സ്ത്രീകള്‍ക്ക് ഭരണഘടന തുല്യപദവി പ്രഖ്യാപിക്കുന്നുണ്ട്. പക്ഷെ ഭരണഘടനയനുസരിച്ച് സത്യവാചകം ചൊല്ലി നിയമസഭയില്‍ അംഗങ്ങളായവര്‍പോലും വിഎസ് അച്യുതാനന്ദന്റെ ഭാഷ കടമെടുത്താല്‍ ദുഃശാസനന്മാരാകുന്നുണ്ട് എന്ന് ഈ നിയമസഭാ സമ്മേളനം തെളിയിച്ചു. സ്ത്രീകള്‍ക്ക് സീറ്റുനല്‍കാതെ നിയമസഭാ പ്രവേശം തടയുന്ന രാഷ്ട്രീയപാര്‍ട്ടികളുള്ള കേരളത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സ്ത്രീ സാമാജികര്‍. അവര്‍ക്കുപോലും സഭയില്‍ സുരക്ഷയില്ലെന്ന് ജമീലപ്രകാശം സംഭവം തെളിയിക്കുന്നു.
അശ്ലീലത സ്ഫുരിക്കുന്ന നോട്ടവും വാക്കും സ്പര്‍ശവുമൊക്കെ സ്ത്രീപീഡന വകുപ്പില്‍ വരുന്നതാണ്. ഈ സാമാന്യതത്വംപോലും നിയമസഭാ സാമാജികര്ക്കറിയില്ലെന്നാണ് ഇപ്പോള്‍ തെളിയുന്നത്. തന്റെനേരെ നടക്കുന്ന അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാണ് സാധാരണ സ്ത്രീകള്‍ ശ്രമിക്കാറുള്ളത്. അതിനുകാരണം ഒരു അപരാധവും ചെയ്യാതെ വഴിയേ നടന്നുപോകുന്നവളെ ഒരു പുരുഷന് കയറിപ്പിടിച്ചാല്‍ ഇന്ന് പുരുഷനിയന്ത്രിത ലോകത്ത് അതില്‍ തെറ്റുകാരിയാകുന്നത് സ്ത്രീയാണ്. സ്ത്രീയ്ക്ക് കളങ്കിത എന്ന പേര് ചാര്‍ത്തപ്പെട്ടാല്‍ അവള് നികൃഷ്ടജീവിയായി, വിവാഹമാര്‍ക്കറ്റില്‍ എടുക്കാചരക്കായി, സമൂഹത്തിലെ പരിഹാസവസ്തുവായി മാറും.
സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങള്‍ക്കെതിരെ ഉയരുന്ന അക്രമങ്ങളെ പ്രതിരോധിക്കാനും അതിനെതിരെ പ്രതികരിക്കാനുമുള്ള മനഃസാന്നിദ്ധ്യം സ്ത്രീ നേടിയിട്ടില്ല. ഇതിനൊരപവാദമായി, മാറിയിരിക്കുന്ന ജമീല പ്രകാശത്തിനെ ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. സ്ത്രീകള്ക്കുനേരെവരുന്ന അക്രമികളെ പല്ലുംനഖവും ഉപയോഗിച്ച് ചെറുക്കണം എന്നു പറയാറുണ്ടെങ്കിലും പലപ്പോഴും അത് സംഭവിക്കാറില്ല. ഇപ്പോള്‍ പല്ലുപയോഗിച്ച് പ്രതികരിച്ച ജമീലാപ്രകാശം ഒരു അവാര്‍ഡിന് അര്‍ഹയാണ്; ആദ്യത്തെ പ്രതികരണശേഷിയുള്ള സ്ത്രീ എന്ന നിലയില്‍. ശിവദാസന്‍ നായര്‍ ജമീല പ്രകാശത്തിനോട് ചെയ്തതില്‍ എനിക്ക് അത്ഭുതം തോന്നിയില്ല. പണ്ട് ആലപ്പുഴയില്‍ നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ വന്ന നടി ശ്വേതാ മേനോനൊടൊപ്പം നമ്മള് ടിവിയില്‍ പീതാംബരക്കുറുപ്പിനെയും കണ്ടതാണ്. അന്ന് ശ്വേതാ, പീതാംബരക്കുറുപ്പിന്റെ സാമീപ്യത്തില്‍ അസ്വസ്ഥയായി നീങ്ങിനില്ക്കാന് ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം കൂടുതല്‍ ചേര്ന്നുനില്ക്കാന് ശ്രമിക്കുന്നത് കാണാമായിരുന്നു. മാത്രമല്ല അദ്ദേഹം വള്ളംകളി നിരീക്ഷിക്കുകയല്ല ചെയ്തത്, ശ്വേതയുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു.
ജമീല പ്രകാശത്തിനെ പ്രതിരോധിക്കാന്‍ വഴിതടയുകയല്ല ശിവദാസന്‍ നായര്‍ ചെയ്തത്, മറിച്ച് അവരെ തന്റെ കരവലയത്തിനുള്ളില്‍ ഒതുക്കാനായിരുന്നു ശ്രമം. അദ്ദേഹം അതിനെ ‘തടയല്‍’ എന്നാണ് വ്യാഖ്യാനം നല്‍കുന്നത്. ഈ ‘കരവലയ തടയലില്‍’ അദ്ദേഹം അവരുടെ ദേഹത്തോട് ചേര്ന്നുനില്ക്കുന്നതും കാണാമായിരുന്നു. കുതറിമാറിയിട്ടും മോചനം ലഭിക്കാതെ വന്നപ്പോഴാണ് ജമീല പ്രകാശം ശിവദാസന്‍ നായരെ കടിച്ചത്. വേദനിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹം ജമീല പ്രകാശത്തെ പിടിച്ചുതള്ളിയത്.
ഇതിനെല്ലാം വീഡിയോദൃശ്യങ്ങള്‍ സാക്ഷിയാണ്. മുഖ്യമന്ത്രിയുടെ മുന്‍പിലാണ് ഇത് അരങ്ങേറിയതെങ്കിലും അദ്ദേഹം ”കണ്ടില്ല, കേട്ടില്ല, മിണ്ടില്ല” എന്ന ഗണത്തില്പ്പെട്ടയാളായതു കാരണം സ്വതസിദ്ധമായ പുഞ്ചിരി മായാതെ നിസ്സംഗനായി നിലകൊണ്ടു.
എന്തായാലും തിങ്കളാഴ്ചത്തെ നിയമസഭാ സമ്മേളന താണ്ഡവം കേരള നിയമസഭാ ചരിത്രത്തിലെ കറുത്ത ഏടായി തുടരും. എല്ലാ സാമാജിക മര്യാദകളും ലംഘിച്ച് സിപിഎം കണ്ണൂര്‍ ലോബിയുടെ നേതൃത്വത്തില്‍ സ്പീക്കറുടെ വേദിയില്‍ മുണ്ടുമടക്കിക്കുത്തി കയറി സീറ്റ് മറിച്ചിട്ടതും കമ്പ്യൂട്ടര്‍ വലിച്ചെറിഞ്ഞതും മറ്റും പ്രാകൃതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബീഹാറിലും ഝാര്‍ഖണ്ഡിലും പോലും നടക്കുകയില്ല.
സ്ത്രീ പീഡകര്‍ക്ക് വിഎസ് നല്കിയ പുതിയ പേരാണ് ദുഃശാസനന്മാര്‍ എന്നത്. പാര്‍ലമെന്റിലും ചില ദുഃശാസനന്മാര്‍ ഉണ്ടെങ്കിലും അവരുടെ താണ്ഡവം പരസ്യമായല്ല. എന്നാല്‍ കേരളത്തിലെ ദുഃശാസനന്മാര്‍ ക്യാമറ കണ്ണുകള്ക്കുമുമ്പിലും ആവേശഭരിതരാണ്. ആലിംഗന വിമുക്തയാകാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് ജമീല ശിവദാസന്‍ നായരെ കടിച്ചത്! എന്നിട്ട് ‘ബഹുമാനപ്പെട്ട’ മെമ്പറുടെ പ്രതികരണം ”ദേ, ഞാന്‍ കടിക്കാന്‍ പോകുന്നു” എന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയില്ല എന്നാണ്!
ഷാനിമോള്‍ ഉസ്മാന് പറയുന്നത് സ്ത്രീകള്‍ക്ക് മുന്നേറണമെങ്കില്‍ ഒരുപാട് സംഘര്‍ഷങ്ങളെ അതിജീവിക്കണം എന്നാണ്. പക്ഷെ തെരഞ്ഞെടുപ്പില്‍ ജയിച്ച് നിയമസഭയിലെത്തുന്ന സ്ത്രീയെപ്പോലും ലൈംഗികദൃഷ്ടിയോടെയാണ് ദുഃശാസനന്മാര്‍ കാണുക എങ്കില്‍ സഭയിലും അവള് അരക്ഷിതയല്ലേ?
കേരളത്തില്‍ സ്ത്രീ-ബാല ബാലിക പീഡനങ്ങള്‍ ഏറിവരികയാണ്. സുനിതാ കൃഷ്ണന് പറയുന്നപോലെ സ്ത്രീയെ ലൈംഗിക ഉപഭോഗവസ്തുവായി മാത്രം കാണുന്നത് വളര്‍ത്തുദോഷം കൊണ്ടുതന്നെയാണ്. ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത് പെണ്‍കുട്ടികളെ സമാനതയോടെ, സഹോദരിമാരെപ്പോലെ കരുതണം എന്നാണ്. പക്ഷേ ഇന്ന് ചെറിയ ആണ്‍കുട്ടികള്‍ പോലും പെണ്‍കുട്ടികളെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. നീലദൃശ്യങ്ങള്‍ ടിവിയില്‍ കണ്ട ആറുവയസ്സുകാരന് മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന് മരപ്പൊത്തില്‍ തള്ളിയ വാര്‍ത്ത ആരും മറന്നിരിക്കാന്‍ സാധ്യതയില്ല.
സൈബര്‍ ലോകത്ത് ഇന്ന് സ്ത്രീയും പുരുഷനും ഒരുപോലെ ആക്ടീവ് ആണ്. ജാതി, മത, വര്‍ഗ, വര്‍ണ, ലിംഗ ഭേദമില്ലാതെ ഇടപെടാന്‍ സാധിക്കുന്ന ഇടം. സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്ത്രീശരീരത്തെ കാഴ്ചയ്ക്കും വില്‍പ്പനയ്ക്കും വച്ചിരിക്കുന്ന ധാരാളം സൈറ്റുകള്‍ സൈബര്‍ ലോകത്തുണ്ട്.
സൈബര്‍ ലോകം അവര്‍ക്ക് പുറംലോകമാണ്. പക്ഷേ സൈബര്‍ ചാറ്റിംഗില്‍ ഒരു വൃദ്ധന് യുവാവിന്റെ ചിത്രം പ്രസിദ്ധീകരിച്ച് ഇരയെ ആകര്‍ഷിച്ചതും അവള് കാമുകനെ തേടി ദല്‍ഹിയില്‍ പോയതും കാമുകന് കിളവനായിരുന്നു എന്ന തിരിച്ചറിവില്‍ ആത്മഹത്യ ചെയ്തതും സൈബര്‍ പുസ്തകത്തിലെ ഒരു കറുത്ത അദ്ധ്യായമാണ്.
രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ സ്ത്രീയ്ക്ക് തുല്യത ലഭിക്കുമെന്നും അവളുടെ സാമാജിക പദവി അവളെ സുരക്ഷിതയാക്കും എന്നുമുള്ള ധാരണ ശിവദാസന്‍ നായര്‍ തിരുത്തിയിരിക്കുന്നു. നിയമസഭയിലും സ്ത്രീ ലൈംഗിക ഉപഭോഗവസ്തുവാണെന്നും അവളുടെ ശരീരസ്പര്‍ശം ആസ്വാദ്യകരമാണെന്നും ശിവദാസന്‍ നായര്‍ തെളിയിക്കുന്നു. ശിവദാസന്‍ നായര്‍ എംഎല്‍എ നടത്തിയ ശാരീരിക ആക്രമണത്തിന് മുഖ്യമന്ത്രിയും സാക്ഷിയായിരുന്നു എന്ന് ജമീല പ്രകാശം പറയുന്നു. സ്പീക്കര്‍ കാണാന്‍ വഴിയില്ല. അദ്ദേഹത്തിന്റെ ഇരിപ്പിടവും കമ്പ്യൂട്ടറും മൈക്കുമെല്ലാം തല്ലിത്തകര്ത്തിരുന്നുവല്ലോ.
ഏതായാലും കേരളത്തില്‍ സ്ത്രീ സുരക്ഷിതയല്ലെന്നും രാവും പകലും വീടും വഴിയും അവള്‍ക്ക് പീഡനസ്ഥലങ്ങളാണെന്നും തെളിഞ്ഞിരിക്കുകയാണ്; ഇപ്പോള്‍ നിയമസഭയും. സ്ത്രീ സമത്വം എന്നത് വെറും മിത്ത് ആണ്. ഗാന്ധിജി വിഭാവനം ചെയ്ത ഭാരതത്തില്‍ സ്ത്രീകള്‍ക്ക് എപ്പോഴും എങ്ങനേയും നടക്കാം. പക്ഷെ പുരാണകാലം മുതല്‍ കീചകന്മാരും ദുഃശാസനന്മാരും സ്ത്രീപീഡന വിദഗ്ദ്ധരാണ്.
ഈ അവസ്ഥ എങ്ങനെ മാറ്റിയെടുക്കാം. ”രഹസ്യമായി ചെളിയില്‍ ചവിട്ടി പരസ്യമായി കാല്കഴുകുന്നവര് കേരളത്തിലെങ്കിലും ഏറുകയാണ്. എന്തുകൊണ്ട് പുരുഷന്റെ കണ്ണുകള്‍ എല്ലാം ലൈംഗികത കലര്‍ന്നതായി കാണുന്നു” എന്ന് സുനിതാ കൃഷ്ണന് ചോദിക്കുന്നു. സ്ത്രീ പീഡനം അധികരിച്ചുവരുന്ന മദ്യോപയോഗം കൊണ്ടാണെന്ന് ഞാന്‍ എഴുതാറും പറയാറുമുണ്ട്. പക്ഷേ നിയമസഭാ സാമാജികര്‍ മദ്യപിച്ചല്ല സഭയിലെത്തുക. പല മലയാളി പുരുഷന്മാരും സ്ത്രീകളെ അമ്മയായോ പെങ്ങളായോ മകളായോ അല്ല കാണുന്നത്, വെറും ലൈംഗിക ഉപഭോഗ വസ്തുവായിട്ടാണ്.
മലയാളികള്‍ മാത്രമല്ല മറ്റിടങ്ങളിലെ പല പുരുഷന്മാരും അങ്ങനെയാണെന്ന് 70 വയസ്സുള്ള കന്യാസ്ത്രീയെ പശ്ചിമബംഗാളില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത് തെളിയിക്കുന്നു. കേരളത്തില്‍ 2013 ല്‍ 33,707 ബലാത്സംഗങ്ങളാണുണ്ടായതെങ്കില് 2012 ല്‍ അത് 29923 ആയിരുന്നു എന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കുകള്‍ പറയുന്നു.
ഇന്ന് ആണ്‍കുട്ടികളെ മാത്രമല്ല, പുരുഷ സാമാജികരേയും സ്ത്രീപീഡനം എന്നാല്‍ എന്താണെന്നും അത് കുറ്റകരമാണെന്നും പഠിപ്പിക്കേണ്ട ഗതികേടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: