ന്യൂദല്‍ഹി: കടുവ നാട്ടിലിറങ്ങിയാല്‍ ജനങ്ങളുടെ പ്രതിഷേധപരിപാടികള്‍ തടയാന്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് കടുവാ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗരേഖ. ജനങ്ങള്‍ സംഘടിക്കുന്നത് വനത്തിലേക്ക് മടങ്ങാന്‍ സാധിക്കാതെ കടുവയെ ബുദ്ധിമുട്ടിലാക്കുമെന്നും മൃഗം കൂടുതല്‍ അക്രമാസക്തമാകുമെന്നും മാര്‍ഗരേഖ പറയുന്നു. അതിനാല്‍ ജനങ്ങള്‍ സംഘടിക്കുന്നതും പ്രതിഷേധിക്കുന്നതും തടയാന്‍ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിക്കണം. ജില്ലാ കളക്ടറോ ജില്ലാ മജിസ്ട്രേറ്റോ നേരിട്ടെത്തി കടുവയിറങ്ങിയ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നിര്‍വഹിക്കണം, അതോറിറ്റി നിര്‍ദേശിച്ചു.
അതേസമയം, വന്യമൃഗങ്ങളില്‍ നിന്നു രക്ഷനേടാന്‍ തോക്ക് ലൈസന്‍സ് പുതുക്കിക്കൊടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രണ്ടുതീരുമാനവും ഒരേ ദിവസമാണുണ്ടായത്.
കടുവ വളര്‍ത്തു മൃഗങ്ങളെ കൊന്നുതിന്നുന്നത് തടയരുത്, കടുവയുടെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉടന്‍ നീക്ക ംചെയ്യരുത്, ഭക്ഷണം പൂര്‍ണ്ണമായും തിന്നാന്‍ കടുവയെ അനുവദിക്കണം. നരഭോജിക്കടുവയെ പിടിക്കാന്‍ കാലതാമസം ഉണ്ടാകുമെന്ന സന്ദര്‍ഭങ്ങളില്‍ കളക്ടറോ പോലീസ് സൂപ്രണ്ടോ നേരിട്ടെത്തി മേല്‍നോട്ടം വഹിക്കണം, എന്നിങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍.
ജനവാസമേഖലകളില്‍ കടുവാശല്യം നിരന്തരമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിരീക്ഷണ ക്യാമറകള്‍ കൂടുതലായി സ്ഥാപിച്ച് കടുവകളുടെ ചലനങ്ങള്‍ പരിശോധിക്കണം. വനംവകുപ്പും ഗാര്‍ഡുമാരും ഇക്കാര്യം ശ്രദ്ധിക്കണം. കടുവകളെ വിഷംനല്‍കി കൊല്ലുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്നാല്‍ ഉടമകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം. കടുവാസംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തണം. പറമ്പിക്കുളം, പെരിയാര്‍ സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം കുറഞ്ഞുവരുന്നതായും അതിന്റെ കാരണങ്ങള്‍ വനംവകുപ്പ് പഠിക്കണമെന്നും മാര്‍ഗരേഖ ആവശ്യപ്പെടുന്നു.
എന്നാല്‍, വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ തോക്ക് ലൈസന്‍സ് പുതുക്കി നല്കാന് തീരുമാനിച്ചെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മൃഗങ്ങള്‍ ആക്രമിക്കുന്ന ഘട്ടത്തില്‍ വെടിവെയ്ക്കുന്നതിന് അനുമതി നല്‍കും. തെരുവുനായ വര്‍ധന വന്ധ്യംകരണത്തിലൂടെമാത്രം നിയന്ത്രിക്കാനാവില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: