മുംബയ്: ഫുട്പാത്തിലൂടെ കാര്‍ ഓടിച്ചുകയറ്റി ഒരാളെ കാര്കയറ്റികൊന്ന കേസില്‍ പ്രശസ്ത ബോളിവുഡ് താരം സല്മാന് ഖാനെ രക്ഷിക്കാന്‍ നീക്കം. സംഭവസമയത്ത് താനാണ് കാറോടിച്ചിരുന്നതെന്ന് ഇന്നലെ സല്‍മാന്റെ ഡ്രൈവര്‍ അശോക്സിംഗ് മുംബയിലെ കോടതിയില്‍ മൊഴിനല്‍കി.
കുറ്റം ഏറ്റ് സല്‍മാനെ രക്ഷിക്കാനുള്ള നീക്കമാണിത്. കുറ്റം ഏറ്റതിന് അശോകിന് എന്തു പ്രതിഫലമാണ് നല്‍കിയതെന്ന് വെളിവായിട്ടില്ല. പണം നല്കി അശോകിനെ ബലിയാടാക്കി തലയൂരാന്‍ സല്മാന് നടത്തുന്ന നീക്കം വലിയ വിവാദമായിട്ടുണ്ട്.
2002ലാണ് മദ്യപിച്ച് ലക്കുകെട്ട് സല്മാന് ഓടിച്ച കാര്‍ പാഞ്ഞുകയറി ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന ഒരാള്‍ മരിച്ചത്. നാലുപേര്‍ക്ക് അന്ന് പരിക്കേറ്റിരുന്നു. ടൊയോട്ട ലാന്‍ഡ് ക്രൂയിസറാണ് ഫുട്പാത്തില്‍ പാഞ്ഞുകയറിയത്.
കോടതിയില്‍ ഇങ്ങനെ മൊഴിനല്‍കാന്‍ തനിക്ക് പണമൊന്നും നല്‍കിയിട്ടില്ലെന്നാണ് അശോക് പറയുന്നത്. കാറിന്റെ ഒരു ടയര്പൊട്ടുകയും നിയന്ത്രണംതെറ്റി ഫുട്പാത്തില്‍ പാഞ്ഞുകയറുകയും ആയിരുന്നുവെന്നാണ് അശോക് കോടതിയില്‍ പറഞ്ഞത്.സല്‍മാന്റെ പിതാവ് സലീം ഖാന് സത്യം പറയാന്‍ എന്നോടു പറഞ്ഞു. അതുകൊണ്ടാണ് സത്യം പറഞ്ഞത്, അശോക് പറയുന്നു.
താനല്ല അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നതെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും കഴിഞ്ഞ ദിവസം സല്മാന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഡ്രൈവറായിരുന്നു ആസമയം കാര്‍ ഓടിച്ചിരുന്നതെന്നാണ് സല്‍മാനും കോടതിയില്‍ മൊഴിനല്‍കിയത്.
സാക്ഷിമൊഴികളെല്ലാം കളവാണെന്നാണ് സല്മാന് പറഞ്ഞത്. സല്‍മാനാണ് ഡ്രൈവിംഗ് സീറ്റില്‍നിന്ന് ആസമയത്ത് ഇറങ്ങി വന്നതെന്ന് സല്‍മാന്റെ പോലീസ് ബോഡീഗാര്‍ഡ് രവീന്ദ്ര പാട്ടീല്‍ പറഞ്ഞിരുന്നു. അതിനും സല്മാന് പറഞ്ഞ മൊഴി കൗതുകകരമാണ്.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഇടതു ഡോര്‍ ഞെങ്ങിഞെരുങ്ങി തുറക്കാന്‍ വയ്യാതായി. തുടര്‍ന്നാണ് താന്‍ വലതു വശത്തെ ഡ്രൈവിംഗ് സീറ്റുവഴി പുറത്തുകടന്നതെന്നാണ് സല്മാന് പറയുന്നത്. ബാറില്‍ സഹോദരന് സൊഹെയ്ല് ഖാനൊപ്പം താന്‍ പോയിരുന്നു, എന്നാല്‍ മദ്യപിച്ചില്ല. ബാറില്‍നിന്ന് വെള്ളം മാത്രമാണ് കുടിച്ചത്. ബാര്ബില്ലുകള് താന്‍ മദ്യപിച്ചതിന്േറതല്ല എന്നാണ് സല്മാന് പറഞ്ഞത്.
കുറ്റംതെളിഞ്ഞാല്‍ സല്മാന് ഖാന് പത്തുവര്‍ഷംവരെ തടവ് ലഭിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: