമുട്ടിക്കുകയാണ്. വീടുകള്‍ നിര്‍മിക്കുന്നതിനും വീടുകളുടെ അറ്റകുറ്റപണികള്‍ ചെയ്യുന്നതിനും മത്സ്യവ്യവസായുവമായി ബന്ധപ്പെട്ട നിര്‍മിതികള്‍ ഉണ്ടാക്കുന്നതിനും മത്സ്യം ഉണക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും മറ്റും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരും ചില തല്‍പ്പരകക്ഷികളും നിയമം മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും എതിരാണെന്ന് പറഞ്ഞുപരത്തുകയാണ്.
സര്‍ക്കാര്‍ ഭൂമി കയ്യേറുന്നതിനും തീരദേശം കൈക്കലാക്കുന്നതിനും പരിശ്രമിക്കുന്നവര്‍ കണ്ടലുകള്ക്കെതിരെ തിരിഞ്ഞിരിക്കയാണ്. കണ്ടല്‍ വളരുവാന്പോലും അനുവദിക്കാത്തതരത്തില്‍ നശീകരണത്തിന്റെ പാതയില്‍ വ്യാപൃതരായിരിക്കുന്ന ഇക്കൂട്ടര്‍ കണ്ടല്നട്ടു സംരക്ഷിക്കുവാന്‍ വരുന്നവരെ ആട്ടിപായിക്കുകയാണ്. കണ്ടല്‍ വളര്‍ന്നാല്‍ തീരദേശ സംരക്ഷണം ആ പ്രദേശത്തും ബാധകമാവുമെന്നാണ് മറുവാദം.
കണ്ടല്‍ ഉണ്ടായാലും ഇല്ലെങ്കിലും വേലിയേറ്റ-വേലിയിറക്ക പ്രഭാവമുള്ള ഏതൊരു ജലാശയവും തീരവും തീരദേശ സംരക്ഷണ നിയമത്തിനുള്ളില്വരുന്ന സ്ഥലങ്ങളാണ്. ഈ നിയമം സത്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ലക്ഷങ്ങള്‍ സമ്പാദിക്കുവാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. അനധികൃതമായി കെട്ടിടനിര്‍മാണം നടത്തുന്നതിന് അനുവദിക്കുക വഴി കോര്പ്പറേഷന്, മുനിസിപ്പാലിറ്റി, പഞ്ചായത്ത്, വില്ലേജ്, മറ്റ് റവന്യൂ വിഭാഗം ജീവനക്കാര്‍ വന്‍ അഴിമതിയാണ് നടത്തിവരുന്നത്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വിഭാഗവും എക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് വിഭാഗവും ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗവും തങ്ങള്‍ കണ്ടെത്തിയ അഴിമതിയുടെ വ്യാപ്തിയെക്കുറിച്ച് പലതവണ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാരും ഇതിന് മൗനാനുമതിയാണ് നല്കിക്കൊണ്ടിരിക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന ധനസമ്പാദനവും സര്‍ക്കാര്‍ ഭൂമി ഭൂമാഫിയക്ക് കയ്യേറുവാന്‍ വിട്ടുകൊടുക്കുന്നത് വഴിയാണ്. തീരദേശ സംരക്ഷണ നിയമം തീക്ഷ്ണതയോടെ സര്‍ക്കാര്‍ വകുപ്പുകള്‍ നടപ്പിലാക്കുന്നത് പാവപ്പെട്ട തീരദേശവാസികള്‍ക്ക് എതിരെ മാത്രമാണ്. അതുകൊണ്ടുതന്നെ ഇവര്‍ നിയമത്തിനെതിരെ സംഘടിച്ചുകൊണ്ടിരിക്കയാണ്. ഇതില്‍ മുതലെടുക്കുവാന്‍ ചില ന്യൂനപക്ഷക്കാരുടെ ഇടയലേഖനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ തീരദേശ സംരക്ഷണനിയമത്തെ പരിഹസിക്കുന്നതലത്തിലെത്തിനില്ക്കുന്നു. ഇവരുടെയെല്ലാം മുഖ്യശത്രു കണ്ടല്ചെടികളായി മാറിയിരിക്കുന്നത് വിരോധാഭാസമാണ്.
ബോള്‍ഗാട്ടി കണ്വെന്ഷന് സെന്റര്‍, നെടിയത്തുരുത്ത്, വെറ്റിലത്തുരുത്ത് റിസോര്‍ട്ടുകള്‍ എന്നിവ കെട്ടിപ്പൊക്കുവാന്‍ അനുമതി നല്കിയ കേരള സര്‍ക്കാരിനെക്കുറിച്ചൊന്നും ഇവര്‍ക്ക് പരാതിയില്ല. തീരദേശ സംരക്ഷണ നിയമവും ഭൂവിനിയോഗനിയമവും നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമവും വനനിയമവും ജൈവവൈവിധ്യ സംരക്ഷണ നിയമങ്ങളും ലംഘിച്ചുകൊണ്ട് പണമുള്ളവന് ഒത്താശചെയ്തുകൊടുക്കുന്ന കേരള സര്‍ക്കാര്‍നയങ്ങള്‍ക്കെതിരെ ശബ്ദിക്കുവാന്‍ ഇവര്‍ക്കാവില്ല. കണ്ടല്‍കാടുകള്‍ സംരക്ഷിച്ച്, കായല്‍ കയ്യേറ്റം തടഞ്ഞ് നിയമവാഴ്ച പ്രോത്സാഹിപ്പിച്ച് മത്സ്യത്തൊഴിലാളികളേയും മത്സ്യമേഖലയിലെ ജനങ്ങളേയും സുസ്ഥിരമായ ജീവസന്ധാരണത്തിന് അനുവദിക്കുകയെന്ന സാമാന്യ കാഴ്ചപ്പാടുപോലുമില്ലാത്ത ഇത്തരം സങ്കുചിത മതവിഭാഗങ്ങളെപ്പറ്റി എന്തുപറയാന്‍. വിഴിഞ്ഞം പദ്ധതിയ്ക്ക് എതിരെ നടക്കുന്ന സമരപരിപാടികള്‍ക്ക് പിന്നിലും ഇവരുടെ കൈകള്‍ വളരെ വ്യക്തമാണ്.
മത്സ്യത്തൊഴിലാളി സ്നേഹം ബാഹ്യമായി പ്രകടിപ്പിക്കുകയും സമ്പന്നന്റെ താല്‍പ്പര്യ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യുന്ന ചില ക്രൈസ്തവസഭകള്‍ എങ്ങനെയാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സംരക്ഷണവും ജീവസന്ധാരണവും ഉറപ്പാക്കുന്നത്? കണ്ടല്‍ നട്ടുപിടിപ്പിച്ചാല്‍ കൊതുക് കൂടുമെന്നും വീട് പണിയാന്‍ ആകില്ലെന്നും പറഞ്ഞുപരത്തുന്നതിന് പിന്നില്‍ ഒരു സത്യവുമില്ല. കണ്ടലിന്റെ അടിത്തട്ടും സാമീപ്യവും ജലത്തിന്റെ ഒഴുക്കുള്ളതിനാല്‍ മത്സ്യങ്ങളുടെ പ്രജനനത്തിനും മത്സ്യവളര്‍ച്ചയ്ക്കും വളരെയേറെ പ്രയോജനകരമാണ്.
ഐക്യരാഷ്ട്രസംഘടനയുടെ 1986 ലെ ഒരു പഠനത്തില്‍ കണ്ടല്‍ സാമീപ്യത്തില്‍ കൊച്ചിക്കായലും തീരദേശമേഖലയും പ്രതിവര്‍ഷം നല്‍കുന്നത് 10000 ടണ്‍ കക്കയും 10000 ടണ്‍ പൊക്കാളി നെല്ലും ആണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഉദ്ദേശം 30 വര്‍ഷത്തിനുശേഷം ഇന്ന് ഇതെല്ലാം എന്നെന്നേയ്ക്കുമായി നമുക്ക് നഷ്ടമായെന്ന് നാം തിരിച്ചറിയുന്നു. എവിടെയായിരുന്നു ഇക്കാലമത്രയും ഈ മത്സ്യത്തൊഴിലാളി സംരക്ഷകരുടെ ധാര്‍മിക ഉത്തരവാദിത്വം? ഇടപ്പള്ളി-അരൂര്‍ റോഡും റെയിലും കണ്ടെയ്നര്‍ ടെര്‍മിനസ് റോഡും എല്‍എന്‍ജി സിഎന്‍ജി ടെര്‍മിനലുകള്‍, ഗോശ്രീ പാലങ്ങള്‍, തീരദേശ മേഖലയിലെ അംബരചുംബികളായ ഫഌറ്റുകള്‍, തീരദേശറോഡുകള്‍ എന്നിവയെല്ലാം പണിതീര്‍ത്തപ്പോള്‍ എറണാകുളം ജില്ലയില്‍ മാത്രം ആയിരക്കണക്കിന് ഹെക്ടര്‍ കണ്ടല്‍ തുരുത്തുകളാണ് നഷ്ടമായത്. ആരും പകരം കണ്ടല്‍ നട്ടുപിടിപ്പിച്ചില്ല. ഇനിയിതാ ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം, വളന്തക്കാട് സൈബര്‍ സിറ്റി, മുണ്ടംവേലി സീവറേജ് പ്ലാന്‍ എന്നിവയ്ക്കായി നൂറുകണക്കിന് ഹെക്ടര്‍ കണ്ടല്‍ തുരുത്തുകളാണ് നഷ്ടപ്പെടുവാന്‍ പോകുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഹാപ്പിയാണ്. കാരണം കോടികളുടെ അഴിമതിക്കാണ് കരാര്‍ വഴിയൊരുക്കുക. ഉപ്പില്‍ വളര്‍ന്ന് പ്രാണവായു നല്‍കുകയും തീരം സംരക്ഷിക്കുകയും വേരുകള്‍വഴി മണ്ണൊലിപ്പ് തടയുകയും കൊടുങ്കാറ്റിനെ ചെറുക്കുകയും ലക്ഷോപലക്ഷം പക്ഷികള്‍ക്കും ജലജീവികള്‍ക്കും ആവാസകേന്ദ്രം ഒരുക്കുകയും മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ എന്നും കൂട്ടായിരിക്കുകയും ചെയ്യുന്ന കണ്ടലുകള്‍ മാത്രം സംരക്ഷിക്കപ്പെട്ടില്ല. സര്‍ക്കാര്‍ അതിന് ശ്രമിച്ചതുമില്ല. കേരളത്തില്‍ കണ്ടല്‍ നശീകരണത്തില്‍ റെക്കോഡിട്ടിരിക്കുന്നത് മരട് മുന്‍സിപ്പാലിറ്റിയും കൊച്ചി കോര്‍പ്പറേഷനുമാണ്. തീരദേശഭൂമി ഏറ്റവും കൂടുതല്‍ അനധികൃതമായി കയ്യേറിയിരിക്കുന്നതും ഇവിടങ്ങളിലാണ്. ഇത് കണ്ടുപിടിക്കുവാന്‍ സര്‍ക്കാര്‍ ഒരു അന്വേഷണമെങ്കിലും പ്രഖ്യാപിച്ചാല്‍ തുടര്‍ കണ്ടല്നശീകരണമെങ്കിലും ഒഴിവാക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: