പാര്‍ട്ടി മുത്തശ്ശിമാരും മുത്തച്ഛന്മാരുമുള്ള രാജ്യമാണ് ഭാരതം. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഉണ്ടായിരുന്ന പാര്‍ട്ടികള്‍ പലതും ഇന്നില്ല. ഉള്ളവയാകട്ടെ നിലനില്‍പ്പിനായി വല്ലാതെ ക്ളേശിക്കുകയുമാണ്. ചിലത് മരണക്കിടക്കയിലും വെന്റിലേറ്ററിലുമൊക്കെ. അതിനിടയിലാണ് 35 വര്‍ഷം മാത്രം തികയുന്ന ഭാരതീയ ജനതാപാര്‍ട്ടി അത്ഭുതമായി മാറിയിരിക്കുന്നത്.
ഭാരതീയ ജനതാപാര്‍ട്ടി ലോകത്തിലെ ഒന്നാമത്തെ രാഷ്ട്രീയ പാര്‍ട്ടിയായി. നേരത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു ഈ സ്ഥാനം. ബിജെപിയുടെ അംഗസംഖ്യ 10 കോടി തൊട്ടുതൊട്ടില്ല എന്ന സ്ഥിതിയിലെത്തി. രണ്ടു മാസംകൂടി പിന്നിടുമ്പോള്‍ മാന്ത്രികസംഖ്യയായ 10 കോടി കടക്കുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്.
1980 ഏപ്രില്‍ ആറിന് രൂപംകൊണ്ട ഭാരതീയ ജനതാപാര്‍ട്ടി വെറും 16 വര്‍ഷംകൊണ്ട് കേന്ദ്രഭരണകക്ഷിയായി. ബിജെപിയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയായി അടല്‍ബിഹാരി വാജ്പേയി ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത് 1996 മെയ് 16നാണ്. ഒന്നാം കക്ഷിയായിരുന്നെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തതിനാലും മറ്റ് കക്ഷികള്‍ പിന്തുണയ്ക്കാന്‍ തയ്യറല്ലാത്തതിനാലും 13 ദിവസംകൊണ്ട് രാജിവച്ചിറങ്ങേണ്ടിവന്നു. രാജിനല്‍കിക്കൊണ്ട് അടല്‍ജിയും അദ്വാനിജിയും പറഞ്ഞു “’ഇത് ഒരു മുഴുനീള ചിത്രത്തിന്റെ ട്രെയിലര്‍മാത്രം. പൂര്‍വ്വാധികം ശക്തിയോടെ ഞങ്ങള്‍ തിരിച്ചുവരും’.
വാജ്പേയി രാജിവച്ചതിനുശേഷം രണ്ടുവര്‍ഷത്തിനിടയില്‍ രണ്ടു സര്‍ക്കാരുകളുണ്ടായി. അത് വീണപ്പോള്‍ 1998 ഫിബ്രുവരിയില്‍ വീണ്ടും തെരഞ്ഞെടുപ്പ്. അപ്പോഴും ബിജെപി ഒന്നാംകക്ഷിയായി. 179 സീറ്റില്‍ ജയം. കോണ്‍ഗ്രസ്സിനാകട്ടെ 139 സീറ്റ് മാത്രം. സ്വാഭാവികമായും ബിജെപിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചു. ഇത്തവണ 13 കക്ഷികള്‍ പിന്തുണയ്ക്കാനെത്തി.
ബിജെപി നയത്തിലോ പരിപാടികളിലോ മാറ്റം വരുത്താതെതന്നെ സഖ്യസര്‍ക്കാരിന് തയ്യാറായി. 1998 മാര്‍ച്ച് 13ന് വീണ്ടും വാജ്പേയിയും ദേശീയ ജനാധിപത്യസഖ്യത്തിലെ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 13 മാസം മാത്രമേ ആ സര്‍ക്കാരിനും ആയുസ്സുണ്ടായുള്ളൂ. സഖ്യത്തില്‍ നിന്നും ജയലളിതയുടെ പാര്‍ട്ടി പിന്മാറിയതിനെ തുടര്‍ന്നായിരുന്നു അത്. മറ്റൊരു മന്ത്രിസഭ വരുംവരെ ഭരിക്കാന്‍ രാഷ്ട്രപതി എന്‍ഡിഎ പ്രധാനമന്ത്രി വാജ്പേയിയോടഭ്യര്ത്ഥിച്ചു.
1999ല്‍ വീണ്ടും തെരഞ്ഞെടുപ്പ്. സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഒരുസഖ്യം രൂപംകൊണ്ടു. 22 കക്ഷികളെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു അത്. എല്ലാവര്ക്കും യോജിക്കാവുന്ന പൊതുപരിപാടിക്ക് രൂപവും നല്കി. വാജ്പേയിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ മൂന്നാമത്തെ സര്‍ക്കാര്‍ 2004 മെയ് 13 വരെയാണ് അധികാരത്തിലുണ്ടായിരുന്നത്.
സ്വതന്ത്രഭാരതത്തില്‍ ഒട്ടനവധി ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജ്ജസ്വലമായി മുന്നേറിയ സര്‍ക്കാരായിരുന്നു അത്. വികസനത്തിന്റെ പുത്തന്‍ ദിശ തുറന്ന സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രയോഗിക്കാത്ത അടവുകളുണ്ടായിരുന്നില്ല. എന്നിട്ടും ഒരഴിമതി ആരോപണങ്ങളും കേള്‍ക്കാതെയാണ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയത്.
1951 ഒക്ടോബര്‍ 21ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ഭാരതീയ ജനസംഘത്തിന്റെ ഇന്നത്തെ രൂപമാണ് ഭാരതീയ ജനതാ പാര്‍ട്ടി. ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ മരണശേഷം, ശൈശവ ദശയിലായിരുന്ന സംഘടനയുടെ ചുമതല ദീനദയാല്‍ ഉപാധ്യായയുടെ ചുമലില്‍ ആയിരുന്നു. അടുത്ത പതിനഞ്ചു വര്‍ഷം ഈ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന് ആദര്‍ശത്തിന്റെ വഴിയിലൂടെ പ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ശക്തിക്ക് ഭീഷണിയാകാന്‍ കഴിഞ്ഞില്ല.
എങ്കിലും, അടിയന്തരാവസ്ഥയോടെ എല്ലാ പാര്‍ട്ടികളും പുനര്‍ചിന്തനത്തിനു തയ്യാറായി. 77 ല്‍ ജനതാഭരണത്തില്‍ അടല്‍ജിയും അദ്വാനിയും കേന്ദ്രഭരണത്തില്‍ പങ്കാളിയായി സല്‍ഭരണത്തിന് നേതൃത്വം നല്കി. 1980 ല്‍ ബിജെപി രൂപംകൊണ്ടപ്പോള്‍ അടല്‍ബിരാഹി വാജ്പേയി പ്രസിഡന്റായി. 1984 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വാജ്പേയി ഗ്വാളിയോറില്‍ തോറ്റു. മറ്റ് പല നേതാക്കളും തോല്‍വിയുടെ രുചിയറിഞ്ഞു.
ബിജെപിക്ക് അന്ന് രണ്ട് സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. ഒരാള്‍ ഗുജറാത്തില്‍ നിന്നും മറ്റൊരാള്‍ ആന്ധ്രയില്‍ നിന്നും. അന്ന് പലരും പ്രവചിച്ചു, ഇനി ബിജെപിക്ക് ഒരു ദേശീയ കക്ഷിയായിമാറാന് കഴിയില്ലെന്ന്. കോണ്‍ഗ്രസ് അഞ്ചില്‍ നാലുസീറ്റും നേടി ജയിച്ച അവസരമായിരുന്നു അത്. ഇനി കോണ്‍ഗ്രസ്സിനെ താഴെ ഇറക്കുന്നതും മറ്റാരെങ്കിലും ബദലായി മാറുന്നതും അസാധ്യമെന്ന് വിലയിരുത്തുകയുണ്ടായി. രാജീവ്ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണം നാലുവര്‍ഷം പിന്നിടുമ്പോഴേക്കും കോണ്‍ഗ്രസ്സിനെ ജനം തിരിച്ചറിഞ്ഞു.
മുത്താണെന്ന് കരുതിയ രാജീവ് വെറും മുക്കുപണ്ടമാണെന്ന് തെളിയിച്ചു. അഴിമതിയുടെ ഘോഷയാത്രതന്നെയുണ്ടായി. 91ല്‍ നടന്ന തെരഞ്ഞെടുപ്പിനിടയില്‍ രാജീവ് കൊല്ലപ്പെട്ടതുകൊണ്ടുമാത്രം കോണ്‍ഗ്രസ് ഒന്നാംകക്ഷിയായി. എന്നിട്ടും ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായില്ല.
പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഒപ്പിക്കാന്‍ കാശുകൊടുത്ത് അംഗങ്ങളെ വാങ്ങിയതാണ് നരസിംഹറാവുവിന് വിനയായത്. തട്ടിമുട്ടി അഞ്ചുവര്‍ഷം ഭരിച്ചശേഷം നരസിംഹറാവുവിനെ കോണ്‍ഗ്രസ് കറിവേപ്പിലയാക്കി. എട്ടുവര്‍ഷം ഭരണത്തിനു പുറത്തുനില്‍ക്കേണ്ടിവന്ന കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണയോടെയാണ് 2004ല്‍ അധികാരത്തിലെത്തുന്നത്.
ഡോ.മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായി വാണ 10 വര്‍ഷം അഴിമതിയുടെയും അരാജകത്വത്തിന്റെയും തേര്‍വാഴ്ച തന്നെയാണ് കാണാനായത്. തുടര്‍ന്ന് സല്ഭരണത്തിനായി ജനങ്ങള്‍ കണ്ടെത്തിയത് ബിജെപിയെയാണ്. 30 വര്‍ഷത്തിനുശേഷം ഒരു ഏകകക്ഷി ഭരണം രാജ്യത്തുണ്ടായത് ഇപ്പോഴാണ്.
10 മാസം പിന്നിട്ടഭരണം രാജ്യത്തിന്റെഅന്തസ്സുയര്ത്തുന്നതാണെന്ന് തെളിഞ്ഞുകഴിഞ്ഞു. ഒട്ടനവധി പദ്ധതികളും പരിപാടികളും ആവിഷ്ക്കരിച്ചു. സല്‍ഭരണത്തിനും നല്ല നാളെയ്ക്കും വേണ്ടിയുള്ള പ്രയാണമാണ് ആരംഭിച്ചത്. ‘ഒന്നും കിട്ടിയില്ലല്ലോ’ എന്ന് ഇപ്പോഴേ വിലപിക്കുന്നവരുണ്ട്. കല്യാണം കഴിഞ്ഞയുടന്‍ കുട്ടിയെ കിട്ടണമെന്ന മനോഭാവക്കാര്ക്കേ അങ്ങനെ പറയാന്‍ കഴിയൂ.
ഒരു കാര്യം ഉറപ്പിക്കാം. നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു മച്ചിപശുവല്ല. ജനങ്ങളുടെ ഇച്ഛയ്ക്കും പ്രതിച്ഛായയ്ക്കും ഇണങ്ങുന്ന ഭരണം വന്നുപോയി എന്നാഹ്ലാദിക്കുന്ന ദിനം ഏറെ അകലെയല്ല.
അഴിമതി എന്നൊരു വാക്ക് ഈ ഭരണത്തില്‍ കേള്‍ക്കാനാവില്ല. പക്ഷപാതവും സ്വജനക്ഷേമവും ബിജെപി ഭരണത്തിലുണ്ടാകില്ല. ‘ആരോടുമില്ല പ്രീണനം എല്ലാവര്ക്കും തുല്യനീതി’ എന്ന പ്രഖ്യാപിത നയം നടപ്പാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം പാഠങ്ങള്‍ ഒരുപാട് മുന്നിലുണ്ട്. അഞ്ചില്‍ നാല് ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ് എങ്ങനെ നിലംപരിശായി എന്നാലോചിക്കണം.
ജനങ്ങളെ മറന്നാല്‍ ജനാധിപത്യത്തില്‍ ഭരണക്കാരെ കൈക്കിലയില്ലാതെ ജനങ്ങള്‍ വലിച്ചെറിയും. ഇന്ദിരാഗാന്ധിയെയും നരസിംഹറാവുവിനെയും മന്മോഹന്സിംഗിനെയും മുന്‍പരിചയം പോലുമില്ലാതെ പ്രഹരിച്ച ജനങ്ങളാണ് ഭാരതത്തിലുള്ളത്. അത് നന്നായറിയുന്ന നരേന്ദ്രമോദിക്ക് സല്ഭരണമല്ലാതെ മറ്റൊന്നും നടത്താനാവില്ല. ആദര്‍ശത്തിന്റെ തീച്ചൂളയില്‍ വളര്‍ന്നവരാണ് ബിജെപി നേതൃത്വം. അവരെ വെയിലില്നിര്ത്തി വേവിച്ചെടുക്കാമെന്ന മോഹം പ്രതിയോഗികള്‍ അങ്ങ് കളയുന്നതാണ് നല്ലത്.
ബിജെപിയില്‍ ആശയക്കുഴപ്പമൊന്നും നേതൃത്വത്തില്‍ തമ്മിലടിയെന്നൊക്കെയുള്ള കൊണ്ടുപിടിച്ച പ്രചാരണമൊന്നും ക്ലച്ചുപിടിക്കാന്‍ പോകുന്നില്ല. ഒരു നേതാവിനും പ്രസ്ഥാനത്തെ വെല്ലുവിളിക്കാനാവില്ല. നന്നായി വിളക്കിച്ചേര്‍ത്ത കണ്ണികളാണ് ഓരോ നേതാവും. അതിനെ വലിച്ചൊടിക്കാനാകുമെന്ന് ആരെങ്കിലും ആശിക്കുന്നുവെങ്കില്‍ അവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. ബെംഗളൂരു സമ്മേളനത്തില്‍ അദ്വാനി വരുമോ? വരില്ലെ? ആദ്യ ചോദ്യം അതായിരുന്നു. അദ്വാനി വന്നപ്പോള്‍ സംസാരിക്കുമോ എന്നായി. സംസാരിച്ചില്ലെന്ന് പിന്നെയും വാര്‍ത്ത. സംസാരിച്ചില്ലെങ്കില്‍ എങ്ങനെ അദ്വാനി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി? പ്രതിനിധി സമ്മേളനത്തില്‍ അദ്വാനി ഉത്തരം നല്കി എന്ന് വാര്‍ത്ത നല്കിയവര് തന്നെയാണ് മറുന്യായം പറയുന്നത്.
ആര്, എപ്പോള്‍, എന്ത് സംസാരിക്കണം എന്ന് തീരുമാനിക്കുന്നത് സംഘടനയാണ്. സംഘടന കളിക്കാനിട്ട പന്തല്ലെന്ന് മനസ്സിലാക്കാത്തവര്‍ എന്തും പറയും. അങ്ങനെ എന്തെങ്കിലും പറഞ്ഞാല്‍ ഒരു കുന്തവും സംഭവിക്കില്ല. അദ്വാനിയും വാജ്പേയിയും വേര്‍പിരിയുന്നത് കാണാന്‍ മോഹിച്ചവരെത്രയോ ഉണ്ടല്ലോ. എന്നിട്ടെന്തായി. മുപ്പത്തിയഞ്ചാം വയസ്സില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നടത്തുമ്പോള്‍ ബിജെപി ദേശീയകക്ഷിപോലും ആകില്ലെന്ന് പ്രവചിച്ചവര്‍ നിലനില്‍പ്പിനായി കാലിട്ടടിക്കുന്നു. ഒന്നായാലേ നിലനില്‍പ്പുള്ളുവെന്ന് ഇരുകമ്മ്യൂണിസ്റ്റുപാര്ട്ടികളും ഇപ്പോള്‍ സമ്മതിക്കുന്നു.
ഒന്നായാലും കാര്യമില്ല. നന്നാവണം. നന്നാവണമെങ്കില്‍ വരട്ടുതത്വവാദം ഉപേക്ഷിക്കണം. അത് ഈ ജന്മത്തില് സാധിക്കില്ല. 127 വര്‍ഷത്തെ പാരമ്പര്യവും അഞ്ചരപതിറ്റാണ്ടിലധികം കേന്ദ്രഭരണം നടത്തുകയും ചെയ്ത കോണ്‍ഗ്രസ്സിന്റെ പ്രധാന നേതാവ് തോല്‍വിയുടെ ആഘാതം സഹിക്കാന്‍ വയ്യാതെ ഒളിവില്‍ പോയിരിക്കുകയാണ്. അദ്ദേഹം എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ പോലും കഴിയാത്ത കോണ്‍ഗ്രസ്, ബിജെപിക്ക് ഇല്ലാത്ത കുറ്റംകണ്ടെത്താനാണ് പരിശ്രമിക്കുന്നത്. നയവും പരിപാടിയും കാഴ്ചപ്പാടുമുള്ള ബിജെപി ഇന്ന് കേന്ദ്രത്തില്‍ മാത്രമല്ല 12 സംസ്ഥാനങ്ങളിലും ഭരണത്തിലാണ്. വരും തെരഞ്ഞെടുപ്പുകളിലും അത് ആവര്‍ത്തിക്കും. അതാണ് ചരിത്രനിയോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: