ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീകൃഷ്ണ കോളേജില്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ബീഫ് ഫെസ്റ്റിവല്‍ വിവാദമായിട്ടും നടപടിയെടുക്കാതെ ദേവസ്വം ബോര്‍ഡ്.
ഹൈന്ദവസമൂഹത്തെ അവഹേളിക്കുന്ന നടപടിയാണ് സംഘടനകളുടേതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലും ദേവസ്വം അധികൃതര്‍ തയ്യാറായിട്ടില്ല. ഗോ സംരക്ഷണത്തിനായി ഗോശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ദേവസ്വം ബോര്‍ഡാണ് സ്വന്തം സ്ഥാപനത്തില്‍ നടന്ന ബീഫ് ഫെസ്റ്റിവല്‍ കണ്ടില്ലെന്ന് നടിക്കുന്നത്.
പ്രതിഷേധത്തിനായി ദേവസ്വത്തിന് കീഴിലുള്ള കോളേജ് തന്നെ തെരഞ്ഞെടുത്തത് വിശ്വാസികളെ അപമാനിക്കാനാണെന്ന് വ്യക്തം. പരാതിയില്ലാത്തതിനാലാണ് അന്വേഷിക്കാത്തതെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ടി.വി.ചന്ദ്രമോഹന് പ്രതികരിച്ചു. പരിപാടി സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ.ജയപ്രസാദ് പറഞ്ഞു. എന്നാല്‍ നടപടിയെടുക്കാന്‍ കോളേജ് അധികൃതരും തയ്യാറായിട്ടില്ല.
ഭക്തരോടുള്ള വെല്ലുവിളി: ഹിന്ദുഐക്യവേദി
തൃശൂര്‍: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളേജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ എസ്എഫ്ഐയും ഡിവൈഎഫ്ഐയും, അവഹേളനത്തിനെതിരെ നടപടിയെടുക്കാത്ത ദേവസ്വം ബോര്‍ഡും ഭക്തരെ വെല്ലുവിളിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു പറഞ്ഞു.
പരാതി ലഭിച്ചാല്‍ മാത്രമേ അന്വേഷിക്കുകയുള്ളു എന്ന് പറയുന്നത് ശരിയായ സമീപനമല്ല. ആര്‍ക്കും പരാതിയില്ലെങ്കില്‍ എന്തും ചെയ്യാമെന്നാണോ. തങ്ങളുടെ സ്ഥാപനത്തില്‍ നടന്ന സംഭവം അന്വേഷിക്കാനുള്ള ചുമതല ദേവസ്വത്തിനുണ്ട്. കുറ്റകരമായ അനാസ്ഥയാണ് ദേവസ്വം ബോര്‍ഡ് പുലര്‍ത്തുന്നത്.
ദേവസ്വം മന്ത്രി വിശദീകരണം തേടണം. ഗോസംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ സ്ഥാപനത്തില്‍ തന്നെ ബീഫ് ഫെസ്റ്റിവല്‍ നടത്തിയത് വിശ്വാസികളെ അപമാനിക്കാനാണ്. നടപടിയുണ്ടായില്ലെങ്കില്‍ ഐക്യവേദി വിഷയം ഏറ്റെടുക്കുമെന്നും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: