ഒരു ശരാശരി മലയാളിയുടെ ജീവിതത്തില്‍ ചലച്ചിത്ര ഗാനങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. പത്തോ ഇരുപതോ ചലച്ചിത്രഗാനങ്ങളുടെ ചരിത്രത്തിനൊപ്പമാണ്, അല്ലെങ്കില്‍ അവയുടെ ഈണങ്ങള്‍ക്കൊപ്പമാണ് ഓരോ മലയാളിയുടെയും ജീവിതം സഞ്ചരിക്കുന്നത്. കുട്ടിക്കാലത്തു കേട്ട പാട്ട്, മുതിര്‍ന്നപ്പോള്‍ മനസ്സില്‍ പതിഞ്ഞ പാട്ട്, പിന്നീട്, ജീവിതത്തിലുടനീളം പാടിനടക്കുന്ന പാട്ട്…അങ്ങനെ ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ ചലച്ചിത്രഗാനങ്ങള്‍ നമുക്കുമുന്നില്നിന്നു നയിക്കുന്നു.
മലയാളിയുടെ മനസ്സില്‍ ഗൃഹാതുരത്വമുണര്ത്തുന്നതില് പഴയകാല ചലച്ചിത്രഗാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ”ഏകാന്തതയുടെ അപാരതീരവും….അകലെയകലെ നീലാകാശവും…മാരിവില്ലിന് തേന്മലരേയും…” എല്ലാം ഗൃഹാതുരത്വം നിറച്ച് മലയാളിയുടെ മനസ്സില്‍ കുടിയിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പാട്ടുകേട്ട് പാട്ടുകേട്ട് ദയാലുവായിമാറിയ കൊടുംക്രൂരനായ ഒരാളുടെ കഥകേട്ടിട്ടുണ്ട്.
തീര്‍ച്ചയായും അയാളൊരു മലയാളിയായിരിക്കുമെന്നും പറയാറുണ്ട്. അത്രമേല്‍ സ്നേഹം ചലച്ചിത്രഗാനങ്ങള്‍ക്കായി മലയാളി കരുതിവയ്ക്കുന്നു. നേരിട്ടു കാണുന്ന ഭംഗിയുള്ള രൂപത്തേക്കാളേറെ മധുരിതമായൊരു ശബ്ദത്തെ, പാട്ടിനെ സ്നേഹിക്കുന്നു. മുന്നില്‍വന്ന് പീലിവിടര്‍ത്തി നൃത്തംചെയ്യുന്ന മയിലിനെക്കാളേറെ ദൂരത്തെവിടയോ ഇരുന്നുപാടുന്ന കുയിലിനെ ഇഷ്ടപ്പെടുന്നു. ഒരു ദിവസം ഇരുട്ടിവെളുക്കുമ്പോള്‍, ഉണര്ന്നെഴുന്നേല്ക്കുമ്പോള്, തന്റെ ശബ്ദം ഗന്ധര്വ്വനേപ്പോലെയായിരുന്നെങ്കില് എന്നാഗ്രഹിക്കാത്തവരാരുണ്ട്? അതുകൊണ്ടാണ് ഒരു മൂളിപ്പാട്ടെങ്കിലും പാടാത്ത മലയാളിയുണ്ടാകില്ലെന്ന് പറയുന്നത്.
ഒരാളുടെ ജീവിതം രൂപപ്പെടുന്നതില്‍ അയാള്‍ ആദ്യം കണ്ടതായി ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ചലച്ചിത്രവും മനസ്സില്‍ ആദ്യമായി സ്ഥാനംനേടുന്ന ചലച്ചിത്രഗാനവും വലിയ പങ്കുവഹിക്കുന്നുണ്ട്. കുട്ടിക്കാലത്ത് അമ്പലത്തിലെ വലിയ ആലിന്റെ കൊമ്പത്ത് നാലുവശത്തേക്കും മുഖം തിരിച്ചുവച്ചിരുന്ന കോളാമ്പിയില്‍ നിന്ന് സ്ഥിരമായി കേട്ട ഒരു പാട്ടുണ്ട്. അതൊരു സിനിമാപാട്ടായിരുന്നുവെന്നറിഞ്ഞത് കാലമേറെക്കഴിഞ്ഞപ്പോഴാണ്.
”ശ്രീപദം വിടര്‍ന്ന സരസീരുഹത്തില്‍-
ജനനീ
അടിയന് തൂകുമീ ഹൃദയരാഗം
പൊന്‍പരാഗമായ് അണിയൂ,
അണിയൂ ദേവീ…..”
പുലര്‍കാലത്തെ പ്രാര്‍ത്ഥനകള്‍ക്ക് സജീവതനല്കിയ വരികളായിരുന്നു അത്. ഒരു പ്രഭാതത്തിലും പിന്നീടാപാട്ടുകേള്ക്കാതെ ഉണരാന്‍ കഴിയില്ലെന്നു വന്നു. ”മലസ്സിലുണരൂ ഉഷസ്സന്ധ്യയായ്, മായാമോഹിനീ സരസ്വതി…..”, ”ആകാശരൂപിണി അന്നപൂര്‍ണ്ണേശ്വരി, അഭയം തവപദ കമലം….” തുടങ്ങിയ പാട്ടുകളും അത്തരത്തില്‍ മനസ്സില്‍ പതിഞ്ഞവയാണ്. എങ്കിലും മനസ്സിനെ ആവേശിച്ച ആദ്യഗാനമേതെന്ന ചോദ്യത്തിന് 1978ല്‍ പുറത്തിറങ്ങിയ ‘ഏതോ ഒരു സ്വപ്നം’ എന്ന ചിത്രത്തിലെ ”ശ്രീപദം വിടര്‍ന്ന സരസീരുഹത്തില്‍-ജനനീ…” എന്ന ഗാനമാണെന്ന് നിസ്സംശയം പറയാം.
ദേവീയെ സ്തുതിക്കുന്ന ഭക്തിഗാനമെന്നു കരുതിയ പാട്ട് സിനിമാപാട്ടാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അതെഴുതിയ ശ്രീകുമാരന്‍ തമ്പിയും ആദ്യമായി തിരിച്ചറിയുന്ന കവിയായി മനസ്സില്‍ ഇടം നേടി. സലില്‍ ചൗധരിയുടെ സംഗീത സംവിധാനത്തില്‍ മനോഹരമായ ആ ഗാനം പലര്‍ക്കും ജീവിതത്തിന്റെ തന്നെ പ്രാര്‍ത്ഥനാഗാനവുമായി.
1975ലാണ് സ്വാമി അയ്യപ്പനെന്ന ചലച്ചിത്രം തീയറ്ററുകളിലെത്തുന്നത്. വന്‍ വിജയം നേടിയ സ്വാമി അയ്യപ്പന് കാലങ്ങളോളം പ്രേക്ഷകരുടെ ഇഷ്ടസിനിമയായി നിലനിന്നു. ഇന്നും സ്വാമി അയ്യപ്പന് ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ അത് ആസ്വദിക്കാതിരിക്കുവാനാകില്ല. ഭക്തി മാത്രമായിരുന്നില്ല അതിനു കാരണമായത്. ഭക്തിക്കുമപ്പുറം ചലച്ചിത്രമെന്ന നിലയില്‍ നിലവാരം പുലര്‍ത്തിയ കലാസൃഷ്ടിയായിരുന്നു അത്. ജി.ദേവരാജന്റെ സംഗീത സംവിധാനത്തില്‍ ശ്രീകുമാരന്‍തമ്പിയെഴുതിയ സ്വാമി അയ്യപ്പനിലെ ഗാനങ്ങളായിരുന്നു ചിത്രത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കിയത്.
”മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു അവന്
കരുണാമയനായ് കാവല്‍ വിളക്കായ്
കരളിലിരിക്കുന്നു….”എന്ന ഗാനം കാലമിത്ര കഴിഞ്ഞിട്ടും മറക്കാനാകുന്നില്ല.
ആദ്യം മനസ്സില്‍ കുടിയിരിക്കുന്ന സിനിമ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നതിനു തെളിവായി സമര്‍പ്പിക്കുന്നതും ‘സ്വാമിഅയ്യപ്പ’നെയാണ്.
ശ്രീകുമാരന്‍തമ്പിയെന്ന പാട്ടെഴുത്തുകാരനും സിനിമാ സംവിധായകനും 75 വയസ്സായെന്നറിഞ്ഞപ്പോള് മനസ്സിലേക്ക് ആദ്യമോടിയെത്തിയതും ”ശ്രീപദം വിടര്‍ന്ന സരസീരുഹത്തില്‍-ജനനീ…” എന്നപാട്ടാണ്.
മുപ്പത്തിയേഴു വര്‍ഷങ്ങള്‍ക്കുമുമ്പാണ് ശ്രീകുമാരന്‍ തമ്പി ഈ പാട്ടെഴുതുന്നത്. സിനിമാ പാട്ടുകള്‍ വെറും കസര്‍ത്താകരുതെന്ന് സിനിമാ സംവിധായകനും നിര്‍മ്മാതാവിനും കാണികള്‍ക്കുമെല്ലാം നിര്‍ബന്ധമുണ്ടായിരുന്ന കാലം.
അക്കാലത്തു തന്നെയാണ് നിത്യഹരിതമായി, കാലാതിവര്‍ത്തിയായ നിരവധി നല്ല ചലച്ചിത്രഗാനങ്ങള്‍ പുറത്തിറങ്ങിയത്. പി.ഭാസ്കരനും വയലാര്‍രാമവര്‍മ്മയും പിന്നണിഗാനരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടുനിന്നിരുന്ന കാലത്താണ് ശ്രീകുമാരന്‍തമ്പിയും രംഗത്തെത്തുന്നത്.
1966 ല്‍ ‘കാട്ടുമല്ലിക’ എന്ന ചിത്രത്തില്‍ പാട്ടെഴുതിക്കൊണ്ടായിരുന്നു തുടക്കം. അദ്ദേഹം സിനിമയില്‍ എത്തിയിട്ട് അന്‍പതാം വര്‍ഷത്തിലേക്ക് കടക്കുന്നു.
പാട്ടെഴുത്തില്‍ ഭാസ്കരനും വയലാറും സൃഷ്ടിച്ച സൗരഭ്യത്തിനൊപ്പം ചേര്‍ന്നെങ്കിലും വേറിട്ട വഴിയിലൂടെയായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ സഞ്ചാരം. പ്രണയവും ദര്‍ശനവും തത്വവുമൊക്കെ നിറച്ച് പാട്ടുകളെഴുതുന്നതിനൊപ്പം ഹാസ്യവും ശൃംഗാരവുമെല്ലാം അദ്ദേഹത്തിന്റെ വരികളെ സജീവമാക്കി.
”അകലെയകലെ നീലാകാശം…, അശോകപൂര്‍ണ്ണിമ വിടരും…., ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍…., ആയിരം അജന്താ ചിത്രങ്ങള്‍……., ഇലഞ്ഞിപ്പൂമണമൊഴുകിവരും…., ഉത്രാടപ്പൂനിലാവേ…., ഉത്തരാസ്വയംവരം…., കസ്തൂരി മണക്കുന്നല്ലോ…, ഏഴിലം പാലപൂത്തു…., കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍.., നിന് മണിയറയിലെ…, തൈപ്പൂയക്കാവടിയാട്ടം…., പാടാത്തവീണയും പാടും…, മനസ്സിലുണരൂ ഉഷസന്ധ്യയായ്…, നീലനിശീഥിനി.., മേഘം പൂത്തുതുടങ്ങി…, സ്വന്തമെന്നപദത്തിനെന്തര്‍ഥം…, ഹൃദയവാഹിനീ ഒഴുകുന്നു…, ഹൃദയസരസ്സിലെ പ്രണയപുഷ്പമേ…” അങ്ങനെയങ്ങനെ എണ്ണിപ്പറയാന്‍ കഴിയാത്ത എത്രയോ പാട്ടുകള്‍ ശ്രീകുമാരന്‍ തമ്പി നമുക്കു സമ്മാനിച്ചു. മലയാളിയുടെ ഹൃദയത്തില്‍ തൊടുന്ന അനശ്വര ഗാനങ്ങളായി അവയോരോന്നും.
പ്രണയാതുരമായ ഗാനങ്ങള്‍ക്ക് ജന്മം നല്കിയ തൂലിക നിരവധി ഹാസ്യഗാനങ്ങളും രചിച്ചു. മധുവും ശ്രീവിദ്യയും ജയനും അഭിനയിച്ച് 1978ല്‍ പുറത്തിറങ്ങിയ ‘വേനലില്‍ ഒരു മഴ’യിലെ ഗാനം തന്നെ ഉദാഹരണം. ”അയല പൊരിച്ചതുണ്ട്, കരിമീന്‍ വറുത്തതുണ്ട്…” എന്ന ഗാനം മലയാളിയുടെ മനസ്സിലേക്കു കൊണ്ടുവരുന്നത് രുചിയുടെ വൈവിധ്യങ്ങളാണ്. ഹരിപ്പാട്ടുകാരനായ ശ്രീകുമാരന്‍ തമ്പി ഓണാട്ടുകരയുടെ രുചിഭേദങ്ങളാണ് പറഞ്ഞുതരുന്നത്.
”വെണ്ടയ്ക്കാ സാമ്പാറില്‍
കപ്പയ്ക്കാ വെള്ളരിക്കാ
മണത്താല്‍ കൊതി പെരുകാന്‍
മേമ്പൊടിക്ക് പെരുങ്കായം
……………………………………..
മത്തങ്ങാപ്പച്ചടിയും കുമ്പളങ്ങാ കിച്ചടിയും
ഓര്‍മ്മയില്‍ രുചി വളര്‍ത്തും
മാമ്പഴപ്പുളിശ്ശേരി……”
ലളിതഗാനങ്ങളില്‍ അദ്ദേഹമെഴുതിയതെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഇന്നും ലളിതഗാനമത്സരവേദികളില്‍ ശ്രീകുമാരന്‍ തമ്പിയുടെ പാട്ടിനു സ്ഥാനമുണ്ട്.
”പണ്ടുപാടിയ പാട്ടിലൊരെണ്ണം
ചുണ്ടിലൂറുമ്പോള്
കൊണ്ടുപോകരുതേയെന്‍ മുരളി
കൊണ്ടുപോകരുതേ….”
നൃത്തശാല എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍തമ്പി രചിച്ച അതീവഹൃദ്യമായ ഒരു ഗാനത്തിന് ശൃംഗാരഭാവമാണ്. ”പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞുവീണു, സ്വര്‍ണ പീതാംബരമുലഞ്ഞു വീണു…” എന്നെഴുതാന്‍ കഴിയുന്നത് അദ്ദേഹത്തിനു മാത്രമാണ്.
”ആദ്യത്തെ നോട്ടത്തില്‍ കാലടി കണ്ടു
അടുത്ത നോട്ടത്തില്‍ ഞൊറിവയര്‍ കണ്ടു
ആരോരും പുണരാത്ത പൂമൊട്ടും കണ്ടു
പിന്നത്തെ നോട്ടത്തില്‍ കണ്ണുകണ്ണില്‍ കൊണ്ടു….”
എഞ്ചിനീയറിംങ് ബിരുദധാരിയായ തമ്പി മദ്രാസില്‍ എഞ്ചിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും എഴുതുമ്പോഴും സിനിമയായിരുന്നു മോഹം. 1966ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂര്‍ണ്ണമായും കലാസാഹിത്യരംഗത്ത് മുഴുകി. എഴുപത്തെട്ട് ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ള ശ്രീകുമാരന്‍ തമ്പി, തോപ്പില്‍ ഭാസിക്കും എസ്.എല്‍. പുരത്തിനും ശേഷം മലയാളസിനിമക്കുവേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ള എഴുത്തുകാരനാണ്.
1974ല്‍ ചന്ദ്രകാന്തം എന്ന സിനിമയിലൂടെയാണ് സംവിധായകനായത്. 22 ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. ടെലിവിഷന്‍ പരമ്പരകളുടെ രംഗത്തും മുദ്രപതിപ്പിച്ചു.
75-ാം വയസ്സിലും കലാസാഹിത്യ രംഗത്തു സജീവമായി നില്ക്കാന് തന്നെയാണ് അദ്ദേഹത്തിനു താല്‍പ്പര്യം. പക്ഷേ, അതിനുവേണ്ടി സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താന്‍ തയ്യാറല്ല. ഇന്നത്തെ ചലച്ചിത്രാന്തരീക്ഷത്തില്‍ എല്ലാം അടിയറവച്ച് വഴങ്ങിക്കൊടുക്കാനാകാത്തതിനാലാണ് അദ്ദേഹം പിന്‍വാങ്ങിയത്. മനസ്സുനിറയെ കവിതയും കഥയും സിനിമയുമായി ശ്രീകുമാരന്‍ തമ്പി ഇപ്പോഴും സജീവമാണ്. പാടാന്‍ മടിക്കുന്ന ഏതുവീണകമ്പിയെയും പാടിക്കാന്‍ പോന്ന സൗകുമാര്യം തുളുമ്പുന്നതാണ് അദ്ദേഹത്തിന്റെ വരികള്‍…
”…പുണ്യവതീ നിന്റെ പൂങ്കാവനത്തിലൊരു
പുഷ്പശലഭമായ് ഞാന്‍ പറന്നുവെങ്കില്‍
ശൃംഗാരമധുവൂറും നിന്ദാഹ പാനപാത്രം
എന്നുമെന്നധരത്തോടടുക്കുമല്ലോ…..”
പ്രതികരിക്കാൻ ഇവിടെ എഴുതുക: