പാട്ന: ബീഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഔദ്യോഗിക വസതി ഒഴിയാന്‍ വിസമ്മതിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഒരുമാസം കഴിഞ്ഞിട്ടും മാഞ്ചി ഔദ്യോഗിക വസതി ഒഴിയാന്‍ തയ്യാറാവാത്തത് മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ഒരു ഏറ്റുമുട്ടലിലേയ്ക്ക് കാര്യങ്ങള്‍ നീക്കുകയാണ്.
നിതീഷ്കുമാര്‍ ആദ്യം 7, സര്‍ക്കുലര്‍ റോഡിലെ തന്റെ വീട് ഒഴിയട്ടേ. അതിന് ശേഷം താന്‍ 1, അന്നേ മാര്‍ഗിലെ വസതി ഒഴിയാമെന്നാണ് മാഞ്ചിയുടെ നിലപാട്. 7, സര്‍ക്കുലര്‍ റോഡിലെ വീട്ടില്‍ നിതീഷ് താമസിക്കുന്നതിന്റെ അര്‍ത്ഥം അത് മുന്മുഖ്യമന്ത്രിയുടെ വീടാണന്നല്ലേ തെളിയിക്കുന്നതെന്നാണ് മാഞ്ചിയുടെ ചോദ്യം.
ജനതാ ദള്‍ യുണൈറ്റഡില്‍ നിന്നും പുറത്ത് പോയ ശേഷം ഉണ്ടാക്കിയ രാഷ്ട്രീയ സഖ്യമായ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയുമായാണ് മാഞ്ചി മുന്നോട്ട് പോകുന്നത്. നിതീഷ് വീട് ഒഴിയാതെ താന്‍ വീട് ഒഴിയുന്ന പ്രശ്നമില്ലെന്നാണ് മാഞ്ചിയുടെ ഉറച്ച നിലപാട്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം നിതീഷ് കുമാര്‍ കോടിക്കണക്കിന് രൂപയാണ് ഇപ്പോഴത്തെ വീട് മോടി പിടിപ്പിക്കുവാനായി ചെലവഴിച്ചത്. അതുകൊണ്ട് നിതീഷ് ആ വീട് ഒഴിയില്ല. മോടിപിടിപ്പിച്ച ആ വീട്ടിലേക്ക് മാറാന്‍ തനിക്ക് സന്തോഷമേയുള്ളുവെന്നാണ് മാഞ്ചി പറയുന്നത്. മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലേക്ക് മാറുവാന്‍ എങ്ങനെയും ആറുമാസമെടുക്കും കാരണം മഹാദളിതനായ താന്‍ താമസിച്ച വീട് വീണ്ടും മോടി പിടിപ്പിക്കേണ്ടതുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വിജയിച്ച് മുഖ്യമന്ത്രിയാവാന്‍ എത്തിയാല്‍ അപ്പോള്‍ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ വസതിയില്‍ താമസിക്കുവാന്‍ ഒരു തടസ്സവുമുണ്ടാവില്ലെന്നും മാഞ്ചി പറയുന്നു.
12, സ്ട്രാന്‍ഡ് റോഡിലെ ബംഗ്ലാവാണ് മാഞ്ചിക്കായി നിതീഷ് കുമാര്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ആവുന്നതിന് മുമ്പ് മാഞ്ചി താമസിച്ചിരുന്ന വീടാണിത്. വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ വകുപ്പ് മാഞ്ചിക്കും മറ്റ് മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. മന്ത്രിമാര്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കുവാനാണ് മറ്റ് മൂന്ന് പേരോട് വസതി ഒഴിയാന്‍ ആവശ്യപ്പെട്ടത്.
2005 നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാലുവിനോടും റാബറി ദേവിയോടും ഇവിടെ നിന്നും ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷനേതാവായ റാബറി ദേവിയുടെ പേരില്‍ ഈ വീട് അനുവദിക്കണമെന്നാണ് ലാലു ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവ് എന്ന നിലയില്‍ ലാലുവിനെയും റാബറിയെയും നിര്‍ബന്ധിച്ച് ഇവിടെ നിന്നും 10 സര്‍ക്കുലര്‍ റോഡിലെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: