ബജറ്റ് അവതരിപ്പിച്ചു എന്നും അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നുമുള്ള വാദഗതികള്‍ പ്രതിപക്ഷവും ഭരണപക്ഷവും കളങ്കിതമാക്കിയ കേരള നിയമസഭയില്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമാണ്. പക്ഷേ ബജറ്റ് അവതരിപ്പിക്കപ്പെട്ടു എന്ന് മുഖ്യമന്ത്രി പറയുമ്പോഴും നിയമജ്ഞനും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ കേരള ഗവര്‍ണര്‍ രാഷ്ട്രപതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ 356-ാം വകുപ്പിനെക്കുറിച്ച് നടത്തിയ പരാമര്‍ശം അസാധാരണം തന്നെയാണ്.
നിയമസഭയെ കരിവാരിതേച്ച ഇടതു-വലതു സാമാജിക പ്രക്ഷോഭത്തിനൊടുവില്‍ കുറച്ചുവായിച്ചശേഷം മേശപ്പുറത്തുവച്ചു എന്ന് പ്രഖ്യാപിക്കപ്പെട്ട ബജറ്റ് കേരള ജനതയുടെ നിത്യജീവിതത്തെ ദോഷകരമായി ബാധിക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞു എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ധനമന്ത്രി താന്‍ പ്രഖ്യാപിച്ച അരി-അരി ഉല്‍പ്പന്നം, മൈദ മുതലായവയുടെ വില കൂട്ടിയത് റദ്ദാക്കി എന്നു പ്രഖ്യാപിക്കുകയുമുണ്ടായി. 650 കോടിയുടെ നികുതി ഇളവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പക്ഷെ ഡീസലിനും പെട്രോളിനും വില കൂട്ടിയ സാഹചര്യത്തില്‍ അത് മറ്റു നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിലേക്ക് നയിക്കും എന്നത് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും നിത്യജീവിതം ദുഃസഹമാക്കാനും ഇടയാകും. തുണിത്തരങ്ങള്‍ക്ക് ഒരു ശതമാനം നികുതി കൂടിയത് വസ്ത്രങ്ങള്‍ക്കും വില കൂടാന്‍ കാരണമാകും. കേരളജനത ഉണ്ണാതെയും ഉടുക്കാതെയും ജീവിക്കട്ടെ എന്നാണ് ധനമന്ത്രിയുടെ തീരുമാനം.
താങ്ങുവില 150 രൂപയാക്കി റബര്‍ കര്‍ഷകരെ സഹായിച്ചത് തന്റെ സ്വന്തം മണ്ഡലം വരുന്ന കോട്ടയം ജില്ലയെ സംരക്ഷിക്കാനാണെന്ന് വ്യക്തം. പക്ഷേ അതിന് പോലും നീക്കിവച്ച 300 കോടി രൂപ അപര്യാപ്തമാണ്. ഇതിലൂടെ 20,000 മെട്രിക് ടണ്‍ റബര്‍ സംഭരിക്കാന്‍ സാധ്യത കുറവുമാണ്. റബര്‍ വില രണ്ടുവട്ടം ഇടിഞ്ഞത് കഷ്ടത്തിലാക്കിയ കര്‍ഷകരെ പൂര്‍ണമായും രക്ഷിക്കാന്‍ പര്യാപ്തവുമല്ല മാണിയുടെ പ്രഖ്യാപനം. മറ്റൊരു നൂലാമാല റബര്കര്ഷകന് റബറിന്റെ വില ബാങ്കു വഴിയാണ് ലഭിക്കുന്നത് എന്നതാണ്.
സ്വാഭാവികമായും ഇത് കാലതാമസം വരുത്തും. റബര്‍ ആരു സംഭരിക്കും ആരു പണം കൊടുക്കും എന്നതിലും വ്യക്തതയില്ല. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാനാണത്രെ ഇന്ധനത്തിന്റെ വില കൂട്ടിയത്. സെസ് വഴി 375 കോടി കണ്ടെത്തുമത്രെ. ഇതിലൂടെ 1.75 ലക്ഷം പാര്‍പ്പിടം നിര്‍മിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ധനമന്ത്രിയുടെ പല ഫണ്ട് അലോട്ടുമെന്റും നാമമാത്ര പ്രക്രിയയായി മാറിയോ എന്ന സംശയം ജനിപ്പിക്കുന്നതാണ്. പൊതു വിപണിയില്‍ ഇടപെടാന്‍ സപ്ലൈകോയ്ക്ക് അനുവദിച്ചത് വെറും 100 കോടി. ഇപ്പോള്‍ തന്നെ മാവേലി, ലാഭം മാര്‍ക്കറ്റുകള്‍ സാധാരണക്കാര്‍ വര്‍ജിക്കുകയാണ്.
കുത്തക കമ്പനികളുടെ ഉല്പ്പന്നങ്ങളാണത്രെ ഉപഭോക്താക്കളെക്കൊണ്ട് വാങ്ങിപ്പിക്കുന്നത്. പാവപ്പെട്ടവനെ സപ്ലൈകോയും കൈവിടും. കര്‍ഷകരുടെ കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടച്ചാല്‍ സബ്സിഡി ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് പറയുന്നത്. പക്ഷേ കാര്‍ഷികവായ്പയുടെ മുഖ്യ ഗുണഭോക്താക്കള്‍ കര്‍ഷകനല്ലല്ലോ. സബ്സിഡി അതുകൊണ്ടുതന്നെ ലഭിക്കുന്നത് അനര്‍ഹര്‍ക്കായിരിക്കും. പക്ഷേ നെല്‍ കര്‍ഷകര്‍ക്ക് ഇത് ഏതുവിധം സഹായകരമാകും? ഈ ബജറ്റിലെ സ്വാഗതാര്‍ഹമായ ഒരു പ്രഖ്യാപനം നീര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും എന്നുള്ളതാണ്.
കൊച്ചി മെട്രോയ്ക്കും വിഴിഞ്ഞം ഹാര്‍ബറിനും ഫണ്ട് നീക്കി വെച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ ലേലം നടന്നിട്ടില്ലാത്ത വിഴിഞ്ഞം ഹാര്‍ബറിന് നീക്കിവച്ചിരിക്കുന്നത് 600 കോടി രൂപയാണ്. 2008 ന് മുമ്പുള്ള വയല്‍ നികത്തലിന് നിശ്ചിത ഫീസ് ഈടാക്കി ക്രമപ്പെടുത്തുമെന്ന പ്രഖ്യാപനം നിയമാനുസൃതമല്ലാതെ മണ്ണിട്ട് നികത്തിയ വയലുകള്‍പോലും പെടും എന്നുള്ളതിനാല്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന 150 കോടി രൂപ കിട്ടുകയില്ലെന്നു മാത്രമല്ല, നിയമപ്രകാരമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അഴിമതി അരങ്ങേറുകയും ചെയ്യും.
വയസ്സായവരുടെ സംരക്ഷണത്തിനുള്ള നീക്കിവയ്പ്പ് സ്വാഗതാര്‍ഹമാണ്. ശമ്പളം, പെന്ഷന്, പലിശ എന്നീ മൂന്നുകാര്യങ്ങള്‍ക്കായി റവന്യൂ വരുമാനത്തിന്റെ 93.4 ശതമാനം നീക്കിവെച്ചിട്ടുണ്ട്. വലിയ തോതില്‍ നികുതിയില്ലാതെ നികുതിപിരിവ് കര്‍ശനമാക്കി വരുമാനം കൂട്ടാന്‍ ശ്രമമുണ്ടായിട്ടുണ്ടെങ്കിലും ബജറ്റ് വിലവര്‍ധനവിലേക്ക് തന്നെ നയിക്കും എന്നതിനാല്‍ നിരാശാജനകം തന്നെയാണ്.
അഴിമതി ആരോപിതനായ കെ.എം.മാണിയെ ബജറ്റവതരിപ്പിക്കാന്‍ സമ്മതിക്കില്ല എന്ന പ്രതിപക്ഷ വാശി മലയാളികള്‍ക്ക് ആഗോളതലത്തില്‍ അപമാനമുണ്ടാക്കി എന്നത് വാസ്തവമാണ്. ഭാരിച്ച സമ്മര്‍ദത്തിനിടയില്‍ മാണി അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്ന് പറയാതെ വയ്യ.
ബജറ്റ് മുഖ്യമന്ത്രിയോ മറ്റേതെങ്കിലും മന്ത്രിയോ അവതരിപ്പിച്ചിരുന്നെങ്കില്‍ സാമാജികരുടെ വികൃതമുഖങ്ങളും അവരുടെ സാംസ്കാരിക ശൂന്യതയും ആഗോളദൃഷ്ടിയില്പ്പെടുകയില്ലായിരുന്നു. ഭാരതത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയില്‍നിന്നുപോലും എന്താണ് കേരളനിയമസഭയില്‍ നടക്കുന്നതെന്ന ചോദ്യം ഉണ്ടായിയെന്നത് മലയാളികള്‍ക്കാകെ അപമാനകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: