സംവരണത്തിന്റെ മാനദണ്ഡം ജാതിമാത്രമാകരുതെന്നും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തണമെന്നുമുള്ള സുപ്രീംകോടതി വിധി സമകാലിക സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്. അംബേദ്കര്‍ ജാതി അടിസ്ഥാനമാക്കി സംവരണം വേണമെന്ന് വാദിച്ചത് അന്ന് നിലനിന്നിരുന്ന തീണ്ടല്, തൊട്ടുകൂടായ്മ മുതലായ സാമുദായിക രീതികളുടെ പശ്ചാത്തലത്തിലാണ്. എന്നാല്‍ അത്തരം പ്രാചീന സമ്പ്രദായങ്ങള്‍ അപ്രസക്തമായ ഈ കാലഘട്ടത്തില്‍ ഇപ്പോഴും അതില്‍ കടിച്ചുതൂങ്ങുന്നത് വോട്ടുബാങ്ക് എന്ന നിലയിലാണ്.
ഇന്ന് ക്രിക്കറ്റ് ടീമില്പോലും സംവരണം നിലനില്‍ക്കുന്നുവത്രെ! ഇപ്പോള്‍ മുന്നാക്ക-പിന്നാക്ക സമുദായ വിഭജനം ഇല്ലാതാകുകയും യോഗ്യതാടിസ്ഥാനത്തില് അര്‍ഹരായവരെ ഓരോ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഒന്‍പത് സംസ്ഥാനങ്ങളില്‍ ജാട്ടുകളെ ഒബിസി വിഭാഗത്തില്‍പ്പെടുത്തിയത് കോടതി റദ്ദാക്കി. യുപിഎ സര്‍ക്കാരാണ് ജാട്ടുകള്‍ക്ക് സംവരണാനുകൂല്യം പ്രഖ്യാപിച്ചത്. പക്ഷെ ഭിന്നശേഷിയുള്ള വിഭാഗങ്ങളെയും മറ്റും സംവരണത്തിന് പരിഗണിക്കാമെന്നും കോടതിവിധി പറയുന്നു.
സര്‍ക്കാരിന്റെ കടമ യോഗ്യതയുള്ളവര്‍ക്ക് അവസരം നല്‍കുക എന്നതാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒബിസികള്‍ ജനസംഖ്യയുടെ 52 ശതമാനത്തില്‍ കുറയില്ലെന്ന് ഇന്ദിരാ സാഹ്നി കേസില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇത് വര്ദ്ധിച്ചിരിക്കാനേ സാധ്യതയുള്ളൂ. സാമ്പത്തികവും സാമൂഹികവുമായി ഉന്നതനിലയിലെത്തിയ ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങള്‍ ഇപ്പോള്‍ സംവരണാനുകൂല്യങ്ങള്‍ നേടിയെടുക്കുന്നുണ്ട്.
ഈ സംവരണംതുടര്ന്നുകൊണ്ടുപോകാനാകില്ലെന്നാണ് കോടതിയുടെ പക്ഷം. സംവരണത്തിന് അര്‍ഹത നേടിയിരിക്കുന്ന, പുതുതായി ഉരുത്തിരിഞ്ഞ സാമൂഹ്യവിഭാഗങ്ങളെ സംവരണ പട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. ചരിത്രപരമായ നീതിനിഷേധത്തിന് ജാതിയാണ് പ്രധാന കാരണം. ഏതെങ്കിലും സമുദായത്തിന് സംവരണം നല്കാന് സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും പത്തുവര്‍ഷം മുന്‍പുള്ള കണക്കുകള്‍ അടിസ്ഥാനമാക്കി എടുത്ത തീരുമാനം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പിന്നാക്കാവസ്ഥയ്ക്ക് കാരണം ജാതിയല്ല, മറിച്ച് സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ കാരണങ്ങളാണ്. മൂന്നാം ലിംഗക്കാരെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന വിഭാഗമായി അംഗീകരിക്കണമെന്ന് നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രധാന പരാമര്‍ശമുണ്ട്. ജാട്ട് സംവരണം റദ്ദാക്കിയ സുപ്രീംകോടതി വിധി മുസ്ലിം സമുദായത്തെ സംവരണപട്ടികയില്‍ ഉള്‍പ്പെടുത്തിയ ആന്ധ്ര-മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നടപടികളെയും ബാധിക്കും.
സുപ്രീംകോടതി വിധി പറയുന്നത് ഭരണഘടനയുടെ 15(4) 16(4) വകുപ്പുകളാണ് ഏറ്റവും അര്‍ഹതയുള്ളവരുടെ സംവരണത്തിന്റെ ആധാരശില എന്നാണ്. അര്‍ഹര്‍ ആരെന്ന് തീരുമാനിക്കുന്നത് തുടര്‍ച്ചയായ മാറ്റത്തിന് വിധേയമാകുന്ന നടപടിയാകണമെന്നും വിധിയില്‍ പറയുന്നു. സുപ്രീംകോടതി വിധി ഇപ്പോള്‍ നിലനില്‍ക്കുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ പ്രേരകമാകും. പിന്നാക്കാവസ്ഥ അപ്രതീക്ഷിതമായി നിര്‍ണയിക്കുന്ന നടപടിയാകരുത്.
ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ സാമ്പത്തികമായി വളരെയധികം ദുരിതം അനുഭവിക്കുന്നുണ്ടെങ്കിലും സവര്ണജാതിയായതിനാല് പരിഗണന കിട്ടില്ല. ജന്മിമാരായിരുന്ന നമ്പൂതിരിമാര്‍ പാപ്പരായപ്പോള്‍ അവര്‍ക്ക് സഹായഹസ്തം ലഭിച്ചില്ല. മുന്നാക്ക വിഭാഗം എന്ന പ്രതീതിയില്‍ സഹായം നിഷേധിക്കുന്നതും അനുവദനീയമല്ല. ഇപ്പോള്‍ ജാതി-മത വിഭജനം രാഷ്ട്രീയ വോട്ട് ബാങ്കുകളാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കാറുണ്ട്. സുപ്രീംകോടതി വിധി രാജ്യത്തെ ഏറ്റവും ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കുനേരെ നീളുന്ന സഹായഹസ്തമാണ്. ഇത് തിരിച്ചറിഞ്ഞ് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകും എന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: